ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

‘ചുളുവിലയ്ക്ക് ഒരു സാധനം കിട്ടി’ എന്ന തിരിച്ചറിവ് തലച്ചോറിൽ ഡോപ്പമിൻ എന്ന, ആനന്ദം ഉളവാക്കുന്ന, നാഡീരസത്തെ സ്രവിപ്പിക്കുന്നുണ്ട്. സ്വൽപനേരത്തേക്കു മാത്രമുള്ളതോ സ്റ്റോക്ക് പരിമിതമായതോ ആയ സെയിലുകളിൽ വിജയകരമായി ഓർഡർ കൊടുക്കാനാവുന്നത് ആ സന്തോഷത്തെ വർദ്ധിതമാക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി.സി. ഷാഹുൽ അമീൻ എഴുതിയ ലേഖനം.

ഫറുകളോ ഡിസ്കൗണ്ടുകളോ കണ്ടാൽ വലിയ അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങൾ പോലും വാങ്ങിക്കൂട്ടുക പലരുടെയും ശീലമാണ്. ഇത് സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിക്കും സാമ്പത്തികക്ലേശത്തിനും വഴിയൊരുക്കാറുമുണ്ട്. ഈ പ്രവണതക്ക് ഇടനിലയാകുന്നത് ചില ചിന്താവൈകല്യങ്ങളും വൈകാരികവും സാമൂഹികവുമായ പ്രേരണകളും വ്യക്തിത്വസവിശേഷതകളും കുൽസിതമായ മാർക്കറ്റിങ്ങ് തന്ത്രങ്ങളുമാണ്. ഇവയെ ദുരുപയോഗപ്പെടുത്തിയാണ് കടകളിലും ഓൺലൈനിലും വിൽപനക്കാർ നമ്മെ എടുത്തുചാടി ഓരോന്നു വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം ഘടകങ്ങളെയും എടു ക്കാവുന്ന മുൻകരുതലുകളെയും നാം ആഴത്തിൽ വിലയിരുത്തേണ്ടതുണ്ട്.

ചിന്താഗതിയിലെ പ്രശ്നങ്ങൾ

പരിമിതമോ അപൂർവ്വമോ ആണ് എന്നു തോന്നുന്ന സാധനങ്ങൾ കൈക്കലാക്കാൻ നമുക്കു ധൃതി കൂടാം. “ഓഫർ ഇന്നു രാത്രി വരെ മാത്രം,” “രണ്ടെണ്ണം കൂടിയേ സ്റ്റോക്കുള്ളൂ” എന്നൊക്കെയുള്ള വാചകങ്ങൾ നമ്മെ ആ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ നിർബന്ധിതരാക്കാം. ഇന്ന തുകയ്ക്കു മുകളിൽ വാങ്ങിയാൽ ഷിപ്പിങ്ങ് ഫ്രീയാണ് എന്നുള്ളപ്പോൾ ആ തുക എത്തിക്കാനായി അത്യാവശ്യമില്ലാത്ത സാധനങ്ങളും നാം വാങ്ങാം.

ഓഫറുകളോ ഡിസ്കൗണ്ടുകളോ കണ്ടാൽ വലിയ അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങൾ പോലും വാങ്ങിക്കൂട്ടുക പലരുടെയും ശീലമാണ്.
ഫറുകളോ ഡിസ്കൗണ്ടുകളോ കണ്ടാൽ വലിയ അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങൾ പോലും വാങ്ങിക്കൂട്ടുക പലരുടെയും ശീലമാണ്.

ആദ്യം കാണുന്ന വിവരത്തിനു കൂടുതൽ പ്രാധാന്യം കൽപിക്കാനുള്ള പ്രവണത നമ്മുടെ മനസ്സിനുണ്ട്. ഉദാഹരണത്തിന്, ആയിരം രൂപയുടെ സാധനം അഞ്ഞൂറിനു ലഭ്യമാണെങ്കിൽ, ശരിക്കും അതിന് അഞ്ഞൂറു രൂപയേ വിലയുള്ളെങ്കിലും, ആദ്യം കാണുന്ന ആ വില നമ്മിൽ “പകുതി വിലയ്ക്കാണല്ലോ കിട്ടുന്നത്” എന്ന ദുസ്സംതൃപ്തി ഉളവാക്കാം. കടയിലെ തിരക്കിലോ ഷോപ്പിങ്ങ് വെബ്സൈറ്റിലോ കുറേ നേരം ചെലവിട്ടു കഴിഞ്ഞാൽ, “ഇത്രയും സമയം കളഞ്ഞതല്ലേ, ഒന്നും വാങ്ങാതിരുന്നാൽ?” എന്ന ചിന്ത വരികയും അതിനാൽ മാത്രം നാം വല്ലതും വാങ്ങുകയും ചെയ്യാം.

ശ്രദ്ധിക്കാൻ

  • ഷോപ്പിങ്ങിനു മുമ്പ് വേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക. ഓഫറുകളുടെ പേരിൽ അതിൽ വലിയ തിരുത്തലുകൾക്കു തുനിയാതിരിക്കുക. ഇത്ര സമയത്തിനുള്ളിൽ ഷോപ്പിങ്ങ് തീർക്കും എന്നു നിശ്ചയിക്കുന്നതും നന്നാവും.

  • “സെയിൽ ആയിരുന്നില്ലെങ്കിൽ ഇതു വാങ്ങുമായിരുന്നോ?”, “ശരിക്കും ഇതു തനിക്ക് ആവശ്യമുണ്ടോ” എന്നൊക്കെ സ്വയം ചോദിക്കുക.

  • ഡിസ്കൗണ്ട് എത്രയുണ്ട് എന്നതിനല്ല, എത്ര രൂപയാണു ചെലവിടേണ്ടത് എന്നതിനു പ്രാധാന്യം കൊടുക്കുക. ഇത്രയെണ്ണം വാങ്ങിയാൽ ഇത്ര രൂപയ്ക്കു കിട്ടും എന്നു കാണുമ്പോഴും ഒരെണ്ണത്തിന് എത്ര രൂപയാകുന്നുണ്ട് എന്നു കൂട്ടി നോക്കുക. വലിയ പാക്കറ്റോ അല്ലെങ്കിൽ കൂടുതൽ എണ്ണമോ വാങ്ങിയാൽ വില കുറയുന്നുണ്ടെങ്കിൽ, അത്രയും തനിക്ക് ആവശ്യമുണ്ടോ എന്നതും പരിഗണിക്കുക.

  • ഷോപ്പിങ്ങിനിടെ ചിന്താക്കുഴപ്പം തോന്നുന്നെങ്കിൽ ഒരു പത്തു മിനിട്ട് ബ്രേക്ക് എടുക്കുന്നത് വ്യക്തത തിരികെക്കിട്ടാൻ സഹായിക്കാം.

വൈകാരിക ഘടകങ്ങൾ

ചുളുവിലയ്ക്ക് ഒരു സാധനം കിട്ടി എന്ന തിരിച്ചറിവ് തലച്ചോറിൽ ഡോപ്പമിൻ എന്ന, ആനന്ദം ഉളവാക്കുന്ന, നാഡീരസത്തെ സ്രവിപ്പിക്കുന്നുണ്ട്. സ്വൽപനേരത്തേക്കു മാത്രമുള്ളതോ സ്റ്റോക്ക് പരിമിതമായതോ ആയ സെയിലുകളിൽ വിജയകരമായി ഓർഡർ കൊടുക്കാനാവുന്നത് ആ സന്തോഷത്തെ വർദ്ധിതമാക്കാം.

പ്രകൃത്യാ നാം എടുക്കാൻ സാദ്ധ്യത കൂടുതൽ, ഭാവി സാമ്പത്തികഭദ്രതയും ലഭ്യമായ സ്ഥല സൗകര്യങ്ങളും പരിഗണിച്ചുള്ള യുക്തിപൂർവ്വമായ തീരുമാനങ്ങളല്ല, മറിച്ച് പെട്ടെന്നു സന്തോഷം കൈവരുത്താവുന്നവയാണ്. ഓൺലൈനിൽ ഒറ്റക്ലിക്കിൽ വാങ്ങാൻ പറ്റുന്നതും ഇപ്പോൾ ഓർഡർ ചെയ്‌താൽ ഡെലിവറി പെട്ടെന്നാവും എന്നൊക്കെക്കാണുന്നതും “ഇത് വാങ്ങേണ്ടതുതന്നെയാണോ?” എന്ന് സമയമെടുത്തു ചിന്തിക്കുന്നതിനു തടസ്സമാകാം.

പ്രകൃത്യാ നാം എടുക്കാൻ സാദ്ധ്യത കൂടുതൽ, ഭാവി സാമ്പത്തികഭദ്രതയും ലഭ്യമായ സ്ഥല സൗകര്യങ്ങളും പരിഗണിച്ചുള്ള യുക്തിപൂർവ്വമായ തീരുമാനങ്ങളല്ല, മറിച്ച് പെട്ടെന്നു സന്തോഷം കൈവരുത്താവുന്നവയാണ്.
പ്രകൃത്യാ നാം എടുക്കാൻ സാദ്ധ്യത കൂടുതൽ, ഭാവി സാമ്പത്തികഭദ്രതയും ലഭ്യമായ സ്ഥല സൗകര്യങ്ങളും പരിഗണിച്ചുള്ള യുക്തിപൂർവ്വമായ തീരുമാനങ്ങളല്ല, മറിച്ച് പെട്ടെന്നു സന്തോഷം കൈവരുത്താവുന്നവയാണ്.

“ലാഭം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ” എന്ന കുറ്റബോധം പിന്നൊരിക്കൽ അലട്ടുന്നതൊഴിവാക്കാനും നാം എടുത്തുചാടി പർച്ചേയ്സ് നടത്താം. “70% വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരം പാഴാക്കാതിരിക്കുക” എന്നൊക്കെയുള്ള വാചകങ്ങൾ ഈ പ്രവണതയെ ഉന്നംവെക്കുന്നവയാണ്.

മാനസികസമ്മർദ്ദമോ ബോറടിയോ സങ്കടമോ അകറ്റാനോ സന്തോഷവേളകൾ ആഘോഷിക്കാനോ ഷോപ്പിങ്ങ് നടത്തുന്നവരും ഉണ്ട്. ഈ ശീലത്തിന്, “ഡിസ്കൗണ്ടിൽ ആണല്ലോ സാധനം കിട്ടുന്നത്, അതുകൊണ്ടു വലിയ കുഴപ്പമില്ല” എന്ന ചിന്താഗതി പ്രോത്സാഹനമാകാം.

കാശു ചെലവാക്കുന്നത് സ്വതേ ലേശം മനോവിഷമം വരുത്തുന്ന കാര്യമാണ്. എന്നാൽ ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ അല്പം ലാഭിച്ചുവല്ലോ എന്ന ചിന്തയ്ക്കു പ്രാമുഖ്യം വരികയും പ്രസ്തുത വിഷമം കുറയുകയും ചെയ്യാം.

ആഹ്ളാദചിത്തരായിരിക്കുമ്പോൾ നാം വിലകളെ വിമർശനബുദ്ധ്യാ വിലയിരുത്താനുള്ള സാദ്ധ്യത കുറയാം.

  • മൂഡു മോശമാകുമ്പോൾ പരിഹാരമായി വ്യായാമവും ഹോബികളും സാമൂഹിക ഇടപഴകലുകളും പോലുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുക.

  • ഓരോ ദിവസവും സംഭവിച്ച നല്ല കാര്യങ്ങൾ കുറിച്ചു വെക്കുക ഒരു ശീലമാക്കുന്നത് സന്തോഷത്തിനു ഷോപ്പിങ്ങിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം ഒഴിവാക്കും.

  • ഓഫർ കണ്ടിട്ടും വാങ്ങാതിരിക്കുമ്പോൾ ഒരവസരം നഷ്ടമാവുകയല്ല, മറിച്ച് ആ കാശ് ലാഭമാവുകയാണ് എന്നു മാറിച്ചിന്തിക്കുക.

സാമൂഹിക ഘടകങ്ങൾ

കുറേപ്പേർ ചെയ്യുന്ന കാര്യം അനുകരിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. “ബെസ്റ്റ് സെല്ലർ,” “മോസ്റ്റ് പോപ്പുലർ,” “ട്രെൻഡിങ് നൗ” എന്നൊക്കെയുള്ള വിശേഷണങ്ങളും “ഇന്ന് അഞ്ഞൂറിലേറെപ്പേർ ഇതു വാങ്ങി” എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളും ആ ഉത്പന്നം നിശ്ചയമായും കൈവശപ്പെടുത്തേണ്ട ഒന്നാണ് എന്ന ധാരണ ജനിപ്പിക്കാം. “എല്ലാവരും വാങ്ങുമ്പോൾ ഞാൻ മാത്രം മാറിനിന്നാൽ എങ്ങനെയാ?” എന്ന മനോഭാവവും പ്രശ്നമാവാം. അയൽക്കാരുടെയോ കൂട്ടുകാരുടെയോ കയ്യിലുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടി അവരുടെ നിലവാരം നമുക്കുമുണ്ടെന്നു കാണിക്കാനുള്ള ദുർവാശി, ഇത്തിരി ഡിസ്കൗണ്ടിൽ ലഭ്യമായാൽ അവ സ്വന്തമാക്കാൻ പ്രോത്സാഹനമാവാം.

  • സോഷ്യൽ മീഡിയാ ഉപയോഗം കുറയ്ക്കുന്നത് ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിലുള്ള അനാവശ്യ പർച്ചേയ്സുകൾ ഒഴിവാക്കാൻ സഹായിക്കും. ആഡംബര ഉത്പന്നങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നവരെ അൺ ഫോളോ ചെയ്യുന്നതും നന്നാകും.

  • സമൂഹത്തിൽ വില കിട്ടാൻ സാധനസാമഗ്രികൾ കുന്നുകൂട്ടുന്നതിനു പകരം സന്നദ്ധ പ്രവർത്തനങ്ങൾ പോലുള്ളവ അവലംബിക്കുക.

വ്യക്തിത്വ സവിശേഷതകൾ

ആത്മനിയന്ത്രണം കുറവുള്ളവർ സെയിലുകളിൽ ഗുണദോഷങ്ങൾ പരിഗണിക്കാതെ പർച്ചേയ്സ് നടത്താൻ സാദ്ധ്യത കൂടുതലാണ്. സാമ്പത്തിക സാക്ഷരതയുടെ അഭാവം വിലകൾ മനസ്സിലാക്കുന്നതിനും സ്വന്തം നീക്കിയിരിപ്പും ബജറ്റും അറിഞ്ഞു ചെലവാക്കുന്നതിനും വിഘാതമാകാം. കയ്യിൽ എന്തൊക്കെയുണ്ട് എന്നതാണ് സമൂഹത്തിൽ തന്റെ വില നിർണയിക്കുന്നത് എന്നു ധരിച്ചുവശായവർ ആഡംബരവസ്തുക്കൾ വിലക്കുറവിൽ ലഭിച്ചാൽ വാങ്ങിക്കൂട്ടാം.

ശ്രദ്ധിക്കാൻ

  • ഷോപ്പിങ്ങിനു പോകുമ്പോൾ അനാവശ്യ ധൂർത്തിൽനിന്നു പിന്തിരിപ്പിക്കാറുള്ള, സുഹൃത്തുക്കളെ കൂടെക്കൂട്ടുക.

  • അത്ര അനിവാര്യമല്ലാത്തവ വാങ്ങുംമുമ്പ് ഒന്നോ രണ്ടോ ദിവസം കാക്കുക.

  • വാങ്ങാൻ പോകുന്ന എല്ലാ സാധനങ്ങളുടെയും മൊത്തം വില ഒന്നു കൂട്ടിനോക്കുന്നത് ചുളുവിലയ്ക്കു കിട്ടിയത് എന്നു തോന്നിപ്പിച്ച ചില ഉത്പന്നങ്ങളെങ്കിലും ഒഴിവാക്കാൻ പ്രേരണയാകാം.

  • പണം വേണ്ട ഒരു ഭാവിസ്വപ്നവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ (ഉദാഹരണത്തിന്, പണിയാൻ ആഗ്രഹിക്കുന്ന വീട്) ഫോണിലോ പഴ്സിലോ വെക്കുക.

  • വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിനല്ല, മറിച്ച് വല്ലതും പഠിക്കാനോ യാത്രകൾക്കോ പണം ചെലവിടുന്നതാണ് കൂടുതൽ സ്ഥായിയായ സന്തോഷം പകരുക എന്നാണു ഗവേഷകമതം.

മാർക്കറ്റിങ്ങ് തന്ത്രങ്ങൾ

ഡിസ്കൗണ്ടുകൾ തട്ടിപ്പാവാം. വില കൂട്ടിയിട്ടിട്ട് ശരിക്കുള്ള വിലയ്ക്ക് “ഡിസ്കൗണ്ട്” ആയി തരുന്നത് സാധാരണമാണ്. 100 രൂപയ്ക്കു പകരം 99 രൂപ എന്നൊക്കെ വിലയിടുന്നത്, "രണ്ടക്ക സംഖ്യയാണ്, കുറഞ്ഞ വിലയാണ്” എന്ന തെറ്റിദ്ധാരണ അബോധമനസ്സിലെങ്കിലും ജനിപ്പിക്കാനാണ്. വിശ്വാസ്യത ആർജിച്ചുകഴിഞ്ഞ ബ്രാൻഡുകളിൽ നിന്നാവുമ്പോൾ നാം ഓഫറുകളിൽ കള്ള ക്കളിയൊന്നും സംശയിച്ചേക്കില്ല.

സോഷ്യൽ മീഡിയാ ഉപയോഗം കുറയ്ക്കുന്നത് ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിലുള്ള അനാവശ്യ പർച്ചേയ്സുകൾ ഒഴിവാക്കാൻ സഹായിക്കും. ആഡംബര ഉത്പന്നങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നവരെ അൺ ഫോളോ ചെയ്യുന്നതും നന്നാകും.
സോഷ്യൽ മീഡിയാ ഉപയോഗം കുറയ്ക്കുന്നത് ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിലുള്ള അനാവശ്യ പർച്ചേയ്സുകൾ ഒഴിവാക്കാൻ സഹായിക്കും. ആഡംബര ഉത്പന്നങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നവരെ അൺ ഫോളോ ചെയ്യുന്നതും നന്നാകും.

കടകളിൽ കയറിച്ചെല്ലുന്ന സ്ഥലത്തുതന്നെ ഡിസ്കൗണ്ടുള്ള ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുക, ഓൺലൈനിൽ അടക്കേണ്ട ശരിക്കുള്ള തുക ചെക്കൌട്ടിന്റെ സമയത്തു മാത്രം കാണിക്കുക എന്നിവയും ദുരുദ്ദേശ്യപരമാവാം. ഓപ്ഷനുകൾ അനവധിയുള്ളപ്പോൾ തെരഞ്ഞെടുപ്പിനു നമുക്ക് കൂടുതൽ ഊർജ്ജവും സമയവും ആവശ്യം വരാം. അങ്ങനെയുള്ളപ്പോൾ കച്ചവടക്കാർ പ്രത്യേകം പ്രദർശിപ്പിക്കുന്ന "ബെസ്റ്റ് സെല്ലേഴ്സ്" "സ്റ്റാഫ് പിക്സ്" തുടങ്ങിയവ നമുക്ക് തീരുമാനമെടുക്കൽ എളുപ്പമാക്കുകയും അവയിൽനിന്നു നാം അധികം ആലോചന കൂടാതെ വല്ലതും എടുക്കുകയും ചെയ്യാം.

മറ്റൊന്നുമായുള്ള താരതമ്യം രംഗത്തിറക്കി ഒരുൽപന്നം മെച്ചമാണ് എന്നു തോന്നിപ്പിക്കുന്ന തന്ത്രവും പയറ്റപ്പെടാം. ഉദാഹരണത്തിന്, "അരക്കിലോയ്ക്ക് 30 രൂപ" എന്നും "ഒരു കിലോയ്ക്ക് 50 രൂപ" എന്നും എഴുതിയ രണ്ടു പാക്കറ്റുകൾ അടുത്തടുത്തു വെച്ചാൽ ഒരു കിലോ ലാഭകരമാണ് എന്നു ചിന്തിച്ച് നാം അതു വാങ്ങാം.

ഫ്രീ സാമ്പിൾ എടുത്തുപയോഗിച്ചാൽ ഒരു കടപ്പാടു രൂപപ്പെടുകയും അതു കൊണ്ടുതന്നെ നാം പിന്നെ ആ ഉത്പന്നം വാങ്ങുകയും ചെയ്യാം. ഒരു മെമ്പർഷിപ്പിന്റെ ഭാഗമായിക്കിട്ടുന്ന എക്‌സ്‌ക്ലൂസീവ് ഡീലുകളും മറ്റും “നമുക്കായി പ്രത്യേകം തരുന്നതല്ലേ, അവഗണിച്ചാൽ മോശമല്ലേ?” എന്ന ചിന്ത ഉയർത്താം.

ഷോപ്പിങ്ങ് സൈറ്റുകൾ, ഏതൊക്കെ ഉത്പന്നങ്ങളാണ് നാം കൂടുതൽ നിരീക്ഷിക്കുന്നതും മുമ്പു വാങ്ങിച്ചതും എന്നൊക്കെ മനസ്സിലാക്കി സമാന ഉത്പന്നങ്ങൾ ഉടനെ വാങ്ങിയാൽ കുറഞ്ഞ വിലയ്ക്കു തരാം എന്ന ഓഫർ നമുക്കു മാത്രമായിട്ടു മുന്നോട്ടുവെക്കാം, അവയുടെ പരസ്യം നാം കയറുന്ന മറ്റു സൈറ്റുകളിൽ കാണിക്കാം.

  • ഡിസ്കൗണ്ടുള്ള ഉത്പന്നങ്ങളുടെ യഥാർത്ഥ വില മറ്റു സ്രോതസ്സുകളിൽനിന്ന് അന്വേഷിച്ചറിയുക.

  • മാർക്കറ്റിങ്ങ് വാചകങ്ങളെ നമ്മുടെ കാഴ്ചപ്പാടിലേയ്ക്കു മാറ്റിയെഴുതുക. ഉദാഹരണത്തിന്, “പകുതി വിലയ്ക്ക്” എന്നതിനെ “നൂറു രൂപ ഞാൻ കൊടുക്കണം” എന്നാക്കാം.

  • ഷോപ്പിങ്ങ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്തിടുക. ഇ-മെയിലിലും വാട്സ്ആപ്പിലുമൊക്കെ മാർക്കറ്റിംഗ് സന്ദേശങ്ങളിൽനിന്ന് അൺസബ്സ്ക്രൈബ് ചെയ്യുക.

  • “സ്റ്റോക്ക് പരിമിതം” എന്നു കാണുന്നെങ്കിൽ മറ്റു സൈറ്റുകളിൽ ലഭ്യമാണോ എന്നു നോക്കാം.

  • ചെക്കൌട്ട് സമയത്ത് അനാവശ്യ ആഡ് ഓണുകളോ മറ്റോ ഡിഫോൾട്ടായി ടിക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.

  • പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഉപാധികൾ സ്വീകരിക്കുക. ഇൻ കോഗ്നിറ്റോ മോഡ് അവലംബിക്കുന്നതും കുക്കീസ് ഇടയ്ക്കിടെ ക്ലിയർ ചെയ്യുന്നതും നമ്മെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള പരസ്യങ്ങൾ തടയാൻ സഹായിക്കും.


READ: മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ

Comments