അമേരിക്കയ്ക്ക് പുറത്ത് നിന്നുവരുന്ന ചിത്രങ്ങൾക്ക് കടുത്ത തീരുവ ചുമത്താൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ സിനിമാവ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നാണ് ട്രംപ് പറയുന്നത്. അതിനാൽ ഹോളിവുഡിനെ പഴയ സുവർണകാലത്തേക്ക് തിരിച്ചുകൊണ്ടു പോയേ പറ്റൂ. അതിനാൽ അമേരിക്കയിലെ സ്റ്റുഡിയോകളിൽ നിർമ്മിക്കുന്ന സിനിമകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വിദേശ സിനിമകൾ ഹോളിവുഡിനെ കീഴടക്കാൻ നടത്തുന്ന ശ്രമം അനുവദിക്കില്ലെന്നാണ് ട്രംപ് തൻെറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചിരിക്കുന്നത്.
“വിദേശങ്ങളിലെ സിനിമാ വ്യവസായവുമായി തട്ടിച്ച് നോക്കുമ്പോൾ ഹോളിവുഡ് വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും ഇവിടെ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാത്തരം പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾ നമ്മളെ തകർക്കാൻ സംഘടിതമായി ശ്രമിക്കുന്നു. അതിനാൽ ഇത് ദേശീയസുരക്ഷാ പ്രശ്നമായേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ രാജ്യത്തേക്ക് വരുന്ന വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% താരിഫ് ഏർപ്പെടുത്തുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കാൻ ഞാൻ വാണിജ്യ വകുപ്പിനെയും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധിയെയും അധികാരപ്പെടുത്തുന്നു. അമേരിക്കയിൽ നിർമ്മിക്കുന്ന സിനിമകളുടെ സുവർണകാലം വീണ്ടും വരട്ടെ,” ട്രംപ് പറഞ്ഞു.
Read More: ട്രംപിൻെറ 100 ദിനങ്ങൾ, അമേരിക്കയും ലോകവും മുന്നോട്ടോ പിന്നോട്ടോ?

എങ്ങനെയാണ് സിനിമകൾക്ക് മുകളിലുള്ള തീരുവ ചുമത്തൽ നടപ്പിലാക്കൻ പോവുന്നതെന്നതിനെ കുറിച്ച് ട്രംപ് വിശദീകരണമൊന്നും തന്നെ നടത്തിയിട്ടില്ല. അമേരിക്കയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമകൾക്കും ഇത് ബാധകമാണോയെന്നും വ്യക്തമല്ല. അമേരിക്കൻ സിനിമാവ്യവസായത്തെ മെച്ചപ്പെടുത്താൻ വേണ്ടി നടൻമാരായ സിൽവസ്റ്റർ സ്റ്റാലൻ, മെൽ ഗിബ്സൺ, ജോൺ വോയ്റ്റ് എന്നിവരെ സ്പെഷ്യൽ അംബാസിഡർമാരായി ട്രംപ് നിയമിച്ചിരുന്നു. അതിന് ശേഷം ഹോളിവുഡുമായി ബന്ധപ്പെട്ട് വന്ന വലിയ പ്രഖ്യാപനമാണിത്.
കോവിഡ് -19 കാലത്തിന് ശേഷം അമേരിക്കൻ സിനിമാമേഖല തകർച്ചയിലാണെന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ വർഷം അമേരിക്കൻ സ്റ്റുഡിയോകളുടെ മൊത്തം വരുമാനം ഏകദേശം 30 ബില്യൺ ഡോളറാണ്. 2023ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 7 ശതമാനം കുറവാണെന്ന് ഗോവർ സ്ട്രീറ്റ് അനലിറ്റിക്സ് പറയുന്നു. എന്നാൽ, 2020, 2021, 2022 വർഷത്തിലെ വരുമാനത്തേക്കാൾ 2024-ലെ വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡിന് മുമ്പുള്ള കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോൾ 20 ശതമാനത്തോളം നഷ്ടത്തിലാണ് ഹോളിവുഡിലെ സ്റ്റുഡിയോകളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Read More: തീരുവയുദ്ധത്തിന് മൂന്ന് മാസം ഇടവേള, ട്രംപിൻെറ നാടകീയ പിൻമാറ്റം എന്തുകൊണ്ട്?
മറ്റ് രാജ്യങ്ങളുമായുള്ള ട്രംപിൻെറ തീരുവയുദ്ധം തുടരുകയാണ്. അമേരിക്കയിലെ കാർ വിപണിയിലായിരുന്നു ട്രംപ് ആദ്യം തീരുവ പ്രഖ്യാപിച്ചത്. പിന്നീട് മറ്റെല്ലാ രാജ്യങ്ങൾക്ക് മുകളിലും തീരുവ പ്രഖ്യാപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൗഹൃദമുള്ള രാജ്യങ്ങളിൽ നിന്ന് പോലും എതിർപ്പുയരുകയും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുവരെ വിയോജിപ്പ് ഉണ്ടാവുകയും ചെയ്തതോടെ ആ നടപടി ട്രംപ് താൽക്കാലികമായി മൂന്ന് മാസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ ചൈനയുമായി മാത്രമാണ് അമേരിക്ക നേരിട്ട് തീരുവയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്.