Photo : DSNS.GOV.UA, FB Page

'സമാധാന'ത്തിന്റെ പഴയ നിയമങ്ങൾ പയറ്റുന്ന
​ 'സ്‌ട്രോങ്മാൻ പൊളിറ്റിക്‌സ്'

ശീതയുദ്ധാനന്തര യൂറോപ്യൻ സുരക്ഷാക്രമം പൊളിച്ചെഴുതുകയാണ് പുടിന് വേണ്ടത്. അതിന് പുടിൻ പാശ്ചാത്യരാജ്യങ്ങൾ എടുക്കാൻ തയ്യാറാകാത്ത റിസ്‌ക് എടുക്കുകയാണ്​. അതായത് ‘നാറ്റോ’യുടെ സെക്യൂരിറ്റി ആധിപത്യത്തിനെ റഷ്യ സൈനികമായി ചോദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ നേരിടും, റഷ്യയെ എങ്ങനെ യുക്രെയിനിൽ തന്നെ തളച്ചിടും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും ശീതയുദ്ധാനന്തര സുരക്ഷാക്രമത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. അത്രയും പ്രധാനപ്പെട്ട ഒരു ചരിത്രനിമിഷമാണ് നമ്മളൊക്കെ ഇപ്പോൾ കാണുന്നത്​

പുടിന്റെ പടയൊരുക്കം കണ്ട് ലോകം പൊതുവേ യുദ്ധഭീതി പങ്കുവെച്ചപ്പോൾ ചരിത്രകാരനും ദാർശനികനുമായ യുവാൽ നോവ ഹരാരി എഴുതി. ബ്രസീൽ ഉറൂഗ്വായെ കീഴ്‌പ്പെടുത്താത്തതും സ്‌പെയിൻ മൊറോക്കോയെ ആക്രമിക്കാത്തതും സൈനിക ശക്തി എന്ന ഒറ്റ പരാമീറ്റർ വെച്ചു കൊണ്ടല്ല. മാനവ ചരിത്രത്തിലും സംസ്‌കാരത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ടെക്‌റ്റോണിക് ഷിഫ്റ്റ് ഉണ്ട്. അത് യുദ്ധത്തെ വളരെ പോസിറ്റീവ് ആയിക്കണ്ട മാനവ ഭൂതകാലത്തിൽ നിന്നും സമാധാനത്തിന്റെ പൊതുജനാഭിലാഷത്തിലേക്കുള്ള പരിണാമത്തിന്റെ ഫലം കൂടിയാണ്. ഭരണകൂടങ്ങളും ജനങ്ങളും യുദ്ധം ആഗ്രഹിച്ചിരുന്ന കഴിഞ്ഞു പോയ കാലം. ഭരണകൂടങ്ങൾ ആർത്തി പിടിച്ചാലും അങ്ങനെ പാടില്ലെന്ന് ജനം പറയുന്ന പുതിയ കാലം. വൈക്കിംഗ് വീരന്മാരും റോമാ പ്രഭുക്കളും യുദ്ധത്തെ നിശ്ചയപൂർവകമായി കണ്ടു. സാർഗൺ ദ ഗ്രേറ്റും ബെനിറ്റോ മുസോളിനിയും മരിക്കാതെ എന്നും ഇരിക്കുമാറാകാനുള്ള ഉപായമായി ദിഗ്വിജയങ്ങളെ കണ്ടു. ഇത്തരം യുദ്ധങ്ങളെയും വിജയങ്ങളെയും ഹോമറും ഷേക്‌സ്പിയറും പാടിപ്പുകഴ്ത്തി.

അക്കാലമത്രയും, ഹരാരി പറയുന്നു: Peace എന്നാൽ "the temporary absence of war' എന്നായിരുന്നു. അതായത് 1913 ൽ ഫ്രാൻസിനും ജർമനിക്കുമിടയിൽ സമാധാനം എന്നു പറഞ്ഞാൽ, എപ്പോഴും യുദ്ധത്തിലേക്കു തിരിയാവുന്ന ഒരു ബ്രേക്ക്. ഇന്ന് സമാധാനത്തിന് ഹരാരി നൽകുന്നത് "the implausibility of war' എന്ന വ്യാഖ്യാനമാണ്. മേൽപ്പറഞ്ഞ വീരന്മാരുടെയും പ്രഭുക്കളുടെയും ബഡ്ജറ്റിൽ മിലിറ്ററിക്കു വേണ്ടിയുള്ള നീക്കിയിരുപ്പായിരുന്നു അധികവും. ഇന്ന് ലോക രാജ്യങ്ങളുടെ ശരാശരി മിലിറ്ററി വകയിലെ ഉൾപ്പെടുത്തൽ ബജറ്റിന്റെ 6.5 % മാത്രമായതുകൊണ്ടുതന്നെ "പുതിയ സമാധാനം' ഒരു ഹിപ്പി ഫാന്റസിയല്ല, യാഥാർത്ഥ്യമാണെന്ന് ഹരാരി റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് രണ്ടാഴ്ച മുമ്പെഴുതിയ ലേഖനത്തിൽ വാദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെയുള്ള വകകളിൽ ചെലവ് ചെയ്യാൻ ലോകരാജ്യങ്ങൾ പൊതുവേ ഉഷാറ് കാണിക്കുന്നത് കൊണ്ടു തന്നെ സമാധാനത്തിന് വല്ലാത്തൊരു പ്രസക്തി കൈവരുന്നതായി ഹരാരിക്ക് തോന്നിക്കാണണം.

മാത്രവുമല്ല, ഒന്നാം ലോകയുദ്ധത്തോടെ അവസാനിച്ച സാറിസ്റ്റ് ഭീകരത, നാസി അധിനിവേശം, സ്റ്റാലിനിസ്റ്റ് ഭീകരത, ഹോളോഡോമർ എന്നറിയപ്പെട്ട കൊടും ക്ഷാമം എന്നിങ്ങനെ കരാളമായ പോയ കാലത്തെ അതിജീവിച്ച് 1991 ൽ ശരിക്കും സ്വാതന്ത്ര്യത്തിലേക്ക് നടന്ന യുക്രേനിയൻ ജനത ഇളം ജനാധിപത്യത്തിന്റെ മധുരം അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. റഷ്യ പോലെയോ ബലറൂസ് പോലെയോ അല്ല, തുടർഭരണമനുവദിക്കാതെ പ്രതിപക്ഷത്തെ മാറ്റി മാറ്റി അധികാരത്തിലെത്തിച്ചവർ, 2004ലും 2013ലും ഏകാധിപത്യത്തിന്റെ നിഴൽ ഭരണത്തിൽ പതിഞ്ഞപ്പോൾ സ്വാതന്ത്ര്യം ജീവവായു ആണെന്നും അതറിഞ്ഞു തുടങ്ങിയിട്ട് അധികകാലമായില്ലെന്നും പറഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയവരാണവർ. പുതിയ രണ്ടു കാര്യങ്ങൾ, ലോകം ആഗ്രഹിക്കുന്ന "പുതിയ സമാധാനം' യുക്രെയ്ൻ ജീവിക്കുന്ന "പുതിയ ജനാധിപത്യം' ഇവ നിലനിൽക്കാനായി ഒരു യുദ്ധം ഉണ്ടാവുകയില്ലെന്ന് ഹരാരി സമാധാനിച്ചു.

പക്ഷേ, ഭരണകൂടങ്ങളുടെ ഭാവനകൾ ചരിത്രത്തിന്റെ പാഠങ്ങളെ തിരുത്താനുള്ള ദാർശനിക നിരൂപണങ്ങളല്ലെന്ന് വ്‌ളാഡിമിർ പുടിൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. അതിരുകൾ വിസ്തൃതമാക്കപ്പെടാനുള്ളതാണെന്ന പഴയ ഭരണകൂട ശാസനകൾ ഒന്നു കൂടെ വായിച്ച് പുടിൻ യുക്രെയ്‌നിനെ ആക്രമിച്ചു. ഏകാധിപതികളും അവരുടെ ഭരണകൂടങ്ങളും സമാധാനത്തിന്റെ പഴയ നിയമങ്ങളിൽ തന്നെയാണ് വിശ്വസിക്കുന്നത്.

കമൽറാം സജീവ്​: സോവിയറ്റ് യൂണിയൻ ഇല്ലാതായതിനുശേഷം 1994 ൽ യുക്രെയിനിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന ഉടമ്പടിയിൽ റഷ്യ ഒപ്പുവെക്കുന്നുണ്ട്. എന്നാൽ 2021 ജൂണിൽ എഴുതിയ ലേഖനത്തിൽ രണ്ടു രാജ്യങ്ങളും one nation ആണെന്ന് പുടിൻ സംശയമില്ലാതെ സമർത്ഥിക്കുന്നുണ്ട്. ആധുനിക യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ നിർമിതി ആണെന്നും 1991 ഡിസംബറിൽ സോവിയറ്റ് യൂണിയൻ എന്ന സങ്കൽപം തന്നെ ഇല്ലതായതോടെ ചരിത്രത്തിലെ റഷ്യയുടെ ശിഥിലീകരണം നടന്നതായും പുടിൻ വിശ്വസിക്കുന്നു. യുക്രെയ്ൻ ആക്രമണം ഒരു റഷ്യൻ മഹാരാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ തുടക്കമായി വ്യാഖ്യാനിക്കാൻ കഴിയുമോ?

സ്​റ്റാൻലി ജോണി: കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ പുടിൻ അദ്ദേഹത്തിന്റെ ലോകവീക്ഷണം പറയുന്നുണ്ട്. അത് കേട്ടുകഴിഞ്ഞാൽ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണമാണ് എന്ന്​. അതായത്, സോവിയറ്റ് യൂണിയൻ എന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം തകർന്നു എന്നതല്ല പുടിന്റെ പ്രശ്നം. നേരെ തിരിച്ച് സോവിയറ്റ് യൂണിയൻ എന്ന ഒരു ജിയോ പൊളിറ്റിക്കൽ എൻറിറ്റി ഇല്ലാതായതാണ്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യയിൽ നിന്ന്​ അതിന്റെ ഭൂപ്രദേശങ്ങൾ കവർന്നെടുക്കപ്പെട്ടു എന്നാണ് പറയുന്നത്. അപ്പോൾ സ്വാഭാവികമായിട്ടും എന്താണ് ഉദ്ദേശിക്കുന്നതെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. അത് മുൻപും പുടിൻ പറഞ്ഞിട്ടുണ്ട്. സോവിയറ്റ് ശിഥിലീകരണമാണ് ഇതുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തമെന്ന് മുൻപ് പുടിൻ പറഞ്ഞിട്ടുണ്ട്.

സെൻറ്​ പീറ്റേഴ്സ്ബർഗ് മുതൽ വോൾഗോ ഗ്രാഡ് വരെയുള്ള റഷ്യൻ മെയിൻലാൻഡിനെ സംരക്ഷിക്കാൻ ചരിത്രപരമായി ഉണ്ടായിരുന്ന ഒരു റിംലാൻഡാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടത്. ഈ നഷ്ടപ്രദേശത്ത് വീണ്ടും റഷ്യയുടെ സ്വാധീനം പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം

പുടിനെ ഒരു തന്ത്രജ്ഞൻ എന്ന രീതിയിൽ നോക്കിയാൽ, സോവിയറ്റ് യൂണിയന്റെ പതനത്തെ റഷ്യയുടെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിട്ടാണ് അദ്ദേഹം കാണുന്നത്. നോർത്ത്​ ഈസ്​റ്റേൺ യൂറോപ്പിൽ നിന്ന് സെൻട്രൽ ഏഷ്യ (ഇന്നത്തെ സെൻട്രൽ ഏഷ്യൻ റിപ്പബ്ലിക്കുകൾ ഉൾപ്പെടെ) വരെയും അതേസമയം ആർട്ടിക് ഓഷ്യൻ മുതൽ താഴെ ബ്ലാക്ക് സീ, ബാൾട്ടിക് സീ പ്രദേശങ്ങളുൾപ്പെടുന്ന ഒരു വലിയ ഹിസ്റ്റോറിക്കൽ റഷ്യ എന്നുപറയുന്ന ഒരു പൊളിറ്റിക്കൽ എന്റിറ്റിയിൽ നിന്ന് അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളും സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടു എന്നതാണ് ഇന്നത്തെ റഷ്യൻ നാഷണലിസ്റ്റുകൾ പറയുന്നത്. അതിനെ ഒരു വലിയ സെക്യൂരിറ്റി വീഴ്ചയായിട്ടാണ് അവർ കാണുന്നത്. പ്രത്യേകിച്ചും റഷ്യയുടെ വിദേശനയം നോക്കിക്കഴിഞ്ഞാൽ ഈയൊരു ഇൻസെക്യൂരിറ്റി റഷ്യക്ക് എല്ലാ കാലത്തുമുണ്ട്.

റഷ്യൻ യുദ്ധത്തെക്കുറിച്ചുള്ള വിവിധ പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. 'പാശ്ചാത്യ മാധ്യമങ്ങൾ നരേന്ദ്രമോദിയേയും, എർദ്വാനേയും, പുടിനേയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിൻ എന്നാൽ ക്രെംലിനിൽ ഇരുന്ന് അമേരിക്കൻ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാൻഡയാണ്.'

കാതറിൻ ദി ഗ്രേറ്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, എന്റെ അതിരുകൾ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അവയെ വിസ്തൃതമാക്കുകയാണ്​ എന്ന്​. അതിന്റെ കാരണം, ഇപ്പോൾ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തി ഒരു തുറന്ന ഭൂപ്രദേശമാണ്. പ്രകൃതിദത്ത തടസ്സങ്ങളൊന്നും തന്നെയില്ല. അവിടെ പർവതങ്ങളില്ല, കടലിടുക്കുകളില്ല. പടിഞ്ഞാറൻ അതിർത്തിയിൽ നിന്നാണ് റഷ്യ എല്ലാകാലത്തും ഏറ്റവും വലിയ ആക്രമണം നേരിട്ടിട്ടുള്ളത്. അമേരിക്ക ലോകത്തെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന രാജ്യമാണ്- പസിഫിക് സമുദ്രവും അറ്റ്​ലാൻറിക്​ സമുദ്രവും. റഷ്യ അങ്ങനെയല്ല. റഷ്യക്ക് ഒരു ഭാഗത്ത് ആർട്ടിക് അതിരാണ്, മഞ്ഞുറഞ്ഞ ആ പ്രദേശം വർഷത്തിൽ മിക്കവാറും അപ്രാപ്യമാണ്. മറുഭാഗത്ത് റഷ്യയുടെ പുറംലോകത്തേയ്ക്കുള്ള വാതിൽ, വിദൂര കിഴക്കൻ അതിരിലെ പസിഫിക് തീരമാണ്. ബ്ലാക്ക് സീയാണ് ബാക്കിയുള്ളത്. മറിച്ച് റഷ്യയുടെ പടിഞ്ഞാറൻ അതിര്​ യൂറോപ്പിലേയ്ക്ക് തുറന്നുകിടക്കുന്ന സമതലപ്രദേശമാണ്. അവിടെ നിന്നാണ് റഷ്യ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലും ഏറ്റവും വലിയ ആക്രമണങ്ങൾ നേരിട്ടത്. 19-ാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ ഫ്രാൻസും 20-ാം നൂറ്റാണ്ടിൽ ഹിറ്റ്​ലറുടെ നാസി പടയും. നെപ്പോളിയനെയും നാസികളെയും റഷ്യ തോൽപ്പിച്ചു. പക്ഷെ കടുത്ത വിലയാണ് റഷ്യക്ക് അതിന് കൊടുക്കേണ്ടിവന്നത്, അത് മെറ്റീരിയൽ കോസ്റ്റായാലും ഹ്യൂമൻ കോസ്റ്റായാലും. ഈ ആക്രമണങ്ങളും അതേത്തുടർന്നുണ്ടായ അരക്ഷിതാവസ്ഥയുമാണ് റഷ്യയുടെ പൊതുവെയുള്ള സുരക്ഷാനയങ്ങളെ നിർണയിച്ചിട്ടുള്ളത്.

സോവിയറ്റ് യൂണിയന്റെ കാലത്ത് ബാൾട്ടിക് സ്റ്റേറ്റുകൾ എന്നുപറയുന്ന ലാത്വിയ, ഈസ്റ്റോണിയ, ലിത്വാനിയ, ബലറൂസ്, ബ്ലാക് സീ ഭാഗത്ത് ജോർജിയ, യുക്രെയ്ൻ എന്നിവയുൾപ്പെട്ട ബഫറാണ് റഷ്യ മെയിൻലാൻഡിനെ സംരക്ഷിച്ചിരുന്നത്. മെയിൻലാൻഡ് എന്ന് പറയുന്നത് സെൻറ്​ പീറ്റേഴ്സ്ബർഗ് മുതൽ വോൾഗോ ഗ്രാഡ് (സ്റ്റാലിൻഗ്രാഡ്) വരെയുള്ളതാണ്. വോൾഗോ ഗ്രാഡിലേയ്ക്കാണ് യുക്രെയിനിൽ നിന്ന് നാസികൾ 1940കളിൽ ചെന്നത്. സെൻറ്​ പീറ്റേഴ്സ്ബർഗ് മുതൽ വോൾഗോ ഗ്രാഡ് വരെയുള്ള റഷ്യൻ മെയിൻലാൻഡിനെ സംരക്ഷിക്കാൻ ചരിത്രപരമായി ഉണ്ടായിരുന്ന ഒരു റിംലാൻഡാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടത്. ഈ നഷ്ടപ്രദേശത്ത് വീണ്ടും റഷ്യയുടെ സ്വാധീനം പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം. അതാണ് പുടിൻ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമിയിൽ യു.എസ്.എസ്.ആർ. സോവിയറ്റ് യൂണിയൻ എന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം തകർന്നു എന്നതല്ല പുടിന്റെ പ്രശ്നം. നേരെ തിരിച്ച് സോവിയറ്റ് യൂണിയൻ എന്ന ഒരു ജിയോ പൊളിറ്റിക്കൽ എൻറിറ്റി ഇല്ലാതായതാണ്. / Photo: Wikimedia Commons

സോവിയറ്റ് മാതൃകയിൽ വീണ്ടും ഈ രാജ്യങ്ങളെയെല്ലാം റഷ്യയുടെ ഭാഗമാക്കിമാറ്റുക, എന്നിട്ടൊരു വലിയ രാഷ്ട്രം നിർമിക്കുക എന്നതിനേക്കാളേറെ ഈ രാജ്യങ്ങളിലെല്ലാം റഷ്യൻ അനുകൂല ഭരണകൂടങ്ങൾ കൊണ്ടുവരിക, എന്നിട്ട് ഇവരുടെ വിദേശനയത്തിലും സുരക്ഷാനയങ്ങളിലും മോസ്‌കോക്ക്​ വലിയ നിയന്ത്രണമുണ്ടാവുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം. അത് ഇന്ന് ലോകത്ത് നിലവിലുള്ള കാര്യങ്ങളാണല്ലോ. ഉദാഹരണത്തിന് കാനഡയുടെ വിദേശ നയങ്ങളിൽ അമേരിക്കക്ക് വലിയ സ്വാധീനമാണുള്ളത്. അമേരിക്കയുടെ അടിസ്ഥാന വിദേശനയങ്ങൾക്കു വിരുദ്ധമായ നിലപാടെടുക്കാൻ മെക്സിക്കോക്ക് കഴിയുമോ? യുണൈറ്റഡ് സ്റ്റേറ്റ്സ് അവരുടെ സ്വാധീന മേഖലയിൽ (sphere of influence) മറ്റുള്ളവരുടെ ഇടപെടൽ സമ്മതിക്കില്ല. റഷ്യയും ഒരു വൻശക്തിയാണ്. റഷ്യയുടെ റിംലാൻഡ്, അതിന്റെ സ്പിയർ ഓഫ് ഇൻഫ്ളുവൻസ് പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം. പക്ഷെ അതിനെ പാശ്ചാത്യരാജ്യങ്ങളും റഷ്യയുടെ എതിരാളികളും അംഗീകരിക്കുന്നില്ല. അതിന്റെ ഭാഗമായാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. അമേരിക്കയും റഷ്യയും തമ്മിലുള്ള ഈ വൻശക്തി പോരിന്റെ നടുക്ക് പെട്ടുപോയി എന്നതാണ് യുക്രെയ്ന്റെ ദുരന്തം.

പ്രായോഗികമായി റഷ്യക്ക് വേണ്ട ഒന്നാമത്തെ കാര്യം യുക്രെയ്ൻ ‘നാറ്റോ’യിൽ ചേരാൻ പാടില്ല എന്നതാണ്. അതിൽ റഷ്യ വിജയിച്ചുകഴിഞ്ഞുവെന്നാണ് എനിയ്ക്ക് തോന്നുന്നത്. കാരണം യുക്രെയിന് ഇനി സമീപഭാവിയിലൊന്നും ‘നാറ്റോ’യിൽ ചേരാൻ പറ്റില്ല.

ആക്രമണത്തിനുമുമ്പ്​ നടത്തിയ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിൽ ‘ഡോണറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കി'നെയും ‘ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കി' നെയും സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളായി അംഗീകരിക്കുകയാണ് റഷ്യ ചെയ്തത്. ഉടനെ ഇവ സ്യൂഡോ സ്റ്റേറ്റുകളാണെന്ന പാശ്ചാത്യ നിലപാടും വന്നു കഴിഞ്ഞു. യു.എൻ. ആവട്ടെ ഈ പ്രദേശങ്ങളിലേക്ക് റഷ്യ അയക്കുന്ന സേനയെ പീസ് കീപ്പിംഗ് ഫോഴ്‌സ് ആയി പരിഗണിക്കുകയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ, ഈ പ്രദേശങ്ങളെ വരുതിയിലാക്കിയാൽ തൽക്കാലത്തേക്ക് തീരുന്നതാകുമോ ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ? യുക്രെയ്ൻ കീഴ്‌പ്പെടുത്തുക എന്ന ദീർഘദൂര ലക്ഷ്യം റഷ്യ തൽക്കാലത്തേക്ക് മാറ്റിവെക്കുമോ?

കിഴക്കൻ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചതു കൊണ്ട് ഈ പ്രശ്നം തീരുന്നില്ല. അവസാനിക്കാത്ത പ്രതിസന്ധിയാണിത്. 2014-ൽ യൂറോ മൈദാൻ പ്രതിഷേധത്തിനുശേഷം യുക്രെയിനിലെ വിക്ടർ യാനുകോവിച്ചിന്റെ സർക്കാർ വീണതിനെ തുടർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നത്. റഷ്യൻ അനുകൂല സർക്കാരായിരുന്നു യാനുകോവിച്ചിന്റേത്. ആ സർക്കാർ വീണതിനുശേഷം അവിടെ യൂറോപ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുതിയ സർക്കാർ വന്നത്. അതേത്തുടർന്നാണ് ഇപ്പോഴത്തെ കിഴക്കൻ യുക്രെയിനിലെ സംഘർഷവും റഷ്യയുടെ ക്രൈമിയൻ അനക്സേഷനും നടക്കുന്നത്. റഷ്യ 2014-ൽ ക്രൈമിയയെ കൂട്ടിച്ചേർത്തശേഷവും ഈ പ്രശ്നം തീർന്നില്ലല്ലോ. പ്രായോഗികമായി റഷ്യക്ക് വേണ്ട ഒന്നാമത്തെ കാര്യം യുക്രെയ്ൻ ‘നാറ്റോ’യിൽ ചേരാൻ പാടില്ല എന്നതാണ്. അതിൽ റഷ്യ വിജയിച്ചുകഴിഞ്ഞുവെന്നാണ് എനിയ്ക്ക് തോന്നുന്നത്. കാരണം യുക്രെയിന് ഇനി സമീപഭാവിയിലൊന്നും ‘നാറ്റോ’യിൽ ചേരാൻ പറ്റില്ല. അത് ‘നാറ്റോ’ അംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കീവിൽ വെച്ചുതന്നെ പറഞ്ഞിട്ടുണ്ട്, യുക്രെയ്ൻ ‘നാറ്റോ’യിൽ ചേരുകയെന്നത് അജണ്ടയിലില്ലെന്ന്. യുക്രെയ്ൻ പ്രസിഡൻറ്​ വ്ളാഡിമിർ സൊളെൻസ്‌കി പറയുന്നുണ്ട്, ‘നാറ്റോ’യിൽ ചേരാനുള്ള യുക്രെയിന്റെ ശ്രമം മുടങ്ങിയെന്ന് (Ukraine's bid to join NATO has been Stalled).

യൂറോമൈദാൻ പ്രക്ഷോഭകർ കീവ് പിടിച്ചടക്കിയപ്പോൾ (2014). അന്ന് വിക്ടർ യാനുകോവിച്ചിന്റെ കീഴിലുള്ള റഷ്യൻ അനുകൂല സർക്കാർ വീണതോടെയാണ് യുക്രെയ്‌നിൽ ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നത്. / Photo: Wikimedia Commons

രണ്ടാമത്, റഷ്യക്കുവേണ്ടത് യുക്രെയ്ൻ ‘നാറ്റോ’യുടെ ഭാഗമാകില്ലെങ്കിൽ തന്നെയും പടിഞ്ഞാറൻ രാജ്യങ്ങളുമായിട്ടുള്ള യുക്രെയിന്റെ സൈനിക- രാഷ്ട്രീയ സഹകരണം അവസാനിപ്പിക്കുക എന്നതാണ്. യുക്രെയിനിൽ ഒരു റഷ്യൻ അനുകൂല സർക്കാർ വേണമെന്നതാണ് ആത്യന്തിക ലക്ഷ്യം. അതായത്, ഒരു ഭരണമാറ്റം അവിടെയുണ്ടാകണം. അതിന് ഒന്നുകിൽ റഷ്യ കീവിലേയ്ക്ക് സൈന്യത്തെ അയച്ച് ഭരണകൂടത്തെ അട്ടിമറിച്ച് റഷ്യൻ അനുകൂല സർക്കാർ സ്ഥാപിക്കണം. 2003-ൽ അമേരിക്ക ഇറാഖിൽ ചെയ്തതുപോലെ. അല്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ നടത്തി ഒരു മാറ്റം കൊണ്ടുവരണം. ഇതിൽ ആദ്യത്തെ മാർഗമാണ്​ പുടിൻ തെരഞ്ഞെടുത്തത് എന്നാണു യുദ്ധപ്രഖ്യാപനം കാണിക്കുന്നത്.

2014-ൽ ക്രൈമിയയെ കൂട്ടിച്ചേർത്തു. ക്രൈമിയ എന്നുപറയുന്നത് യുക്രെയിന്റെ ഒരു ബ്ലാക്സീ ഉപദ്വീപാണ്. അത് ഏറെ തന്ത്രപ്രധാനമായ പ്രദേശവുമാണ്. റഷ്യയുടെ ബ്ലാക്ക് സീ ഫ്ളീറ്റും ക്രൈമിയയിലാണ്. ക്രൈമിയയെ കൂട്ടിച്ചേർത്തതുവഴി റഷ്യക്ക് ബ്ലാക്ക് സീയിലെ താത്പര്യം നിലനിർത്താൻ സാധിച്ചു. അതേപോലെ ക്രൈമിയയിലെ ഭൂരിപക്ഷം ആളുകളും റഷ്യൻ സംസാരിക്കുന്നവരാണ്. റഷ്യൻ സംസാരിക്കുന്ന ആളുകൾ ഭൂരിപക്ഷമുള്ള രണ്ട് പ്രദേശങ്ങളാണ് ഡൊണെട്സ്‌കും ലുഹാൻസ്‌കും. ഇപ്പോൾ റഷ്യൻ അനുകൂല വിമതർ നിയന്ത്രിക്കുന്നത് ഡൊണെട്സ്‌ക്, ലുഹാൻസ്‌ക് ഒബ്ലാസ്റ്റുകളുടെ പകുതിയോളം പ്രദേശങ്ങളാണ്. നേരെ തിരിച്ച് അവരുടെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകൾക്ക് മൊത്തം പ്രദേശങ്ങളുടെമേൽ അവകാശവാദമുണ്ട്. അതായത്, ഡൊണെട്സ്‌ക് റിപ്പബ്ലിക്ക് എന്നുപറയുന്നതിന് മൊത്തം ഡൊണെട്സ്‌ക് ഒബ്ലാസ്റ്റിൽ അവകാശമുണ്ട്. ലുഹാൻസ്‌കിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇവയെ സ്വതന്ത്രരാഷ്ട്രങ്ങളായി അംഗീകരിച്ചതുവഴി ഈ രണ്ട് ഒബ്ലാസ്റ്റുകളും സ്വതന്ത്രമാണെന്നാണ് റഷ്യയുടെ വ്യാഖ്യാനം. അതിന്റെ ഭാഗമായി പുടിൻ ഈ രണ്ട് റിപ്പബ്ലിക്കുകളുമായി സൈനിക ഉടമ്പടി മുന്നോട്ടുവെക്കുകയും റഷ്യൻ പാർലമെൻറ്​ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടുത്ത പടിയായിട്ടാണ്​ പുടിൻ കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയക്കുന്നത്. ഇതിന്റെ പ്രായോഗികമായ അടുത്തപടിയെന്ന് പറയുന്നത് കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ്.

അടിസ്ഥാനപരമായി ഇപ്പോഴത്തെ യുക്രെയിൻ പ്രതിസന്ധിയുടെ സ്ട്രക്ചറൽ റീസൺ എന്താണ്? അത് നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, ഇതിന്റെ അടിസ്ഥാനപരമായ പ്രശ്നം ‘നാറ്റോ’യുടെ വിപുലീകരണമാണ്. പുടിൻ അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

2015-ലാണ് അവിടെ മിൻസ്‌ക കരാറിന്റെ ഭാഗമായി വെടിനിർത്തൽ വരുന്നത്. മിൻസ്‌ക് കരാർ പറയുന്നത് യുക്രെയിനിലെ ഡോൺബാസ് പ്രശ്നം (ഡൊണെട്സ്‌കും ലുഹാൻസ്‌കും ചേർന്ന മൊത്തം പ്രദേശമാണ് ഡോൺബാസ്) ആഭ്യന്തരമായി പരിഹരിക്കുന്നതിനുള്ളതാണ്. യുക്രെയിനിലെ സർക്കാർ ഭരണഘടനാ ഭേദഗതി നടത്തണമെന്നും ഡോൺബാസ് പ്രദേശത്തിന് സ്വയംഭരണം കൊടുക്കണമെന്നും പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടത്തണമെന്നുമൊക്കെയാണ് മിൻസ്‌ക് കരാർ പറയുന്നത്. അത് നടപ്പാക്കാൻ യുക്രെയ്ൻ സർക്കാർ തയ്യാറായില്ല. അതുകൊണ്ട് മിൻസ് കരാർ മരവിച്ച നിലയിലായിരുന്നു. മിൻസ്‌ക് കരാറിന്റെ ആത്യന്തികലക്ഷ്യം ഡോൺബാസിലെ പ്രതിസന്ധി പരിഹരിക്കുക എന്നതാണ്. പക്ഷെ ആ പ്രതിസന്ധി ഇനി നയതന്ത്രപരമായി പരിഹരിക്കാൻ പറ്റില്ല. കാരണം, യുദ്ധം ആരംഭിച്ചു കഴിഞ്ഞു. രണ്ട് പ്രദേശങ്ങളെയും റഷ്യ റിപ്പബ്ലിക്കുകളായി അംഗീകരിച്ചുകഴിഞ്ഞു. ഇതൊരു ശാശ്വത പ്രതിസന്ധിയാണ്.

മേഖലയിലെ ‘നാറ്റോ’യുടെ അംഗബലത്തിലുള്ള വ്യാപനം ഒറ്റനോട്ടത്തിൽ തന്നെ റഷ്യയുടെ ആശങ്കകൾ ശരിയെന്നു തോന്നിപ്പിക്കും. മുപ്പതംഗ ‘നാറ്റോ’യിൽ 1997 നു ശേഷം ചേർന്ന 14 അംഗങ്ങളും റഷ്യക്ക് ഭീഷണിയാവാൻ തക്കവിധം റഷ്യൻ - ബലറൂസ്- ഉക്രെയ്ൻ അതിർത്തികളോട് ചേർന്നു കിടക്കുന്നവരാണ്. ‘നാറ്റോ’ വികസനത്തെ പ്രതിരോധിക്കാനുള്ള ഉറച്ച തീരുമാനമായി പുടിന്റെ രാഷ്ടീയത്തെ വായിക്കുന്നതിൽ തെറ്റുണ്ടോ?

ഇന്റർനാഷണൽ റിലേഷൻസിൽ ഓരോ പ്രതിസന്ധികളും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ഏറ്റവും കാതലായ ചോദ്യം നിങ്ങൾ ഏത് വീക്ഷണത്തിലാണ് അതിനെ നോക്കിക്കാണുന്നത് എന്നതാണ്. ഐ.ആറിലെ രണ്ട് പ്രധാന സൈദ്ധാന്തിക ചട്ടക്കൂടുകൾ ലിബറലിസവും റിയലിസവുമാണ്. ഇതേ ചോദ്യം യുക്രെയിന്റെ കാര്യത്തിലും ബാധകമാണ്. നിങ്ങളൊരു ലിബറൽ ഇന്റർനാഷണലിസ്റ്റാണെങ്കിൽ, അതായത് സ്വയംപ്രഖ്യാപിത യൂറോപ്യൻ-പാശ്ചാത്യ- അമേരിക്കൻ പൊസിഷൻ ആണെങ്കിൽ പുടിനാണ് ഇവിടത്തെ പ്രശ്നക്കാരൻ. പുടിനാണ് യുക്രെയിനുചുറ്റും സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്, പുടിനാണ് ക്രൈമിയയെ കൂട്ടിച്ചേർത്തത്, പുടിനാണ് ഡൊൺബാസിലെ വിമതരെ സഹായിക്കുന്നത്. അടിസ്ഥാനപരമായി, നമ്മൾ ഒരു ലിബറൽ കാഴ്ചപ്പാടിൽ നോക്കിയാൽ പുടിൻ സ്വേച്ഛാധിപത്യ പ്രവണതയുള്ള ഭരണാധികാരിയാണ്. ബൈഡൻ ‘കില്ലർ’ എന്നാണ് പുടിനെ വിളിച്ചത്. ഇതിനെ ഒരു ലിബറൽ ഇന്റർനാഷണലിസ്റ്റ് കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നതെങ്കിൽ പുടിനാണ് പ്രശ്നക്കാരൻ.

നേരെ തിരിച്ച്, നിങ്ങളൊരു റിയലിസ്റ്റ് ആണെങ്കിൽ നിങ്ങളിതിൽ കാണാൻ ശ്രമിക്കുക ഇതിനുള്ളിലെ സ്ട്രക്ചറൽ പ്രശ്നങ്ങളാണ്. അതായത്, എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത്. അടിസ്ഥാനപരമായി ഇപ്പോഴത്തെ യുക്രെയിൻ പ്രതിസന്ധിയുടെ സ്ട്രക്ചറൽ റീസൺ എന്താണ്? അത് നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, ഇതിന്റെ അടിസ്ഥാനപരമായ പ്രശ്നം ‘നാറ്റോ’യുടെ വിപുലീകരണമാണ്. പുടിൻ അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

‘നാറ്റോ’ കഴിഞ്ഞ ശീതയുദ്ധത്തിന്റെ അവശിഷ്ടമാണ്. ശീതയുദ്ധം അവസാനിച്ചു. അമേരിക്ക ശീതയുദ്ധം ജയിച്ചു. സോവിയറ്റ് യൂണിയൻ ഇല്ലാതായി. വാഴ്സ ഉടമ്പടി ഇല്ലാതായി. പക്ഷെ ‘നാറ്റോ’ ഇപ്പോഴുമുണ്ട്. അതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. / Photo: nato.int

‘നാറ്റോ’യുടേത് ഒരു ഓപ്പൺ ഡോർ പോളിസിയാണ്. അതായത്, അവർ പറയുന്നത് ആർക്കുവേണമെങ്കിലും അവരുടെ അംഗമാകാം എന്നാണല്ലോ, പ്രധാനമായും യൂറോപ്പിന്റെ സാഹചര്യത്തിലാണ് ‘നാറ്റോ’ ഇത് പറയുന്നത്. ഓപ്പൺ ഡോർ എക്സ്പാൻഷൻ പോളിസിയാണ് അടിസ്ഥാനപരമായി ഇന്നത്തെ പ്രതിസന്ധിയിലേയ്ക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ‘നാറ്റോ’ കഴിഞ്ഞ ശീതയുദ്ധത്തിന്റെ അവശിഷ്ടമാണ്. ശീതയുദ്ധം അവസാനിച്ചു. അമേരിക്ക ശീതയുദ്ധം ജയിച്ചു. സോവിയറ്റ് യൂണിയൻ ഇല്ലാതായി. വാഴ്സ ഉടമ്പടി ഇല്ലാതായി. പക്ഷെ ‘നാറ്റോ’ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഒരു അറ്റ്​ലാൻറിക്​ മിലിറ്ററി അലയൻസ് അവിടെയുള്ളത്?. ഈയൊരു ചോദ്യം വളരെ പ്രസക്തമാണ്.

ശീതയുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ, അതായത് ജർമൻ ഏകീകരണം ചർച്ചചെയ്യുന്ന സമയം 1990-ൽ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജെയിംസ് ബേക്കറും അന്നത്തെ അമേരിക്കൻ ഒഫീഷ്യൽസും അന്നത്തെ സോവിയറ്റ് നേതാവായിരുന്ന മിഖായേൽ ഗോർബച്ചേവിനോട് പറയുന്നത്, ജർമൻ ഏകീകരണത്തിന്റെ ഭാഗമായി കിഴക്കൻ ജർമനി ‘നാറ്റോ’യുടെ ഭാഗമായിക്കഴിഞ്ഞാൽ ‘നാറ്റോ’ കിഴക്കുഭാഗത്തേയ്ക്ക് ഒരിഞ്ചുപോലും വികസിപ്പിക്കില്ല എന്നാണ്. ഇതൊരു രേഖപ്പെടുത്തപ്പെട്ട കരാറായിരുന്നില്ല, വാക്കാലുള്ള ഉറപ്പായിരുന്നു. പക്ഷെ അമേരിക്കയും ബ്രിട്ടനും മറ്റും ഈയൊരു ഉറപ്പ് ഗോർബച്ചേവിന് കൊടുക്കുന്നുണ്ട്. കാരണം ജർമൻ ഏകീകരണത്തിന്റെ സമയത്ത് ഈസ്റ്റ് ബെർലിനിൽ ആയിരക്കണക്കിന് സോവിയറ്റ് പട്ടാളക്കാരുണ്ട്. സോവിയറ്റ് യൂണിയൻ അന്ന് തകർന്നിട്ടില്ല. സോവിയറ്റ് പട്ടാളക്കാരെ മുഴുവനും പിൻവലിക്കാൻ ഗോർബച്ചേവ് തയ്യാറാകുന്നത് ഈയൊരു ഉറപ്പിന്റെ ഭാഗമായിട്ടാണ്. അങ്ങനെയാണ് 1990-ൽ ഗോർബച്ചേവ് പിൻവാങ്ങുകയും സമാധാനപരമായി ജർമൻ ഏകീകരണം നടക്കുകയും ഈസ്റ്റ് ജർമനി ‘നാറ്റോ’യുടെ ഭാഗമാവുകയും ചെയ്യുന്നത്. പക്ഷെ 1998-99 ആകുമ്പോഴേയ്ക്കും പഴയ വാഴ്സ ഉടമ്പടിയുടെ ഭാഗമായിരുന്ന ഹംഗറി, പോളണ്ട്, ചെക് റിപ്പബ്ലിക് തുടങ്ങി പല രാജ്യങ്ങളും ‘നാറ്റോ’യുടെ അംഗങ്ങളാകുന്നതാണ് കാണുന്നത്. 1998-ൽ റഷ്യ ഒരു ശക്തിയേയല്ല.

മിഖായേൽ ഗോർബച്ചവ്, ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (1990).

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ വലിയ ഒരു തിരിച്ചടിയിലൂടെയാണ് കടന്നുപോകുന്നത്. റഷ്യൻ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നു, റഷ്യയുടെ തന്ത്രപരമായ ശക്തി പൂർണമായും ഇല്ലാതായി, ബോറിസ് യെൽസിന്റെ നേതൃത്വത്തിൽ റഷ്യക്ക് പ്രതീക്ഷ നൽകുന്ന നേതൃത്വം ഉണ്ടായിരുന്നില്ല. ആ ഒരു കാലഘട്ടത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യക്ക് കൊടുത്തിട്ടുള്ള ഉറപ്പ് മറികടന്ന്​ അവർ ‘നാറ്റോ’യെ റഷ്യയുടെ കൂടുതൽ അതിർത്തിയിലേയ്ക്ക് വ്യാപിപ്പിക്കുമ്പോൾ അതിനോട് പ്രതികരിക്കാൻ പോലും റഷ്യക്ക് പറ്റുമായിരുന്നില്ല. പിന്നീട് 2004-ൽ ‘നാറ്റോ’ വീണ്ടും വികസിപ്പിക്കുന്നുണ്ട്. 2004-ലെ വിപുലീകരണത്തിലാണ് ലാത്വിയ, ലിത്വാനിയ, ഈസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾ ‘നാറ്റോ’യുടെ ഭാഗമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളും റഷ്യയുമായി അതിർത്തിയുള്ളവയാണ്. ഈസ്റ്റോണിയൻ അതിർത്തിയിൽ നിന്ന് സെൻറ്​ പീറ്റേഴ്സ്ബർഗിലേയ്ക്ക് 200-ൽ താഴെ കിലോമീറ്ററേയുള്ളൂ. അതായത് ‘നാറ്റോ’ റഷ്യയുടെ അത്രയും അടുത്തേയ്ക്ക് വന്നിട്ടുണ്ട്. ശീതയുദ്ധത്തിന്റെ സമയത്ത് റഷ്യയുമായി ‘നാറ്റോ’യ്ക്കുണ്ടായിരുന്ന അതിർത്തി എന്നുപറയുന്നത് നോർവെയുടെ വടക്കൻ അതിരുകൾ മാത്രമായിരുന്നു. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും സാറിസ്റ്റ് റഷ്യയുടെ തലസ്ഥാനവുമായിരുന്ന സെൻറ്​ പീറ്റേഴ്സ്ബർഗിന്റെ 200 കിലോമീറ്റർ പരിധിയ്ക്കുള്ളിലേയ്ക്ക് ‘നാറ്റോ’ അതിർത്തി വരികയാണ് ചെയ്യുന്നത്. റഷ്യയെ സംബന്ധിച്ച് ‘നാറ്റോ’യുടെ വികാസം വലിയ വെല്ലുവിളിയായിരുന്നു. പക്ഷെ 1990കളിലോ 2000ന്റെ ആരംഭഘട്ടത്തിലോ ഇതിനെ എതിർക്കാനുള്ള പ്രാപ്തി റഷ്യക്കുണ്ടായിരുന്നില്ല.

2000-ൽ പുടിൻ പ്രസിഡന്റായശേഷമാണ് റഷ്യ സ്വയം പുനർനിർമിക്കുന്നത്- സാമ്പത്തികരംഗത്തെ, സ്റ്റേറ്റിനെ, സ്റ്റേറ്റ്-സൊസൈറ്റി ബന്ധത്തെ ഒക്കെ. 2000ന്റെ ആദ്യ ദശകത്തിലുണ്ടായ കമോഡിറ്റി ബൂമിന്റെ സഹായത്തോടുകൂടിയാണ് റഷ്യൻ സമ്പദ് വ്യവസ്ഥ വീണ്ടും ശക്തമായി വരുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സ്വയം അകപ്പെട്ടുപോയ തന്ത്രപരമായ പിൻമാറ്റത്തിൽ നിന്ന്​ റഷ്യ പുറത്തുകടക്കുന്നത് ഇതേ സമയത്താണ്.

യൂറോപിലെ നാറ്റോയുടെ വികാസത്തെ സൂചിപ്പിക്കുന്ന ഭൂപടം (യു.എസ്. കാനഡ, ഐസ്‌ലന്റ്, പോർച്ചുഗൽ, സ്‌പെയ്ൻ എന്നീ നാറ്റോ അംഗങ്ങൾ ഒഴികെ). Photo: Lon Tweeten

2008-ൽ റൊമാനിയയിലെ ബുകാറെസ്റ്റിൽ നടന്ന ‘നാറ്റോ’ ഉച്ചകോടിയിൽ വെച്ചാണ് അമേരിക്കൻ പ്രസിഡൻറ്​ ജോർജ് ഡബ്ല്യു ബുഷ് യുക്രെയിനും ജോർജിയക്കും ‘നാറ്റോ’ അംഗത്വം വാഗ്ദാനം ചെയ്യുന്നത്. അപ്പോഴാണ് റഷ്യൻ പ്രസിഡൻറ്​ പുടിൻ, ഇത് അവസാനിപ്പിക്കണം, ഇത് ഇങ്ങനെ പോയാൽ പറ്റില്ല എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് 2008-ൽ ജോർജിയ സൗത്ത് ഒസേഷ്യയെ ആക്രമിച്ചതിനുശേഷം പുടിൻ ജോർജിയയിലേക്ക് സൈന്യത്തെ അയക്കുന്നത്. ഒരു ആഭ്യന്തര പ്രതിസന്ധിയിലൂടെ ജോർജിയ കടന്നുപോകുന്ന സമയത്ത് പുടിൻ നേരിട്ട് വിമതരെ സഹായിക്കുകയും അതേത്തുടർന്ന് ജോർജിയ അസ്ഥിരമാക്കപ്പെടുകയുമാണ് ചെയ്തത്. പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജോർജിയയെ ‘നാറ്റോ’യിലേക്കെടുക്കില്ല. കാരണം ‘നാറ്റോ’യിലേയ്ക്ക് എടുക്കണമെങ്കിൽ പ്രധാനമായും അതിർത്തി പ്രതിസന്ധികൾ ഉണ്ടാകാൻ പാടില്ല. റഷ്യ ആക്രമിച്ച സ്ഥിതിയ്ക്ക് ജോർജിയ നാറ്റോയിൽ ചേരുകയാണെങ്കിൽ റഷ്യയും ജോർജിയയും തമ്മിൽ ഭാവിയിൽ പ്രശ്നമുണ്ടായാൽ ‘നാറ്റോ’ റഷ്യയുമായി ഒരു സംഘർഷത്തിലേയ്ക്ക് വരും. അതിന്​ ‘നാറ്റോ’യ്ക്ക് താത്പര്യമില്ല. റഷ്യയുമായി നേരിട്ടൊരു യുദ്ധത്തിന് ‘നാറ്റോ’ തയ്യാറല്ല. 2008-ലെ റഷ്യയുടെ ഇടപെടലിനുശേഷം ജോർജിയയുടെ ‘നാറ്റോ ആഗ്രഹം’ ഇല്ലാതാകുന്നു.

ഇതേ കാര്യമാണ് 2014-ൽ യൂറോ മൈദാൻ പ്രതിഷേധത്തിനുശേഷം, റഷ്യ ക്രൈമിയ പിടിച്ചെടുത്തതിനുശേഷം യുക്രെയിനിലും നടക്കുന്നത്. പ്രായോഗികമായി ജോർജിയയും യുക്രെയിനും ‘നാറ്റോ’യിൽ ചേരുന്നത് പുടിൻ തടഞ്ഞുകഴിഞ്ഞു. ഇതിന്റെ രണ്ടാമത്തെ ഘട്ടമാണ് പുടിൻ ഇപ്പോൾ പയറ്റുന്നത്. അതായത് ‘നാറ്റോ’യുടെ സ്വാധീനം പഴയ സോവിയറ്റ് പ്രദേശങ്ങളിൽ നിന്ന് പിൻമാറ്റുക എന്നതാണ് പുടിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതിനുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. വളരെ അൺകൺവെൻഷനലായ രീതിയിലാണ് ശ്രമിക്കുന്നതെന്ന് മാത്രം. ഇതിന് ലോകത്ത് പല ഉദാഹരണങ്ങളുമുണ്ട്.

ക്യൂബയിലെ സാൻ ക്രിസ്റ്റബോളിൽ നിലയുറപ്പിച്ച സോവിയറ്റ് യൂണിയന്റെ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസ്സൈലുകൾ. / Photo: U.S. Department of Defense/John F. Kennedy Presidential Library

1962-ൽ സോവിയറ്റ് നേതാവായിരുന്ന നികിത ക്രൂഷ്ചേവ് ക്യൂബയിലേയ്ക്ക് ന്യൂക്ലിയർ മിസൈലുകൾ കയറ്റിയയക്കുകയുണ്ടായി. അതിനെ ഒരു ഭീഷണിയായിട്ടാണ് ജോൺ എഫ്. കെന്നഡി ഭരണകൂടം കണ്ടത്. കെന്നഡി പറഞ്ഞത് ക്യൂബയിൽ നിന്ന് എവിടേയ്ക്ക് മിസൈൽ പോയാലും അത് അമേരിക്കയ്ക്കെതിരെയുള്ള ആക്രമണമായി കാണുകയും തിരിച്ചടിക്കുകയും ചെയ്യുമെന്നാണ്. അതായത് അടിസ്ഥാനപരമായി ലോകം അന്നൊരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നു. ക്യൂബ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. ക്യൂബയും സോവിയറ്റ് യൂണിയനുമായുള്ള ഏതെങ്കിലും ഉടമ്പടിയുടെ ഭാഗമായി സോവിയറ്റ് യൂണിയന് തത്വത്തിൽ ക്യൂബയിലേക്ക്​ആയുധം കയറ്റിയയക്കാം. പക്ഷെ, അമേരിക്ക അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കാരണം, ക്യൂബ ഒരു കരീബിയൻ രാജ്യമാണ്. കരീബിയൻ പ്രദേശം അമേരിക്കയുടെ ‘സ്ഫിയർ ഓഫ് ഇൻഫ്ളുവൻസി’നുള്ളിൽ വരുന്നതാണ്. അതുകൊണ്ട് അവിടെ സോവിയറ്റ് ആണവ മിസൈലുകൾ വരുന്നത് അമേരിക്ക അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അന്ന് ഈ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും മിസൈലുകൾ ക്യൂബയിൽ നിന്ന് മാറ്റാൻ ക്രൂഷ്ചെവ് തീരുമാനിക്കുകയും ചെയ്തു. അതിനുപകരം, ക്യൂബയെ ആക്രമിക്കുകയില്ല എന്ന ഉറപ്പ് നൽകാൻ അമേരിക്ക തയ്യാറായി. രഹസ്യമായി ഇറ്റലിയിലും ടർക്കിയിലും സോവിയറ്റ് യൂണിയനെതിരെ അമേരിക്ക വിന്യസിച്ച ആണവ മിസൈലുകൾ പിൻവലിക്കാനും ജോൺ എഫ്. കെന്നഡി തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് അന്നത്തെ ക്യൂബൻ മിസൈൽ പ്രതിസന്ധി സമാധാനപരമായി അവസാനിക്കുന്നത്.

പഴയ സോവിയറ്റ് പ്രദേശങ്ങളിൽ നിന്ന് ‘നാറ്റോ’യെ പിൻവലിക്കുക എന്നതിനാണ്​ പുടിൻ ശ്രമിക്കുന്നത്. പക്ഷെ ബൻ മിസൈൽ പ്രതിസന്ധിയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത കാണുന്നില്ല. കാരണം ‘നാറ്റോ’ അതിന്റെ ‘ഓപൺ ഡോർ എക്സ്പാൻഷനിസ്റ്റ് പോളിസി’ അവസാനിപ്പിക്കാൻ തയ്യാറല്ല.

ഇപ്പോഴത്തെ പ്രതിസന്ധി ഏകദേശം അതേപോലെയാണ്. അതായത് റഷ്യ യുക്രെയിനെ കാണുന്നത് റഷ്യയുടെ സ്വാധീനകേന്ദ്രമായിട്ടാണ്. അവിടെ ‘നാറ്റോ’യുടെ ആയുധങ്ങളോ സൈന്യമോ വരരുത് എന്നതാണ് റഷ്യയുടെ ലക്ഷ്യം. അതിനെതിരെയാണ് റഷ്യ സൈന്യത്തെ വിന്യസിക്കുന്നതും. അല്ലെങ്കിൽ യുക്രെയിൻ മാത്രമല്ല, പഴയ സോവിയറ്റ് പ്രദേശങ്ങളിൽ നിന്ന് ‘നാറ്റോ’യെ പിൻവലിക്കുക എന്നതിനാണ്​ പുടിൻ ശ്രമിക്കുന്നത്. പക്ഷെ ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത കാണുന്നില്ല. കാരണം ‘നാറ്റോ’ അതിന്റെ ‘ഓപൺ ഡോർ എക്സ്പാൻഷനിസ്റ്റ് പോളിസി’ അവസാനിപ്പിക്കാൻ തയ്യാറല്ല. യുക്രെയിനായാലും ജോർജിയ ആയാലും ‘നാറ്റോ’യിൽ അംഗമാകില്ല എന്ന് രേഖാമൂലം ഉറപ്പുനൽകാൻ അമേരിക്കയും തയ്യാറല്ല. അതുകൊണ്ട് ഇതിൽ ഒരു പരിഹാരം കാണാൻ പറ്റുന്നില്ല. രേഖാമൂലം വേണമെന്ന് പുടിൻ പറയാൻ കാരണം, ‘നാറ്റോ’ വികസിപ്പിക്കില്ല എന്ന് 1990-ൽ അമേരിക്ക വാക്ക് നൽകിയതാണ്. പക്ഷെ ‘നാറ്റോ’ വികസിപ്പിച്ചു. അതുകൊണ്ടാണ് രേഖാമൂലമുള്ള നിയമപരമായ ഉറപ്പ് വേണമെന്ന് പുടിൻ ആവശ്യപ്പെടുന്നത്. അത് കൊടുക്കാൻ അമേരിക്ക തയ്യാറുമല്ല. ഇത്തരം വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിയാത്തത്.

നികിത ക്രൂഷ്ചേവ്, ജോൺ എഫ്. കെന്നഡി / Photo: Wikimedia Commons

സാമ്പ്രദായികമായ മിലിറ്ററി മുന്നേറ്റങ്ങൾ ഒന്നുമില്ലാതെയാണ് 2014ൽ റഷ്യ ക്രൈമിയ കൈവശപ്പെടുത്തിയത്. യുക്രെയ്‌നെ അസ്ഥിരപ്പെടുത്താനുള്ള ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളാണ് പ്രസിഡൻറ്​ വ്‌ളാഡിമിർ പുട്ടിൻ നടത്തുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. സൈബർ വാർ ഫെയറിൽ ലോകത്തു തന്നെ ഒന്നാമതാണ് റഷ്യയുടെ സ്ഥാനം. 2014 മുതലിങ്ങോട്ട് ബാങ്കുകളിലും ഊർജോൽപാദന രംഗത്തുമൊക്കെ റഷ്യ നടത്തി എന്ന് ആരോപിക്കപ്പെടുന്ന നിരവധി സൈബർ അറ്റാക്കുകൾ യുക്രെയ്‌നെതിരെ ഉണ്ടായിട്ടുണ്ട്. ബോംബുകൾ കൊണ്ടായിരിക്കില്ല റഷ്യ യുക്രെയിനെ കീഴ്‌പ്പെടുത്തുക എന് വിശകലനം ചെയ്യുന്നവരുമുണ്ട്. താങ്കൾക്ക് എന്തു തോന്നുന്നു?

റിയലിസ്റ്റിക്കായി നോക്കിയാൽ പുടിൻ ക്രൈമിയയെ റഷ്യയുടെ ഭാഗമാക്കിമാറ്റുന്നത് വളരെ തന്ത്രപരമായിട്ടാണ്. കാരണം അതൊരു സൈനിക അധിനിവേശമായിരുന്നില്ല. അമേരിക്ക ഇറാഖിൽ നടത്തിയതുപോലെയോ അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ നടത്തിയതുപോലെയോ, ലിബിയയിൽ നടത്തിയതുപോലെയോ ഉള്ള ഒരു സൈനിക ആക്രമണമായിരുന്നില്ല ക്രൈമിയയുടെ കാര്യത്തിൽ നടന്നത്. മാത്രമല്ല, അത് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. യൂറോ മൈദാൻ പ്രൊട്ടസ്റ്റ് വരുന്നു, യുക്രൈയിനിലെ യാനുകോവിച്ചിന്റെ സർക്കാർ വീഴുന്നു, പുതിയ പടിഞ്ഞാറൻ അനുകൂല സർക്കാർ വരുന്നു. എല്ലാവരും പ്രതീക്ഷിക്കുന്നത് യുക്രെയിനിലെ അധികാരത്തിന്റെ സന്തുലിതാവസ്ഥ മാറിമറിഞ്ഞു എന്നാണ്. യുക്രെയിനിൽ റഷ്യയുടെ സ്വാധീനം ഇല്ലാതായി എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അങ്ങനെ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ക്രൈമിയയിലെ മുഴുവൻ രാഷ്​ട്രീയരംഗവും മോസ്‌കോയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നത്. അവർ പ്രാദേശിക അസംബ്ലി വിളിച്ചുകൂട്ടി പ്രമേയം പാസാക്കി ഞങ്ങൾ റഷ്യയിൽ ചേരാൻ താത്പര്യപ്പെടുന്നു എന്നഭിപ്രായപ്പെടുന്നു. അതിന്റെ ഭാഗമായി റഷ്യൻ സർക്കാർ പറയുന്നു, ഇതിനോട് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന്. കാരണം, അവിടത്തെ ജനങ്ങൾ ഭൂരിപക്ഷവും റഷ്യൻ സംസാരിക്കുന്നവരാണ്.

റിപബ്ലിക് ഓഫ് ക്രൈമിയയേയും സെവസ്റ്റോപോളിനേയും റഷ്യയിലേക്ക് കൂട്ടിച്ചേർക്കുന്ന ഉടമ്പടിയിൽ ഒപ്പു വെക്കുന്നു. (ഇടതു നിന്ന്) എസ്. അക്‌സ്യോനോവ്, വി. കോൻസ്റ്റന്റിനോവ്, വ്‌ലാദിമിർ പുടിൻ, അലക്‌സി ചാലി / Photo: Wikimedia Commons

യുക്രെയിനിൽ അധികാരത്തിൽ വന്നത് നിയോ നാസികളാണ്, അവർ റഷ്യൻ സംസാരിക്കുന്നവർക്കെതിരെ വിവേചന നയമാണ് എടുക്കുന്നത്. അതുകൊണ്ട് റഷ്യൻ സംസാരിക്കുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം റഷ്യക്കുണ്ട് എന്ന വാദമാണ് റഷ്യ മുന്നോട്ടുവെച്ചത്. പക്ഷെ പുടിന്റെ പ്രവർത്തികളെല്ലാം നോക്കിയാൽ അദ്ദേഹം എപ്പോഴും ഇത്തരത്തിലുള്ള ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. ക്രൈമിയയുടെ കാര്യത്തിലായാലും നേരിട്ട് പിടിച്ചെടുക്കുകയല്ല ചെയ്തത്. അവിടെയൊരു റഫറണ്ടം നടപ്പാക്കുന്നു. ആ റഫറണ്ടത്തിന്റെ നിയമസാധുത നമുക്ക് ചോദ്യംചെയ്യാം. അതെത്രത്തോളം ന്യായമായിരുന്നു എന്ന്​ ചോദ്യംചെയ്യാം. പക്ഷെ അവിടെ ഒരു പ്രക്രിയയുണ്ട്. റഫറണ്ടത്തിൽ 80 ശതമാനത്തിലധികം ആളുകൾ ‘ഞങ്ങൾ റഷ്യയുടെ ഭാഗമാകാൻ തയ്യാറാണ്’ എന്ന് പറയുന്നു. അതേത്തുടർന്ന് ക്രൈമിയയെ റഷ്യയുടെ ഭാഗമായി മാറ്റി പുടിൻ ഉത്തരവ് ഒപ്പിടുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി

ഡോൺബാസിൽ ഈ പ്രതിസന്ധി ഉണ്ടാകുന്ന സമയത്തുതന്നെ അവിടത്തെ റഷ്യൻ സംസാരിക്കുന്ന വിമതർ കീവിലെ സർക്കാരിനെതിരെ ആയുധമെടുക്കുന്നു. അവർക്കുവേണ്ട ആയുധങ്ങളെല്ലാം റഷ്യ കൊടുത്തിരിക്കുകയാണ്. 2014 അവസാനിക്കുമ്പോഴേക്കും ഡോൺബാസിൽ വിമതരും യുക്രെയിനിയൻ സൈന്യവും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടായി.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ കൂടുതൽ അഗ്രസീവായ റഷ്യയെയാണ്​ കാണുന്നത്. നേരിട്ട് സൈനിക ഇടപെടലാണുണ്ടായിരിക്കുന്നത്. അതിന്​ കുറേക്കൂടി വലിയ ലക്ഷ്യമുണ്ടായിരിക്കാം- 2014ൽ ക്രൈമിയ മാത്രം മതിയായിരുന്നെങ്കിൽ ഇന്ന് പുടിന്റെ ലക്ഷ്യം യുക്രൈന്റെ ‘നിരായുധീകരണ'മാണ്​. മറ്റൊരു കാരണം, ഇന്ന് അമേരിക്കയും ‘നാറ്റോ’യും ദുർബലമാണെന്ന് ഒരു പക്ഷേ പുടിൻ നിരീക്ഷിക്കുന്നുണ്ടാവാം, പ്രത്യേകിച്ചും ഇരുപതു വർഷത്തെ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഘാനിസ്ഥാനിൽ നിന്ന്​കഴിഞ്ഞ വർഷം തോറ്റു പിന്മാറിയതിനു ശേഷം.

വിലക്കയറ്റത്തിന്റെ സ്വാധീനം ഇപ്പോൾ തന്നെ സാമ്പത്തികരംഗത്ത് കാണാം. സൈനിക സംഘർഷം ആരംഭിച്ചതു കൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകും. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷിക്കേണ്ടത്, തീർച്ചയായും മാർച്ചിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് തന്നെയാണ്.

ഈ ആക്രമണം രൂക്ഷമാവുന്നതിനൊപ്പം ആഗോളതലത്തിൽ തന്നെ സാമ്പത്തിക വളർച്ച വൻ ഭീഷണി നേരിടുകയാണ്. ലോകത്തിലെ മൂന്നാമത്തെ ലിക്വിഡ് ഫ്യുവൽ ഉൽപാദകരായ റഷ്യ, ഓയിൽ ഇറക്കുതിയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന നമ്മൾ. റഷ്യക്കുമേലുള്ള ഉപരോധങ്ങൾ രൂക്ഷമാകുന്നതോടെ അടുത്ത ദിവസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും വൻ പ്രതിസന്ധി രൂപപ്പെടില്ലേ?

റഷ്യ ലോകത്തെ ഒരു വലിയ എണ്ണ- വാതക ഉത്പാദകരെന്ന നിലയിൽ ഇപ്പോഴത്തെ സംഘർഷം എണ്ണ വിപണിയെയും ഗ്യാസ് വിപണിയെയും രൂക്ഷമായി ബാധിക്കും. ഇപ്പോൾത്തന്നെ ബാധിച്ചിട്ടുണ്ട്. യു.പി. തെരഞ്ഞെടുപ്പ് തീരാത്തതുകൊണ്ടാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ അതറിയാത്തത്. യു.പി. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാർച്ച് ഏഴിനാണ്. അതുകഴിഞ്ഞാൽ നമ്മളൊക്കെ ഇതിന്റെയൊരു ചൂട് അനുഭവിക്കും. പക്ഷെ പാശ്ചാത്യ ഉപരോധങ്ങൾ നോക്കിക്കഴിഞ്ഞാൽ റഷ്യയുടെ ഊർജമേഖലയെ അവർ തൊട്ടിട്ടില്ല. അതിന്റെ കാരണം, അത് അവരെക്കൂടി ദോഷകരമായി ബാധിക്കുമെന്നുള്ളതാണ്, പ്രത്യേകിച്ചും യൂറോപ്പ്. യൂറോപ്പിന്റെ 40 ശതമാനം ഗ്യാസ് ആവശ്യം നിറവേറ്റുന്നത് റഷ്യയാണ്. ഇപ്പോൾ നോഡ് സ്ട്രീം ടു പൈപ്പ്​ലൈൻ തത്കാലത്തേക്ക് നിർത്തിവെച്ചുവെന്നാണ് ജർമൻ ചാൻസലർ പറയുന്നത്. ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. തത്കാലമായി നിർത്തിവെച്ചത് ഇടക്കാല നീക്കമായി കാണാം. അല്ലാതെ റഷ്യയുമായുള്ള ഊർജ കരാറുകളൊന്നും അവസാനിപ്പിക്കാൻ ജർമനി തയ്യാറല്ല. റഷ്യയുടെ ഊർജ മേഖലയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും തയ്യാറല്ല. അവർ റഷ്യൻ ബാങ്കുകളെയും പ്രത്യേക ഒലിഗാർക്കുകളെയുമൊക്കെയാണ് ലക്ഷ്യമിടുന്നത്.

നേരിട്ട് റഷ്യൻ ഊർജമേഖലയെ ഉപരോധിക്കില്ലെങ്കിൽ തന്നെയും ലോകത്തെ പ്രധാനപ്പെട്ട എണ്ണ- ഗ്യാസ് ഉത്പാദകർ ഉൾപ്പെട്ട പ്രതിസന്ധിയെന്ന നിലയ്ക്ക് എണ്ണ-പ്രകൃതി വാതക വില ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ട്. അപ്പോൾ ഇന്ത്യയെ സംബന്ധിച്ച്, 70 ശതമാനത്തോളം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ, അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കും. വിലക്കയറ്റത്തിന്റെ സ്വാധീനം ഇപ്പോൾ തന്നെ സാമ്പത്തികരംഗത്ത് കാണാം. സൈനിക സംഘർഷം ആരംഭിച്ചതു കൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകും. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷിക്കേണ്ടത്, തീർച്ചയായും മാർച്ചിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് തന്നെയാണ്.

യൂറോപ്പിന്റെ 40 ശതമാനം ഗ്യാസ് ആവശ്യം നിറവേറ്റുന്നത് റഷ്യയാണ്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയുടെ ഊർജമേഖലയെ തൊട്ടിട്ടില്ല.

എയർ ഡിഫൻസ് തകർത്തതായി ഇപ്പോൾ റഷ്യ തന്നെ പറയുന്നു. ‘നാറ്റോ’ സഖ്യത്തിന്റെ ഉടൻ പ്രതികരണം/ പ്രതിരോധം എന്തായാലും പഴയ യുദ്ധങ്ങളിലേതു പോലെ ആയിരിക്കില്ല എന്നൊരു ലോക പൊതുബോധം നിലവിലുണ്ട്. എങ്ങനെയായിരിക്കും ‘നാറ്റോ’ എന്ന ഒരു വേൾഡ് വാർ, കോൾഡ് വാർ സഖ്യം പൊളിച്ചെഴുതപ്പെടുന്നത്?

‘നാറ്റോ’യും അമേരിക്കയും തുടക്കം മുതലേ പറഞ്ഞത് യുക്രെയിനെ ആക്രമിച്ചാൽ തന്നെയും റഷ്യയ്ക്കെതിരെ സൈനികമായ മറുപടിയിലേയ്ക്ക് നീങ്ങില്ല എന്നാണ്. അമേരിക്ക ചെയ്തത് എംബസി പൂട്ടുകയാണ്. ആദ്യം അത് പോളണ്ടിനടുത്ത് ലീവിലേയ്ക്ക് മാറ്റി. പിന്നീട് യുക്രെയിനിലെ അമേരിക്കൻ ഡിപ്ലോമാറ്റിക് സ്റ്റാഫിനെ മുഴുവൻ പിൻവലിച്ചു. നൂറിലധികം അമേരിക്കൻ പട്ടാളക്കാർ ട്രെനിങ്ങിനായി യുക്രെയിനിലുണ്ടായിരുന്നു. അവരെയും പിൻവലിച്ചു. അമേരിക്ക കൊടുക്കുന്ന ഒരു സന്ദേശം, റഷ്യയുമായി ഒരിക്കലും സൈനികമായ യുദ്ധത്തിലേയ്ക്ക് നീങ്ങാൻ അവർ തയ്യാറല്ല എന്നതാണ്. അതേ നിലപാട് തന്നെയാണ് ‘നാറ്റോ’യുടേതും. അതുകൊണ്ട് അമേരിക്കയ്ക്ക് അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇപ്പോൾ റഷ്യക്കെതിരെ ചെയ്യാൻ പറ്റുന്ന കാര്യം ഉപരോധം ഏർപ്പെടുത്തുകയെന്നതാണ്. അതാണ് അവർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതും.

പാശ്ചാത്യ മാധ്യമങ്ങൾ ഇവരെയെല്ലാവരെയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിൻ എന്നാൽ ക്രെംലിനിൽ ഇരുന്ന് അമേരിക്കൻ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാൻഡയാണ്​.

പക്ഷെ ഉപരോധങ്ങൾ പുടിനെ ബാധിക്കുന്നില്ല. 2014-ലും അങ്ങനെ തന്നെയായിരുന്നു. സാമ്പത്തികബാധ്യത വഹിക്കാൻ തയ്യാറാണ് എന്നതാണ് പുടിന്റെ സന്ദേശം. പക്ഷെ ഇതിൽ ‘നാറ്റോ’യെ സംബന്ധിച്ച് കുറച്ചുകൂടി വലിയ വെല്ലുവിളി പുടിനെ യുക്രെയിനിൽ തന്നെ തടഞ്ഞുനിർത്തുക എന്നതാണ്. കാരണം യുക്രെയിൻ ‘നാറ്റോ’ അംഗമല്ല. അതുകൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ‘നാറ്റോ’യ്ക്ക് യുക്രെയിന്റെ പ്രതിരോധത്തിനായി വരേണ്ടതില്ല. പക്ഷെ പുടിൻ യുക്രെയിനെ കാണുന്നതുപോലെ തന്നെയാണ് ലാത്വിയയെയും ലിത്വാനിയയെയും ഈസ്റ്റോണിയയെയും കാണുന്നത്. ഇവർ മൂന്നുപേരും ‘നാറ്റോ’ അംഗങ്ങളാണ്. ഇവ മൂന്നും ബാൾട്ടിക് രാജ്യങ്ങളാണ്. യുക്രെയിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞാൽ നാളെ പുടിൻ ഈ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചേക്കാം, ഭരണമാറ്റം കൊണ്ടുവരാൻ നേരിട്ട് സൈനിക ഇടപെടൽ നടത്തിയില്ലെങ്കിൽ തന്നെ, മറ്റു വിധത്തിൽ ഇടപെടാൻ ശ്രമിക്കുകയാണെങ്കിൽ അത് ‘നാറ്റോ’യെ എങ്ങനെ ബാധിക്കുമെന്നതാണ് അവരെ സംബന്ധിച്ച വലിയ വെല്ലുവിളി.

റഷ്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിന് അവർ തയ്യാറല്ലെങ്കിൽ തന്നെയും ‘നാറ്റോ’യുടെ കിഴക്കൻ ഭാഗത്തേയ്ക്ക് കൂടുതൽ സൈന്യത്തെ അമേരിക്കയും ബ്രിട്ടനും അയക്കുമെന്ന് ‘നാറ്റോ’ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ബാൾട്ടിക് രാജ്യങ്ങളിലേയ്ക്ക് മാത്രമല്ല മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും പോളണ്ട്, ഹംഗറി, ചെക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും കൂടുതൽ സൈനികരെ വിന്യസിക്കുമെന്നാണ് പറയുന്നത്. ‘നാറ്റോ’യെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാണ്. റഷ്യയെ സംബന്ധിച്ചും അങ്ങനെ തന്നെ. കാരണം, യുക്രെയിനെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത് റഷ്യൻ സൈന്യത്തിന് അത്ര വലിയ വെല്ലുവിളിയല്ല. അതേസമയം, യുദ്ധത്തിനുശേഷം എന്തുചെയ്യുമെന്നതാണ് പ്രശ്നം. യുക്രെയിനിൽ അധിനിവേശം നടത്തുമോ, അതോ റഷ്യയുണ്ടാക്കുന്ന പുതിയ ഭരണകൂടത്തിന് യുക്രെയിനെ ശാന്തമാക്കാൻ സാധിക്കുമോ- അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്‌നിലെ കെട്ടിടം. /Photo: dsns.gov

അതേസമയം, ‘നാറ്റോ’യെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം അമേരിക്കയ്ക്ക് പല സൈനിക തിരിച്ചടികളുണ്ടായിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക അങ്ങോട്ടുപോയി ആക്രമിച്ചതാണ്. ഈ രാജ്യങ്ങളിലെല്ലാം അമേരിക്കൻ സൈന്യം പ്രാദേശികമായ ചെറുത്തുനിൽപ്പ് നേരിട്ടിട്ടുണ്ട്. പക്ഷെ ശീതയുദ്ധം അവസാനിച്ചശേഷം അമേരിക്കയുടെ അല്ലെങ്കിൽ അമേരിക്ക നിയന്ത്രിക്കുന്ന ഒരു സൈനികസഖ്യത്തിനെ നേരിട്ട് സൈനികമായി ഒരാളും വെല്ലുവിളിച്ചിട്ടില്ല. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ‘നാറ്റോ’ സഖ്യത്തെയാണ് പുടിൻ യുക്രെയിൻ ആക്രമിച്ചതിലൂടെ വെല്ലുവിളിക്കുന്നത്. ‘നാറ്റോ’യെ അല്ലെങ്കിൽ ശീതയുദ്ധാനന്തര യൂറോപ്യൻ സുരക്ഷാക്രമം പൊളിച്ചെഴുതുകയാണ് പുടിന് വേണ്ടത്. അതിന് പുടിൻ പാശ്ചാത്യരാജ്യങ്ങൾ എടുക്കാൻ തയ്യാറാകാത്ത റിസ്‌ക് എടുക്കാൻ തയ്യാറാകുന്നതാണ് ഇപ്പോൾ കാണുന്നത്. അത് ‘നാറ്റോ’യെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ്. അതായത് ‘നാറ്റോ’യുടെ സെക്യൂരിറ്റി ആധിപത്യത്തിനെ റഷ്യ സൈനികമായി ചോദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ നേരിടും, റഷ്യയെ എങ്ങനെ യുക്രെയിനിൽ തന്നെ തളച്ചിടും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും ശീതയുദ്ധാനന്തര സുരക്ഷാക്രമത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. അത്രയും പ്രധാനപ്പെട്ട ഒരു ചരിത്രനിമിഷമാണ് നമ്മളൊക്കെ ഇപ്പോൾ കാണുന്നതെന്നാണ് എനിയ്ക്ക് തോന്നുന്നത്.

ഈ ആക്രമണം ചൈനയുടെ ലോക സാധ്യതകളെ എങ്ങനെയാണ് മാറ്റിപ്പണിയാൻ പോകുന്നത്? ചേരിചേരാ നയം എന്ന നിലയിൽ നിന്ന ഇന്ത്യക്ക് , ആഫ്റ്റർ സോവിയറ്റ് യൂണിയൻ ഉണ്ടായിട്ടുള്ള uncertain നിലപാടുകളെ ഈ യുദ്ധം / അധിനിവേശം എങ്ങനെയാണ് ബാധിക്കുക?

തന്ത്രപരമായ വീക്ഷണത്തിൽ നോക്കിയാൽ ചൈനയെ സംബന്ധിച്ച് ഈ യുദ്ധം അനുകൂലമായ നീക്കമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി, ഗ്ലോബൽ ജിയോപൊളിറ്റിക്സിന്റെ ശ്രദ്ധാകേന്ദ്രം ഇൻഡോ പസിഫിക് ആകുമെന്നും അവിടെ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് പുടിൻ ഗ്ലോബൽ ജിയോപൊളിറ്റിക്സിന്റെ ക്ലോക്ക് 30 വർഷം പുറകോട്ട് തിരിച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൻശക്തി മത്സരം എന്നത് ഇപ്പോൾ വീണ്ടും യൂറോപ്പിലേക്ക്​ മാറി. അത് തത്കാലത്തേയ്ക്കായിരിക്കാം. ദീർഘകാലത്തേയ്ക്ക് നിലനിൽക്കണമെന്നില്ല. പക്ഷെ പുടിന്റെ യുക്രെയിനിലെ സൈനികനടപടിക്കുശേഷം തത്കാലത്തേയ്ക്കെങ്കിലും അന്താരാഷ്​ട്രതലത്തിലെ പ്രാഥമിക ജിയോ പൊളിറ്റിക്കൽ തർക്കം യൂറോപ്പിലേയ്ക്ക് മാറിയിരിക്കുന്നു.
ചൈനയെ സംബന്ധിച്ച് അമേരിക്കൻ സമ്മർദം ചൈനയിൽ നിന്ന് മാറുന്നു. ചൈനയയ്ക്ക് സാമ്പത്തികവും സൈനികവുമായ വളർച്ചയിൽ കുറേക്കൂടി ശ്രദ്ധിക്കാൻ സാധിക്കും. കാരണം, മുമ്പ് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പെട്ടുകിടന്നപ്പോൾ ചൈനയുടെ ശ്രദ്ധ അവരുടെ സാമ്പത്തികവും സൈനികവുമായ വളർച്ചയിലായിരുന്നു. അങ്ങനെയൊരു സാധ്യതയാണ് ഒന്ന്.

നരേന്ദ്ര മോദി, ഷി ജിൻ പിങ്, വ്‌ലാഡിമിർ പുടിൻ

രണ്ടാമത്തേത് യുക്രെയിൻ ആക്രമണത്തെ ലോകരാഷ്ട്രങ്ങൾ എങ്ങനെ നേരിടുന്നു എന്നത് ചൈനയെ സംബന്ധിച്ച്​ ഒരു പാഠമായിരിക്കും. കാരണം ആത്യന്തികമായി ചൈനയ്ക്ക് തായ്​വാനെ വീണ്ടെടുക്കണം. തായ്‌വാൻ ഇംപീരിയൽ ചൈനയുടെ ഭാഗമായിരുന്നു. പിന്നീട് ജപ്പാന്റെ കോളനിയായി മാറുകയും പിന്നെ സ്വയംഭരണ ദ്വീപായി മാറുകയുമാണ് ചെയ്തത്. 100 വർഷത്തെ അപമാനം അവസാനിക്കുന്നത് തായ്​വാനെ വീണ്ടെടുക്കുന്നതിലൂടെയായിരിക്കുമെന്നാണ് ചൈനയുടെ നിലപാട്. പക്ഷെ ചൈന തായ്‌വാനെ വീണ്ടെടുക്കുകയാണെങ്കിൽ അതിന് പലതരം അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണല്ലോ അമേരിക്കയും മറ്റുള്ളവരുമൊക്കെ പറയുന്നത്. ഇവർ ഇങ്ങനെ പറയുമ്പോൾ, ‘നാറ്റോ’യുടെ മൂക്കിനുതാഴെ പുടിൻ യുക്രെയിനെ വീണ്ടെടുക്കുമ്പോൾ ‘നാറ്റോ’ എന്തുചെയ്തു, അമേരിക്ക എന്തുചെയ്തു അല്ലെങ്കിൽ എന്താണ് അവർക്ക് ചെയ്യാൻ കഴിയുക എന്ന ചോദ്യം നിലനിൽക്കുന്നു. അത്തരം പ്രതികരണങ്ങൾ ഒരുപക്ഷെ ചൈനയുടെ ഭാവിതീരുമാനങ്ങളെക്കൂടി ബാധിച്ചേക്കാം.

കൂടുതൽ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാൻ ഇന്ത്യ വലിയ സമ്മർദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ധർമസങ്കടമാണ്. ഒരുഭാഗത്ത് ഇന്ത്യ എല്ലാകാലത്തും എടുത്തിരുന്ന തത്വാധിഷ്ഠിത നിലപാടാണ് എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയും പരമാധികാരവും പിന്തുണയ്ക്കുന്നു എന്നത്. അത് ഇന്റർനാഷണൽ ഓർഡറിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് നമ്മൾ പറയുന്നത്. പക്ഷെ യുക്രെയിന്റെ കാര്യത്തിൽ അത് പാലിക്കപ്പെടുന്നില്ല. ക്രൈമിയ യുക്രെയിന് നഷ്ടപ്പെട്ടു, ഡോൺബാസ് നഷ്ടപ്പെട്ടു. ഇപ്പോൾ റഷ്യൻ സൈനികർ അവിടെയുണ്ട്. അപ്പോൾ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന ഒരു ധർമസങ്കടമുണ്ട് ഒരുഭാഗത്ത്. മറുഭാഗത്ത് എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം താത്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളാണല്ലോ എടുക്കുന്നത്. അതായത് പലസ്തീനിയൻ അധിനിവേശത്തിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ബന്ധം ഇല്ലാതാക്കാനൊന്നും ഇന്ത്യൻ സർക്കാർ തയ്യാറല്ലല്ലോ. ഒരുഭാഗത്ത് തത്വാധിഷ്ടിത നിലപാട് എടുക്കുകയും മറുഭാഗത്ത് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത്. 2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനുശേഷം അമേരിക്കയ്ക്കെതിരെ ഉപരോധം വേണമെന്നോ അല്ലെങ്കിൽ അമേരിക്കയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കണമെന്നോ ഒന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. അമരിക്കയുമായ ബന്ധത്തിൽ യാതൊരു വിള്ളലുമുണ്ടായിട്ടില്ല. 2003-ലെ യുദ്ധത്തിന് രണ്ടുവർഷത്തിനുശേഷമാണ് ഇന്ത്യ അമേരിക്കയുമായിട്ടുള്ള ആണവ കരാറുമായി മുന്നോട്ടുപോകുന്നത്.

ഇന്ത്യ സെക്യൂരിറ്റി കൗൺസിലിൽ നോൺ പെർമെനന്റ് അംഗമാണ്. യുക്രെയ്ൻ പ്രതിസന്ധി യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ ഉടൻ വോട്ടിങ്ങിന് വരും. അപ്പോൾ ഇന്ത്യ എന്ത് നിലപാടാണ് എടുക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. / Photo: Wikimedia Commons

ഇത്തരം അധിനിവേശങ്ങൾ മുമ്പും നടന്നിട്ടുണ്ട്, അത് ഇന്ത്യയുടെ തത്വാധിഷ്ടിത നിലപാടിന് വിരുദ്ധമായതായിട്ടുപോലും ഇന്ത്യ ഒരു റിയൽ പൊളിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. അത്തരം നിലപാടാണ് ഇന്ത്യ ഇത്തവണയും എടുക്കാൻ ശ്രമിക്കുന്നതെന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. പ്രശ്നമെന്താണെന്നുവെച്ചാൽ കൂടുതൽ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാൻ ഇന്ത്യ വലിയ സമ്മർദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചുവന്നശേഷം, ചൈനയുമായിട്ടുള്ള അതിർത്തി പ്രശ്നത്തിനുശേഷം ഇന്ത്യ കൂറേക്കൂടി കോണ്ടിനെന്റൽ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള വിദേശനയങ്ങളാണ് എടുക്കുന്നത്. ഇന്ത്യയുടെ ഭൂഖണ്ഡ സുരക്ഷയ്ക്ക് റഷ്യയുമായിട്ടുള്ള ബന്ധം വളരെ പ്രധാനമാണ്. അമേരിക്കയുമായും ജപ്പാനുമായും ആസ്ട്രേലിയയുമായും മാരിടൈം സുരക്ഷ നമ്മൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഭൂഖണ്ഡ സുരക്ഷയും ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യ എത്രത്തോളം ഒരു മാരിടൈം ശക്തിയാണോ അത്രതന്നെ കോണ്ടിനെന്റൽ ശക്തിയുമാണ്. ഇന്ത്യ ജപ്പാൻ പോലെയോ ആസ്ട്രേലിയയെ പോലെയോ ദ്വീപല്ല. അമേരിക്കയെപ്പോലെ അറ്റ്​ലാൻറിക്​സമുദ്രത്തിലും പസഫിക് സമുദ്രത്തിലും കിടക്കുന്ന രാജ്യമല്ല. ഇന്ത്യ ഒരു ഏഷ്യൻ ഭൂഖണ്ഡ ശക്തിയാണ്. അവിടെ റഷ്യയെ പൂർണമായി അവഗണിക്കാൻ പറ്റിയെന്ന് വരില്ല. ഇത്തരത്തിലുള്ള വിദേശനയ പ്രതിസന്ധികളാണ് ഇന്ത്യ ഇന്ന് നേരിടുന്നത്.

ഇതുവരെയുള്ള ഇന്ത്യയുടെ നടപടി നോക്കിയാൽ കൃത്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. കാരണം, ഒരുഭാഗത്ത് അധിനിവേശത്തിനെതിരെ സംസാരിക്കുന്നു, മറുഭാഗത്ത് റഷ്യയെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. ഈ വിഷയം വീണ്ടും യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ വരും. ഇന്ത്യ സെക്യൂരിറ്റി കൗൺസിലിൽ നോൺ പെർമെനൻറ്​ അംഗമാണ്. ഈയാഴ്ച യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ വോട്ടിങ് വരും. അപ്പോൾ ഇന്ത്യ എന്ത് നിലപാടാണ് എടുക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമായിരിക്കാം. അങ്ങനെയൊരു തീരുമാനം ഇന്ത്യൻ സർക്കാരിന് എടുക്കേണ്ടിവരും. അത് ലോകം മുഴുവൻ വീക്ഷിക്കുന്ന ഒരു വോട്ടിങ്ങായിരിക്കും.

ഇപ്പോഴും പരിമിതമായ അളവിലാണെങ്കിലും റഷ്യയിൽ പ്രതിരോധത്തിന്റെ ശബ്ദം സാധ്യമാണ്. നിങ്ങൾക്ക് സർക്കാരിനെ വിമർശിക്കാം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. സ്റ്റേറ്റ് മീഡിയക്കാണ് ആധിപത്യമെങ്കിലും പേരിനെങ്കിലും ആൻറി ഗവൺമെൻറ്​ മാധ്യമങ്ങൾ റഷ്യയിലുണ്ട്.

കരുത്തനായ ഒരു ലോക നേതാവ് എന്ന പ്രതിച്​ഛായ വ്‌ളാദിമിർ പുടിൻ ഇതിനകം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വിമർശകരിലേറെയും റഷ്യ, പുടിൻ കേന്ദ്രീകൃതമായ ഒരു ഒലിഗാർക്കിയുടെ ഭരണത്തിലാണെന്നു വിശ്വസിക്കുന്നു. നേരിട്ട് റഷ്യയെയും യുക്രെയ്‌നിനെയും പരാമർശിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്ക് കരുത്തുറ്റ നേതൃത്വം തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആവർത്തിച്ചു. ഇപ്പോഴത്തെ അധിനിവേശത്തിനു ശേഷമുള്ള രാഷ്ട്ര നേതൃത്വങ്ങളുടെ ഭാവി രൂപീകരണങ്ങളിൽ പുടിൻ പ്രതിഭാസം എങ്ങനെ സ്വാധീനിക്കുമെന്നാണ് താങ്കൾ കരുതുന്നത്?

ശക്തനായ നേതാവ് എന്ന പ്രതിച്ഛായ പുടിൻ എല്ലാ കാലത്തും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. 1990കളിലെ റഷ്യയെ 2000-ലെ റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം തകർന്നുപോയ റഷ്യയെ സാമ്പത്തികമായും തന്തപരമായും പുനർനിർമിക്കുന്ന നേതാവ് പുടിനാണ്. അത് നിരാകരിക്കാൻ പറ്റാത്ത യാഥാർഥ്യമാണ്. അതേസമയം, പുടിൻ വളരെയധികം ആധിപത്യ പ്രവണതകളുള്ള ഒരു നേതാവാണ്. റഷ്യയിലെ പല പ്രതിപക്ഷ നേതാക്കളും വെടിയേറ്റ്​ കൊല്ലപ്പെട്ടിട്ടുണ്ട്. പത്രപ്രവർത്തകർ കൊല്ലപ്പെടുന്നുണ്ട്. ഈയടുത്ത കാലത്ത് പുടിന്റെ ഏറ്റവും പ്രധാന വിമർശകനായ അലക്സി നവൽനിയെ സൈബീരിയയിൽ വെച്ച് വിഷമേൽപ്പിച്ചു. ഇതൊക്കെ ക്രെംലിൻ ചെയ്യുന്നതാണോയെന്ന് പറയാനാകില്ലെങ്കിലും ഇങ്ങനെ പലരീതിയിൽ എതിർപ്പുകളെയെല്ലാം അടിച്ചമർത്തുന്ന സംവിധാനമാണ് അവിടെയുള്ളത്. അങ്ങയൊരു സംവിധാനമാണ് പുടിൻ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അത് പൂർണമായും സ്വേച്ഛാധിപത്യമാണോ എന്ന് ചോദിച്ചാൽ, അല്ല. കാരണം ഇപ്പോഴും പരിമിതമായ അളവിലാണെങ്കിലും റഷ്യയിൽ പ്രതിരോധത്തിന്റെ ശബ്ദം സാധ്യമാണ്. നിങ്ങൾക്ക് സർക്കാരിനെ വിമർശിക്കാം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. സ്റ്റേറ്റ് മീഡിയക്കാണ് ആധിപത്യമെങ്കിലും പേരിനെങ്കിലും ആൻറി ഗവൺമെൻറ്​ മാധ്യമങ്ങൾ റഷ്യയിലുണ്ട്. സോഷ്യൽ മീഡിയ താരതമ്യേന സ്വതന്ത്രമാണ്. പ്രതിരോധ ശബ്ദങ്ങൾ ഒരുപരിധി വരെ അംഗീകരിക്കപ്പെടുന്നുണ്ട്. അപ്പോൾ ഒരു സമ്പൂർണ സ്വേച്ഛാധിപത്യ സംവിധാനമല്ല റഷ്യയുടേത്. അതേസമയം, സ്വേച്ഛാധിപത്യ പ്രവണതകളുള്ള ഭരണമാണ് റഷ്യയിലുള്ളത്. അതാണ് റഷ്യയുടെ ഒരു വൈരുദ്ധ്യമെന്ന് പറയുന്നത്. അതിനെ പെറി ആൻഡേഴ്സൺ വിളിക്കുന്നത്, ‘മാനേജ്ഡ് ഡെമോക്രസി’ എന്നാണ്.

അലക്‌സി നവൽനി വിചാരണയ്ക്കിടെ / Photo: Ilya Pitalev

അടിസ്ഥാനപരമായി പുടിൻ ജനകീയനാണ്. ക്രൈമിയ കൂട്ടിച്ചേർക്കുന്ന സമയത്ത് പുടിന്റെ അംഗീകാരം 80 ശതമാനമായിരുന്നു. നിലവിൽ 65- 67 ശതമാനമാണ് പുടിന്റെ പോപ്പുലാരിറ്റി റേറ്റിങ്. സ്വേച്ഛാധിപത്യ പ്രവണതയുണ്ടായിട്ടുകൂടി പുടിൻ ജനകീയനായി തുടരുന്നു. അതുപോലെ റഷ്യയിൽ ഡ്യൂമ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്, പ്രസിഡൻറ്​ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. മറ്റു സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നടക്കുന്നതുപോലെയല്ല പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്. അതായത് ഒരു നിയന്ത്രിത സംവിധാനത്തിലൂടെയാണ് റഷ്യയെ പുടിൻ പുനർനിർമിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും. അതേസമയം, ശക്തനായ നേതാവെന്ന പ്രതിച്ഛായ പുടിൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത് പലരും ആവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയിൽ മോദി ആയാലും തുർക്കിയിൽ എർദ്വാൻ ഹംഗറിയിലെ വിക്റ്റർ ഒർബനായാലും ശക്തനായ നേതാവെന്ന പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുകളെ അല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തെ റഷ്യയിലെ പുടിന്റെ സർക്കാർ നിയന്ത്രിക്കുന്നതുപോലെ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഇവർ. ആ ഒരു സ്വാധീനം ഇവരിലൊക്കെ കാണാം.

എന്നാൽ, അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. അതായത് മോദിയെ ഒരു ഹിന്ദു നാഷണലിസ്റ്റായിട്ടാണല്ലോ കാണുന്നത്. എർദ്വാൻ ഒരു ഇസ്​ലാമിസ്റ്റാണ്. ഒർബാൻ കുടിയേറ്റ വിരുദ്ധ, ഇസ്​ലാമോഫോബിക് ആയ നേതാവാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും കള്ളിയിൽ പുടിനെ പെടുത്താൻ പറ്റുമോയെന്ന് എനിക്കറിയില്ല. പുടിനെ നമുക്ക് സ്വേച്ഛാധിപത്യ പ്രവണതയുള്ള റഷ്യൻ ദേശീയതാവാദിയെന്ന് വിളിക്കാം. പക്ഷെ ഏതെങ്കിലും രീതിയിൽ മതപരമായോ വംശീയമായോ ആയ ഐഡന്റിറ്റിയല്ല പുടിന്റെ രാഷ്​ട്രീയ ഉപകരണമെന്ന് പറയുന്നത്. റഷ്യൻ നാഷണലിസമാണ് പുടിന്റെ പൊളിറ്റിക്കൽ മൊബിലൈസേഷൻ ടൂൾ. അത് യാഥാസ്ഥിതിക ക്രിസ്ത്യൻ നാഷണലിസമല്ല. അതാണ് മോദിയെപ്പോലുള്ള, എർദ്വാനെ പോലുള്ള നേതാക്കളിൽ നിന്ന്​ പുടിനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ കേന്ദ്രിതമായ കേന്ദ്രീകൃത ഭരണമാണ്​ പുടിന്റേത്. റഷ്യൻ സ്​റ്റേറ്റാണ്​ പുടിന്റെ ഐഡിയോളജി. പുടിനൊരു തീവ്ര വലതുപക്ഷ സ്വേച്ഛാധിപതിയല്ല. ഈയൊരു വ്യത്യാസം നമുക്ക് പാശ്ചാത്യ മാധ്യമങ്ങളിൽ നിന്ന് കിട്ടില്ല. കാരണം പാശ്ചാത്യ മാധ്യമങ്ങൾ ഇവരെയെല്ലാവരെയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിൻ എന്നാൽ ക്രെംലിനിൽ ഇരുന്ന് അമേരിക്കൻ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാൻഡയാണ്​. അതിനപ്പുറത്തേക്ക് കടന്ന് പുടിനെ, പുടിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മമായി മനസിലാക്കുകയാണു വേണ്ടത്. അതേസമയം, പുടിന്റെ ഇതുവരെയുള്ള വിജയകരമായ ‘സ്ട്രോങ്മാൻ പൊളിറ്റിക്സ്’ ആവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് നേതാക്കളുണ്ട്, ലോകത്തിന്റെ പല ഭാഗങ്ങളിൽ എന്നത് ഒരു വാസ്തവമാണ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റർ. ജിയോ പൊളിറ്റിക്​സ്​, മിഡിൽ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം) തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments