കത്തോലിക്കാസഭയെ പുരോഗമനപാതയിലേക്ക് നയിച്ച ഫ്രാൻസിസ് ഒന്നാമൻെറ പിൻഗാമിയായി അമേരിക്കക്കാരനായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വെറും രണ്ട് ദിവസം കൊണ്ടാണ് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ഒത്തുചേർന്ന 133 കർദിനാൾമാർ പ്രിവോസ്റ്റിനെ പുതിയ പാപ്പയായി തെരഞ്ഞെടുത്തത്. വളരെ പെട്ടെന്ന് അവസാനിച്ച കോൺക്ലേവ് സൂചിപ്പിക്കുന്നത് കത്തോലിക്കാസഭയിലെ യോജിപ്പിനെയാണ്. പുതിയ പാപ്പ ആരാവണമെന്ന കാര്യത്തിൽ കർദിനാൾമാർക്ക് വ്യക്തതയുണ്ടായിരുന്നു. എന്നാൽ, അത് 69കാരനായ 2023-ൽ മാത്രം കർദിനാളായ റോബർട്ട് പ്രിവോസ്റ്റ് ആയെന്നത് അൽപം സർപ്രൈസിങ് ആയ തീരുമാനം ആയിരുന്നു. ഫിലിപ്പീൻസിൽ നിന്നുള്ള ലൂയിസ് അൻേറാണിയോ ടാഗ്ലെ, ഇറ്റലിക്കാരനായ പിയത്രോ പരോളിൻ എന്നിവർക്കായിരുന്നു അന്തർദ്ദേശീയ മാധ്യമങ്ങളടക്കം വലിയ സാധ്യത കൽപ്പിച്ചിരുന്നത്. അവിടെയാണ് അപ്രതീക്ഷിതമായി അമേരിക്കയിൽ നിന്നുള്ള റോബർട്ട് പ്രിവോസ്റ്റ് പോപ്പായത്.
അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണെങ്കിലും ലാറ്റിനമേരിക്കയിലായിലാണ് പ്രിവോസ്റ്റ് കൂടുതൽ കാലവും പ്രവർത്തിച്ചത്. പെറൂവിയൻ പൗരത്വവും അദ്ദേഹത്തിനുണ്ട്. വത്തിക്കാനിലെ പൗരോഹിത്യ സമൂഹത്തിന് ഏറെക്കാലമായി അമേരിക്കയിൽ നിന്ന് ഒരു പോപ്പ് വരുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ, പ്രിവോസ്റ്റിൻെറ പേരിൽ ഇപ്പോൾ എല്ലാവർക്കും യോജിപ്പ് ഉണ്ടായതിന് കാരണം അദ്ദേഹത്തിൻെറ ലാളിത്യമുള്ള ജീവിതരീതിയും മിതത്വവും പുരോഗമന നിലപാടുകളുമാണ്. ഫ്രാൻസിസ് മാർപാപ്പയോട് അടുപ്പമുണ്ടായിരുന്ന കർദിനാൾമാരാണ് പ്രിവോസ്റ്റിന് വലിയ പിന്തുണ നൽകിയത്. ഡോണൾഡ് ട്രംപിനോട് ചേർന്നുനിൽക്കുന്ന അമേരിക്കയിൽ നിന്നുള്ള പാരമ്പര്യവാദികളായ മറ്റ് കർദിനാൾമാർ മറുപക്ഷത്തായിരുന്നു.

1955 സെപ്തംബർ 14ന് ചിക്കാഗോയിൽ ജനിച്ച പ്രിവോസ്റ്റ് 1982-ൽ റോമിൽ നിന്നാണ് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. 20 വർഷത്തോളം പെറുവിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുകയും ശേഷം പെറൂവിയൻ പൗരത്വം നേടുകയും ചെയ്തു. 2015 മുതൽ 2023 വരെ ചിക്ലായോയിൽ ബിഷപ്പായിരുന്നു. 2023-ൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രിവോസ്റ്റിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ലാറ്റിനമേരിക്കയിൽ ഏറെക്കാലം പ്രവർത്തിച്ചതിനാൽ സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി.
Read More: മഹാ ഇടയന്റെ സാക്ഷി, ഒരു മലയാളി സിസ്റ്ററുടെ പേപ്പൽ അനുഭവങ്ങൾ
അമേരിക്കക്കാരനാണ് എന്നത് മാത്രമാണ് പുരോഗമനപക്ഷത്തുണ്ടായിരുന്ന കർദിനാൾമാർ പ്രിവോസ്റ്റിൽ കണ്ടിരുന്ന ഏകന്യൂനത. ലോകത്തെ സൂപ്പർപവറായ അമേരിക്കയിൽ നിന്ന് ഒരു മാർപാപ്പ വരുന്നതിനോട് ചരിത്രപരമായി തന്നെ കോൺക്ലേവുകളിൽ എതിർപ്പ് ഉയർന്ന് വരാറുണ്ടായിരുന്നു. എന്നാൽ, ജനകീയനായ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയിൽ ഉണ്ടാക്കിയ നവീകരണം തുടരുന്നതിന് ഏറ്റവും യോജ്യൻ പ്രിവോസ്റ്റ് ആണെന്ന് അവർ യോജിപ്പിലെത്തി. 2023ൽ ഫ്രാൻസിസ് മാർപാപ്പ, പ്രിവോസ്റ്റിനെ വത്തിക്കാനിലേക്ക് വിളിക്കുകയും ആഗോള കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള ബിഷപ്പ് നിയമനങ്ങളുടെ ചുമതല വഹിക്കുന്ന ഓഫീസിൻെറ തലവനായി നിയമിക്കുകയും ചെയ്തിരുന്നു.

എല്ലാവരെയും ഉൾക്കൊള്ളുക, ലാളിത്യത്തിന് പ്രാധാന്യം നൽകുക, സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിസിൻെറ അതേപാതയിൽ സഞ്ചരിക്കുന്നയാളാണ് പ്രിവോസ്റ്റ്. ലാറ്റിനമേരിക്കയിലെ മിഷണറി പ്രവർത്തനം ഇക്കാര്യങ്ങളിൽ അദ്ദേഹത്തിന് ഗുണം ചെയ്തിട്ടുമുണ്ട്. “രാജകൊട്ടാരത്തിൽ ഇരിക്കുന്ന ഒരു രാജകുമാരനല്ല ബിഷപ്പ്, അദ്ദേഹം ലാളിത്യമുള്ളവൻ ആയിരിക്കണം, ജനങ്ങളോട് അടുപ്പമുള്ളവനായിരിക്കണം, അവർക്കൊപ്പം നടക്കുകയും അവരുടെ ദുരിതങ്ങൾ സഹിക്കുകയും വേണം,” ബിഷപ്പുമാരോടുള്ള പ്രിവോസ്റ്റിൻെറ സന്ദേശം ഇതാണ്.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ ലിയോ 14ാമൻ മാർപാപ്പയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം പ്രിവോസ്റ്റ് ജനങ്ങളെ ആദ്യം അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞ ഒരു പ്രധാന സന്ദേശം “എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ,” എന്നാണ്. ഗാസയിൽ ഇസ്രായേലിൻെറ അധിനിവേശം രൂക്ഷമായി കൊണ്ടിരിക്കുന്ന, റഷ്യ - യുക്രെയ്ൻ സംഘർഷം തുടരുന്ന, ഇന്ത്യ - പാകിസ്ഥാൻ ഏറ്റുമുട്ടൽ തുടങ്ങിയിരിക്കുന്ന കാലത്ത് ഈ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഏകദേശം 1.4 ബില്യൺ വിശ്വാസികളുള്ള കത്തോലിക്കാസഭയുടെ തലവന് ലോകസമാധാനത്തിന് വേണ്ടി സംസാരിക്കാനും ഇടപെടലുകൾ നടത്താനും ഏറെ പ്രാധാന്യമുള്ള ഒരു കാലമാണിത്.

വലിയ ആവേശത്തോടെയാണ് അമേരിക്കൻ ജനത, തങ്ങളുടെ രാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയെ സ്വാഗതം ചെയ്തിരിക്കുന്നത്. “ഇത് രാജ്യത്തിന് അഭിമാനകരമായ കാര്യമാണ്,” അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. മുൻ പാപ്പയായ ഫ്രാൻസിസ് ട്രംപിനോടുള്ള തൻെറ വിയോജിപ്പുകൾ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. അതിനാൽ തന്നെ, ട്രംപിന് ഫ്രാൻസിസിനോട് താൽപര്യക്കുറവുണ്ടായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയും പരമാവധി ഒഴിവാക്കിയിരുന്നു. “പാലങ്ങൾ നിർമ്മിക്കുന്നതിന് പകരം എപ്പോഴും മതിലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തി, അവർ ആരായാലും എവിടെ ഉള്ളയാളായാലും അവർ ക്രിസ്ത്യാനിയല്ല,” 2016 ഫെബ്രുവരിയിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞു. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന് പറഞ്ഞ, കടുത്ത കുടിയേറ്റ വിരുദ്ധനിലപാടുകൾ എടുക്കുന്ന ട്രംപിനെ ഉദ്ദേശിച്ചായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഈ വാക്കുകൾ. “ഒരു ആത്മീയനേതാവ്, ഒരു വ്യക്തിയുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അപമാനകരമായ കാര്യമാണ്. ഒരു നേതാവിനും പ്രത്യേകിച്ച് ഒരു ആത്മീയ പുരോഹിതന് മറ്റൊരാളുടെ വിശ്വാസത്തെയും മതത്തെയും ചോദ്യം ചെയ്യാനുള്ള അവകാശമില്ല,” മാർപാപ്പയോടുള്ള ട്രംപിൻെറ മറുപടി ഇതായിരുന്നു. അമേരിക്കയിൽ നിന്നാണെങ്കിലും ഫ്രാൻസിസിൻെറ പിൻഗാമിയാവുന്ന ലിയോ 14ാമൻ മാർപാപ്പയിൽ നിന്നും ട്രംപ് അനുകൂല നിലപാടുകളൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
കത്തോലിക്കാസഭയുടെ 267-ാമത് പോപ്പായാണ് ലിയോ 14-ാമൻ ചുമതലയേൽക്കുന്നത്. 1878 മുതൽ 1903 വരെ മാർപാപ്പയായിരുന്ന സീൻ പാട്രിക് ഒ മല്ലേയ് (ലിയോ 13-ാമൻ) ആണ് അവസാനമായി ലൂയിയുടെ പേര് തെരഞ്ഞെടുത്തിരുന്നത്. സാമൂഹ്യനീതിക്ക് വേണ്ടി നിലനിന്ന അദ്ദേഹം ലോകത്തെ നിരവധി വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. കത്തോലിക്കാ സഭ വലിയ വെല്ലുവിളികൾ നേരിട്ടിരുന്ന ഒരു കാലത്താണ് അർജൻറീനക്കാരനായ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. പ്രതിസന്ധികളെ നേരിട്ട് സഭയുടെ ജനപ്രീതി വർധിപ്പിക്കുകയും പുരോഗമന നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു ഫ്രാൻസിസ്. ലിയോ 14-ാമന് മുന്നിലും വലിയ വെല്ലുവിളികളുണ്ട്. ചരിത്രത്തിലെ വലിയ പ്രതിസന്ധികളെ കത്തോലിക്കാസഭ മുന്നിൽ കാണുന്നുണ്ടെന്ന് കർദിനാൾമാർ ആശങ്കപ്പെടുന്നുണ്ട്. പ്രതിസന്ധിക്കാലത്ത് സഭയെ കൂടുതൽ കരുത്തോടെ നയിക്കാൻ ലിയോ -14ാമന് സാധിക്കുമെന്ന് അവർ കരുതുന്നു. ആഗോള താപനത്തിൻെറ, കാലാവസ്ഥാ വ്യതിയാനത്തിൻെറ, പരിസ്ഥിതി പ്രതിസന്ധികളുടെ, രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളും സംഘർഷങ്ങളും നടക്കുന്ന ഒരുകാലത്ത് കൂടിയാണ് ലിയോ 14-ാമൻ പാപ്പയായി വരുന്നത്.

LGBTQ+ വിഷയങ്ങൾ അത്ര പുരോഗമന നിലപാടുകളല്ല നേരത്തെ ലിയോ 14-ാമൻ എടുത്തിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. "പാശ്ചാത്യ വാർത്താ മാധ്യമങ്ങൾ സുവിശേഷത്തിന് വിരുദ്ധമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും സഹതാപം വളർത്തുന്നതിൽ ഖേദമുണ്ട്," 2012-ൽ ബിഷപ്പുമാരുടെ ഒരു യോഗത്തിൽ സംസാരിക്കവേ റോബർട്ട് പ്രിവോസ്റ്റ് പറഞ്ഞതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്വവർഗാനുരാഗ ജീവിതശൈലിയെയും സ്വവർഗ പങ്കാളികളെയും കുടുംബങ്ങളെയും പരാമർശിച്ച് കൊണ്ടാണ് അദ്ദഹം ഇങ്ങനെ പറഞ്ഞത്. പെറുവിലെ ചിക്ലായോയിലെ ബിഷപ്പ് ആയിരുന്ന കാലത്ത്, സ്കൂളുകളിൽ ജെൻഡർ വ്യത്യാസങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള പദ്ധതിയെ അദ്ദേഹം എതിർത്തിരുന്നു, "ലിംഗ ഭേദങ്ങളെക്കുറിച്ചുള്ള പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കുന്നു, കാരണം അത് നിലവിലില്ലാത്ത ലിംഗഭേദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു," എന്നാണ് പ്രിവോസ്റ്റ് പറഞ്ഞത്.
Read More: സഭ ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് മുന്നിലേക്കോ പിന്നിലേക്കോ?
മാർപാപ്പയായി ഫ്രാൻസിസ് ഒന്നാമൻ വരുന്നതിന് മുൻപാണ് പ്രിവോസ്റ്റ് ഇത്തരത്തിലുള്ള നിലപാടുകൾ എടുത്തിരുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വരവിന് ശേഷം LGBTQ+ വിഷയങ്ങളിലും ജെൻഡർ വിഷയങ്ങളിലുമെല്ലാം കത്തോലിക്കാ സഭ കുറേക്കൂടി ലിബറലായ നയങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളണമെന്നതായിരുന്നു പോപ്പ് ഫ്രാൻസിസിൻെറ നിലപാട്. ഗേ പുരോഹിതരുടെ കടന്നുവരവിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ “അവരെ വിധിക്കാൻ ഞാനാര്,” എന്ന ഉൾക്കൊള്ളലിൻെറ മറുപടിയാണ് ഫ്രാൻസിസ് പറഞ്ഞത്. മാറിയ കാലത്ത് ലിയോ -14ാമൻ തൻെറ പഴയ നിലപാടുകളിൽ നിന്ന് മാറുമോയെന്നത് കണ്ടറിയണം. ഫ്രാൻസിസിൻെറ നവീകരണ നിലപാടുകൾ തുടരുമെങ്കിലും പൊതുവിൽ സെൻട്രിസ്റ്റ് (Centrist) നിലപാടുള്ള പോപ്പായിരിക്കും ലിയോ 14-ാമൻ എന്നാണ് വിലയിരുത്തൽ. നവീകരണവാദത്തിനും പാരമ്പര്യവാദത്തിനും ഇടയിലാണ് അദ്ദേഹത്തിൻെറ സ്ഥാനം. ചിലപ്പോൾ നവീകരണത്തിൻെറ ഫ്രാൻസിസ് മാർപാപ്പയായും ചിലപ്പോൾ പാരമ്പര്യവാദത്തിൻെറ ബെനഡിക്ട് 16ാ-മനായും അദ്ദേഹം ചുവട് മാറിയേക്കാം. കാലോചിതമായ പരിഷ്കാരങ്ങൾ സമൂഹത്തിൽ വരുത്തുന്ന ഒരു പുതിയ പോപ്പിനെയാണ് ലോകം ആഗ്രഹിക്കുന്നത്. അത് ലിയോ 14-ാമനും അദ്ദേഹത്തിൻെറ നിലപാടുകളും കാലവും തെളിയിക്കേണ്ടതുണ്ട്.