റോസ് ജോർജ്ജ്

തോർത്തുകളുടെ പ്രദർശനം,
നൂലിഴകളി​ലെ വിയർപ്പുതുള്ളികളുടെയും…

ഒരിടത്തും നാളിതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു വസ്തുവിന്റെ പ്രദർശനം കണ്ടതിന്റെ ഹൃദയഹാരിയായ അനുഭവമാണ് റോസ് ജോർജ്ജ് എഴുതുന്നത്. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള നെയ്ത്തുകാർ, വെറും ഒന്നര മീറ്റർ നീളവും 1/2 മീറ്ററിലധികം വീതിയുമുള്ള ഒരു തുണിയെ ലോകസമക്ഷം കാഴ്ച്ചയ്ക്ക് വച്ചു. അത് കാണാനും വാങ്ങാനുമെത്തിയവരിൽ മിക്കവരും വിദേശികളായിരുന്നു. അതേ, നമ്മുടെ തോർത്തുമുണ്ട്…

മാർച്ചു മാസമായിരുന്നു.
പ്രഗതി മൈതാനിനടുത്ത് ബൈറോൻ മാർഗിലുള്ള മിനിസ്ട്രി ഓഫ് ടെക്സ്റ്റയിൽസിന്റെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിന്റെ പിന്നാമ്പുറത്തെ നടുത്തളത്തിലൊന്നിൽ ഞാനിരിക്കുകയായിരുന്നു. പ്രധാന കവാടത്തിലെ ബോർഡിൽ ‘ഹസ്തകല അക്കാഡമി’ എന്നെഴുതിയിരിക്കുന്നു. വല്ലാത്ത ആകർഷണം തോന്നി ആ പേരിനോട്.

ചുറ്റുവട്ടത്തെ സെനാൽ സിൽക്ക് കോട്ടൺ മരങ്ങളിൽ പൂക്കൾ വിടർന്നു തുടങ്ങിയിരുന്നില്ല. എങ്കിലും തിരക്കുപിടിച്ച നഗരസായാഹ്നത്തിൽ ആകാശനീലയ്ക്ക് താഴെ ഭൂമിയിലേക്ക് തെളിയാൻ വെമ്പിനിൽക്കുന്ന ചുവന്ന ലാംപ് ഷേഡ് പോലെ അവയോരൊന്നും കാണപ്പെട്ടു.

ചരിത്രം ഉറങ്ങുന്നതും ഉണരുന്നതും കലയിലാണെന്ന് എനിക്കാരോ പറഞ്ഞുതന്നിട്ടുണ്ട്. അതാരാണെന്ന് അറിയുകയുമില്ല. മുൻകാലങ്ങളിൽ ഫോർട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലും പകൽ നടത്തങ്ങളെല്ലാം തന്നെ ലക്ഷ്യമാക്കിയത് കാഴ്ചയുടെ വിതാനത്തിലൂടെ ജീവിതത്തെ കൂടുതൽ ചേർത്തു പിടിക്കുക എന്നതായിരുന്നു.
ഈ നഗരത്തിലും അതു തന്നെയാണ് സംഭവിക്കുന്നത്.

സമയ്പൂർ ബാദ്ലിയിൽ നിന്ന് ഓടിക്കിതച്ചെത്തിയ ഡൽഹി മെട്രോയിൽ വിശ്വവിദ്യാലയ സ്റ്റേഷനിൽ നിന്ന് കയറുമ്പോൾ ഒരല്പം നീങ്ങിയിരുന്നിട്ട് എനിക്ക് ഇരിപ്പിടം ഓഫർ ചെയ്ത വയോധികൻ ശരിക്കും ഗ്രാമീണ ഇന്ത്യയുടെ പ്രതീകം തന്നെയായിരുന്നു. ഹരിയാന അതിർത്തിയിൽ നിന്നോ മറ്റോ വന്ന് രാജ്യതലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നൊരാൾ. ചോളത്തിന്റെയോ ഗോതമ്പിന്റെയോ താങ്ങുവിലയോ ആരോഗ്യസംബന്ധമായ വിഷയങ്ങളോ മൂലം ആകാംക്ഷപ്പെടുത്തുന്ന മുഖമുള്ള നരച്ച മുടിക്കാരൻ. മനുഷ്യഭാവനയ്ക്ക് അന്തമില്ലാത്തതിനാൽ അയാളുടെ അകം തിരഞ്ഞുപോയില്ല. മങ്ങിയ വെളുപ്പിൽ കറുത്ത ഹാഫ് സ്ലീവ് വച്ച നീളൻ കൂർത്തയും ദോത്തിയും. തോളത്ത് നെടുകയും കുറുകെയും വരകൾ കളം കളം വയ്ക്കുന്ന പരുത്തിത്തുണി. ഇടയ്ക്ക് അയാളതെടുത്ത് മുഖം തുടച്ചു. ഒരു സ്ത്രീയുടെ നോട്ടത്തിൽ താൻ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അയാൾ ഒരിക്കലും ഓർത്തിട്ടുണ്ടാവില്ല.

പറഞ്ഞുവരുന്നത് ആ കളംകളം തുണിയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്. മലയാളത്തിൽ നാമതിനെ തോർത്ത് എന്നുവിളിക്കും. അടിച്ചലക്കി ഊരിപ്പിഴിഞ്ഞ് കാറ്റത്താടി അത് വീടുകളെ പല ദേശങ്ങളിൽ അടയാളപ്പെടുത്തി. അത് കുടഞ്ഞു വിരിച്ചപ്പോൾ എത്ര പെണ്ണുങ്ങളുടെ പ്രതിഷേധം അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ടാവണം. ആണഹന്തയുടെ ധാർഷ്ട്യവും ഉമ്മറത്തിന്റെയും കോലായുടെയും പര്യമ്പുറത്തിന്റെയും തേങ്ങലുകളും ഒപ്പിയെടുത്തിട്ടുണ്ടാവണം.

മിനിസ്ട്രി ഓഫ് ടെക്സ്റ്റയിൽസിന്റെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ നടന്ന തോർത്തുമുണ്ടുകളുടെ പ്രദർശനം
മിനിസ്ട്രി ഓഫ് ടെക്സ്റ്റയിൽസിന്റെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ നടന്ന തോർത്തുമുണ്ടുകളുടെ പ്രദർശനം

ജയാ ജയ്റ്റ്ലി സാരഥിയായ ദസ്ഥകാരി ഹാത് സമിതിയായിരുന്നു ‘ഗംഞ്ചാ -ദി എക്സ്ട്രാ ഓർഡിനറി ഇൻ ദി ഓർഡിനറി’ എന്നു പേരിട്ട പ്രദർശനത്തിനു പിന്നിൽ. സാധാരണജീവിതത്തിൽ നോട്ടം കൊണ്ടു പോലും മനുഷ്യർ രജിസ്റ്റർ ചെയ്തു സൂക്ഷിക്കാൻ മെനക്കെടാത്ത ഒന്നിന്റെ മ്യൂസിയം പ്രവേശനം ആഘോഷിക്കുകയായിരുന്നവിടെ.

ഒരിടത്തും അത് നാളിതുവരെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. ആരുമതിനെക്കുറിച്ച് എഴുതിയിട്ടുമില്ലായിരുന്നു.

എന്നാൽ ഇന്നീ കാണുന്ന എല്ലാ വേഷപ്പകർച്ചകളുടെയും ആദിമരൂപവുമായിരുന്നത്. നാഗരിക മനുഷ്യൻ സോഫയിലിരുന്ന് കാണുന്ന ഗ്രാമക്കാഴ്ചകളിൽ കാളവണ്ടിയിലും ഉന്തുവണ്ടിയിലും അത് അലസമായി തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പുലർകാലത്ത് ഉറങ്ങിയെണീൽക്കുന്നവർ ആദ്യം കൈയ്യെത്തിപ്പിടിക്കുന്നത് ഇതിലായിരുന്നു. പാൽക്കാരന്റെ സൈക്കിളിലും പൂജാരിയുടെ നെഞ്ചത്തും യാത്രികന്റെ ഭാണ്ഡത്തിലും ഗംഞ്ച ഉണ്ടാവും. അതില്ലാത്തത് എവിടെയാണെന്ന് കണ്ടുപിടിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്.

സംസ്‍കാരങ്ങളും നാഗരികതയും കഥകളുടെ നൂലിഴകളിലേക്ക് ലയിച്ചു ചേരുന്നതും യഥാർത്ഥ ജീവിതത്തെ വെല്ലുന്ന ചാരുതയോടെ അവയൊക്കെ തുണികളിൽ ജീവിതക്കാഴ്ചകളായി പുനർജ്ജനിക്കുന്നതും പലയിടത്തും കണ്ടിട്ടുണ്ട്. മധുബനി, കാന്ത, ഇക്കത്ത്, വർളി, കലംകാരി. ഓരോ സംസ്ഥാനങ്ങൾക്കും ഓരോ വസ്ത്രഭാഷയുണ്ട്. INA മെട്രോ സ്റ്റേഷനിലൂടെ കടന്നുപോയ മറ്റൊരു പകൽനേരത്ത് സ്റ്റേഷൻ ചുവരുകളിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ തനതായ വസ്ത്രാഭിരുചികൾ കണ്ടു. ടെക്സ്റ്റയിൽ മന്ത്രാലയം വക സ്ഥാപിച്ചതായിരുന്നു അവയൊക്കെ.

പക്ഷെ ഇവിടെ കാണുന്നത് എളിയതൊന്നിന്റെ ഉയിർപ്പാണ്. നൂറ്റാണ്ടുകളായി അത് എല്ലായിടത്തുമുണ്ട്. പല രൂപത്തിൽ, പല ഭാവത്തിൽ. പിള്ളക്കച്ച തൊട്ട് കബറിടം വരെ ഏതൊരു മനുഷ്യനും കൂട്ടു പോകുന്ന ഒന്ന്.
നമ്മുടെ തോർത്ത്.
തോർത്താണ് ഇവിടെ താരം.

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നുള്ള നെയ്ത്തുകാർ, വെറും ഒന്നര മീറ്റർ നീളവും 1/2 മീറ്ററിലധികം വീതിയുമുള്ള ഒരു തുണിയെ ലോകസമക്ഷം കാഴ്ച്ചയ്ക്ക് വച്ചു. അത് കാണാനും വാങ്ങാനുമെത്തിയവരിൽ മിക്കവരും വിദേശികളായിരുന്നു.

ഗംഞ്ച എന്ന് ബംഗ്ലായിൽ, ഗമോസ എന്ന് ആസ്സാമീസിൽ, പൈഗുഡ്ഡ എന്ന് തെലുങ്കിൽ, തുണ്ട് എന്ന് തമിഴിലും തോർത്ത് എന്ന് നാം മലയാളികളും വിളിക്കുമ്പോൾ പേര് മാറിക്കളിക്കുന്ന സ്വഭാവം നിലനിർത്തിക്കൊണ്ട് സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കുന്നുണ്ട് ഈ കരവേല.

രബീന്ദ്രനാഥ ടാഗോർ സഹജ് പാത് എഴുതിയത് കുട്ടികളെ ഉദ്ദേശിച്ചാണ്. അതിൽ മനോഹരമായ പല ഗ്രാമ്യദൃശ്യങ്ങളുണ്ട്. പാടത്തുനിന്ന് മടങ്ങിയെത്തുന്ന കർഷകൻ തോളത്തിട്ടിരിക്കുന്ന തുണിയെടുത്ത് നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുക്കുന്നു. മറ്റൊരിടത്ത് ഉച്ചവെയിൽ ചൂടത്ത് ചുരുട്ടിയെടുത്ത തുണിക്കെട്ടുകൊണ്ട് തലയ്ക്ക് തണലു ചുറ്റിക്കൊടുക്കുന്ന കർഷകൻ. മറ്റൊരിടത്ത് അതൊരു ചുമടു താങ്ങിയാവും. നാടോടിയായ ഒരുവളുടെ നെഞ്ചത്തെ ചൂടുപറ്റി തുണിക്കെട്ടിനുള്ളിൽ ഒരു പൈതൽ ഉറങ്ങുന്നു. പ്രശസ്ത ചിത്രകാരനായ നന്ദലാൽ ബോസ് ആണ് സഹജ് പാത്തിലെ വാങ്മയ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
പിന്നെയുമുണ്ട്.

ഗ്രാമത്തിലെ ഒരു പെൺകുട്ടി അവളുടെ അച്ഛനെ ഓർത്തെടുക്കുന്നതിങ്ങനെയാണ്:
‘‘ശൈത്യകാലങ്ങളിൽ എന്റച്ഛൻ മുറ്റത്തിട്ടിരിക്കുന്ന ചർപ്പായിൽ ഇളവെയിൽ കൊള്ളാനിരിക്കും. പെട്ടെന്നെന്തോ ഓർത്തപോലെ അച്ഛൻ ചാടിയെഴുന്നേൽക്കും. തോളത്തൊരു ഗംഞ്ചയും കൈയിലൊരു വടിയുമായി അച്ഛൻ ചന്തയിലേക്ക് പോകും. വേഗം തിരിച്ചുവരും. കൈയിലെ വടി അപ്പോൾ തോളത്തായിരിക്കും. അതിന്റെ അറ്റത്തെ ഗംഞ്ചാ തുണിക്കെട്ടിനുള്ളിൽ നിലക്കടലയുണ്ടാവും. സൂര്യവെളിച്ചത്തിന് നേരെ തിരിഞ്ഞിരുന്ന് അച്ഛൻ തോടു പൊട്ടിച്ച് നിലക്കടല കഴിച്ചുകൊണ്ട് ഓരോന്ന് ആലോചിച്ചിരിക്കും’’.

കട്ടിൽതലയ്ക്കൽ, കസേരക്കൈയിൽ, അഴയിൽ, അരങ്ങിലും അണിയറയിലും അമ്പലമുറ്റത്തും സെമിത്തേരിയിലും അത് സാന്നിധ്യം അറിയിക്കുന്നു.

Bright -cheerful & Comforting!

സാധാരണതയിലെ ഈ അസാധാരണത തേടിപ്പോകുന്നവർ കൂടുതലും കലാകാരരാണ്. അവർക്കറിയാം അതിൽ ജീവിതത്തിന്റെ സ്പന്ദനമുണ്ടെന്ന്. ചുമ്മാതല്ല അമേരിക്കൻ ആർട്ടിസ്റ്റായ ഇല്സി വസ് ലാകിസ് ദുബൈയിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലൂടെ തൊഴിലാളികൾ ഉപേക്ഷിച്ച ഗംഞ്ച അന്വേഷിച്ചുനടന്നത്.

അർബൻ മേക്ക് ഓവർ എന്നൊരു പ്രതീതിയിൽ പലയിടങ്ങളിലായി പ്രദർശിപ്പിച്ചിരുന്ന ഗംഞ്ച ക്രിയേഷൻസ് കണ്ടു നടക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ‘കേരള’ എന്ന ബോർഡ് കണ്ടു. വ്യത്യസ്തവും തദേശിയവുമായ നമ്മുടെ സ്വന്തം ഡിസൈൻ ഇന്റർവെൻഷൻസ്.

യുവതലമുറ കുറച്ചു കൂടി ഭേദപ്പെട്ട സമീപനം അവരവരോടും ഭൂമിയോടും പുലർത്തുന്നുണ്ട്. അവർക്ക് ശ്വസിക്കുന്ന വേഷങ്ങൾ വേണം. എല്ലാത്തിന്റെയും പിന്നിലെ കഥയറിയാൻ അവർ കാറ്റലോഗ് വായിച്ചു നോക്കുന്നു. ആര് എവിടെ നിന്ന് എത്ര സമയമെടുത്ത് തങ്ങൾ ധരിക്കുന്ന വസ്ത്ര മുണ്ടാക്കിയെന്ന അറിവ് മഹോന്നതമായ ഒരു അവബോധത്തിലേക്ക് അവരെ ഉയർത്തുന്നു.

നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ പ്രദർശനം കണ്ടു നടക്കുമ്പോൾ ഒരു കാര്യം മനസ്സിലായി. നൂലുകളുടെ ഇഴയടുപ്പം പോലെ ഗ്രാമങ്ങളും നഗരങ്ങളും ബന്ധം സ്ഥാപിക്കുകയാണിവിടെ. പണ്ടൊരിക്കൽ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മാവായ ഒരാൾ പറഞ്ഞുവച്ചു. പക്ഷെ അതിലേക്കെത്തുന്നവർ വിരളമായിരുന്നു. അത് തേടിപ്പോകുന്നവരും ഇന്ന് വളരെ കുറവാണ്. പേരു കേട്ട പല പ്രദർശനങ്ങളും മ്യൂസിയം ചുവരുകളിലും ഹാളുകളിലും കാഴ്ചയ്ക്ക് വിഷയീഭവിക്കുമ്പോൾ പല വിധത്തിലും ഈ കാഴ്ച ജീവിത സംബന്ധിയായ ഒന്നിന്റെ നേർക്കാഴ്ചയാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന അനുരണനങ്ങൾ ഹൃദയസ്പർശിയാണ്. പലപ്പോഴും നോട്ടങ്ങളുടെ വ്യാപ്തിയില്ലായ്മയാണ് ഒന്നിനെ പരിമിതപ്പെടുത്തുന്നത്. നോട്ടം അയച്ചു കൊടുത്താൽ പലയിടങ്ങളിലും ഇപ്പറയുന്ന തോർത്ത് അതിനേക്കാളും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതായി കാണാം. ഭാഷയിലെ പല പദങ്ങൾ, വാക്കുകൾ, വികാരങ്ങൾ, അധികാരം, മനോഭാവം ഒക്കെയും ഈഴയകലമുള്ള ഈ തുണി വഹിക്കുന്നുണ്ട്.
അത് പലതിന്റെയും ഒരു ദേശമാണ്.
ശ്രദ്ധിച്ചാൽ വേഗം പിടികിട്ടും. നഗരങ്ങളിൽ അത് വേഷം മാറി വരും. പൊതുവിടങ്ങളിൽ, കാര്യസ്ഥൻവേഷം പൂണ്ട് ഒരാൾ. തോളത്ത് ഇപ്പറഞ്ഞ യൂട്ടിലിറ്റേറിയൻ ഷോൾഡർ ക്ലോത്ത്. ഏതു പേരിട്ടും നമുക്കയാളെ വിളിക്കാം.

Hey People!
We can‘t live without Gamchha
Hey! We need it daily,Let‘s have a Charcha
Rich or Poor, Public or King
All we need Gamchha to be clean
Without Gamchha, incomplete be the Pooja…

Gamchha is an easy fishing net
Gamchha is a cool turban on head
The fact is well known,
With Gamchha the cremation pallbearers bow down.
Hey People!
We can‘t live without Gamchha
Hey! We need it daily,Let‘s have a Charcha…

ബഹദൂർ ചിത്രകാർ ബംഗാളിയിൽ എഴുതിയ കവിതയ്ക്ക് ഇംഗ്ലീഷ് പരിഭാഷ നൽകിയത് രാജേഷ് റോയ് ആണ്. മറ്റൊന്നിനെക്കുറിച്ചുമല്ല, അവിടുത്തെ ചർച്ച: എപ്പോഴും മനുഷ്യന്റെ സന്തത സഹചാരിയായ ഈ കച്ചമുറിയുടെ പ്രാധാന്യത്തെക്കുറിച്ചാണ്.

രാജേഷ് റോയ് ശാന്തിനികേതനിൽ നെയ്ത്തുകാരുടെ ക്ലസ്റ്ററിൽ ഗംഞ്ചയുടെ സാദ്ധ്യതകൾ പല രീതിയിലും കണ്ടെത്തിയ ആളാണ്. ആദ്യമായി കണ്ടപ്പോൾ ആസ്സാമീസ് എഴുത്തുകാരിയായ മണികണ്ഠലീന ഭട്ടചര്യ എനിക്കൊരു ഗമോസ സമ്മാനിച്ചത് ഓർക്കുന്നു. അതിലൊരു കഥയുണ്ടെന്ന് അവർ പറഞ്ഞു. കഥയിൽ ഒരു കാലമുണ്ടെന്നും അവയിലൊക്കെ ജീവിതമുണ്ടെന്നും. ശരിയാണ്, കലയിൽ ഓരോന്നിനും ഓരോ കഥയുണ്ട്. അത് മറഞ്ഞുകിടക്കുന്ന ഒന്നിനെ പ്രതിഫലിപ്പിക്കുക മാത്രമല്ല കൂടുതൽ വ്യക്തതയോടെ പുനർനിർമ്മിക്കുകയും ചെയ്യുന്നു. ഹസ്തകല എത്ര നല്ല പേരാണത്. അത്രെയേറെ ജാഗ്രതയിൽ മൈൻഡ് ഫുൾ ആയി ഒന്നിൽ ഇഴുകിച്ചേരാനുള്ള ശ്രമമാണത്. ഇന്ത്യയിലെ നെയ്ത്തുഗ്രാമങ്ങളിൽ നിന്ന് സ്പന്ദിക്കുന്ന ഹൃദയങ്ങൾ നഗരത്തെ വന്നു തൊടുമ്പോൾ, അത് കണ്ടു മടങ്ങുന്നത് ഹൃദയനിറവോടെയാണ്.

കലയിലും സാഹിത്യത്തിലും പൊതുവിടങ്ങളിലും വസ്ത്രങ്ങൾ നിറവേറ്റുന്ന വ്യക്തമായ രാഷ്ട്രീയമുണ്ട്. ഏറ്റവും നിഗൂഢമായി അത് പറയാതെ പലതും പറഞ്ഞു തരും. കൈത്തറിയുടെ രാഷ്ട്രീയം സ്വയം പര്യാപ്തതയുടെയും നിലനിൽപ്പിന്റെയുമാണ്. ഗാന്ധിജിയെ ഓർക്കുക. ഖാദി വിമോചനത്തിന്റെ തന്നെ അടയാളമായില്ലേ?

തിരികെ മടങ്ങുമ്പോൾ അകലെ നിന്നൊരു ഗ്രാമം ഉള്ളിൽക്കേറുന്നു. ഒരു ചെറിയ തോർത്തുമുണ്ടിന്റെ നാലറ്റത്ത് കുഞ്ഞിക്കൈയുകൾ. ഏതോ ഫലവൃക്ഷത്തിൽ നിന്ന് മോഹമഞ്ഞപ്പ് വീണു കിട്ടുകയാണ്. ഉള്ളിലേക്ക് വന്നു പതിക്കുന്ന ആനന്ദത്തെ വരവേൽക്കാൻ നാലതിർത്തികൾ ജാഗ്രത പൂണ്ട് നിൽക്കുന്നു.

മറ്റൊരിടത്ത്, അപരാഹ്നത്തിൽ വെയിൽ വാട്ടം തട്ടിയ ജലപ്പരപ്പിൽ രണ്ടറ്റം കഴുത്തിന് വട്ടംകെട്ടി മറുവശത്തെ തുമ്പിൽ പിടിച്ച് കോരുവലയുമായി മാനത്തുകണ്ണിയെ ലക്ഷ്യമാക്കി നനഞ്ഞ കുഞ്ഞു നടത്തങ്ങൾ.

ഒരു തോർത്തുമുണ്ടിന്റെ കരുതലിൽ മുലക്കച്ച കെട്ടി, ബസ് പോകുന്ന വഴികളിൽ പുഴവക്കത്ത് നീരാട്ട് സമൃദ്ധമാക്കുന്ന മറ്റു ചിലർ. കാലം മുന്നോട്ടും പിന്നോട്ടും ഉരുളുകയാണ്. കല സമയപ്രവാഹങ്ങളെ ആദരവോടെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു.

മരണം നടന്ന ഒരു വീട്ടിൽ എല്ലാവർക്കും നിസ്സഹായതയാണ്. ആർക്കും ജലപാനമൊന്നും വേണ്ടാ. മരണം ദുഖത്തെ അത്ര വേഗമൊന്നും പിഴുതുമാറ്റില്ലെന്ന വാശിയിലാണ്. ഒരമ്മ, അതിനിടയിൽ നിന്ന് പിടഞ്ഞെണീൽക്കുന്നു. കൈയെത്തും ദൂരത്തു നിന്ന് അവർ തോർത്തെടുക്കുന്നു. തളർന്ന അരക്കെട്ടിലേക്കത് മുറുക്കിക്കെട്ടുന്നു. ഇനിയും നമ്മൾ ജീവിക്കും എന്നും പറഞ്ഞ് അകത്തോട്ടു പോയി ചൂടു ചായയുമായി അവർ വരുന്നു. മേൽചുണ്ടിലേക്ക് ആവി തട്ടുമ്പോൾ ജീവിതം എന്ന മൂന്നക്ഷരം ദുഃഖത്തെ പടിയിറക്കുന്നു. അരക്കെട്ടിലെ മുറുക്കം പതുങ്ങിയിരുന്നു ചിരിക്കുന്നു.

വീട്‌ ഉണരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് വിക്ടർ ഹ്യൂഗോയുടെ ശബ്ദം പാവങ്ങളുടെ താളുകളിലൂടെ ഓർമ്മയായി മിന്നിമറയുന്നു. അതിങ്ങനെയാണ്: “ആകാശത്തിന്റെ നീല നിറം ഭൂമിയിലെ ജനങ്ങളെ വസ്ത്രമുടുപ്പിക്കുമോ?’’
എക്കാലത്തേയ്ക്കുമുള്ള ചോദ്യം തന്നെ.

പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

ആകെ മൊത്തം കളറായി
ദാലിയ്ക്കു മുന്നിൽ
തല കുത്തി നിന്ന നിമിഷങ്ങൾ

മഗ്ദലിൻ
in Ecstasy


Summary: rose george shares her experience of dhoti exhibition by national crafts museum and hastkala academy.


റോസ്​ ജോർജ്​

കവി, കഥാകൃത്ത്​, അധ്യാപിക. Bitter Almonds, Ether Ore എന്നീ ഇംഗ്ലീഷ്​ ആന്തോളജികളിൽ കഥയെഴുതിയിട്ടുണ്ട്​.

Comments