ഡിജിറ്റല്‍ പൊതുമണ്ഡലത്തിലെ
രാഷ്ട്രീയഹിംസകള്‍
ഡിജിറ്റല്‍ പൊതുമണ്ഡലത്തിലെ രാഷ്ട്രീയഹിംസകള്‍
ഡിജിറ്റല്‍ പൊതുമണ്ഡലത്തെ പുരുഷമേധാവിത്വപരവും വരേണ്യവുമാക്കി നിലനിര്‍ത്താന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഓഫ്‌ലൈന്‍ അധികാരശ്രേണികളായ വര്‍ഗ്ഗം, ലിംഗഭേദം തുടങ്ങിയവയുടെ പ്രതിഫലനം ഓണ്‍ലൈനിലും എഴുതപ്പെട്ടു കഴിഞ്ഞതായി നമുക്കു കാണാം. വിമര്‍ശനത്തിന്റെയും വിയോജിപ്പിന്റെയും ഏതുശ്രമങ്ങളും പുതുനിരീക്ഷണ വ്യവസ്ഥകള്‍ക്കും സൈബര്‍ ഫാസിസത്തിനും വിധേയമാക്കപ്പെടുന്നുണ്ട്. ഡിജിറ്റല്‍ പൊതുമണ്ഡലത്തിലെ ഇടപെടലുകളെ മാന്യവും ജനാധിപത്യപരവുമാക്കി മാറ്റേണ്ടതിന്റെയും പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒന്നായി ഡിജിറ്റല്‍ പൊതുമണ്ഡലത്തെ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയാണ് ലേഖിക.
21 Jun 2020, 10:29 AM
നാം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേയ്ക്കു ചുവടുമാറുന്ന ഈ കാലത്തും, പരിഹരിക്കപ്പെടാത്ത പല പ്രശ്‌നങ്ങളാല്‍ മുഖരിതമായ ഒരു ഡിജിറ്റല്‍ പൊതുമണ്ഡലമാണ് ഇന്നു കേരളത്തിനുള്ളത്. സൈബര്‍ അധിക്ഷേപവും (സൈബര്‍ ബുള്ളിയിംഗ്), സ്ത്രീവിരുദ്ധതയും വിദ്വേഷഭാഷണങ്ങളുമാണിപ്പോഴും അവിടെ നിറഞ്ഞുനില്ക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ സൈബര്‍ ബുള്ളിയിംഗിലും സ്ലട്ട് ഷെയ്മിംഗിലും (ആ പ്രയോഗത്തോടുള്ള കടുത്ത വിയോജിപ്പു രേഖപ്പെടുത്തുന്നു) ഏര്‍പ്പെടുന്ന ഒരിടം. എന്നാല്‍ മാധ്യമസാക്ഷരതയിലും രാഷ്ട്രീയബോധത്തിലും ഊറ്റംകൊള്ളുന്ന മലയാളികളുടെ പൊതുവിടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭീതിജനകമായ പ്രവണത ഒരുപക്ഷേ "പൊളിറ്റിക്കല്‍ ഷെയ്മിംഗ്' അഥവാ രാഷ്ട്രീയാവഹേളനം എന്നു വിളിക്കാവുന്ന ഒരു സംസ്‌കാരമാണ്. വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റങ്ങളും ഡിജിറ്റലിലേയ്ക്കുള്ള പരിവര്‍ത്തനവും നാം ചര്‍ച്ചചെയ്യുന്ന ഈ കാലത്ത്, എങ്ങനെയാണ് നാം ഡിജിറ്റല്‍ പൊതുമണ്ഡലത്തെ വിഭാവനം ചെയ്യേണ്ടത് എന്ന് കേരളത്തിലെ പൗരസമൂഹം ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.
പൊതുമണ്ഡലം എന്നത് ഒരു ഇടം അഥവാ സ്ഥലം മാത്രമല്ല, മറിച്ച് ഒരു ജനാധിപത്യസമൂഹത്തിന്റെ ആത്മപരിശോധനകളും സ്വയംഭരണവും അടക്കം പല പ്രക്രിയകളുടെയും സങ്കലനം കൂടിയാണ്. പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും ആലോചിക്കാനും തീരുമാനങ്ങളിലെത്താനുമായി സ്വകാര്യവ്യക്തികള്‍ ഒത്തുചേരുന്നതാണ് ഒരു പൊതുമണ്ഡലം. നമ്മുടെ ഡിജിറ്റല്‍ പൊതുമണ്ഡലത്തിലെ ഇടപെടലുകളെ എങ്ങനെയെല്ലാം മാന്യവും ജനാധിപത്യപരവുമാക്കി മാറ്റാമെന്നും, പരസ്പരബഹുമാനത്തില്‍, ചുരുങ്ങിയത് പരസ്പരസഹിഷ്ണുതയിലെങ്കിലും അധിഷ്ഠിതമായ ഒന്നായി എങ്ങനെ അതിനെ ഉയര്‍ത്താമെന്നും ചിന്തിക്കേണ്ട സമയം.
2015ല്‍ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയി സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഞാന്‍ ഡിജിറ്റല്‍ പൊതുമണ്ഡലത്തെ സംബന്ധിക്കുന്ന ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. അഞ്ചുവര്‍ഷത്തിനിപ്പുറം ആ പ്രശ്‌നങ്ങളില്‍പ്പലതും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ രൂക്ഷമായിട്ടുമുണ്ട്. വിദ്യാഭ്യാസംതന്നെ ഓണ്‍ലൈനിലേയ്ക്കു മാറുന്ന ഈ കാലഘട്ടത്തില്‍, വിദ്യാര്‍ത്ഥികള്‍ അധികമായി പങ്കാളികളാകും എന്നു നാം പ്രതീക്ഷിക്കുന്ന അത്തരമൊരു പൊതുമണ്ഡലത്തിന്റെ സവിശേഷതയായി നാം കാണേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? യുക്തിപരമായ ഭാഷണങ്ങളുടെ ഇടവും പരസ്പരബഹുമാനത്തോടെ തമ്മിലിടപെടാനുള്ള സ്ഥലവുമായൊക്കെയാണ് നാം പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയെടുക്കേണ്ടത്. ഉറക്കെ സംസാരിക്കുന്നവര്‍ക്കും, അധിക്ഷേപിച്ചു കീഴടക്കുന്നവര്‍ക്കും വിട്ടുകൊടുക്കേണ്ട ഒന്നാണോ ഈ ഇടം? വൈവിധ്യങ്ങള്‍ തമ്മിലുള്ള തുല്യതയെ അംഗീകരിക്കുന്ന ഒരിടമാവണം പൊതുമണ്ഡലമെന്നത് ആ സങ്കല്പത്തിന്റെതന്നെ മൗലികധാരണകളിലൊന്നാണ്. ആദര്‍ശാത്മകമായി നോക്കിയാല്‍, ചില പ്രത്യേക അവകാശങ്ങള്‍ക്ക് പാത്രമായതുകൊണ്ടോ, മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന ബൗദ്ധികനിലവാരം പുലര്‍ത്തുന്നു എന്നു സ്വയം കരുതിയതുകൊണ്ടോ, മുന്തിയ സാമൂഹിക-സാംസ്‌കാരിക മൂലധനങ്ങളുള്ളതുകൊണ്ടോ ആര്‍ക്കും അവിടെ മേല്‍ക്കൈ ലഭിച്ചുകൂടാ, അവരുടെ വീക്ഷണങ്ങള്‍ക്ക് അധികസാധുതയും ലഭിച്ചൂകൂടാ. പലപല സമരങ്ങളില്‍ക്കൂടി കീഴാളപ്രതിസമൂഹങ്ങള്‍ അവരുടേതായ ഇടങ്ങള്‍ മുഖ്യധാരാപൊതുമണ്ഡലത്തിനു സമാന്തരമായി രൂപപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏതൊരു പൊതുവിടത്തേയും വിഭാവനം ചെയ്യുമ്പോള്‍ തുല്യതയും വൈവിധ്യവും അതിന്റെ അടിത്തറതന്നെയായി മാറേണ്ടിയിരിക്കുന്നു. അതിതീവ്രവും ആക്രമണപരവുമായ സ്വരം വെച്ചുപുലര്‍ത്തുന്നവര്‍ ഇത്തരമിടങ്ങളിലെ പുതിയ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ഒരു പ്രവണത ഇന്ന് പല സാമൂഹ്യമാധ്യമങ്ങളിലും കാണാനാകും. ഒരുവശത്ത്, സംഭാഷണം ഇത്രയും സ്വതന്ത്രവും ഇടനിലക്കാരില്ലാത്തതുമാകുന്ന മറ്റൊരു വേദിയുമില്ല. ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആര്‍ക്കും ഒരു പ്രൊഫൈല്‍ നിര്‍മ്മിച്ച് സൂക്ഷ്മപരിശോധനകളോ വൈഷമ്യങ്ങളോ സാങ്കേതികപ്രതിബന്ധങ്ങളോ ഇല്ലാതെ എന്തും എഴുതുകയോ ബ്ലോഗ് ചെയ്യുകയോ ട്വീറ്റ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ആവാം. എന്നാല്‍ അഭിപ്രായപ്രകടനസാധ്യതയിലുള്ള ഈ വളര്‍ച്ചയുടെ ഇരകളായി പലപ്പോഴും മാറുന്നത് സ്ത്രീകളും ന്യൂനപക്ഷങ്ങളും എല്‍ജിബിറ്റി സമൂഹങ്ങളുമാണ്. ഇത്തരമിടങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടതും പ്രതികരണത്തിന്റെയും സംവാദത്തിന്റെയും സാധ്യതകള്‍ നിലനിര്‍ത്തേണ്ടതും പോലെതന്നെ പ്രധാനമാണ്, അന്യരുടെ അവകാശങ്ങളെ ഹനിക്കാതെ എങ്ങനെയെല്ലാം ഇത്തരം സ്വാതന്ത്ര്യങ്ങളുപയോഗിക്കുക എന്നതും.
നവലിബറല്‍ സമ്പദ്ഘടനയിലേയ്ക്കും ഡിജിറ്റല്‍ സംസ്‌കാരങ്ങളിലേയ്ക്കും ഉള്‍ച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പ്രദായികസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, എങ്ങനെയെല്ലാമാണ് വ്യക്തികള്‍ സൈബര്‍ ഇടങ്ങളില്‍ തങ്ങളുടെ സ്വത്വത്തെ പുനര്‍നിര്‍മ്മിക്കുന്നതും ഇത്തരമിടങ്ങളില്‍ ഒന്നിച്ചും കൂട്ടായും പ്രവര്‍ത്തിക്കുന്നതും? സ്വത്വനിര്‍മ്മിതിയുടെയും, വിനിമയത്തിന്റെയും, പ്രചാരണത്തിന്റെയും ഉപായങ്ങള്‍ പലരെ സംബന്ധിച്ചിടത്തോളം പലതായിരിക്കാം. എന്നാല്‍ അപരര്‍ക്കും ഇതിനെല്ലാമുള്ള അവകാശം അംഗീകരിച്ചുകൊണ്ടും ആ അവകാശത്തെ മാനിച്ചുകൊണ്ടും എങ്ങനെയെല്ലാം നമുക്ക് ഈ പ്രക്രിയകളില്‍ ഏര്‍പ്പെടാം എന്നാണ് നാം ചിന്തിക്കേണ്ടിയിരിക്കുന്നത്. പ്രത്യേകിച്ച്, മാറിയ ഒരു പരിതസ്ഥിതിയ്ക്കുള്ളില്‍, മാറുന്ന പൊതു-സ്വകാര്യ സങ്കല്പങ്ങളെയും (public-private), യാഥാസ്ഥിതിക ലിംഗഭേദവീക്ഷണങ്ങളെയും കൈകാര്യംചെയ്യുന്നതിനോടൊപ്പംതന്നെ എങ്ങനെ ഇതുചെയ്യാം എന്നതും. ഡിജിറ്റല്‍ ഇടങ്ങളില്‍ എന്തും അതിരുകള്‍ക്കു പുറത്തേയ്ക്കു കവിഞ്ഞൊഴുകാനുള്ള സാധ്യത നിലനില്ക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കെ, സ്വകാര്യസ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ അന്യര്‍ക്കുനേരേ പ്രയോഗിക്കാന്‍ നമുക്കു അധികാരമുണ്ടോ?
എന്നാല്‍ അങ്ങനെ പറയുമ്പോള്‍ത്തന്നെ, "സ്വകാര്യത,' "പൊതുത്വം' എന്നീ സങ്കല്പങ്ങള്‍ നിരന്തരം അന്യോന്യം ഭഞ്ജിക്കുന്നവയാണെന്നും ഇവയ്ക്കിടയില്‍ വന്‍മതിലുകള്‍ നിര്‍മ്മിക്കാമെന്ന സാധ്യത ഡിജിറ്റല്‍ യുഗത്തില്‍ അസാധ്യമാണെന്നും നാം ഇന്ന് തിരിച്ചറിയുന്നു. ഫെമിനിസത്തിന്റെ രണ്ടാംതരംഗമുയര്‍ത്തിയ "സ്വകാര്യമായവയും രാഷ്ട്രീയമാണ്' (the personal is political) എന്ന മുദ്രാവാക്യംപോലും സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളാനാവാത്ത യാഥാസ്ഥിതിക സമൂഹങ്ങളിലൊന്നായ കേരളത്തില്‍, സ്വകാര്യതയും പൊതുത്വവും തമ്മില്‍ കല്പിക്കപ്പെടുന്ന ഒരു സുരക്ഷിതവിഭജനത്തിലധിഷ്ഠിതമായ സ്വകാര്യതാസങ്കല്പം ഏറെ പ്രശ്‌നങ്ങളുയര്‍ത്തുന്ന ഒന്നാണ്. സ്വകാര്യമണ്ഡലത്തിന്റെ നിഷ്ഠൂരതകളാല്‍ മര്‍ദ്ദിതരായിരുന്ന അനേകം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ വിഭജനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈജ്ഞാനികവും രാഷ്ട്രീയവുമായ വിടവുകളെ ഭാഗികമായെങ്കിലും അഭിസംബോധനചെയ്യാനും, സ്ഥലമെന്ന

സങ്കല്പത്തെത്തന്നെ വെര്‍ച്വല്‍ മാര്‍ഗ്ഗങ്ങളിലൂടെ പുനര്‍നിര്‍മ്മിക്കാനുമുള്ള സാധ്യതകളാണ് സൈബറിടങ്ങള്‍ തുറന്നുനല്കിയത്. ദൈനംദിനജീവിതത്തിന്റെ രാഷ്ട്രീയത്തില്‍ എതിര്‍പ്പിന്റെ പ്രതിസമ്പ്രദായങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഇതിലൂടെ സ്ത്രീകള്‍ക്കു ലഭിച്ചു. ഈ മാറ്റം മുന്നോട്ടുവച്ചത് ഒരുപക്ഷേ സ്ത്രീകള്‍ കൂടുതലായി പങ്കാളികളാകുന്ന ഒരു പൊതുമണ്ഡലം യാഥാര്‍ത്ഥ്യമായേക്കാമെന്നുള്ള വാഗ്ദാനമാണ്-- യുക്തിപരവും വിമര്‍ശനാത്മകവുമായ പൊതുചര്‍ച്ചകളിലേര്‍പ്പെടുന്ന സ്ത്രീകളും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ടവരും ഉള്‍ച്ചേരുന്ന സ്വകാര്യവ്യക്തികളുടെ ഒരു സമൂഹം. ഹാബര്‍മാസിന്റെ (Jürgen Habermas) ബൂര്‍ഷ്വാ പൊതുമണ്ഡലം എന്ന ആശയത്തെ നാന്‍സി ഫ്രേസറെപ്പോലുള്ളവര്‍ (Nancy Fraser) സ്ത്രീപക്ഷത്തുനിന്നു വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ അതിന്റെ അടിസ്ഥാനധാരണകളെത്തന്നെ ഘടനാപരമായി പരിവര്‍ത്തനം ചെയ്യാമെന്നും പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കാമെന്നുമുള്ള സാധ്യതകള്‍ ഡിജിറ്റല്‍ ഇടങ്ങള്‍ തുറന്നു കൊടുത്തപ്പോള്‍ അതേറെപ്പേരെ, പ്രത്യേകിച്ചു സ്ത്രീകളെയും മറ്റു നിശ്ശബ്ദരാക്കപ്പെട്ടവരെയും ആകര്‍ഷിച്ചു. ഉദാഹരണത്തിന്, ദൈനംദിനജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കാനും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇടമാക്കി മാറ്റുവാനും പലരും ചാറ്റ്‌റൂമുകളെയും ബ്ലോഗുകളെയും ആശ്രയിച്ചു. ദൈനംദിനജീവിതത്തിന്റെ സൂക്ഷ്മചരിത്രങ്ങളെഴുതാന്‍ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ഉപയോഗപ്പെടുത്തിയ ഒരു പുതുതലമുറയെയും നാം കണ്ടു. അവരില്‍ പലരുടെയും ലിംഗപരമായ ആശങ്കകളിലൂന്നിയാണ് സദാചാര പൊലീസിംഗിനെതിരെയുള്ള വലിയൊരു വിമതചര്‍ച്ച കേരളത്തില്‍ ഉടലെടുത്തതും ഡിജിറ്റല്‍ പൊതുമണ്ഡലത്തിന്റെ തന്നെ രൂപീകരണത്തോട് അതു ചേര്‍ന്നുനിന്നതും.
പൊതു-സ്വകാര്യമണ്ഡലങ്ങള്‍ തമ്മിലുള്ള വിഭജനത്തെ അക്ഷരാര്‍ത്ഥത്തില്‍ മറികടക്കാന്‍ ഒരു വെര്‍ച്വല്‍ സാമൂഹികലോകത്ത് ഉയര്‍ന്നുവരുന്ന നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ട സമൂഹങ്ങള്‍ക്കു കഴിയും. സ്ത്രീകളുടെ ഭൗതിക ചലനസാധ്യതകള്‍ വെട്ടിച്ചുരുക്കപ്പെട്ട സമൂഹങ്ങളില്‍, ഇത്തരം നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ട ഇടങ്ങള്‍ നല്കിയ വെര്‍ച്വല്‍ ചലനസാധ്യതകളിലൂടെ പുതുകൂട്ടായ്മകളുടെ ഭാഗമാകാനും സൈബര്‍ സംസ്‌കാരങ്ങളിലേയ്ക്കു പ്രവേശിക്കാനും സ്ത്രീകള്‍ക്കായി. ദൈനംദിനജീവിതത്തില്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന, ബഹുസ്വരമായ ജനാധിപത്യവേദികളില്‍ വെര്‍ച്വല്‍ മാധ്യമങ്ങളിലൂടെ പങ്കെടുക്കാനും, വിമര്‍ശനാത്മകചര്‍ച്ചകളില്‍ ചേരാനും, സ്വത്വരൂപീകരണങ്ങളെ വിമര്‍ശിക്കാനും, തങ്ങളെ കെട്ടിയിടുന്ന പ്രത്യയശാസ്ത്രങ്ങളെയും തന്ത്രങ്ങളെയും അട്ടിമറിക്കാനും അവര്‍ക്കായി എന്നത് തീര്‍ച്ചയായും നാം കാണേണ്ട ഒരു നേട്ടമാണ്.
ഈയൊരു പശ്ചാത്തലത്തില്‍, പൊതു-സ്വകാര്യവിഭജനങ്ങള്‍ക്കിടയില്‍ കല്പിക്കപ്പെടുന്ന ഉറച്ച ദ്വന്ദ്വങ്ങളെ നിരസിക്കുന്ന ഒന്നായി സൈബറിടത്തെ സൈദ്ധാന്തികമായി വായിക്കുന്നത് പ്രസക്തമായിരിക്കും. മേല്‌ക്കോയ്മാ പ്രത്യയശാസ്ത്രങ്ങളെയും അധികാരശ്രേണികളെയും അട്ടിമറിക്കുന്ന അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുകയും അവയ്ക്കിടംനല്കുകയും ചെയ്യുന്നതിലൂടെ ഒരു മൂന്നാമിടത്തിന്റെ അവബോധം സൃഷ്ടിക്കുന്ന ഒന്നാണ് സൈബറിടങ്ങള്‍. വ്യവസ്ഥാപിതമായ ലിംഗഭേദ ദ്വന്ദ്വങ്ങള്‍ക്കു പുറത്തുനില്ക്കുന്ന ശരീരങ്ങളെയും ലൈംഗികതകളെയും പ്രതിനിധാനം ചെയ്യുന്നതിനുതകുന്ന പുരോഗമനപരമായ ഒരു വീക്ഷണം നിര്‍മ്മിക്കാന്‍ സൈബറിടങ്ങള്‍ സഹായിക്കും. ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗുകള്‍ എന്നീ ഇടങ്ങള്‍ വികാരത്തെത്തന്നെ ശാരീരീകമായ ചെറുത്തുനില്പിന്റെ ഭാഗമായി തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നുവെന്നതും പ്രധാനമാണ്. സംഘടിതാവബോധത്തിന്റെ ഭാഗമാവുന്ന തരം കൂട്ടായ്മകളെ നിര്‍മ്മിക്കാന്‍ ഇത്തരമിടങ്ങള്‍ക്കാവും. പൊതു-സ്വകാര്യവിഭജനങ്ങളെ മറികടക്കുകയും അത്തരം അസ്വാഭാവിക വിഭജനങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ ചോദ്യംചെയ്യുകയും ചെയ്യുന്ന കൂട്ടായ്മകള്‍ അവിടെയുണ്ടാകും --തുല്യതയിലൂന്നിയ സാമൂഹികബന്ധങ്ങള്‍ക്കായി വ്യവഹാരങ്ങളും പ്രകടനങ്ങളും നിര്‍മ്മിക്കുന്ന കൂട്ടായ്മകള്‍.

ചരിത്രപരവും സാംസ്‌കാരികവുമായ ആധിപത്യങ്ങള്‍ സൃഷ്ടിച്ച ദ്വന്ദങ്ങള്‍ക്കപ്പുറത്തേയ്ക്ക് അറിവുകളെയും പ്രക്രിയകളെയും കൊണ്ടുപോകാന്‍ പ്രാപ്തമാണ് സൈബര്‍ പൊതുമണ്ഡലമെന്ന സങ്കല്പം. മനസ്സും ശരീരവും തമ്മിലുള്ള വിഭജനത്തെ തിരുത്തിയെഴുതിയ സൂസന്‍ ബോര്‍ഡോയുടെ (Susan Bordo) നിരീക്ഷണങ്ങള്‍പോലെയോ സാങ്കേതികതയും ജൈവികതയും തമ്മിലുള്ള അതിര്‍വരമ്പുകളെ വെല്ലുവിളിച്ച ഡോണ ഹാരവേയുടെ (Donna J. Haraway) ആശയങ്ങള്‍പോലെയോ ആണിത്. ഇതിന്റെ മറുവശത്ത്, പൂര്‍വ്വാധികം ശക്തമായ നിരീക്ഷണവ്യവസ്ഥകളും, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മര്‍ദ്ദനതന്ത്രങ്ങള്‍ സ്വയം കൈയ്യേല്ക്കുന്നവരും ഇത്തരം നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ട സമൂഹങ്ങളില്‍ ഉണ്ടായിവരുന്നു.
പുരുഷമേധാവിത്വഘടനകളുടെ ആധിപത്യം വെര്‍ച്വല്‍ പൊതുമണ്ഡലത്തിലേയ്ക്കും കടന്നുകയറുന്നത് നമുക്കിന്നു കാണാന്‍ കഴിയും. ഓഫ്‌ലൈന്‍ അധികാരശ്രേണികളായ വര്‍ഗ്ഗം, ലിംഗഭേദം തുടങ്ങിയവയുടെ പ്രതിഫലനം ഓണ്‍ലൈനിലും എഴുതപ്പെട്ടു കഴിഞ്ഞതായി നമുക്കുകാണാം. ഭാവിയിലെ സാങ്കേതികവിദ്യകള്‍ അധികാരശ്രേണികളെ നിലംപറ്റിച്ചേക്കാമെന്ന, മാര്‍ഷല്‍ മക്ലൂഹന്റെ 1960കളിലെ പ്രവചനം പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമായിട്ടില്ല. ഡിജിറ്റല്‍ പൊതുമണ്ഡലത്തിന് പല പ്രയോജനങ്ങളും ഉണ്ടായിരിക്കെത്തന്നെ ഡിജിറ്റല്‍ വിഭജനം അതില്‍ പ്രതിഫലിച്ചേക്കാമെന്നും വരേണ്യ ചര്‍ച്ചകളിലേക്ക് അത് നയിച്ചേക്കാമെന്നും ഉള്ള വസ്തുത നാമിന്ന് തിരിച്ചറിയുന്നു.
സൈബര്‍ ലോകം നല്കുന്ന ചലനാത്മകതകളെപ്പറ്റിയും, ജനാധിപത്യവത്കരണം സാധ്യമാക്കാനുള്ള അതിന്റെ ശക്തിയെപ്പറ്റിയുമൊക്കെ നാം വാചാലരാകുമ്പോള്‍പ്പോലും ഓര്‍ക്കേണ്ട മറ്റു ചിലതുണ്ട്. ഡിജിറ്റല്‍ പൊതുമണ്ഡലത്തെ പുരുഷമേധാവിത്വപരവും വരേണ്യവുമാക്കി നിലനിര്‍ത്താന്‍ പലശ്രമങ്ങളും നടക്കുന്നുണ്ട്. ഹിംസയുടെയും അധികാരത്തിന്റെയും ശക്തികള്‍ അത്തരമൊരു മണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. വിമര്‍ശത്തിന്റെയും വിയോജിപ്പിന്റെയും ഏതുശ്രമങ്ങളും പുതുനിരീക്ഷണവ്യവസ്ഥകള്‍ക്കും സൈബര്‍ ഫാസിസത്തിനും വിധേയമാക്കപ്പെടുന്നുമുണ്ട്. ഇതിനോടു ചേര്‍ന്നാണ് ഇന്നത്തെ ഡിജിറ്റല്‍ ഇടങ്ങളിലുയര്‍ന്നുവരുന്ന രാഷ്ട്രീയാവഹേളനത്തിന്റെ സംസ്‌കാരത്തെയും നാം ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടത്.
കേരളത്തിലെ സോഷ്യല്‍ മാധ്യമ ഇടങ്ങളില്‍ കണ്ടുവരുന്നൊരു പ്രവണതയാണ് അന്യരുടെ അഭിപ്രായങ്ങളുടെയും അവകാശങ്ങളുടെയും വിധികര്‍ത്താക്കളായി ചിലര്‍ സ്വയം മാറുന്നുവെന്നതും അവര്‍ അപരരെ താറടിച്ചുകൊണ്ട് സംസാരിക്കാന്‍ മുതിരുന്നുവെന്നതും. സമാനാഭിപ്രായക്കാരുടെ സമുദായങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും, എന്നാല്‍ അവ അന്യോന്യം പ്രകോപിപ്പിക്കുന്ന സമൂഹങ്ങളുമാവാം. ഇന്റര്‍നെറ്റിലെ വിദ്വേഷഭാഷണങ്ങളുടെ വളര്‍ച്ചയെ ഭാഗികമായെങ്കിലും വിശദീകരിക്കുന്ന ഒരു ഘടകമാണ് ഇത്. മറ്റൊരു ഘടകമാണ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന പേരില്ലായ്മയുടെ മറ. മനുഷ്യര്‍ മുഖാമുഖം കാണുന്ന സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായും പറയാന്‍ മടിക്കുന്നതരം ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാന്‍ പേരില്ലായ്മയുടെ ഇടങ്ങളില്‍ നിന്നുകൊണ്ടു കഴിയും. അന്യരുടെ വികാരങ്ങളെ മാനിക്കാത്തതരം ഭാഷാപ്രയോഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് അനുവാദം നല്കുന്നു. ഒരാള്‍ക്ക്, തന്റെ ഭയങ്ങളെയും ആശങ്കകളെയും സുരക്ഷിതമായിരുന്നു പ്രകടിപ്പിക്കാവുന്ന ഒരു കൊച്ചുമുറിയുടെ പ്രതീതിയാണ് ഇന്റര്‍നെറ്റ് ഉളവാക്കുന്നത്. ഇത്തരത്തില്‍ അപരരെ അധിക്ഷേപിക്കാനുള്ള ധാര്‍മ്മികാവകാശം അവര്‍ക്കെവിടെനിന്നു ലഭിക്കുന്നു എന്നത് പൗരസമൂഹം ഇടപെട്ടു ചോദിക്കേണ്ട ചോദ്യമാണ്. ഭൗതിക ഇടത്തില്‍നിന്നുകൊണ്ട് അന്യരെ പുലഭ്യം പറയാന്‍ മുതിര്‍ന്നാല്‍ ഒരുപക്ഷേ അതിനുനേരെ നടപടിയെടുക്കപ്പെടുമെന്നും, എന്നാലൊരു ഡിജിറ്റല്‍ ഇടത്തില്‍ അതിനുള്ള സാധ്യത കുറവാണെന്ന ഇതിന്റെ കാരണം. ഭൗതികസ്ഥലങ്ങളില്‍ തങ്ങളുടെ വിദ്വേഷം വിളമ്പാന്‍ പറ്റാത്തവര്‍ക്ക് ഇത്തരത്തില്‍ ചേക്കേറാനും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകാനും അന്യരെപ്പറ്റി ഹീനമായ തരത്തില്‍ അഭിപ്രായങ്ങളുന്നയിക്കാനുമുള്ള അവകാശവും അധികാരവുമുള്ള ഇടങ്ങളാണോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നു നമ്മള്‍ ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകളുടെ വ്യതിരിക്താനുഭവങ്ങളുടെ ആഖ്യാനവത്കരണം പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചാവേദികള്‍ മലയാളികളുടെ ഡിജിറ്റല്‍ പൊതുമണ്ഡലത്തിനകത്ത് തീര്‍ച്ചയായും സ്ഥിതിചെയ്യുന്നുണ്ട്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നിലനിന്നിരുന്ന ലിംഗഭേദത്തില്‍ അധിഷ്ഠിതമായ മലയാളി പൊതുമണ്ഡലത്തിലെ ചില പിന്തിരിപ്പന്‍ വാദങ്ങളും ധാരണകളും ഇവിടെയും പുനര്‍ജനിക്കുന്നത് നമുക്കു കാണാനാകും. അക്കാലങ്ങളിലെ ആനുകാലികങ്ങളില്‍ സ്ത്രീവിദ്യാഭ്യാസം, സ്ത്രീധര്‍മ്മം എന്നിങ്ങനെയുള്ള പേരുകളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും കര്‍ത്തവ്യങ്ങളെും ചുമതലകളെയുംപറ്റിയുള്ള പല ആഖ്യാനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നത് ജാതിവ്യവസ്ഥയിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ആദര്‍ശകുടുംബങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് അവ എങ്ങനെ സഹായകമാവുമെന്നു കാണിച്ചുകൊണ്ടാണ്. 1899ലെ വിദ്യാവിനോദിനിയില്‍ (വാല്യം 1 ലക്കം 6) വന്ന സ്ത്രീവിദ്യാഭ്യാസം എന്ന ലേഖനം ഒരുദാഹരണമാണ്. ""നമ്മുടെ സ്ത്രീക''ളെ അറിവുള്ള അമ്മമാരും നല്ല ഭാര്യമാരുമാക്കി വാര്‍ത്തെടുക്കാനുതകുന്ന രീതിയിലാണ് അവരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതെന്ന് ആ ലേഖനം സ്ഥാപിക്കുന്നു. കൂടാതെ, ആഭരണത്തോടുള്ള ഭ്രമം കൈവെടിയാന്‍ വിദ്യാഭ്യാസം ഒരു സ്ത്രീയെ സഹായിക്കുമെന്നും അവളുടെ ഭൗതികാഗ്രഹങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്നുറപ്പുവരുത്താന്‍ ഇതുവഴി കഴിയുമെന്നും ലേഖനം സൂചിപ്പിക്കുന്നു. ലേഖനത്തിലുടനീളം ""നമ്മള്‍,'' ''നമ്മുടെ'' എന്നീ പദങ്ങള്‍ സൂചിപ്പിക്കുന്നത് വിദ്യാഭ്യാസം നേടിയ പുരുഷഭൂരിപക്ഷത്തെയാണ്.
പുരുഷന്മാരുടെ പ്രയത്‌നങ്ങളിലും പുരോഗമനേച്ഛയിലും ആശ്രയിച്ചുനില്ക്കുന്നതാണ് സ്ത്രീകളുടെ ബൗദ്ധികാഭിലാഷങ്ങളും നേട്ടങ്ങളും എന്നു സ്ഥാപിക്കുന്നതും, അതിനാല്‍തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതും നടപ്പില്‍വരുത്തേണ്ടതും ഈ പുരുഷഭൂരിപക്ഷമാണെന്ന ധാരണയില്‍ അടിയുറച്ചതുമായ ഒരു മൗനാഭ്യര്‍ത്ഥനയാണ് ഈ ലേഖനം മുന്നോട്ടുവയ്ക്കുന്നത്. ഒരുനൂറ്റാണ്ടിനിപ്പുറത്ത്, ലിംഗഭേദത്തിലധിഷ്ഠിതമായ ഇത്തരം ധാരണകളുടെ പുതുരൂപങ്ങള്‍ ഇന്നത്തെ വെര്‍ച്വല്‍ പൊതുമണ്ഡലത്തില്‍ നമുക്കു കാണാന്‍കഴിയും. വിഷലിപ്തമായ രണ്ടു പരസ്പരബന്ധിത വ്യവഹാരങ്ങളില്‍നിന്നും ഇതു വ്യക്തമാകുന്നു: (1) സ്ത്രീകളുടെ വര്‍ദ്ധിക്കുന്ന ബൗദ്ധിക നേട്ടങ്ങളും യോഗ്യതകളും പുരുഷ/പൗരുഷശക്തികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നതരം വാദങ്ങള്‍. (2) ഒരു സ്ത്രീ ഫെമിനിസ്റ്റിന്റെ നിലപാടുകളെ ഒരു രാഷ്ട്രീയസ്വത്വത്തിലേയ്ക്കു മാത്രമായി ചുരുക്കുന്ന പ്രവണത. ഉറച്ചശബ്ദത്തില്‍ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന ഒരു സ്ത്രീ അക്കാദമിക്കിനു ലഭിക്കുന്ന രാഷ്ട്രീയ പിന്‍തുണകളിലേയ്ക്കു മാത്രം ഡിജിറ്റല്‍ ഇടങ്ങളിലെ വിമര്‍ശനാത്മക ചര്‍ച്ചകള്‍ ചുരുങ്ങുമ്പോഴും, അവരുടെ എല്ലാനേട്ടങ്ങളെയും ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ ബ്രാക്കറ്റിനുള്ളിലേയ്ക്ക് ഒതുക്കുമ്പോഴും പ്രതിലോമപരമായ ഒരു പ്രത്യയശാസ്ത്രമാണ് അവിടെ ജന്മമെടുക്കുന്നത്. സ്ത്രീകളുടെ അനന്യവും വ്യക്തിഗതവും വ്യതിരിക്തവുമായ അനുഭവങ്ങളെ ചര്‍ച്ചാവേദിയ്ക്കുള്ളില്‍നിന്നും നിശ്ശബ്ദമാക്കാന്‍ പണ്ടൊരിക്കല്‍ ശ്രമിച്ചിരുന്ന ലിംഗഭേദ ഘടനകളുടെ പുനര്‍ജനനമാണ് അവിടെ സംഭവിക്കുന്നത്. സ്ത്രീയായ ഒരു ചര്‍ച്ചാപങ്കാളിയുടെ നിലപാടുകളുടെ രാഷ്ട്രീയവും വിമര്‍ശനാത്മകവുമായ സൂക്ഷ്മതകളെ പാടേ മായ്ച്ചുകളയുന്നതിനാണ് ഈ വിഷമയമായ സംസ്‌കാരം ശ്രമിക്കുന്നത്. ഈയൊരു വഴിത്തിരിവിലെത്തുമ്പോഴാണ് ഒരു ഡിജിറ്റല്‍ പൊതുമണ്ഡലത്തിനകത്തെ ബോഡി ഷെയ്മിംഗ് അഥവാ ശാരീരികാധിക്ഷേപത്തിന്റെ സംസ്‌കാരം രൂക്ഷമായ ബൗദ്ധികാധിക്ഷേപത്തിലേയ്ക്ക് രൂപംമാറുന്നത്. വെര്‍ച്വല്‍ ചര്‍ച്ചാവേദികള്‍ക്കകത്ത് ഫെമിനിസത്തിന്റെ രാഷ്ട്രീയമാനങ്ങളെ അമ്പേ തുടച്ചുനീക്കുന്നതാണ് ഇത്. ഒരു സ്ത്രീ ഫെമിനിസ്റ്റിന്റെ ചിന്താശേഷിയും പുരോഗമനപരമായ നിലപാടുകളും സ്ത്രീശാക്തീകരണത്തിനായുള്ള വാദങ്ങളും പൗരുഷ/പുരുഷമേധാവിത്വപരമായ രാഷ്ട്രീയശക്തികളാല്‍ രൂപപ്പെടുത്തപ്പെട്ട ഒന്നാണെന്നു പറയാന്‍ ശ്രമിക്കുന്നത് എത്രമാത്രം ഹീനവും പ്രതിലോമകരവുമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
ഒരു സ്ത്രീ പൊതുമണ്ഡലത്തിലേയ്ക്കു പ്രവേശിക്കുന്നത് പലതരം ത്യാഗങ്ങളുടെയും സഹനങ്ങളുടെയും ഫലമായിട്ടാണ്. ഇത്തരത്തില്‍ അവിടെയെത്തുന്നൊരു സ്ത്രീയെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്ന, "അവള്‍ തിരിച്ചു വീട്ടിലേയ്ക്കുപോകട്ടെ, എഴുതാതിരിക്കട്ടെ, സംസാരിക്കാതിരിക്കട്ടെ' എന്നു ശാസിക്കുന്ന തരം സ്ത്രീവിരുദ്ധതയുടെ ഇടമായി അതുമാറുമ്പോള്‍, ഭാഷാപരവും പ്രതീകാത്മകവുമായ ഹിംസകള്‍ അവളുടെമുകളില്‍ അടിച്ചേല്പ്പിക്കപ്പെടുമ്പോള്‍, അവളുടെ ശബ്ദത്തെ എല്ലാത്തരത്തിലും നിരാകരിക്കാനുള്ള ശ്രമംകൂടിയാണ് ഈ ഹിംസാത്മകതയില്‍ നാം കാണുന്നത്. ഇത്തരത്തില്‍ പൊതുമണ്ഡലത്തില്‍ പ്രവേശിക്കാന്‍ ധൈര്യപ്പെടുന്നൊരു സ്ത്രീയെ എങ്ങനെയെല്ലാമാണ് നിരാലംബയും നിശ്ശബ്ദയുമാക്കി മാറ്റുന്നത് എന്നതിന്റെ പാഠങ്ങള്‍ ഇന്നത്തെ മലയാളി ഡിജിറ്റല്‍ ഇടങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
ഫെമിനിസത്തെത്തന്നെ നിരാകരിക്കുന്ന ഒരു സമൂഹത്തില്‍ താനൊരു ഫെമിനിസ്റ്റാണെന്ന് തന്റേടത്തോടെ പറയുന്ന ഒരു സ്ത്രീയ്ക്കുപോലും ഈ ഗതികേടു വരുമ്പോള്‍, ആദ്യമായി പ്രതികരിച്ചു തുടങ്ങുന്ന സ്ത്രീകള്‍ക്ക് ഇതെന്തുതരം പാഠങ്ങളായിരിക്കും നല്കുക? ദലിതരെയും ലൈംഗികന്യൂനപക്ഷങ്ങളെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയുംപോലെ പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു സമൂഹങ്ങള്‍ക്കും ഇതു ബാധകമാണ് എന്നുകൂടി നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരു സ്ത്രീ അക്കാദമിക്കിനെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടു ചേര്‍ത്തുനിര്‍ത്തി ഉയര്‍ത്തിക്കാട്ടുന്നത്, അവര്‍ അന്നുവരെ ജീവിതത്തില്‍ നേടിയ എല്ലാ അക്കാദമിക, ധൈഷണികനേട്ടങ്ങളും രാഷ്ട്രീയബന്ധങ്ങള്‍ വഴിമാത്രം ലഭിച്ചതാണെന്നു സ്ഥാപിച്ചെടുക്കുവാന്‍ കൂടിയുള്ള ശ്രമമാണ്. പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്വാധീനംവഴി നേടിയെടുക്കാവുന്ന നേട്ടങ്ങളല്ല ഇത് എന്ന വസ്തുത പലപ്പോഴും ഈ ആരോപണങ്ങളുന്നയിക്കുന്നവര്‍ക്കുതന്നെ ഉത്തമബോധ്യമുള്ള ഒന്നായിരിക്കാം. എന്നാല്‍പ്പോലും ഇത്തരത്തില്‍ അവരുടെ യോഗ്യതകളെ ചുരുക്കാനും സത്താവാദപരമായ കാഴ്ചപ്പാടുകളിലേയ്ക്ക് അവരെ ഒതുക്കാനും ഒരു പ്രത്യേക രാഷ്ട്രീയസ്വത്വത്തിലേയ്ക്ക് അവരെ ന്യൂനീകരിക്കാനും എളുപ്പമായിത്തീരുന്നു. ബോഡി ഷെയ്മിംഗ് പോലെതന്നെ അപലപനീയമായ, പൊളിറ്റക്കല്‍ ഷെയ്മിംഗ് അഥവാ രാഷ്ട്രീയാവഹേളനം എന്ന ഒരു സംസ്‌കാരം വളര്‍ന്നുവരുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകള്‍ വിരല്‍ചൂണ്ടുന്നത്. ഇവരൊരു കമ്മിയാണെന്നോ സംഘിയാണെന്നോ സുഡാപ്പിയാണെന്നോ ഒക്കെ പറയുന്നതുവഴി അവര്‍ ഒരു ചിന്തകയോ ഗവേഷകയോ അല്ല, മറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉച്ചഭാഷിണി മാത്രമാണ് എന്ന ഒരു ചുരുക്കല്‍ വളരെ എളുപ്പത്തില്‍ സാധ്യമാണ്. ഇതൊരു തരം മൈക്രോഫാസിസം അഥവാ സൂക്ഷ്മഫാസിസം തന്നെയാണ്. ഫാസിസത്തെപ്പറ്റി സംസാരിക്കാന്‍ മലയാളികള്‍ക്കിഷ്ടമാണ്. പക്ഷേ തങ്ങളുടെ വ്യക്തിഗതസംഭാഷണത്തില്‍ കടന്നുവരുന്ന ഫാസിസത്തിന്റെ സൂക്ഷ്മപ്രവര്‍ത്തനങ്ങളെ കാണാന്‍ അവര്‍ക്കു കഴിയുന്നില്ല.

ദെല്യൂസ്, ഗത്താരി (Gilles Deleuze, Félix Guattari) എന്നീ ചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഫാസിസമെന്നത് പുറത്തുനിന്നു വരുന്ന ഒന്നല്ല, മറിച്ച് നമ്മുടെതന്നെ ആഗ്രഹങ്ങളുടെ ഘടനയ്ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ്. നമ്മുടെ ഡിജിറ്റല്‍ ഇടങ്ങളില്‍ ഫാസിസത്തിന്റെ പുതുരൂപങ്ങള്‍ അവതരിച്ചു തുടങ്ങിയിരിക്കുന്നു. ഫാസിസത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് നമ്മുടെതന്നെ ഉള്ളിലുള്ള ഫാസിസ്റ്റിനെ, നമ്മള്‍തന്നെ പരിപോഷിപ്പിച്ചു നിലനിര്‍ത്തുന്ന ഒരു ഫാസിസ്റ്റിനെ, കാണാതെപോകാനെളുപ്പമാണ്.
പലപ്പോഴും പൊളിറ്റിക്കല്‍ ഷെയ്മിംഗിന്റെ അന്തര്‍ധാരകളിലൊന്നായി സ്ലട്ട്-ഷെയ്മിംഗ് അഥവാ ലൈംഗികാധിക്ഷേപവും നിലനില്ക്കുന്നുവെന്നു പറയേണ്ടിവരും. ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമായി മാത്രമേ ഒരു സ്ത്രീയ്ക്ക് നിലകൊള്ളാനാകൂ എന്നു പറയുമ്പോള്‍ ആ പാര്‍ട്ടിയുടെ പുരുഷനിയന്ത്രിത ധൈഷണികവേദികള്‍ക്ക് സ്വയം അടിയറവെച്ചവളും അതിനാല്‍ പരുവപ്പെടുത്തപ്പെട്ടവളുമാണ് ആ സ്ത്രീ എന്ന സൂചന ഇത്തരം വാദങ്ങളുടെ ഉപപാഠങ്ങളിലൊന്നായി നമുക്കു കാണാന്‍ കഴിയും. രീതീകളും വാക്കുകളും വ്യത്യസ്തമാണെങ്കിലും സ്ലട്ട്-ഷെയ്മിംഗിന്റെ മറ്റൊരു രൂപമാണ് ഈ വാദമുഖങ്ങളെന്നു പറയേണ്ടിവരും. പാര്‍ട്ടി അധിഷ്ഠിതമായ ചിന്താഗതികള്‍ക്ക് തന്റെ ധിഷണയെയും നിലപാടുകളെയും അടിയറവെച്ചവളാണ് രാഷ്ട്രീയധാരകളോടു ചേര്‍ന്നുനില്ക്കുന്ന സ്ത്രീകള്‍ എന്ന ധ്വനിയാണ് രാഷ്ട്രീയാവഹേളനത്തില്‍ കാണാന്‍ കഴിയുന്നത്. ഇതു സ്ത്രീപുരുഷ ഭേദമെന്യെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കാണുന്ന ഒരു പ്രവണതയാണ്. ഫെമിനിച്ചി പോലുള്ള ഒരു പദത്തെ അതുദ്ദേശിച്ച അപമാനകരമായ പശ്ചാത്തലത്തില്‍ നിന്നും വീണ്ടെടുത്ത് രാഷ്ട്രീയബോധത്തോടെ തിരിച്ചുപ്രയോഗിക്കാന്‍ കഴിഞ്ഞവരാണ് കേരളത്തിലെ സ്ത്രീകള്‍. ആ വാക്ക് ലക്ഷ്യംവയ്ക്കുന്ന അര്‍ത്ഥങ്ങളെ അട്ടിമറിച്ചുകൊണ്ട് അതിനെ രാഷ്ട്രീയമായി വീണ്ടെടുക്കുകയും, പുരുഷാധിപത്യവ്യവസ്ഥകളില്‍നിന്നുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിമോചനങ്ങള്‍ സൂചിപ്പിക്കുന്ന ഒന്നായി അതിനെ മാറ്റുകയും ചെയ്തവര്‍. എന്നാല്‍ ഇന്നും സ്ത്രീകളുള്‍പ്പെടെ പലരും വിഷലിപ്ത പൗരുഷം വമിക്കുന്ന പദപ്രയോഗങ്ങള്‍ ചര്‍ച്ചാവേദികളില്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്നത് നമ്മുടെ കുടിലമനസ്സുകള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണ്.
അപരരെ ധ്വംസിക്കുന്ന തരത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കാന്‍ ഒരാള്‍ക്ക് യാതൊരു തെളിവും നിരത്തേണ്ടി വരുന്നില്ല എന്നതാണ് രാഷ്ട്രീയാവഹേളനസംസ്‌കാരത്തിന്റെ മറ്റൊരുവശം. നിയമപരമായി അപകീര്‍ത്തികരമെന്നു വിളിക്കപ്പെടാവുന്ന ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍, തെളിവുകള്‍ നിരത്തേണ്ട ബാധ്യതയെ പൂര്‍ണ്ണമായി കൈയ്യൊഴിയുന്നവരാണ്. ഏതെങ്കിലുമൊരു സന്ദര്‍ഭത്തിലോ വിഷയത്തിലോ ഒരു വ്യക്തി എടുക്കുന്ന കാഴ്ചപ്പാടിനെമാത്രം മുന്‍നിര്‍ത്തി, അവരിതുവരെ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ എല്ലാത്തിനെയും ആ കാഴ്ചപ്പാടിലേയ്ക്കു മാത്രം ചുരുക്കുന്നവരാണിവര്‍. ഒരു വ്യക്തിയുടെ ധൈഷണികനേട്ടങ്ങളെ പൊതുസമൂഹത്തിന്റെ കണ്ണില്‍ല്‍നിന്നും തമസ്‌കരിക്കാന്‍ ഒരു വരി മാത്രം മതിയെന്നു തിരിച്ചറിഞ്ഞ്, കരുതിക്കൂട്ടി, അങ്ങേയറ്റം ഹിംസാത്മകമായി, വിദ്വേഷത്തോടെയും പകയോടെയും ചെയ്യുന്ന ഒന്നാണ് ഇന്നു കേരളത്തില്‍ പൊളിറ്റിക്കല്‍ ഷെയ്മിംഗ്.
ഒരിക്കല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിലപാടിനോട് ചേര്‍ന്നുനിന്ന ഒരു വ്യക്തിയ്ക്ക് പിന്നീടൊരിക്കലും ആ പാര്‍ട്ടിയുടെ മറ്റുനിലപാടുകളെ എതിര്‍ക്കാനോ അതിനോടു ക്രിയാത്മകമായി വിയോജിക്കാനോ കഴിയില്ലെന്ന അനുമാനം ഇതിന്റെ ഭാഗമാണ്. ഒരു വ്യക്തിയെ സമയത്തില്‍ ഉറഞ്ഞുപോവുന്ന ഒന്നായി കാണുകയും അവരുടെ സജീവകര്‍തൃത്വത്തെ ഭീഷണിയിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നവയാണ് ഇത്തരം വായനകള്‍. ഒരു വ്യക്തിയെ ഇത്തരത്തില്‍ ചുരുക്കാനാവില്ലെന്നും ഒരു വ്യക്തിയെന്നാല്‍ എപ്പോഴും പരിണമിക്കുന്ന അഥവാ പുതുക്കപ്പെടുന്ന ഒരു പ്രക്രിയയാണെന്നുമുള്ള തത്വം ഇന്നത്തെ അക്കാദമികസമൂഹങ്ങളില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാത്തരം അക്കാദമികധാരണകള്‍ക്കും രാഷ്ട്രീയ ഔചിത്യങ്ങള്‍ക്കും എതിരാണ് ഇത്തരം നിലപാടുകള്‍. ഒരു വിഷയത്തില്‍ താന്‍ പിന്തുണച്ച രാഷ്ട്രീയധാരയെ മറ്റൊരു വിഷയത്തില്‍ വിമര്‍ശിക്കാന്‍ കഴിയാത്തവരായി ചിന്തകരെ മുദ്രകുത്തുന്നതോടെ, ഇനിയൊരിക്കലും പുതുക്കപ്പെടാനോ മാറാനോ സാധ്യതയില്ലാത്ത, പൂര്‍ണ്ണതയിലെത്തിയ ഒരു സത്തയായി അഥവാ ഉത്പന്നമായി വ്യക്തിയെ ചുരുക്കിക്കാണുകയാണ് ഈ നിലപാടെടുക്കുന്നവര്‍ ചെയ്യുന്നത്. ബോഡി ഷെയ്മിംഗ് പോലെത്തന്നെ അപലപനീയമാണ് പൊളിറ്റിക്കല്‍ ബുള്ളിയിംഗും ഷെയ്മിംഗും ഉള്‍ച്ചേര്‍ന്ന ഇത്തരം രാഷ്ട്രീയാവഹേളനങ്ങളുടെ സംസ്‌കാരം.വിദ്വേഷഭാഷണം ഹിംസാത്മകമായ ഒരു പ്രകടനമാണ്, സ്വന്തം സാങ്കല്പികശ്രേഷ്ഠതയെ താങ്ങിനിര്‍ത്തുകയും അതേസമയം അപരരുടെ നേട്ടങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന അധികാരത്തിന്റെ ഒരു ചെയ്തി. വിദ്വേഷഭാഷണങ്ങള്‍ ഇത്തരത്തില്‍ ഭാഷയെയും അധികാരബന്ധങ്ങളെയും പ്രകടനാത്മകമായി ഉപയോഗപ്പെടുത്തുന്നവയാണ്.
ഉത്തേജിപ്പിക്കാവുന്ന ഭാഷണം (Excitable Speech, 1997) എന്ന പുസ്തകത്തില്‍ ഫെമിനിസ്റ്റ് തത്വചിന്തകയായ ജൂഡിത്ത് ബട്ട്‌ലര്‍ (Judith Butler) വിദ്വേഷഭാഷണത്തെ വിളിക്കുന്നത് ഭാഷാപരമായ മുറിവ് (a linguistic injury) എന്നാണ്. ""ഒരു പേരിനാല്‍ വിളിക്കപ്പെടുക എന്നതാണ് ഒരാള്‍ ആദ്യമായി പരിചയപ്പെടുന്ന ഭാഷാപരമായ മുറിവുകളിലൊന്ന്.'' ബട്ട്‌ലര്‍ ഈ ആശയങ്ങള്‍ കടമെടുക്കുന്നത് മേരി മെറ്റ്‌സുഡയുടെ (Mary Matsuda) "മുറിവേല്പിക്കുന്ന വാക്കുകള്‍'' (Words that Wound) എന്ന പുസ്തകത്തില്‍ നിന്നാണ്. വിദ്വേഷഭാഷണങ്ങള്‍ പ്രകടനാത്മകമാണെന്ന സിസെക്കിന്റെ (Slavoj Žižek) ആശയത്തോടും ഇതു ചേര്‍ന്നുനില്ക്കുന്നു. ശ്രോതാക്കളുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഒന്നു മാത്രമല്ല വിദ്വേഷഭാഷണം, മറിച്ച് അഭിസംബോധന ചെയ്യപ്പെടുന്നയാളുടെ സാമൂഹികനിലയെ രൂപപ്പെടുത്തുന്ന ഒന്നുംകൂടിയാണത്. കീഴ്ത്തട്ടിലുള്ളവരെ അടിച്ചമര്‍ത്തുന്ന ഒന്നാണ് ഇത്തരം ഭാഷണങ്ങള്‍.
വിദ്വേഷഭാഷണത്തെ പ്രകടനാത്മകതാ പഠനങ്ങളുടെ (performative studies) കണ്ണിലൂടെ നോക്കുമ്പോള്‍, അവിടെ നാം കാണുന്നത് പ്രകടനാത്മകമായ ഒരു പ്രക്രിയയെയാണ്: ഇരയെ വേദനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ആ വ്യക്തി ഇന്നതാണെന്ന് ഒരാള്‍ പ്രഖ്യാപിക്കുന്ന ഒരു പ്രവൃത്തി. വിദ്വേഷഭാഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രതീകാത്മകമായ ഹിംസ പ്രവര്‍ത്തിക്കുന്നത് ഭാഷയിലൂടെയാണ്. ദ്വേഷംനിറഞ്ഞ ഭാഷ അതിന്റെ ലക്ഷ്യത്തെ ഹിംസാത്മകമായി ലഘൂകരിക്കുകയും, താന്‍ ഉന്നംവയ്ക്കുന്ന വ്യക്തിയെപ്പറ്റിയുള്ള ഒരാളുടെ മുന്‍ധാരണകളും കാഴ്ചപ്പാടുകളും മാത്രമായി ആ വ്യക്തിയെ ചുരുക്കുകയും ചെയ്യുന്നു.
വിദ്വേഷഭാഷണത്തെ വ്യക്തിഗതമായ ഒരു പ്രകടനം മാത്രമല്ല, മറിച്ച് പലപ്പോഴും "സാമുദായിക'മായ ഒരു പ്രകടനമായിക്കൂടി കാണാന്‍ കഴിയും. പ്രകടനം നിര്‍വ്വഹിക്കുന്നയാളും സദസ്യരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. സാമുദായികമായ ഒരു പ്രക്രിയയിലൂടെ ജനിക്കുന്ന ഒന്നാണ് പ്രകടനം. ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒരുദാഹരണമാണ്. കാണികള്‍ക്കു വേണ്ടിയുള്ള അല്ലെങ്കില്‍ കാണികള്‍ക്കു നേരേയുള്ള പ്രകടനങ്ങളായിത്തീരുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പലപ്പോഴും ലൈക്കുകളും ഷെയറുകളും ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാല്‍ മെനഞ്ഞെടുത്തവയാവും. പലപ്പോഴും വൈകാരികതയില്‍ പങ്കുചേരുന്ന സമൂഹങ്ങളെ വാര്‍ത്തെടുക്കുന്നവയുമാണ് അവ. ഇത്തരം ഹിംസാത്മകമായ പെരുമാറ്റത്തിനു പിന്നിലെ പ്രത്യയശാസ്ത്രത്തോടു യോജിക്കുന്ന, സമാനമനസ്സുള്ള ആരും അതിന്റെ ആസ്വാദകരുമാകാം. വെറുപ്പ് എന്ന ""സാമുദായിക'' പ്രതികരണത്തില്‍ പങ്കുചേരുന്നവരാണവര്‍. നമ്മള്‍ ഒന്നിച്ചു വെറുക്കുകയും വെറുപ്പിലൂടെ ഒന്നാകുകയും ചെയ്യുന്നു. തങ്ങള്‍ പഠിച്ചെടുക്കുന്ന പെരുമാറ്റരീതികളെയും ധാരണകളെയും മനുഷ്യര്‍ മറ്റുള്ളവരിലേയ്ക്കു പ്രതിഫലിപ്പിക്കുന്നത്

എങ്ങനെയെല്ലാമാണെന്നും, ഒരു വികാരം എങ്ങനെ മറ്റൊരുവികാരത്തിലേയ്ക്ക് നമ്മെ നയിക്കുന്നുവെന്നും 2004ല്‍ രചിക്കപ്പെട്ട വികാരാത്മക വിനിമയങ്ങള്‍ (Affective Economies, 2004) എന്ന ലേഖനത്തില്‍ സാറ അഹ്മദ് (Sara Ahmed) പറയുന്നുണ്ട്. ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ആര്യന്‍ നേഷന്‍സ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്‌സ്വന്തം വംശവെറിയെയും വിദ്വേഷത്തെയും സാധൂകരിക്കാനായി തങ്ങളുടേത് വിദ്വേഷമല്ല, മറിച്ച് ദേശസ്‌നേഹമാണെന്ന് അവര്‍ പ്രസ്താവിക്കുന്ന ഒരു കുറിപ്പ്. അഹ്മദിനെ സംബന്ധിച്ചിത്തോളം വെറുപ്പെന്ന വികാരം സാമ്പത്തികവും സാമൂഹികവുമായ ഒരു വിനിമയംകൂടിയാണ്. ഇവിടെ ഒരു വ്യക്തി സ്വന്തം അസ്തിത്വത്തെ ഭ്രമാത്മകമായ ഒരു തലത്തിലേയ്ക്ക് ഉയര്‍ത്തുകയും, ആ ഭ്രമത്തെ മുറിവേല്പ്പിക്കുന്ന ഒന്നായി അപരരെ കാണുകയും ചെയ്യുന്നു. വേദനയുടെ ഈ വ്യവഹാരത്തിനകത്ത്, അന്യരോടുള്ള വെറുപ്പ് അവര്‍ പ്രകടനാത്മകമായി സാധൂകരിക്കാന്‍ ശ്രമിക്കുന്നു. വെറുപ്പിന്റെ ഈ രാഷ്ട്രീയത്തിലേര്‍പ്പെടുമ്പോഴും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുമ്പോഴും, തുല്യതാ വ്യവഹാരങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ് തങ്ങളെന്ന് ഇവര്‍ സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ രസകരം.
സോഷ്യല്‍ മാധ്യമങ്ങളിലെ പല പ്രതികരണങ്ങളും യാതൊരു മടിയുമില്ലാതെ വാര്‍പ്പുമാതൃകകളെ കരുതിക്കൂട്ടി സൃഷ്ടിക്കുന്നവയാണ്. പരസ്പര അവഹേളനങ്ങളുടെയും അപരരെ ബഹുമാനിക്കാത്ത ഭാഷണങ്ങളുടെയും ഇടമായി അതു മാറ്റുകയാണെങ്കില്‍ ആ സമൂഹത്തെ പിന്നെയൊരു പൗരസമൂഹം എന്നു വിളിക്കാന്‍ പറ്റില്ല. അവിടെപ്പിന്നെ അധിവസിക്കുന്നതൊരു പൗരസമൂഹമല്ല. അവരവരുടെ അവകാശങ്ങള്‍ക്കും അവരവര്‍ ചെയ്യുന്ന ശരികള്‍ക്കും വേണ്ടി വാദിക്കുന്ന ഒന്നായി അതു മാറും. അങ്ങിനെയെങ്കില്‍ നാം വിഭാവനം ചെയ്യുന്ന ഒരു പൊതുമണ്ഡലത്തിന്റെ സ്വഭാവത്തില്‍ നിന്ന് അതിന് ഏറെ വ്യത്യാസങ്ങള്‍ വരുമെന്നാണ് എനിക്കു തോന്നുന്നത്. മാധ്യമസംസ്‌കാരത്തെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്നവരാണ് നമ്മള്‍ മലയാളികള്‍. നമ്മളുംകൂടി, അഥവാ മുന്‍കാലത്തെ ശ്രോതാക്കളുംകൂടി പങ്കാളികളാകുന്നൊരു പുതിയതരം മാധ്യമസംസ്‌കാരത്തിലേക്ക് കേരളം ചുവടുമാറുന്ന ഈ കാലത്ത്, ആ സംസ്‌കാരം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി നാമാലോചിക്കേണ്ടതാണ്. അപരരെ ബഹുമാനത്തോടെയോ, സഹിഷ്ണുതയോടെയോ, സമഭാവത്തോടെയോ, സഹാനുഭൂതിയോടെയോ സമീപിക്കാത്തൊരിടത്തു നിന്നുകൊണ്ട് എങ്ങിനെയാണ് നാമൊരു മാധ്യമസംസ്‌കാരത്തെപ്പറ്റി സംസാരിക്കുക? തിന്മയുടെ അതിസാധാരണത്വം (banality of evil) എന്ന് ഹന ആരെന്റും (Hannah Arendt) മറ്റും സൂചിപ്പിച്ചതുപോലെ, പൂപ്പലുപോലെ പടരുന്ന ഒരു തിന്മ ആവാതിരിക്കട്ടെ നമ്മുടെ ഡിജിറ്റല്‍ പൊതുമണ്ഡലത്തിലെ സൈബര്‍ ബുള്ളിയിംഗ്.
മീന ടി.പിള്ളയുടെ മറ്റ് ലേഖനങ്ങള്‍
ഡിജിറ്റല്‍ പൗരത്വം, ഡിജിറ്റല്‍ ജന്മിത്വം
പി കെ റോസിയുടെ ‘പെൺമക്കൾ’ഓൺലൈൻ ക്ലാസ്സ്മുറികളിൽ എത്തുമ്പോൾ
ഇത് ഒരു അധ്യാപികയുടെ വിലാപം മാത്രമായിരുന്നുവെങ്കിൽ
Works Cited:
Ahmed, Sara. "Affective Economies.' Social Text, vol. 22, no. 2, 2004, pp. 117-39.
Arendt, Hannah. Eichmann in Jerusalem: A Report on the Banality of Evil. Penguin, 2006.
Butler, Judith. Excitable Speech: A Politics of the Performative. Routledge, 1997.
Deleuze, Gilles, and Felix Guattari. Anti-Oedipus: Capitalism and Schizophrenia. U of Minnesotta P, 1983.
R. M. "Streevidyabhyasam.' Vidyavinodini, vol. 10, no. 6, 1899, pp. 206-211.
Zizek, Slavoj. Violence. Profile Books, 2008.
എം.സി.പ്രമോദ് വടകര
29 Jun 2020, 09:58 PM
ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ
ജി. ഹരികൃഷ്ണൻ
22 Jun 2020, 11:19 AM
ഡോ.മീന.ടി.പിള്ളയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പരോക്ഷമായ സൈബർ ബുള്ളീയിങ്ങിൽ പ്രത്യേക വൈഭവം ഉള്ള ഒരു സമൂഹം എന്ന നിലയിൽ നമ്മൾ സ്വയം കൂടുതൽ പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട് എന്ന് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.
സജിത കെ.ആർ
21 Jun 2020, 07:43 PM
മീനാ...പ0നമെന്ന നിലയിലും സാമൂഹ്യ നിരീക്ഷണമെന്ന നിലയിലും ഈ ലേഖനം മികവു പുലർത്തുന്നു.. മീനയുടെ ഈ ചരിത്രപരമായ ഇടപെടൽ അഭിമാനവും സന്തോഷവും നൽകുന്നു.
Biju Kumar
21 Jun 2020, 05:26 PM
Very relevant
സച്ചിദാനന്ദൻ
21 Jun 2020, 05:25 PM
സന്ദർഭോചിതമായ ലേഖനം. വ്യക്തികളെ പാർട്ടികളുടെയോ ഗ്രൂപ്പുകളുടെയോ ട്രെൻറുകളുടെ യോ ഒക്കെ വക്താക്കളായി ചുരുക്കുക, അവർ നടത്തിയ വിയോജിപ്പുകളെ, സമരങ്ങളെപ്പോലും കണ്ടില്ലെന്നു നടിക്കുക, (സ്വയം അതിലൊന്നും ഭാഗഭാക്കാകാതെ തന്നെ ) - ഇങ്ങിനെയെല്ലാമാണ് സൈബർ ബുള്ളിയിങ് പ്രധാനമായും നടക്കുന്നത്. ഇത് ബുദ്ധിശൂന്യരായ വലതുപക്ഷ സൈബർ സൈനികർ നടത്തും പോലെ പ്രത്യക്ഷമാവില്ല , ആനുഷംഗികമെന്നു തോന്നിക്കുന്ന രീതിയിലുള്ള പേർ പറച്ചിലായിരിക്കും. മീനയുടെയും എൻ്റെയും ഒരു പ്രശസ്ത പ്രഭാഷകൻ്റെയും പേര് ഒന്നിച്ചു പറഞ്ഞ് സർക്കാരിൻ്റെ ന്യായീകരണത്തൊഴിലാളികൾ എന്ന് ഒരു ലേഖിക ഇയ്യിടെ പരാമർശിച്ചത് ഈ അസത്യദീക്ഷയ്ക്ക് ഒരു ദാഹരണം മാത്രം. മുല്ലപ്പിള്ളി രാമചന്ദ്രൻ്റെതിനെക്കാൾ ഒട്ടും ഉയർന്നതല്ല ഈ മനോനില .
Bhaskaran nambudiripad
21 Jun 2020, 05:01 PM
ചിന്തോദ്ദീപകമായലേഖനം. വിഷയം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനം
ഡോ. ഉമർ തറമേൽ
21 Jun 2020, 04:17 PM
നല്ല ലേഖനം. സാങ്കേതിക മാർഗങ്ങൾ മാറുന്നതിനനുസരിച് ആശയപരമായും പ്രായോഗികമായും മാറിവരിക എന്നത് മലയാളികളിൽ നിന്നു അത്ര പെട്ടെന്ന് പ്രതീക്ഷിച്ചുകൂടാ. അതിൻറെ സാമൂഹിക സാംസ്‌കാരിക യുക്തികളെ കൂടി അനേഷിക്കേണ്ടതുണ്ട്.
Venu Edakkazhiyur
21 Jun 2020, 02:59 PM
മീന ഈ േലേഖനത്തിൽ പറഞ്ഞു വെക്കുന്ന കാര്യങ്ങൾ ഏറെ ഗൗരവമുള്ളതും വിശദമായ ചർച്ചക്ക് വിധേയമാക്കേണ്ടതുമാണ്. എഴുത്തുകാരിക്ക് അഭിവാദ്യങ്ങൾ!
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
അശോകകുമാർ വി.
Apr 23, 2022
10 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Apr 07, 2022
9 Minutes Read
എസ്. ശാരദക്കുട്ടി
Feb 23, 2022
80 Minutes Listening
നിനിത കണിച്ചേരി
Feb 20, 2022
18 Minutes Read
മനില സി. മോഹൻ
Feb 16, 2022
1 Minutes Read
പി.ബി. ജിജീഷ്
Dec 20, 2021
9 Minutes Read
Uzhavoor sasi
1 Oct 2020, 12:02 AM
വളരെ നല്ല ചിന്തയും പങ്കുവെയ്ക്കലും പ്രത്യേകിച്ച് സൈബർ ഇടത്ത് ഫാസിസം എങ്ങനെ വളരുന്നു എന്ന ചിന്ത . അത് ചിന്തനീയം .ആശംസകൾ