ഐറിൻ എൽസ ജേക്കബ്

‘കഹാനി’;
കുട്ടികളുടെ നോവൽ
തുടരുന്നു

10. വീടുകളുടെ സാറ്റ് കളി

ക്ഷണം കഴിഞ്ഞ് അമ്മയും കഹാനിയും കൂടി വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് പുറത്ത് അച്ഛന്റെ സ്കൂട്ടർ വന്നുനിൽക്കുന്ന ഒച്ച കേട്ടത്. അകത്തേക്ക് വരുമ്പോൾ കയ്യിലൊരു വലിയ പൊതി സൂത്രത്തിൽ ഒളിപ്പിച്ച് പിടിച്ചിട്ടുണ്ടായിരുന്നു അച്ഛൻ.

‘‘കണ്ണടച്ചേ... എന്റെ ചക്കരക്കുട്ടിക്കൊരു സമ്മാനം കയ്യിൽ വച്ചുതരട്ടെ’’ എന്ന് അച്ഛൻ പറഞ്ഞുതീരേണ്ട താമസം, കഹാനി കണ്ണും രണ്ടും ഇറുക്കിയടച്ച് സമ്മാനം വാങ്ങാൻ റെഡിയായി നിന്നു.

എന്തായിരുന്നെന്നോ ആ പൊതിക്കുള്ളിൽ?

ചിത്രം വരയ്ക്കാൻ പല തരത്തിലെ ബ്രഷുകൾ, ഒരു ബോക്സ് നിറയെ ചെറിയ കുപ്പികളിൽ പല നിറത്തിലെ ചായങ്ങൾ, പിന്നെ കട്ടിയുള്ള ക്യാൻവാസുകളും.

വലിപ്പത്തിൽ വരയ്ക്കാൻ പാകത്തിന് ഒരു ക്യാൻവാസ് കിട്ടിയിരുന്നെങ്കിലെന്ന് അവളുടെ എത്ര കാലത്തെ ആഗ്രഹമായിരുന്നെന്നോ.

ഇങ്ങനെ സന്തോഷക്കുട്ടിയായിരുന്ന് ഇഷ്ടമുള്ളതെല്ലാം വരയ്ക്കൂവെന്ന് അച്ഛനും അമ്മയും അവളെ ചേർത്തുപിടിച്ചു.

പനിയുടെ ക്ഷീണം മാറാൻ പിറ്റേന്നുകൂടി കഹാനി സ്കൂളിൽ പോയില്ല. അതിനടുത്ത ദിവസം പോകാൻ റെഡിയായി നിൽക്കുമ്പോഴതാ, മാനം കറുത്തിരുണ്ടു തുടങ്ങി. നോക്കിനിൽക്കെ ചാറ്റൽമഴയ്ക്ക് ശക്തി കൂടിക്കൂടിവന്നു. മഴയത്ത് സ്കൂട്ടറിൽ കൊണ്ടാക്കുന്നതെങ്ങനെ?

രാവിലെ കഹാനിയുടെ സ്കൂളിലേക്കുള്ള കുട്ടികളെ കൊണ്ടുപോകാൻ അജയൻ മാമന്റെ സ്കൂൾ ഓട്ടോ ആ വഴി പോകാറുണ്ട്. അച്ഛൻ വേഗം അജയൻ മാമനെ വിളിച്ചു, ഇന്ന് സ്കൂൾ ഓട്ടോ ഈ വഴി കൂടി വരണേയെന്ന് പറഞ്ഞു.

ഓട്ടോയിൽ കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞു പോകാൻ വലിയ ഇഷ്ടമാണ് കഹാനിക്ക്. സ്കൂളിലേക്ക് ആരുമറിയാതെ രഹസ്യമായി കൊണ്ടുപോകുന്ന ക്രീം ബിസ്കറ്റും ചാമ്പക്കയും നെല്ലിക്കയുമൊക്കെ കൈമാറ്റം ചെയ്യുന്നത് ആ യാത്രകളിലായിരിക്കും.

‘‘നിങ്ങളിലാരുടെ ക്ലാസിലാ മണിപ്പുരിക്കുട്ടി പഠിക്കുന്നത്?’’ സ്കൂൾ ഗേറ്റിനരികെ എത്തിയപ്പോഴാണ് അജയൻ മാമന്റെ ചോദ്യം.

‘‘കഹാനിയുടെ ക്ലാസിലാ, രണ്ടിൽ…’’ നാലാം ക്ലാസിലെ ഗൗരിചേച്ചി മറുപടി കൊടുത്തു.

അജയൻ മാമൻ ഒന്നമർത്തി മൂളി.
‘‘ആരാ എന്താ എന്നൊന്നും നമുക്കറിയില്ലല്ലോ, അതുകൊണ്ട് ചോദിച്ചതാ’’, അതും പറഞ്ഞ് ഗൗരവത്തിൽ മാമൻ തിരിച്ചുപോയി.

ക്ലാസിലേക്ക് നടക്കുമ്പോൾ ആ ചോദ്യവും ഉത്തരവുമായിരുന്നു കഹാനിയുടെ മനസ്സിൽ. അതെന്തായിരിക്കും അങ്ങനെ പറഞ്ഞത്?

ക്ലാസിലെത്തുമ്പോൾ, പനി കുറഞ്ഞോ എന്നും ചോദിച്ച് കൂട്ടുകാർ കാത്തിരിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ എത്രയെത്ര വിശേഷം കേൾക്കാനുണ്ട്.

‘‘ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തിൽ വച്ചിട്ടുണ്ട്
അപ്പം തന്നാലിപ്പം പാടാം
ശർക്കര തന്നാൽ പിന്നെ പാടാം’’
എന്നീണത്തിൽ പാടിക്കേൾപ്പിച്ചു നിധി. സൂസൻ ടീച്ചർ പഠിപ്പിച്ച പുതിയ പാട്ടാണത്രേ.

ക്ലാസ് തുടങ്ങുന്നതു വരെയും തംലിമ വന്നില്ല. വൈകിയെത്തിയേക്കും എന്നു കരുതി വാതിലിനരികിലേക്ക് ഇടയ്ക്കിടെ കഹാനി നോക്കിക്കൊണ്ടേയിരുന്നു. പക്ഷേ, ആദ്യ പീരിയഡ് കഴിഞ്ഞിട്ടും അവളെ കാണാഞ്ഞതോടെ ഇന്നിനി വരില്ലായിരിക്കും എന്ന് കഹാനിക്കു തോന്നി. എന്തായിരിക്കും വരാത്തത്, എന്തു പറ്റിയതായിരിക്കും അവൾക്ക്?

വൈകിട്ടും സ്കൂൾ വിടാറായ നേരത്ത് മഴ പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ആകാശം. റെയിൻകോട്ടിട്ട് അച്ഛനെ ഇറുക്കിപ്പിടിച്ച് സ്കൂട്ടറിന്റെ പിന്നിലിരിക്കുമ്പോൾ മഴ ഇനിയും കൂടിയേക്കുമോ എന്നവൾക്ക് പേടി തോന്നി. പോപ്പിയെ കാണാതായതിൽപ്പിന്നെ കുടവീട്ടിലേക്ക് പോകുന്നതേ അവൾക്ക് ഇഷ്ടമല്ല.

അപ്പോഴാണ് തംലിമ വരച്ച പാവയെ അവൾക്കോർമ വന്നത്. നീണ്ട മുടിയും തൊങ്ങലുള്ള ഉടുപ്പും പിടിപ്പിച്ച ഒരു പാവ. തംലിമ എപ്പോഴെങ്കിലും കുടവീട്ടിൽ പോയിട്ടുണ്ടാകുമോ? പോപ്പിയെ പോലെ തംലിമയുടെ ചങ്ങാതിയായിരുന്നിരിക്കുമോ ആ പാവ?

റെയിൻ കോട്ട് കുടഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ അച്ഛനോട് കഹാനി ചോദിച്ചു, ‘‘അച്ഛാ, നമുക്ക് വെള്ളം കയറാത്ത ഒരു വീട്ടിലേക്ക് മാറിയാലോ. അപ്പോ കുടവീട്ടിലേക്ക് ഇടയ്ക്കിടെ ഓടേണ്ടല്ലോ’’.

അച്ഛൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിലൊന്ന് തട്ടിയതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല. വീട് മാറി പുതിയതൊന്നുണ്ടാക്കണമെങ്കിൽ കുറേ പൈസ വേണ്ടേ. കുടവീട്ടിലിരിക്കുമ്പോ എല്ലാവരും സംസാരിക്കുന്നത് കഹാനി കേട്ടിട്ടുണ്ട്, അങ്ങനെയൊരു വീടിനെപ്പറ്റി. എന്നിട്ടോ? മഴയിറങ്ങുമ്പോ അതെല്ലാം മറന്ന് വീണ്ടും തിരികെ വരും.

അന്നു രാത്രി ഉറങ്ങുമ്പോൾ വിചിത്രമായൊരു സ്വപ്നം കണ്ടു അവൾ. കഹാനിയുടെ വീടും അയൽപക്കത്തെ വീടുകളും കൂടി മഴ പെയ്യാനൊരുങ്ങുന്ന നേരത്ത് ‘ഒളിച്ചേ കണ്ടേ’ കളിക്കുകയാണ്. ഒളിക്കുന്നത് എവിടെയാണെന്നറിയുമോ? കാർമേഘം മൂടിമൂടി വരുമ്പോ, നീല മേഘങ്ങൾക്കു പിന്നിലേക്ക് വീടുകളൊക്കെ കൂടി ഒറ്റ ഒളിച്ചിരിക്കൽ. തപ്പോ തപ്പോന്ന് പെയ്ത് മുക്കിക്കളയാൻ വീടുകളെ കാണാതെ പാഞ്ഞുനടന്ന് അവസാനം കാർമേഘങ്ങളൊക്കെ കൂടി എങ്ങോട്ടോ ഒറ്റപ്പോക്ക്.

ശ്ശെടാ! അത് കൊള്ളാമല്ലോ എന്ന് പറഞ്ഞാണ് കഹാനി കണ്ണു തുറന്നത്. നോക്കുമ്പോ വീട് അവിടെത്തന്നെയുണ്ട്.

‘‘സ്കൂൾ അവധിയല്ലേ ഇന്ന്, എന്റെ കൂടെ റിസോർട്ടിലേക്ക് പോരുന്നോ?’’ എന്ന് അച്ഛന്റെ ചോദ്യം കേട്ടതും പല്ലുതേക്കാൻ ഓടിക്കഴിഞ്ഞിരുന്നു അവൾ.

അച്ഛന്റെ കൂടെ ഒഴിവുള്ളപ്പോഴൊക്കെ അവിടെ പോകാൻ വല്യ ഇഷ്ടമാണ് അവൾക്ക്. പുഴയുടെ ഓരത്തുകൂടി വെറുതേ നടക്കാം. മീനുകൾ വെള്ളത്തിനടിയിലൂടെ ഊളിയിട്ട് പോകുന്നതു കാണാം. ബോട്ട് പോകുമ്പോ വെള്ളത്തിനു മുകളിൽ കിടക്കുന്ന പോള അലക്ഷ്യമായി ഒഴുകിമറയുന്നത് കാണാം. അവയോടൊക്കെ ആരും കാണാതെ വർത്തമാനം പറയാറുണ്ട് അവൾ. അന്നേരം അടുക്കളയിൽ ഞണ്ടിനെയോ കരിമീനെയോ താറാവിനെയോ ഒക്കെ സ്വാദോടെ ഒരുക്കുന്ന തിരക്കിലാവും അച്ഛൻ.

അന്നും പതിവുപോലെ ഓരോ കുസൃതിയുമായി റിസോർട്ടിന്റെ മുറ്റത്തൂടെ നടക്കുകയായിരുന്നു കഹാനി. വിദേശത്തുനിന്ന് ഒരു അതിഥിയുണ്ടെന്ന് അച്ഛൻ പറയുന്നതു കേട്ടു. പക്ഷേ, പുറത്തേക്കൊന്നും ആളെ കാണാനുമില്ല. മുറികൾക്കുമുന്നിലൂടെ ഒച്ചയുണ്ടാക്കാതെ നടക്കുമ്പോൾ ആരായിരിക്കും ഇതിന്റെ ഉള്ളിലെന്ന് കർട്ടന്റെ പാളികൾക്കിടയിലൂടെ ഒന്നെത്തിനോക്കിയാലോ എന്ന് അവൾക്ക് തോന്നി. അച്ഛനറിഞ്ഞാൽ ഉറപ്പായും വഴക്കു കിട്ടും. വേണോ വേണ്ടയോ എന്ന് തിരിച്ചും മറിച്ചും ചിന്തിച്ചിട്ട് ഒടുവിലവൾ നോക്കുക തന്നെ ചെയ്തു.

അയ്യോ!
കഹാനി ഞെട്ടിയത് അതിനുള്ളിലെ ആളെക്കണ്ടിട്ടായിരുന്നില്ല.
പിന്നെ എന്താണെന്നോ?

‘കഹാനി’ Part 1

‘കഹാനി’ Part 2

11. പോപ്പിയുടെ ചേച്ചി എവിടുന്നാ വരുന്നേ?

കാണുന്നത് ശരിതന്നെയാണോ എന്നറിയാൻ കഹാനി പലവട്ടം കണ്ണു തിരുമ്മി നോക്കി. മുറിയിലെ മേശയുടെ മുകളിൽ ഒറ്റനോട്ടത്തിൽ പോപ്പിയെപ്പോലെ ഒരു പാവ. അതേ നിറം, അതേ ചുരുണ്ട തലമുടി, ചെറിപ്പഴം പോലുള്ള മൂക്ക്. കഴുത്തിലും കൈയിലും ലേസ് പിടിപ്പിച്ച ഉടുപ്പ്. പോപ്പിയുടെ ഉടുപ്പിൽ പർപ്പിൾ പൂക്കളായിരുന്നെങ്കിൽ ഇതിൽ മഞ്ഞ പൂക്കളാണെന്ന വ്യത്യാസം മാത്രം.

ഇതെങ്ങനെ ഇവിടെ വന്നു?

മുറിക്കുള്ളിൽ കട്ടിലിൽ ചാരിക്കിടന്ന് ഒരു ആന്റി പുസ്തകം വായിക്കുന്നുണ്ട്. നെറ്റിയിലേക്കു വെട്ടിയിട്ട തോളൊപ്പം എത്തുന്ന മുടി ഇടയ്ക്കിടെ മാടിയൊതുക്കുന്നുണ്ട്. ബാർബി ഡോളിന്റെ മുടി പോലെ ക്രീം നിറമായിരുന്നു ആ മുടിക്ക്. ചാര നിറത്തിലെ കണ്ണുകളും. ഇത്ര വലിയ ആൾക്ക് എന്തിനായിരിക്കും പോപ്പിയെപ്പോലെ ഒരു കുഞ്ഞിപ്പാവയെന്നായി അവളുടെ സംശയം.

പമ്മിപമ്മി ഒരു കുഞ്ഞിക്കുട്ടി തന്നെ നോക്കിനിൽക്കുന്നത് ഇതിനിടെ മുറിക്കുള്ളിലെ ആൾ കണ്ടു. അകത്തുനിന്ന് ആ ആന്റി നോക്കുന്നത് കണ്ടതും പേടികൊണ്ട് അവളുടെ കൈ വിയർത്തു. അതിഥികളുടെ മുറിയിലേക്ക് നോക്കിയെന്ന് അച്ഛനറിഞ്ഞാൽ നിറയെ വഴക്ക് കിട്ടിയത് തന്നെ.

പക്ഷേ, വാതിൽ തുറന്ന് പുറത്തേക്കുവന്ന അവർ ചിരിച്ചുകൊണ്ടാണ് അവളെ അടുത്തേക്കു വിളിച്ചത്.

‘‘ഹയ് ലിറ്റിൽ ഗേൾ, വാട്ട്സ് യുവർ നെയിം?’’
വിക്കി വിക്കിയാണ് കഹാനിയെന്ന് പറഞ്ഞൊപ്പിച്ചത്.

വിടർന്നു ചിരിക്കുന്ന മുഖമായിരുന്നു അവരുടേത്. നിലത്തേക്കു മുട്ടുകുത്തിയിരുന്ന് പേടിച്ച കുട്ടിയുടെ കയ്യിൽപ്പിടിച്ച് അവർ വീണ്ടും സംസാരിച്ചു. പറയൂ പറയൂ എന്ന് സ്നേഹത്തോടെ ആവർത്തിച്ചു. ടെസ് ഇൻഗ്രാം എന്നാണ് അവരുടെ പേരെന്നും ദൂരെയെവിടെനിന്നോ ആണ് വരുന്നതെന്നും മാത്രമേ കഹാനിക്ക് മനസ്സിലായുള്ളു.

പോപ്പിയെപ്പോലുള്ള ഈ പാവ ആരുടേതാണ്, എവിടെ നിന്നാണ് എന്നൊക്കെ കഹാനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശബ്ദമായി പുറത്തേക്ക് വന്നതേയില്ല. വിരൽത്തുമ്പിൽ നിന്ന് അവർ പിടിവിട്ടയുടനേ ‘ബൈ’ പറഞ്ഞ് കഹാനി ഒറ്റയോട്ടം.

അന്ന് വൈകുന്നേരം വീട്ടിലേക്കുപോകാൻ മടിയായിരുന്നു അവൾക്ക്. വരൂ, നമുക്കിറങ്ങാം എന്ന് അച്ഛൻ പലവട്ടം പറഞ്ഞിട്ടും മുറ്റത്ത് ചായ കുടിച്ചിരുന്ന ടെസ്സിനെ പമ്മിപ്പമ്മി നോക്കി കഹാനി പിന്നെയും വട്ടംചുറ്റി നിന്നു. മനസ്സില്ലാമനസ്സോടെ സ്കൂട്ടറിലേക്ക് കയറുമ്പോൾ ഇനി ഒരുവട്ടം കൂടി ആ പാവയെ കാണാനാകുമോ എന്നായിരുന്നു ആധി.

രാത്രി ആകാശം നോക്കി ഉറക്കം വരാതെ കിടന്നപ്പോഴെല്ലാം ആ മുറിയിൽ കണ്ട പാവയുടെ മുഖം അവളുടെ കണ്ണിനു മുന്നിലിങ്ങനെ തെളിഞ്ഞു വന്നു. അതേ മൂക്ക്, അതേ നിറം, അതേ മുടി.

‘‘അമ്മാ... ആ പാവ എന്റെ പോപ്പിയെ പോലെ തന്നെയുണ്ടമ്മാ. അതെന്തായിരിക്കും അങ്ങനെ?’’

അമ്മ പോപ്പിയെ വാങ്ങുമ്പോൾ വയറിനുള്ളിലെ ഇത്തിരിക്കുഞ്ഞായിരുന്നു കഹാനി. യാദൃച്ഛികമായാണ് പാവക്കടയിലെ തട്ടിലിരുന്ന ചുരുണ്ട മുടിയുള്ള പാവയിൽ അമ്മയുടെ കണ്ണുടക്കിയത്. ഇതുവരെ അങ്ങനെയൊരു പൊന്നോമനപ്പാവയെ അമ്മ കണ്ടിട്ടേ ഇല്ലായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന പാവക്കൂട്ടത്തിൽ പെട്ടതായതുകൊണ്ട് നല്ല വിലയായിരുന്നു പോപ്പിക്ക്. പക്ഷേ, ഒരു പെൺകുഞ്ഞിനെ മോഹിച്ചിരുന്ന അമ്മയ്ക്കെന്തോ അത് കൈവിട്ടു കളയാനും തോന്നിയില്ല. അങ്ങനെയാണ് പോപ്പി ആ വീട്ടിലെ അംഗമായത്.

‘‘പോപ്പിയെപ്പോലെ വേറെയും പാവകളുണ്ടാവും കുട്ടാ, പല പല രാജ്യങ്ങളിലേക്ക് അവ പോയിട്ടുണ്ടാകും. അതിലൊന്നാകും ഇന്നു കണ്ടത്. ചിലപ്പോ പോപ്പിയുടെ ചേച്ചിയോ അനിയത്തിയോ ഒക്കെ ആകാം അത്.’’

പോപ്പിയുടെ വീട്ടിൽ നിന്നു തന്നെയാവുമോ ആ പാവയും വന്നത്? ഓർത്തോർത്ത് അമ്മയുടെ കയ്യിൽ തല ചായ്ച്ച് കഹാനി ഉറങ്ങിപ്പോയി.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. എണീറ്റപ്പോ മുതൽ അച്ഛന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു കഹാനി. ഇന്നു കൂടി അച്ഛന്റെ കൂടെ പോയാൽ ആ പാവയെ ഒന്നുകൂടി കാണാൻ പറ്റിയാലോ എന്നായിരുന്നു അവളുടെ ആലോചന.

‘‘എന്റെ കൂടെ വന്നോളൂ. പക്ഷേ, അനുവാദമില്ലാതെ അതിഥികളുടെ മുറിയുടെ അടുത്തൊന്നും പോകല്ലേ. ഉറപ്പാണോ?’’

അച്ഛന് വാക്കു കൊടുത്ത് വേഗം റെഡിയായി അവൾ.

പതിവു പോലെ കാഴ്ചകളൊക്കെ കണ്ട് റിസോർട്ടിന്റെ മുറ്റത്തൂടെ നടക്കുമ്പോഴും കഹാനിയുടെ കണ്ണുകൾ ബാർബി ഡോളിനെപ്പോലെ മുടിയുള്ള ആ ആന്റിയെ തിരയുകയായിരുന്നു. പക്ഷേ, പുറത്തെങ്ങും ആളെ കണ്ടില്ല. ഇനി തിരികെ പോയിട്ടുണ്ടാകുമോ?

വാടിയ മുഖവുമായി കഹാനി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മീൻ പിടിക്കാനിരിക്കുന്ന കൊറ്റികൾ എത്രയെണ്ണമുണ്ടെന്ന് വെറുതേ എണ്ണി. പൂക്കളിൽ തങ്ങി നിന്നിരുന്ന വെള്ളത്തുള്ളികൾ തട്ടി. ഇടയ്ക്കിടെ ആരെങ്കിലും വരുന്നുണ്ടോയെന്ന് പാളി നോക്കിക്കൊണ്ടായിരുന്നു ഇതൊക്കെ. സമയം ഒരുപാടായിട്ടും അവരെ പുറത്തേക്ക് കണ്ടതേയില്ല.

മുറിയുടെ അടുത്തേക്ക് പോയാലോ? പോകില്ലെന്ന് അച്ഛന് വാക്കു കൊടുത്തതാണെങ്കിലും ആകാംക്ഷ കൊണ്ട് അവളറിയാതെ അങ്ങോട്ടു തന്നെ നടന്നു.

മുറിയിൽ നിന്ന് പുഴ കാണാവുന്ന വലിയ ഗ്ലാസ് ജനാലയുടെ കർട്ടൻ കുറച്ച് നീക്കിയിട്ടിട്ടുണ്ട്. ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി നടന്ന് അവളാ ജനലിന്റെ അടുത്തുവരെ എത്തി. നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്. പേടിച്ചിട്ടാണെങ്കിലും അകത്തേക്ക് പാളി നോക്കി. മുറിയിലെ കസാരയിൽ കണ്ണടച്ച് ചാരി ഇരിക്കുന്നുണ്ട് ഇന്നലെ കണ്ട ആന്റി. കർട്ടനിടയിൽ തെളിഞ്ഞു കിട്ടിയ ഇത്തിരി സ്ഥലത്തൂടെ കഹാനിയുടെ കണ്ണുകൾ മുറിയിലാകെ പാഞ്ഞു നടന്നു.

അതാ കട്ടിലിന്റെ ഒരറ്റത്ത് പോപ്പിയെപ്പോലുള്ള പാവ!

‘‘കഹാനി...!’’

ദേഷ്യം നിറഞ്ഞ വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അച്ഛനാണ്. അവളെ മുറ്റത്തൊന്നും കാണാഞ്ഞിട്ട് അടുക്കളയിലെ തിരക്കിനിടെ തിരഞ്ഞു വന്നതായിരുന്നു.

മുഖത്തേക്ക് നോക്കാൻ പേടിച്ച് കഹാനി തലതാഴ്ത്തി നിന്നു. സാധാരണ അച്ഛൻ അങ്ങനെ ദേഷ്യപ്പെടാറില്ല. പക്ഷേ, ഈ കുസൃതി അച്ഛന് തീരെ ഇഷ്ടായില്ലെന്നുറപ്പ്.

‘‘ഞാൻ പറഞ്ഞിട്ടില്ലേ അതിഥികളെ ബുദ്ധിമുട്ടിക്കരുതെന്ന്? എന്തിനാ വീണ്ടും ഇങ്ങോട്ടു വന്നത്?’’

അച്ഛന്റെ ചോദ്യത്തിന് മറുപടി പറയാതെ മുഖം വീർപ്പിച്ചു നിന്നു കഹാനി.

പെട്ടെന്നാണ് അച്ഛനെയും കഹാനിയെയും ഞെട്ടിച്ചു കൊണ്ട് ആ മുറിയുടെ വാതിൽ തുറന്ന് അവർ പുറത്തേക്ക് വന്നത്. ക്രീം നിറത്തിലെ മുടിയും ചാരക്കണ്ണുകളുമുള്ള ആ സ്ത്രീയുടെ മുഖത്തേക്ക് കഹാനി നിസ്സഹായതയോടെ നോക്കി. മുറിയിലേക്ക് എത്തിനോക്കിയതിന് വഴക്കുപറയുമെന്നായിരുന്നു അവളുടെ പേടി. അവരുടെ പുഞ്ചിരിക്ക് മറുപടി നൽകാൻ നിൽക്കാതെ കഹാനി ഒറ്റയോട്ടം.

ടെസ് ആവട്ടെ, എന്തായിവിടെ നടക്കുന്നതെന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു.

രണ്ട് ദിവസമായി തന്റെ മുറിയിലേക്ക് എത്തി നോക്കിയോടുന്ന കൊച്ചുകുട്ടി ആരാണ്, എന്തിനാണ് അവൾ ഓടിപ്പോയത്?

മകളുടെ കുസൃതിക്ക് ക്ഷമ പറ‍ഞ്ഞാണ് കഹാനിയുടെ അച്ഛൻ സംസാരിച്ചു തുടങ്ങിയത്. കുടവീട്ടിലേക്ക് ഇടയ്ക്കിടെ പോകേണ്ടിവരാറുള്ളതും അങ്ങനെയൊരു യാത്രയ്ക്കിടയിൽ പോപ്പിയെ നഷ്ടപ്പെട്ടതും അത് കഹാനിക്ക് എത്ര വിഷമമായെന്നുമൊക്കെ അച്ഛൻ സങ്കടത്തോടെ പറഞ്ഞു.

പോപ്പിയുടെ അതേ രൂപമാണ് ആ മുറിക്കുള്ളിലെ പാവയ്ക്കും എന്നു കേട്ടപ്പോൾ ടെസിന് അദ്ഭുതമായി. പോപ്പിക്ക് ഒപ്പമുള്ള കഹാനിയുടെ ചിത്രം അച്ഛൻ മൊബൈൽ ഫോണിൽ കാട്ടിക്കൊടുത്തപ്പോൾ ടെസ് ശരിക്കും അമ്പരന്നു.

പാവം കുട്ടി! കാണാതായ പോലെ ഒരു പാവ മുന്നിൽ വന്നു പെട്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നാതിരിക്കുന്നതെങ്ങനെ? കഹാനി പോപ്പിയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രത്തിലേക്ക് അനുകമ്പ നിറഞ്ഞ കണ്ണുകളോടെ ടെസ് വീണ്ടും വീണ്ടും നോക്കി.

അന്ന് വൈകുന്നേരമായിരുന്നു അവരുടെ മടക്കം. എയർപോർട്ടിലേക്ക് കൊണ്ടുപോകാനുള്ള കാർ വന്നു നിന്നപ്പോൾ, മുറ്റത്തൊരു കോണിലിരുന്ന് കുടവീട്ടിലേക്ക് പോയ യാത്രയുടെ ചിത്രം വരയ്ക്കുകയായിരുന്നു കഹാനി. അജയൻ മാമന്റെ ഓട്ടോയ്ക്കുള്ളിൽ അച്ഛനും അമ്മയും അവളും. ദൂരെ കാറ്റത്ത് അപ്പൂപ്പൻ താടി പോലെ പറന്നകലുന്ന പോപ്പി!

കാറിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കഹാനിക്കടുത്തേക്ക് ടെസ് ഇൻഗ്രാം നടന്നുവന്നു. വര നിർത്തി പരിഭ്രമത്തോടെ നോക്കിയ കഹാനിയോട് സ്നേഹത്തോടെ പുഞ്ചിരിച്ചു. പിന്നെ കയ്യിലെ ബാഗ് തുറന്ന് ഒരു സമ്മാനം അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു. പോപ്പിയെപ്പോലെയുള്ള പാവ!

അയ്യോ! കഹാനിക്കത് വിശ്വസിക്കാനേ ആയില്ല. അമ്മ പറഞ്ഞതു പോലെ പോപ്പിയുടെ ചേച്ചിയോ അനിയത്തിയോ ആകുമോ ഇത്? ഇത് തനിക്ക് സ്വന്തമായി തന്നതു തന്നെയാണോയെന്ന് അവൾ വീണ്ടും വീണ്ടും നോക്കി. കെട്ടിപ്പിടിക്കാൻ ടെസ് നീട്ടിയ കൈകൾക്കുള്ളിലേക്ക് കഹാനി സന്തോഷത്തോടെ ചേർന്നു നിന്നു.

‘‘എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുട്ടിയുടേതായിരുന്നു ഈ പാവ. എനിക്ക് എക്കാലവും സൂക്ഷിക്കാനായി തന്നത്. പക്ഷേ, ഇനിയിത് കഹാനി എടുത്തോളൂ. സന്തോഷമായിരിക്കൂ’’ എന്ന് അവർ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.

പാവയുടെ മുഖത്തേക്കും ടെസിന്റെ മുഖത്തേക്കും കഹാനി മാറി മാറി നോക്കി. നിധി കിട്ടിയതുപോ‌ലെ അവളതിനെ മുറുക്കി പിടിച്ചു. പിന്നെ വരച്ചു പൂർത്തിയാക്കിയ ചിത്രം ചിരിച്ചുകൊണ്ട് ടെസിനു നേരെ നീട്ടി.

‘‘ഓ! ബ്യൂട്ടിഫുൾ. താങ്ക് യൂ’’ എന്നുപറഞ്ഞ് നിറഞ്ഞ ചിരിയോടെ ബാഗിലേക്ക് അവരത് എടുത്തുവച്ചു.

റിസോർട്ടിന്റെ പടികടന്ന് കാർ പോകുമ്പോൾ ഒരു വലിയ മഴ പെയ്തുതീർന്നതുപോലെ തോന്നി കഹാനിക്ക്.

വീട്ടിലെത്തിയിട്ട് അമ്മയോട് ടെസിനെപ്പറ്റി ഒരു നൂറുവട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാവും കഹാനി.

നമ്മുടെ മുടിയും ആ കളർ ആക്കാൻ പറ്റുമോ അമ്മേ? കണ്ണ് എങ്ങനെയാ ചാരനിറമാകുക? ആ ആന്റി എങ്ങോട്ടാ പോയിട്ടുണ്ടാകുക? എന്നൊക്കെ ചോദിച്ച് വീടാകെ ചാടിത്തുള്ളി നടന്നു കഹാനി.

പോപ്പിയെ കാണാതായതിൽപ്പിന്നെ കഹാനിയെ ഇത്രയും സന്തോഷത്തിൽ കാണുന്നത് ഇന്നാണല്ലോയെന്ന് പറഞ്ഞ് ആശ്വസിച്ചു, അമ്മയും അച്ഛനും.

രാത്രി പുതിയ പാവയുമായി ഉറങ്ങാൻ കിടക്കുകയായിരുന്നു കഹാനി. ചുരുണ്ട മുടിയിലും ചെറിപ്പഴ മൂക്കിലും ലേസ് പിടിപ്പിച്ച ഉടുപ്പിലും തൊട്ടുതൊട്ട് കഥ പറഞ്ഞുപറഞ്ഞ് അങ്ങനെ. ‘‘നിനക്കറിയാമോ, ഒരു ദിവസം ഞാനും പോപ്പിയും കൂടി സൈക്കിൾ ചവിട്ടാൻ പോയപ്പോഴില്ലേ...’’ എന്നു പറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയി രണ്ടാളും.

രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണ് കഹാനിയുണരുന്നത്. പല്ലുതേച്ച്, ഭക്ഷണം കഴിച്ച്, കുളിച്ച്, അന്നു വേഗം വേഗം റെഡിയായി കഹാനി. ആകെയൊരു സന്തോഷക്കുട്ടി.

സ്കൂളിൽ പോകാൻന്നേരം പുതിയ പാവക്കുട്ടിക്ക് ടാറ്റ പറയുമ്പോഴാണ്, ഇന്ന് പാവയെക്കൂടി സ്കൂളിൽ കൊണ്ടുപോയാലോ എന്ന് കഹാനിക്ക് തോന്നിയത്. പാവയെക്കണ്ടില്ലെങ്കിൽ ഈ കഥയെല്ലാം പറയുമ്പോ നുണയാണെന്ന് പറഞ്ഞാലോ നിധി?

പക്ഷേ, കളിപ്പാട്ടങ്ങളൊന്നും ആരും ക്ലാസിലേക്ക് കൊണ്ടുവരല്ലേയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് ടീച്ചർ. എന്തു ചെയ്യും? പാവയെ തൊട്ടു തലോടി നിൽക്കുമ്പോഴാണ്, ‘‘കഹാനി വായോ, നേരം വൈകുന്നു’’ എന്ന് സ്കൂട്ടറിലിരുന്ന് അച്ഛൻ വിളിക്കുന്നത്.

പാവയെ എടുത്ത് ബാഗിനുള്ളിൽ തിരുകി വച്ച് കഹാനി ഒറ്റയോട്ടം!

12. ആരെഴുതി ഈ രഹസ്യം?

‘റ’ പോലെ കുഞ്ഞിപ്പാലങ്ങളുണ്ട് കഹാനിയുടെ നാട്ടിൽ. ഓരോ തോടിനു മുകളിലും കാണാം ഓരോ പാലം. അങ്ങനെ നാലു പാലം കടക്കണം സ്കൂളിലെത്താൻ. ഓരോ പാലമെത്തുമ്പോഴും, ‘‘അച്ഛാ നിർത്ത് നിർത്ത്... അവിടെയൊരു പക്ഷി ഇരിക്കുന്നു.. ദാ കുറേ താറാവുകൾ ഓട്ടമത്സരം നടത്തുന്നത് കണ്ടോ..’’ എന്നൊക്കെ പറയാറുണ്ട് കഹാനി. അന്നാണെങ്കിലോ ഈ കാഴ്ചയൊന്നും കണ്ടതേയില്ല അവൾ.

‘‘മെല്ലെ പോകൂ, മെല്ലെ പോകൂ എന്നു പറയുന്ന കുട്ടിക്ക് ഇന്നെന്താ ധൃതി? എന്തെങ്കിലും കുസൃതിയൊപ്പിച്ചിട്ടുണ്ടോ?’’

‘‘ഏയ്... ഇല്ല അച്ഛാ.. സ്കൂളിൽ സമയത്ത് എത്താനല്ലേ’’.

പാലം കടന്ന് നീണ്ടുനിവർന്ന റോഡിലൂടെയോടിച്ച് സ്കൂളിൽ എത്തുമ്പോ മുറ്റത്ത് വരിവരിയായി അസംബ്ലിക്ക് നിൽക്കുകയായിരുന്നു കുട്ടികൾ. രണ്ടാം ക്ലാസിന്റെ വരിയിൽ എറ്റവും പിന്നിലായി കഹാനി നിന്നു. തൊട്ടുമുന്നിലായിരുന്നു നിധി.

‘‘ശ്... എന്റെ കയ്യിലൊരു രഹസ്യമുണ്ട്. ക്ലാസിൽ ചെന്നിട്ടു കാണിക്കാം.’’

എന്താ രഹസ്യമെന്ന് നിധിക്ക് ആകാംക്ഷയായി. ടീച്ചർ അറിയല്ലേ എന്നുകൂടി കഹാനി പറഞ്ഞതോടെ എന്തോ കുഴപ്പമുണ്ടോ എന്ന് കണ്ണുമിഴിച്ചു നിധി.

അസംബ്ലി കഴിഞ്ഞ് ക്ലാസിലേക്ക് ഒറ്റയോട്ടമായിരുന്നു രണ്ടുപേരും. ബാഗിൽ നിന്ന് പാവയെ പുറത്തെടുത്ത് കഹാനി കാണിച്ചുകൊടുത്തു.

‘‘ഏ! നിന്റെ കാണാതെപോയ പാവ കിട്ടിയോ? ഇതെവിടെയായിരുന്നു?’’

‘‘ഇത് ആ പാവയല്ല, നിധി’’.

‘‘അതല്ലേ? അതുപോലെ തന്നെയുണ്ടല്ലോ ഈ പാവ. കണ്ണും മൂക്കും മുടിയും എല്ലാം അതേപോലെ. ഇന്നാളിൽ ഞാൻ വീട്ടിൽ വന്നപ്പോ ഇതേ പാവ കൊണ്ടല്ലേ നമ്മൾ കളിച്ചത്?’’

‘‘അല്ല അല്ലാ… ഈ പാവ എനിക്ക് എവിടുന്നാ കിട്ടിയേന്നറിയുമോ?’’

‘‘എവിടുന്നാ? അമ്മ വാങ്ങിയതാണോ?’’

‘‘അല്ല, അച്ഛൻ ജോലി ചെയ്യുന്ന റിസോർട്ടില്ലേ. അവിടെ താമസിക്കാൻ വന്ന ഒരു ആന്റി തന്നതാ. നമ്മുടെ നാട്ടിലുള്ള ആളല്ല.’’

‘‘അവർക്കെങ്ങനെ കിട്ടി ഇതേ പാവ?’’

കഹാനി ഉത്തരം പറയാൻ വരുമ്പോഴേക്കും അമൂല്യയും രോഹിത്തും ആരിക്കും തംലിമയും എല്ലാം ക്ലാസിലേക്ക് വന്നിരുന്നു. ഇതെന്താ ഒരു പാവ.. കാണിച്ചേ കാണിച്ചേ എന്നു പറഞ്ഞ് ബെഞ്ചിനടുത്തേക്ക് വന്നു എല്ലാവരും.

‘‘പാവ കാണാതെ പോയേന്നുപറഞ്ഞ് വല്യ കരച്ചിലാരുന്നില്ലേ ഇവൾ. ആ പാവയാ ഇത്’’, നിധി പറഞ്ഞു.

മിനുമിനുത്ത ഉടുപ്പിലും ചെറിപ്പഴ മൂക്കിലും ചുരുണ്ട മുടിയിലുമൊക്കെ തൊട്ടുനോക്കി തംലിമയും.

മഴ വീട്ടിലുണ്ടായിരുന്നോ പാവ, എങ്ങനെ കിട്ടി? എന്നു ചോദിച്ചു കൂട്ടുകാരെല്ലാം. ചാര നിറത്തിലെ കണ്ണുള്ള ആന്റിയാണ് പാവ തന്നതെന്നു പറയാൻ കഹാനി തുടങ്ങുമ്പോഴേക്കും അതാ, ക്ലാസിന്റെ പുറത്തെത്തിക്കഴി‍ഞ്ഞിരുന്നു സൂസൻ ടീച്ചർ.

‘‘അയ്യോ, ടീച്ചർ വരുന്നു, നീ വേഗം എടുത്തുവച്ചോ.. കളിപ്പാട്ടം കൊണ്ടുവന്നേന് വഴക്കുകിട്ടണ്ട’’. ബാഗിലേക്ക് പാവ എടുത്തുവച്ച്, ബാഗ് അടച്ചുകൊടുത്ത് അമൂല്യയും രോഹിത്തും ശങ്കരിയും ജോയും കൂടി ഓടിപ്പോയി ഇരിക്കും മുന്നേ ടീച്ചർ വന്നു.

എന്താ ഈ കുട്ടികളുടെ മുഖത്തൊരു കള്ളലക്ഷണം എന്ന് സൂക്ഷിച്ചുനോക്കി ടീച്ചർ. എന്താ സംഭവം എന്ന് ചോദിക്കും മുന്നേ, ‘ഒന്നുമില്ല ഒന്നുമില്ല’ എന്നു പറഞ്ഞു എല്ലാവരും. കഹാനിയാണെങ്കിലോ ടീച്ചറുടെ മുഖത്തേക്കു നോക്കാതെ കുനിഞ്ഞിരിപ്പുണ്ട്.

അവസാനം തംലിമയോട് ചോദിച്ചു ടീച്ചർ, ‘‘എന്താ ഞാൻ വന്നപ്പോ എല്ലാരും ഓടിയത്?’’

പറയല്ലേ പറയല്ലേ എന്ന് അവളോട് ഒച്ച താഴ്ത്തി നിധി പറഞ്ഞു. തംലിമയ്ക്കറിയില്ലല്ലോ പറഞ്ഞാൽ വഴക്കുകിട്ടുമെന്ന്.

തംലിമയോട് വീണ്ടും ചോദിച്ചപ്പോ, ചിലമ്പിച്ച ഒച്ചയിൽ അവൾ പറഞ്ഞൂ, ‘‘ഡോൾ..’’

‘‘അതുശരി, ഡോൾ എവിടെ?’’

കഹാനിയുടെ ബാഗിലേക്ക് വിരൽചൂണ്ടി തംലിമ.

ബാഗിലെന്താണെന്ന് ടീച്ചർ നോക്കും മുൻപേ, ‘‘ടീച്ചറേ, അന്നു പാവ കാണാതെ പോയീന്നു പറഞ്ഞ് കഹാനി ഭയങ്കര സങ്കടത്തിലായിരുന്നില്ലേ.. അതുപോലൊരു പാവ കിട്ടി അവൾക്ക്. അതുകൊണ്ടാ..’’ എന്ന് വക്കാലത്തിനെത്തി നിധി.

‘‘പാവ തൽക്കാലം ടീച്ചർ സ്റ്റാഫ് റൂമിൽ വയ്ക്കാം കേട്ടോ.. സ്കൂൾ വിട്ടു പോകുമ്പം തരാം. ക്ലാസിൽ കളിപ്പാട്ടമൊന്നും കൊണ്ടുവരല്ലേന്ന് പറഞ്ഞിട്ടില്ലേ..’’

പാവയുമെടുത്ത് ക്ലാസിനു പുറത്തേക്ക് ടീച്ചർ നടന്നപ്പോൾ കഹാനിയുടെ മുഖമാകെ സങ്കടം കൊണ്ട് വിളറിവെളുത്തു.

‘‘നീയെന്തിനാ പറയാൻ പോയത്? പറയല്ലേ പറയല്ലേന്ന് ഞാൻ പറഞ്ഞതല്ലേ?’’, നിധിയുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ കുറ്റം ചെയ്തയാളെപ്പോലെ തംലിമ തല താഴ്ത്തിയിരുന്നു.

കണ്ടു കൊതിമാറിയിട്ടില്ലായിരുന്നു പുതിയ പാവയെ. അതിനി എപ്പോ തിരികെക്കിട്ടും എന്നാലോചിച്ച് പകൽ മുഴുവൻ വിഷമിച്ചു നടപ്പായിരുന്നു കഹാനി. സാരമില്ലെന്നേ, ഇന്നാളൊരു ദിവസം രോഹിത്ത് കൊണ്ടുവന്ന കളിപ്പാട്ടക്കാർ സ്കൂൾ വിടാൻ നേരം ടീച്ചർ വഴക്കൊന്നും പറയാതെ തിരികെക്കൊടുത്തത് ഓർമയില്ലേ.. എന്ന് സമാധാനിപ്പിച്ചു നിധി.

സ്കൂൾ വിടാൻ നീണ്ട മണിയടിച്ച് കുട്ടികളെല്ലാം പുറത്തേക്ക് ഓടിപ്പോകുമ്പോ സ്റ്റാഫ് റൂമിനടുത്തേക്ക് കഹാനി നടന്നു. ടീച്ചർ അകത്തിരിപ്പുണ്ട്. ഉണ്ടക്കണ്ണും വിടർത്തി കഹാനിയെ നോക്കിയിരിക്കുന്നുണ്ട് മേശപ്പുറത്തൊരു പാവ. കഹാനി എവിടെയെന്ന് നോക്കിയിരിക്കുകയാവും അത്.

‘‘വാ വാ, പാവ വാങ്ങാൻ വന്നതല്ലേ?’’ ടീച്ചർ കൈകാട്ടി വിളിച്ചു.

‘‘കളിപ്പാട്ടങ്ങളുമായി ക്ലാസിൽ വന്നാൽ ആകെ കളി മാത്രമല്ലേ നടക്കൂ. അതുകൊണ്ടാ വാങ്ങിച്ചു വച്ചത് കേട്ടോ...’’

പാവ കയ്യിൽക്കിട്ടിയപ്പോ കഹാനിക്ക് സമാധാനമായി.

‘‘ഈ പാവയ്ക്കാണോ കഹാനി അമ്പിളിമാമനെ കാക്ക കൊത്തിയ കഥയൊക്കെ പറഞ്ഞു കൊടുത്തത്?’’

‘‘അല്ല, എന്റെ കാണാതെ പോയ പാവയല്ല ഇത്. അതുപോലത്തെ വേറെ പാവയാ. ഗിഫ്റ്റ് കിട്ടിയതാ.’’

‘‘അതെയോ. ആരാ തന്നത്?’’

‘‘അച്ഛന്റെ റിസോർട്ടിൽ പോയപ്പോ അവിടെ വന്ന ഒരു ആന്റി തന്നതാ.’’

‘‘ആഹാ! അത് കൊള്ളാലോ.’’

ടീച്ചറോട് ടാറ്റ പറഞ്ഞ് പാവയെയും കയ്യിൽ പിടിച്ച് അമ്മ വരുന്നത് നോക്കി നിൽക്കുകയായിരുന്നു കഹാനി. പാവയ്ക്കുള്ളിലെ പഞ്ഞിയിലൊന്നു തൊട്ടുനോക്കണമെന്ന് അന്നേരം അവൾക്കു തോന്നി. ഉടുപ്പിനടിയിലെ സിബ് പിടിച്ച് കഹാനി താഴേയ്ക്കൊരു വലി.

അപ്പോൾ ദാ, പാവയ്ക്കുള്ളിൽ ചെറുതായി മടക്കിയ ഒരു കടലാസ്. തുറന്നു നോക്കിയപ്പോൾ അതിൽ കുനുകുനാ എന്തോ എഴുതിയിട്ടുമുണ്ട്. എന്താ അത്? ആരായിരിക്കും അതിവിടെ വച്ചത്?

13. ഇരുട്ടിൽ ഒരു സ്വപ്ന മഴവില്ല്

‘‘കഹാനീ, പാവയും കൊണ്ടാണോ നീ ഇന്ന് സ്കൂളിൽ വന്നത്?’’

അമ്മ, അവളെ ഗേറ്റിൽ കാണാതെ സ്റ്റാഫ് റൂമിനടുത്തേക്ക് നടന്നു വന്നതാണ്.

‘‘ഞാൻ സ്റ്റാഫ് റൂമിൽ വാങ്ങിവച്ചിരിക്കുകയായിരുന്നു. വൈകുന്നേരമാ കൊടുത്തത്. സാരമില്ല കേട്ടോ’’, സൂസൻ ടീച്ചർ പറഞ്ഞു.

ടീച്ചറോട് യാത്ര പറഞ്ഞ് പുറത്തേക്കു നടക്കുന്നതിനിടെ കുസൃതിക്കുട്ടിയുടെ മുഖത്തേക്ക് നോക്കി താടിക്ക് കൈവച്ചുനിന്നു അമ്മ. ‘‘കൂട്ടുകാരെ പാവ കാണിച്ചപ്പോ സമാധാനമായോ?’’

‘‘അമ്മേ, ഈ പാവയ്ക്കുള്ളിൽ നിന്ന് ഒരു കടലാസ് കിട്ടി.’’

‘‘കടലാസോ? നമുക്ക് വീട്ടിൽ ചെന്നിട്ടു നോക്കാം കേട്ടോ..’’

വീട്ടിലെത്തിയപാടെ ആ കടലാസുമായി അമ്മയുടെ പിന്നാലെ ചെന്നു കഹാനി. ചുക്കിച്ചുളിഞ്ഞ ആ കടലാസ് അമ്മ വാങ്ങി. ഒരുപാട് വട്ടം തിരുത്തിയെഴുതി മുഷിഞ്ഞുപോയ കനം കുറഞ്ഞ ഒരു കടലാസ്. കടലാസ് നിവർത്തി അമ്മ എന്താ വായിക്കുക എന്ന് കണ്ണ് ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു കഹാനി.

ഒരു കുട്ടി എഴുതിയതുപോലെ പാവം പിടിച്ച ഇംഗ്ലിഷ് അക്ഷരങ്ങളായിരുന്നു അതിൽ നിറയെ. ഓരോ വരിയിലൂടെയും കണ്ണോടിക്കുമ്പോ അമ്മയുടെ മുഖം മാറുന്നത് കഹാനി കണ്ടു. എന്തായിരിക്കും അമ്മയെ സങ്കടപ്പെടുത്താൻ മാത്രം ഈ കടലാസിലെന്ന് അവൾക്ക് മനസ്സിലായില്ല. എന്താ എഴുതിയിരിക്കുന്നതെന്ന് പറയൂ പറയൂ എന്ന് കഹാനി വാശി പിടിച്ചു.

മാഞ്ഞു തുടങ്ങാൻ പോയിരുന്ന അക്ഷരങ്ങളിൽ എഴുതിവച്ചിരുന്നതിന്റെ മലയാളം അമ്മയവൾക്ക് പറഞ്ഞു കൊടുത്തു.

‘‘ഞാൻ ജാന. ഇന്നലെ എന്റെ സ്കൂളും തകർന്നു വീണതോടെ ഇനി എന്തൊക്കെയാവും സംഭവിക്കുന്നതെന്ന് ഒരുറപ്പുമില്ല. കൂട്ടുകാരിൽ പലരെയും കാണാതായി. കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്ന ശബ്ദം ചെവിയിൽ മുഴങ്ങുകയാണ്. തുടച്ചാൽ മായാത്ത മഷി കൊണ്ട് ഇന്നലെ എന്റെയും റാഷയുടെയും കയ്യിൽ ബാബ ഞങ്ങളുടെ പേരുകൾ എഴുതി. ഞങ്ങളെയും ഒരു ദിവസം കാണാതാകുമോ എന്നാകും ബാബയുടെ പേടി. ഇനി പട്ടം പറത്താൻ പോകാനാകുമോ എന്നറിയില്ല.

എനിക്കെന്തെങ്കിലും സംഭവിച്ചാൽ പെട്ടിയുടെ അടിയിൽ സൂക്ഷിച്ചിരിക്കുന്ന 20 ഷൈക്കൽ അമാന് കൊടുക്കണം. പുസ്തകങ്ങൾ റാഫയ്ക്കും മാസയ്ക്കും നൽകണം. കളർ പെൻസിലുകൾ സമയ്ക്ക് നൽകണം. ഈ പാവ ഏറ്റവും ഇഷ്ടം റാഷയ്ക്കാണ്. എനിക്കൊപ്പം റാഷയെ കാണാതായിട്ടില്ലെങ്കിൽ അവൾക്കായിരിക്കും ഈ പാവ.’’

അമ്മയെന്തായീ വായിച്ചത്, ഇതെന്താ സംഭവമെന്ന് ആകെ സംശയമായി കഹാനിക്ക്.

‘‘അമ്മേ, ആരാ ഈ ജാന? ആ കുട്ടി എവിടെപ്പോയി?’’

‘‘അറിയില്ല മോളേ, ആ കുട്ടിയുടേതായിരുന്നു ഈ പാവ. ’’

‘‘എന്നിട്ട്? ആ കുട്ടിയെവിടെ?’’

അവൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് പറയാനാവില്ല.’’

‘‘അമ്മേ, ആ കുട്ടി എന്തൊക്കെയാ പറഞ്ഞിരിക്കുന്നത്? അവരുടെ സ്കൂളിനൊക്കെ എന്താ പറ്റിയത്?’’

കഹാനിയെപ്പോലെ ഒരെത്തും പിടിയും കിട്ടാതെ ഇരിക്കുകയായിരുന്നു അമ്മയും. ഒരുപാട് ദുരിതങ്ങൾക്ക് കൂട്ടിരുന്നയാളാണ് ഈ പാവയെന്നു മാത്രം അമ്മയ്ക്ക് മനസ്സിലായി. എന്നാലും പോപ്പിയുടെ അതേ ഛായയിൽ തേടിവന്ന പാവയെ ഇത്രയും സ്നേഹിച്ച ആ കുട്ടി ആരായിരിക്കും?

‘‘പാവ തരുമ്പോ ആ ആന്റി നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ കഹാനി?’’

‘‘എനിക്ക് പ്രിയപ്പെട്ട ഒരു കുട്ടിയുടേതായിരുന്നു എന്നാ പറഞ്ഞത്.’’

കഹാനിയോട് സാരമില്ല, സാരമില്ല എന്നു പറഞ്ഞതല്ലാതെ അമ്മ പിന്നെ ഒന്നും ചോദിച്ചില്ല. നമുക്ക് കണ്ടുപിടിക്കാം എന്ന് സമാധാനിപ്പിച്ച് അമ്മയവളുടെ മുടിയിൽ തലോടിക്കൊണ്ടേയിരുന്നു. രാത്രി കഹാനി ഉറക്കം പിടിക്കുന്നതുവരെയും അച്ഛൻ എത്തിയിരുന്നില്ല.

അമ്മ ശബ്ദമുണ്ടാക്കാതെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. കാര്യങ്ങളെല്ലാം കേട്ടതോടെ അച്ഛനും ആകെ ആധിയായി.

‘‘കുഞ്ഞിന് പാവ നൽകിയ വിദേശി തിരികെപ്പോയിട്ടുണ്ടാവോ? അത് ആരാണെന്ന് കണ്ടുപിടിക്കണ്ടേ?’’

‘‘നാട്ടിൽ എന്തോ മീറ്റിങിനായി വന്നതാണെന്നേ അറിയൂ. ഒറ്റയ്ക്കായിരുന്നു. സാധാരണ വരുന്നവരെപ്പോലെ ബോട്ടിങ്ങിനൊന്നും പോകാൻ താൽപര്യം ഉണ്ടായിരുന്നില്ല.’’ അവരുടെ മുഖം ഓർത്തുനോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.

‘‘ടെസ് എന്നാ കഹാനി എന്നോട് പേരു പറഞ്ഞത്. അതു തന്നെയാണോ അവരുടെ പേര്?’’

റിസോർട്ടിൽ അന്വേഷിച്ച് പേര് ടെസ് ഇൻഗ്രാം എന്നു തന്നെയാണെന്ന് അച്ഛൻ ഉറപ്പുവരുത്തി.

പാവയിൽ നിന്നു കിട്ടിയ മുഷിഞ്ഞ കടലാസിലെ അക്ഷരങ്ങളിലൂടെ അമ്മ വീണ്ടും വീണ്ടും വിരലോടിച്ചു. സ്കൂളിൽ പോകാതെ, കളിക്കാൻ പോകാനാവാതെ പാവയും കെട്ടിപ്പിടിച്ച് ഒരു കുട്ടിയിരുന്ന് കരയുന്നത് അന്നേരം കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. പോപ്പിക്കു പകരം കിട്ടിയ പാവയുമായി അരികെ ഉറങ്ങുന്ന കഹാനിയെ കാണുമ്പോഴെല്ലാം മറ്റേതോ നാട്ടിലെ ആ കുട്ടിയോടും അമ്മയ്ക്ക് ഒരുപാട് സ്നേഹം തോന്നി.

ഈ പാവയ്ക്ക് എന്തായിരിക്കും അവളിട്ടിരുന്ന പേര്? എന്തൊക്കെ കഥകളായിരിക്കും ഈ പാവയോട് അവൾ പറഞ്ഞിട്ടുണ്ടാവുക? അങ്ങനെ ആലോചിച്ച് ആലോചിച്ച് അമ്മ ഉറങ്ങിപ്പോയി.

മൂടിക്കെട്ടിയ ആകാശത്തിലേക്കാണ് പിറ്റേന്ന് നേരം പുലർന്നത്. ജോലിക്ക് പോകാൻ അമ്മ ഒരുങ്ങുമ്പോഴും കഹാനി നല്ല ഉറക്കമായിരുന്നു. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഇങ്ങനെ വൈകി എണീക്കാറാണ് പതിവ്. അവധി ദിവസം കഹാനിക്ക് കൂട്ടായി അച്ഛനോ അമ്മയോ ഉണ്ടാവും വീട്ടിൽ.

അന്ന് അച്ഛനായിരുന്നു ഒപ്പം. കഹാനിയെ നോക്കണേയെന്ന് ഓർമിപ്പിച്ച് അമ്മ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കഹാനി എണീറ്റു വന്നത്.

‘‘അമ്മേ, ഈ പാവ റാഷയ്ക്ക് കൊടുക്കണം എന്നല്ലേ എഴുതിയിരുന്നത്. റാഷ എവിടെയായിരിക്കും?’’

അച്ഛനും അമ്മയും തമ്മിൽത്തമ്മിൽ നോക്കി.

‘‘റാഷ ഈ പാവ അന്വേഷിച്ചു വന്നാലോ?’’

കഹാനിയുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും അവരുടെ കയ്യിലുണ്ടായിരുന്നില്ല. എല്ലാം കണ്ടുപിടിക്കാമെന്ന് സമാധാനിപ്പിച്ച് വണ്ടിയെടുത്ത് ഇറങ്ങുമ്പോൾ എങ്ങനെ ഇതിന്റെ ഉറവിടം കണ്ടെത്തുമെന്ന ആലോചനയിലായിരുന്നു അമ്മ.

(അവസാനിക്കുന്നില്ല).

Comments