കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ (പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ- PM SHRI) പ്രകാരം, ഇന്ത്യയിലുടനീളം ആയിരക്കണക്കിന് സ്കൂളുകൾ കേന്ദ്രസർക്കാർ ഏറ്റെടുത്ത് നവീകരിക്കുമെന്ന് രണ്ട് വർഷം മുമ്പ് അധ്യാപക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആദ്യം എതിർത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിൽ കേരളവും ഈ പദ്ധതിയുടെ ഭാഗമാകുമെന്ന വാർത്തകൾ പുറത്തുവരുന്നു.
‘കേന്ദ്ര ഫണ്ട് തരാതിരിക്കാൻ നോക്കുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുകയാണ് വേണ്ടത് എന്നും 1466 കോടി രൂപ എന്തിനാണ് വെറുതെ കളയുന്നത്’ എന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, തീർത്തും നിരുത്തരവാദപരമായ സ്വരത്തിൽ ചോദിക്കുന്നത്. നിഷേധിക്കപ്പെടുന്ന കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഇത്തരത്തിൽ പണയം വെക്കുകയല്ല, മറിച്ച്, അതിശക്തമായ നിയമ- രാഷ്ട്രീയ പോരാട്ടങ്ങളും സമ്മർദ്ദങ്ങളുമാണ് വേണ്ടത് എന്ന് ഇടതുപക്ഷ സർക്കാറിനെ ഓർമിപ്പിക്കേണ്ടിവരുന്ന സന്ദർഭം കൂടിയാണിത്.

കേന്ദ്ര സർക്കാർ നയങ്ങൾ, പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടകരമായ വ്യവസ്ഥകൾ, സംസ്ഥാനത്തും അതേപടി നടപ്പിലാക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നു. കൺകറന്റ് ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ പല രീതിയിൽ ഇടപെടുന്നതോടെ, സംസ്ഥാനങ്ങൾക്ക്, അവിടുത്തെ സവിശേഷമായ വിദ്യാഭ്യാസ നയങ്ങൾ ആവിഷ്‌ക്കരിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കപ്പെടുന്നത്.
കേന്ദ്രത്തിന്റെ
അവകാശവാദങ്ങൾ
വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്ത് നിലവിലുള്ള 14,500 സ്‌കൂളുകൾ പി.എം ശ്രീ പദ്ധതിയിൽ ഉൾപ്പെടും, പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ പ്രധാന സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നതിനായി പി.എം ശ്രീ മാറുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.
ഈ പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി വിശദാംശങ്ങൾ പലവട്ടം ചർച്ച ചെയ്തിരുന്നു. 2023 ജൂണിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം നടപടിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. നവോദയ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി മാതൃകാപരമായ സ്‌കൂളുകൾ നിലവിൽ ഉള്ളപ്പോൾ, പുതിയ പി.എം. ശ്രീ വിദ്യാലയങ്ങൾ, എൻ.ഇ.പി-യുടെ ലാബ് സ്‌കൂളുകളായി പ്രദേശികമായി പ്രവർത്തിക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അന്ന് വ്യക്തമാക്കിയത്.
ദേശീയ വിദ്യാഭ്യാസനയം- 2020, കുറച്ച് വർഷങ്ങളായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. കുട്ടികളുടെ കണ്ടെത്തലിനും, ശിശുകേന്ദ്രീകൃതവും പഠന കേന്ദ്രീകൃതവുമായ അധ്യാപന രീതിയുമാവും ഇനിമുതൽ സ്‌കൂളുകൾ ഊന്നൽ നൽകുകയെന്നും, സ്മാർട്ട് ക്ലാസ്റൂം, സ്പോർട്സ്, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയെല്ലാം ഊന്നൽ നൽകുമെന്നാണ് പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. ഇതിനുപുറമെ ലാബുകൾ, ലൈബ്രറികൾ, ആർട്ട് റൂമുകൾ എന്നിവ ഉപയോഗിച്ച് സ്‌കൂളുകൾ നവീകരിക്കും. ജലസംരക്ഷണം, മാലിന്യങ്ങളുടെ പുന:രുപയോഗം, ഊർജ്ജ സംരക്ഷണം എന്നിവക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജൈവ- ജീവിതശൈലിയുടെ സംയോജനം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായി മാറുമെന്നും ഹരിത വിദ്യാലയങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുമെന്നും പി.എം. ശ്രീ പദ്ധതിരേഖ ലക്ഷ്യം വെക്കുന്നു.

എൻ.ഇ.പി-യുടെ ദർശനം അനുസരിച്ച്, കുട്ടികളുടെ വൈവിധ്യമാർന്ന ജീവിത പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, വ്യത്യസ്ത അക്കാദമിക് കഴിവുകൾ എന്നിവയെ പരിപാലിക്കുന്നതും തുല്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സന്തോഷപ്രദവുമായ സ്‌കൂൾ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവുമാണ് പി.എം. ശ്രീ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. പദ്ധതി സ്‌പോൺസർ ചെയ്യുന്നത് കേന്ദ്രമായതിനാൽ ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കും. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുകളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വഹിക്കണം. എന്നിരുന്നാലും, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ചില സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സംഭാവന 90 ശതമാനം വരെ ഉണ്ടാകുമെന്നറിയുന്നു.
പുതിയ പേരുകൾ സ്വീകരിക്കുന്ന
കേന്ദ്രപദ്ധതികൾ
2021 സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ, സർക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂളുകൾക്കായുള്ള പുതിയ ഭക്ഷണ പദ്ധതിയായ പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ പദ്ധതി (പി.എം. പോഷൻ സ്‌കീം) അംഗീകരിച്ചത്. ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തെ വിദ്യാർത്ഥികൾക്ക്, പാകം ചെയ്ത ചൂടുള്ള ഭക്ഷണം നൽകുന്നുണ്ട്. ഇത് രാജ്യത്തുടനീളമുള്ള 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഏകദേശം 118 ദശലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ (MDM) തുടർ പരിപാടി തന്നെയാണിത്. എന്നാൽ പദ്ധതിയെ പുതിയ പേരിൽ വിളിക്കാൻ കേന്ദ്ര സർക്കാർ ഏക പക്ഷീയമായി തീരുമാനിക്കുകയായിരുന്നു.
പ്രഗതി (പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്), മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ, നോൺ-നോമാഡിക്, അർദ്ധ നാടോടികളായ ഗോത്രങ്ങൾ എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി 'പിഎം യശസ്വി' സ്‌കീമും ഉൾപ്പെടുന്ന ചില സ്കോളർഷിപ്പ് പദ്ധതികളും കേന്ദ്രം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. എല്ലാം പ്രധാനമന്ത്രിയുടെ പേരിലാണ് ആരംഭിക്കുന്നത് അല്ലെങ്കിൽ പുന:സംഘടിപ്പിക്കുന്നുവെന്നതുമാത്രം. അതിന്റെ കൂട്ടത്തിൽ പെടുന്നതാണ് പി.എം. ശ്രീയും. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പലവിധ കാരണങ്ങൾ കൊണ്ടും താറുമാറായിരിക്കുന്ന സമയത്താണ് പി.എം. ശ്രീ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്.

കോവിഡ് കൊടുമ്പിരികൊണ്ട കാലത്ത് പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും തുടർന്ന് സാധാരണ സ്‌കൂൾ വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുവരവ് ഉണ്ടായ സന്ദർഭത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉത്കണ്ഠ വർദ്ധിക്കുകയും അധ്യാപകർ അതിൽ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു. തീർത്തും ആശയക്കുഴപ്പത്തിലായ സ്‌കൂൾ മാനേജ്‌മെന്റുകളും രക്ഷിതാക്കളും പഠനവിടവുകൾ പരിഹരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. സാമ്പ്രദായിക പഠനബോധന രീതികൾ മുൻപത്തെ പോലെതന്നെ തുടരുക തന്നെയായിരുന്നു നാം. കോവിഡാനന്തര വിദ്യാഭ്യാസം എങ്ങിനെയായിരിക്കണമെന്ന ഗൗരവപ്പെട്ട ഒരാലോചനയും എവിടെയും നടന്നില്ല. ഇവിടുന്ന് ഇനി എങ്ങോട്ടു പോകും? ഒരു പക്ഷേ - പ്രവർത്തനങ്ങൾ, കളിപ്പാട്ടങ്ങൾ, കല, പ്രോജക്ടുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പെഡഗോഗിയിലേക്ക്, സ്‌പോർട്‌സ് ഉൾക്കൊള്ളുന്നതും തൊഴിലധിഷ്ഠിത പഠനത്തിന് അർഹത നൽകുന്നതുമായ പഠന രീതികളൊക്കെ വികസിപ്പിച്ചെടുക്കേണ്ടതായിരുന്നു. ഓൺലൈൻ പഠന സമ്പ്രദായങ്ങളെയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു പഠനം ഇനി അസാധ്യമാക്കിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. ക്ലാസ്‌റൂം പഠനം സംബന്ധിച്ച മേൽപ്പറഞ്ഞ ഘടകങ്ങളോട് എൻ.ഇ.പി 2020 യോജിക്കുന്നുണ്ടെന്നും രാജ്യത്തെ 14,500 പി.എം. ശ്രീ സ്‌കൂളുകൾ പുതിയ നയങ്ങൾ വിഭാവനം ചെയ്യുന്ന മാറ്റത്തിനുള്ള ഏജൻസികളായി മാറുമെന്നാണ് ഇതിന്റെ പ്രയോക്താക്കൾ അവകാശപ്പെടുന്നത്. എന്നാൽ അതിന് പ്രതിബദ്ധതയും കഠിനാധ്വാനവും പുരോഗമന ചിന്തയും ആവശ്യമാണെന്നും അവർ തന്നെ പറയുന്നു.
Read: PM SHRI-യെ മറയാക്കി
വിദ്യാർത്ഥികളോടും ഫെഡറലിസത്തോടും
നീതിനിഷേധം
പി.എം. ഗതിശക്തി: നാഷണൽ മാസ്റ്റർ പ്ലാനിന്റെ (പിഎംജിഎസ്- എൻഎംപി) സഹായത്തോടെ പി.എം. ശ്രീ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഒരു ദേശീയ മാസ്റ്റർ പ്ലാൻ എന്ന നിലയിൽ, ഈ പദ്ധതി വേഗത്തിലാക്കാനാണ് പരിപാടിയെന്നും അടിസ്ഥാന സൗകര്യങ്ങളുടെ 90% വിശദാംശങ്ങൾ ആഗോള നിലവാരത്തിന് തുല്യമായി പുനഃനിർമ്മിക്കുന്നതിനായി മാപ്പ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മാനവവികസന വകുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
പദ്ധതി പ്രകാരം 2026-27 ഓടെ രാജ്യവ്യാപകമായി 14,500 ആധുനിക സ്‌കൂളുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ, 63,83 സ്‌കൂളുകൾ കണ്ടെത്തി കഴിഞ്ഞുവെന്നാണ് ഔദ്യോഗിക ഭാഷ്യം. തിരിച്ചറിഞ്ഞ 90% സ്‌കൂളുകളും പി.എം ഗതിശക്തി പോർട്ടലിൽ മാപ്പ് ചെയ്തിട്ടുണ്ട്. ഇവയിൽ മഹാഭൂരിപക്ഷവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാലയങ്ങളാണെന്നുള്ളതാണ്. ഈ പദ്ധതിയുടെ കാലാവധി 2022-23 മുതൽ 2026- 27 വരെയായിരിക്കുമെന്നും അതിനുശേഷം ഈ സ്‌കൂളുകൾ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നത് സംസ്ഥാനങ്ങളുടെ / കേന്ദ്രഭരണ പ്രദേശങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖയും വ്യക്തമാക്കിയിട്ടുണ്ട്.

20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നത്. 18,128 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉൾപ്പെടുന്ന അഞ്ച് വർഷത്തെ കാലയളവിലെ പദ്ധതിയുടെ മൊത്തം അടങ്കൽ 27,360 കോടി രൂപയാണ്. പി.എം ശ്രീ പദ്ധതിയുടെ 2024- 2025 വർഷത്തെ ആകെ യൂണിയൻ പദ്ധതി വിഹിതം 5,097 കോടി രൂപയായിരുന്നു. 2025-2026 ൽ 6,547 കോടി രൂപയാണ് കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം (2024- 2025) പി.എം ശ്രീ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ ഉത്തർപ്രദേശിൽ നിന്നാണ് (1710 സ്കൂളുകൾ). ആന്ധ്രപ്രദേശ് (855), തെലങ്കാന (794), മഹാരാഷ്ട്ര (827), മധ്യപ്രദേശ് (693), രാജസ്ഥാൻ (639), കേന്ദ്രീയ വിദ്യാലയ സംഘം -KVS (869) എന്നിവയെല്ലാമാണ്.
ഫെഡറൽ സംവിധാനത്തെ തകർക്കുന്ന പദ്ധതി
പി.എം. ശ്രീ സ്‌കൂൾ ധാരണാപത്രത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ഡൽഹി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾ ഒപ്പുവെച്ചിട്ടില്ല. ഈ സംസ്ഥാനങ്ങൾ ധാരണാപത്രം ഒപ്പുവെക്കാത്തതിൽ കേന്ദ്രം ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ധനസഹായ വിതരണം നിർത്തിവെച്ചിരിക്കുകയുമാണ്. പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.
നിലവിൽ വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ - സംസ്ഥാന ലിസ്റ്റ്, സെൻട്രൽ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിലനിൽക്കുന്നത്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്കായി, സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും പങ്കാളിത്വവും അവകാശവും ഉത്തരവാദിത്വവും ഒരുപോലെയാണ്. ഇതിൽ, പലപ്പോഴും വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്ക് സംസ്ഥാനങ്ങൾ മുൻകൈയെടുക്കുന്നു. അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നുവെന്നതാണ് പതിവ്. ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിന്റെ ചട്ടം അനുസരിച്ച്, കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നിയമങ്ങളും നിയന്ത്രണങ്ങളും രൂപീകരിക്കാൻ അധികാരമുണ്ട്. കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനൊപ്പം നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കുകൂടി അധികാരം നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തർക്കം ഉണ്ടായാൽ കേന്ദ്ര സർക്കാർ/കേന്ദ്ര സർക്കാർ രൂപീകരിച്ച നിയമങ്ങൾ നിലനിൽക്കുമെന്നാണ് വ്യവസ്ഥ.

അടിയന്തരാവസ്ഥയുടെ നാളുകളിൽ 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി സംസ്ഥാന പട്ടികയിൽ നിന്ന് അഞ്ച് വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇതിൽ വിദ്യാഭ്യാസവും ഉൾപ്പെട്ടിരുന്നു. നേരത്തെ സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്നതും ഇപ്പോൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതുമായ വിദ്യാഭ്യാസത്തെ ഏതാണ്ട് പരിപൂർണ്ണമായി സെൻട്രൽ ലിസ്റ്റിലേക്ക് ഏറ്റെടുക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ഏതാനും വർഷങ്ങളായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. പി.എം. ശ്രീ പദ്ധതി കേന്ദ്രസർക്കാരിന്റെ കൈപ്പിടിയിലേക്ക് രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം നോക്കിക്കാണാൻ. വിവിധ കേന്ദ്ര പദ്ധതികളുടെ ധനസഹായം തടഞ്ഞ് സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് അധികാരികൾ ഇപ്പോൾ നടത്തുന്നത്.
വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്, രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും വലിയ കേന്ദ്രസർക്കാർ പദ്ധതിയാണ് സമഗ്ര ശിക്ഷാ പദ്ധതി. കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (ആർ ടി ഇ- 2009) നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ അധ്യാപക പരിശീലനത്തിനായി സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൻെറയും (എസ്.സി.ഇ.ആർ.ടി) മറ്റ് ഏജൻസികളുടെയും ശക്തിപ്പെടുത്തലും നവീകരണവും ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
Read: സമഗ്ര ശിക്ഷാ കേരളം: ഫണ്ട് നിഷേധത്തിന് പുറകിലുണ്ട്
ചില ‘കേന്ദ്ര പദ്ധതികൾ’
2023-23 സാമ്പത്തിക വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയ 68,804 കോടി രൂപയിൽ 37,453 കോടി രൂപ നീക്കിവച്ചതും ഈ പദ്ധതികൾക്ക് വേണ്ടിയാണ്. അതിൽ മറ്റ് സംസ്ഥാനങ്ങൾക്ക് എന്നപോലെ കേരളത്തിനും ജനസംഖ്യാ ആനുപാതികമായ ഒരു വിഹിതം ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ ഈ ഉറപ്പിന്മേൽ കേന്ദ്രസർക്കാർ ഇപ്പോൾ കോടാലിക്കൈ വെച്ചിരിക്കുന്നു. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്കുമേൽ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേൽപ്പിക്കുന്ന ഒരു പദ്ധതിയായി പി.എം ശ്രീ മാറിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം.
കേരളത്തിന്റെ തിരിച്ചടികൾ
ഇന്ത്യയിലെ ഓരോ ബ്ലോക്കിലുമുള്ള ഏറ്റവും മികച്ച രണ്ടു വിദ്യാലയങ്ങൾ കേന്ദ്രസർക്കാരിന്റെ അക്കാദമിക നിയന്ത്രണത്തിലാക്കി ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ 332 സ്‌കൂളുകൾക്ക് അഞ്ചുവർഷത്തേക്ക് കേന്ദ്രവിഹിതമായി 1008 കോടി രൂപ വകയിരുത്തും. എന്നാൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ, 978.56 കോടി രൂപ സംസ്ഥാനത്തിന് ഈയിനത്തിൽ മാത്രം നഷ്ടപ്പെടുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. മാത്രമല്ല 2024-25 അധ്യയനവർഷം സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) ത്തിനുള്ള ഫണ്ടിൽ 187.78 കോടി രൂപയും, സ്റ്റാർസ് പദ്ധതിയിൽ 165.40 കോടി രൂപയും വിതരണം ചെയ്യുകയുണ്ടായില്ല. പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായില്ലെങ്കിൽ, 2025-26 അധ്യയനവർഷം എസ്.എസ്.കെ. ഫണ്ടിൽ ലഭിക്കേണ്ട 385.35 കോടി രൂപയും നൽകില്ല എന്ന ഭീഷണിയാണ് കേന്ദ്രം നിരന്തരം ഉയർത്തുന്നത്. ഇതെല്ലാം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് പി.എം. ശ്രീ പദ്ധതികളുടെ വിമർശകർ മുന്നോട്ട് വെക്കുന്ന വാദം. വലിയ സാമ്പത്തിക നഷ്ടം വരുന്നതിനാൽ മാറി നിൽക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന നിലപാട്.

30.03.2024-ന് കേരളസർക്കാർ കേന്ദ്രസർക്കാരിന് നൽകിയ ഒരു കത്തിൽ, സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി രൂപവത്കരിച്ച ഒരു സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പി.എം. ശ്രീ പദ്ധതിക്ക് (2024-25 അക്കാദമികവർഷം) ധാരണാപത്രം ഒപ്പിടുകയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വലിയതോതിൽ ധനനഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട്, പി.എം. ശ്രീ പദ്ധതിയിൽ നിന്ന് മാറിനിൽക്കാനുള്ള സാധ്യത വിരളമാണ്. രാഷ്ട്രീയമായ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ കേരളത്തിന് മാറിനിൽക്കാൻ കഴിയുകയുള്ളൂ. പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ, പിന്നീട് പാഠ്യപദ്ധതി (Curriculam) അടക്കമുള്ള ഏതാണ്ട് മുഴുവൻ കാര്യങ്ങളും കേന്ദ്ര സർക്കാരായിരിക്കും തീരുമാനിക്കുക. അതായത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും കേരളം ഉയർത്തിക്കൊണ്ടുവന്ന, കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 300-ൽപ്പരം വിദ്യാലയങ്ങളുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കൈവശമാകും. കേരള സിലബസ് പ്രകാരം ഇവിടെ ഇനിമുതൽ പഠിപ്പിക്കാൻ കഴിയാനാവാത്ത അവസ്ഥ സംജാതമാകും.
വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണ ശ്രമങ്ങളുടെ ഭാഗമായി, ഭരണഘടനനാ മൂല്യങ്ങൾ തമസ്‌കരിക്കുന്ന നയങ്ങൾ കേന്ദ്രതലത്തിൽ സ്വീകരിക്കുകയും അതിനനുസൃതമായി പാഠ്യപദ്ധതിയും പാഠപുസ്തകവും അവർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ അതെല്ലാം കേരളത്തിൽ നടപ്പിലാക്കാൻ തുടങ്ങും. ഈ പദ്ധതി നടപ്പിലായാൽ, വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്നത് ഇനിമുതൽ സഖ്ഫ് (School Quality Assessment Framework ) പ്രകാരമായിരിക്കും നടക്കുക. അധ്യാപക നിയമനം, യോഗ്യത, മോണിറ്ററിംഗ് എന്നിവയെല്ലാം എൻ ഇ പി- 2020 വിഭാവനം ചെയ്യുന്നതു പ്രകാരമായിരിക്കും നടക്കുക.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മുൻകൈയ്യിൽ മികച്ച ഭൗതിക സൗകര്യമൊരുക്കിയവയാണങ്കിലും ഇതിന്റെ ഭാഗമായി പി.എം. ശ്രീ ബോർഡ് വെക്കേണ്ടിവരും. സമീപവിദ്യാലയങ്ങളെ മെന്റർ ചെയ്യാനുള്ള അവകാശവും ഈ വിദ്യാലയങ്ങൾക്കുണ്ട്. ഇവയെ ലീഡ് സ്കൂളുകളായി നിലനിർത്തിക്കൊണ്ട് ചുറ്റുവട്ടത്തുള്ള മറ്റു വിദ്യാലയങ്ങളെയും പി.എം. ശ്രീ പദ്ധതി വഴി കേന്ദ്രസർക്കാരിൽ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ കേന്ദ്രസർക്കാരിന് പരോക്ഷമായി ഇത്തരം സ്‌കൂളുകളുടെ തൊട്ടടുത്തുള്ള മറ്റു വിദ്യാലയങ്ങളെയും നിയന്ത്രിക്കാൻ കഴിയും.ഈയൊരു ഗൗരവം കേരളം എത്രകണ്ട് മുൻകൂട്ടി കണ്ടിട്ടുണ്ട് എന്നുള്ളത് സാമൂഹിക ചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.

കേരളം അപകടകരമായ ആ കെണിയിൽ തലവെച്ചു കൊടുക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും എന്നുള്ളത് നേര്. കുറച്ചു മാസങ്ങൾക്കു മുമ്പ്, മന്ത്രിസഭയിൽ തന്നെ ഇതു സംബന്ധിച്ചുള്ള എതിർപ്പുണ്ടാവുകയും, മുഖ്യമന്ത്രി ഇടപെട്ട് ഈ പദ്ധതിയിൽ നിന്ന് കേരളം പുറകോട്ടു പോകുമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇപ്പോൾ ഈ പദ്ധതി വീണ്ടും പൊടിതട്ടി എടുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറായിരിക്കുന്നത് കേവലം ഈ മേഖലയിലെ വിഭവ സമാഹരണത്തിന്റെ ഭാഗമായിട്ടാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തിന് വിരുദ്ധമാണ് പുതിയ നീക്കങ്ങൾ.
ദേശീയ വിദ്യാഭ്യാസനയം ആരുമറിയാതെ, ഷോക്കേസ് ചെയ്യുന്നതിനായി ആവിഷ്‌കരിച്ച പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുകയും കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട മുഴുവൻ വിദ്യാഭ്യാസവിഹിതവും വാങ്ങിച്ചെടുക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യണം എന്നുള്ളതാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ കടമ. കേന്ദ്രസർക്കാരിനെ ആശ്രയിച്ച് നിലനിൽക്കുന്ന സമഗ്രശിക്ഷാ കേരള - പദ്ധതികളെ വെട്ടിക്കുറച്ചു കൊണ്ടും പ്രോജക്റ്റിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടും കേന്ദ്രസർക്കാരിന്റെ ഉപാധി വെച്ചുള്ള വിഹിതം ഉപേക്ഷിക്കാൻ കേരളം രാഷ്ട്രീയമായി തീരുമാനമെടുക്കുമോ എന്നുള്ളതാണ് അടിസ്ഥാനപരമായി ഉയരുന്ന ചോദ്യം. സംഘപരിവാർ ഫാസിസ്റ്റ് വിരുദ്ധ നിലപാട് എടുക്കുന്ന മുഴുവൻ മലയാളികളും ആഗ്രഹിക്കുന്നത് അത്തരമൊരു തീരുമാനമാണ്.
പിൻകുറിപ്പ്: മോദിസർക്കാർ ആവിഷ്‌കരിച്ച കാവി ദേശീയ വിദ്യാഭ്യാസ നയം കേരളം നടപ്പിലാക്കില്ലായെന്ന് തെരുവുകൾ തോറും നടന്ന് പ്രഖ്യാപിച്ചാൽ മാത്രം പോരാ, എന്താണിവിടെ സംഭവിക്കുന്നതെന്ന് കൃത്യമായി പഠിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുക എന്നുള്ളതാണ് സംഭവിക്കേണ്ടത്. വിദ്യാഭ്യാസമേഖലയിലടക്കം അമിതമായ കേന്ദ്രീകരണമാണ് കേന്ദ്രസർക്കാർ നടത്താൻ ശ്രമിക്കുന്നത്. എല്ലാത്തരം കേന്ദ്രീകരണവും ചെറുക്കപ്പെടുക തന്നെ വേണം.
