കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി പ്രകടമായിരുന്ന 'വീട്ടമ്മവല്‍ക്കരണം' തിരിച്ചുപോക്കിലേക്ക് നീങ്ങാന്‍തുടങ്ങിയെന്നും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ സേനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0.
15 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മാറ്റം വീട്ടമ്മമാര്‍ കുറയുന്നു എന്നും സമാന്തരമായി വിദ്യാര്‍ത്ഥികള്‍ കൂടുന്നു എന്നുമാണ്. 18-35 പ്രായത്തിലുള്ള സ്ത്രീകള്‍ നേരത്തെ തന്നെ തൊഴില്‍ അന്വേഷിക്കുകയോ വീട്ടമ്മയാകുകയോ ചെയ്യുന്നതിനുപകരം കൂടുതല്‍ നാള്‍ പഠിക്കുന്നു. ഉന്നത വിദ്യാഭ്യാസം തേടുന്നവരിലും വര്‍ധനയുണ്ട്.

15 വയസ്സിനുമുകളിലുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറെ കാലമായി ഇന്ത്യയെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍, 2004-ലെ പഠനത്തെ അപേക്ഷിച്ച് 2019-ല്‍ 6.5 ശതമാനം വര്‍ധനവുണ്ടായി. ക്രമേണ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയരുകയാണ് എന്നാണ് ഡാറ്റ കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു (പട്ടിക 10.2).
2004 മുതല്‍ 2019 വരെയുള്ള ഒന്നര ദശാബ്ദത്തിലെ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള വിവരമാണിത്.

കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം, തൊഴില്‍ പങ്കാളിത്തം, വരുമാനം തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണ്ടെത്തൽ.
വീട്ടമ്മമാർ കൂടുതൽ
മുസ്‍ലിം സമുദായത്തിൽ
സ്ത്രീകളുടെ തൊഴില്‍സേനാ പങ്കാളിത്തം (Labor Force Participation Rate - LFPR) രണ്ടു സര്‍വേകളും തമ്മില്‍ 8.2 ശതമാനം കൂടിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും അനുപാതവും വര്‍ധിച്ചു. ഇതിന്റെ മറ്റൊരു ഫലം, വീട്ടമ്മമാര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ അനുപാതത്തില്‍ വന്ന കുറവാണ്; 48.7 ശതമാനത്തില്‍നിന്ന് 45.1 ശതമാനമായി.
വീട്ടമ്മമാരുടെ കുറവ് ഏറ്റവുമധികം ഉണ്ടായിട്ടുള്ളത് താഴെത്തട്ടിലുള്ള മൂന്ന് സാമ്പത്തിക ഗ്രൂപ്പുകളിലാണ്. ഉയര്‍ന്ന ഇടത്തരം വിഭാഗത്തില്‍ വീട്ടമ്മമാരുടെ അനുപാതത്തില്‍ വര്‍ധനവാണുണ്ടായത്.

വീട്ടമ്മമാരുടെ അനുപാതം ഏറ്റവും കൂടുതല്‍ ഇപ്പോഴും മുസ്‌ലിം വിഭാഗത്തിലാണ്. പക്ഷെ, അതിലും 69.3 ശതമാനത്തില്‍നിന്ന് 62.9 ശതമാനത്തിലേക്ക് അത് കുറഞ്ഞിട്ടുണ്ട്.
വിവാഹമല്ല ലക്ഷ്യം
പെണ്‍കുട്ടികളില്‍ വിവാഹം പ്രാഥമിക ലക്ഷമായി കാണുന്നവര്‍ വെറും 7.7 ശതമാനം മാത്രമേയുള്ളൂ. ഇവര്‍ ഏറ്റവും കൂടുതലുള്ള മുസ്‌ലിം സമുദായത്തില്‍ പോലും 16.4 ശതമാനം പെണ്‍കുട്ടികളാണ് വിവാഹം പ്രാഥമിക ലക്ഷ്യമായി കാണുന്നത്.

2004-ല്‍ 21.5 ശതമാനം പെണ്‍കുട്ടികളാണ് വിവാഹം പ്രാഥമിക ലക്ഷ്യമായി കണ്ടിരുന്നത് എങ്കില്‍ ഇന്ന് അത് 7.7 ശതമാനമായി കുറഞ്ഞു. എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും കുറവുണ്ടായിട്ടുണ്ട് (ചിത്രം 10.1).
തൊഴിലെടുക്കുന്ന
സ്ത്രീകളുടെ എണ്ണം കൂടി,
മുസ്ലിം സമുദായത്തിൽ വർധനയില്ല
തൊഴിലെടുക്കുന്ന സ്ത്രീകളുടെ അനുപാതം ഇന്ത്യയില്‍ പൊതുവേ കുറവാണ്. മിക്ക വികസിത രാജ്യങ്ങളിലും ഇത് 45 ശതമാനത്തിനു മുകളിലാണെങ്കില്‍ ഇന്ത്യയില്‍ 2019- 20 ലെ PLFS (Periodic Labor Force Survey) പ്രകാരം 28.7 ശതമാനമായിരുന്നു. കേരളത്തില്‍ പ്രസ്തുത സര്‍വേയനുസരിച്ച് 27.1 ശതമാനമാണ് സ്ത്രീപങ്കാളിത്തം. പരിഷത്ത് സര്‍വേയില്‍ ഇത് 27.3 ശതമാനമാണ്. ഇത് 2004-ലെ 21.2 ശതമാനത്തെ അപേക്ഷിച്ച് വലിയ വര്‍ധനയാണ്. എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും ഈ വര്‍ധനവുണ്ടായിട്ടുണ്ട്. സ്ത്രീപങ്കാളിത്തം ഏറ്റവും കുറവുള്ള മുസ്‌ലിം സമുദായത്തില്‍ പോലും അത് 10 ശതമാനത്തില്‍നിന്ന് 15.6 ശതമാനമായി വര്‍ധിച്ചു.

15-59 പ്രായത്തിലുള്ളവരുടെ തൊഴില്‍ പങ്കാളിത്തം 2004-നെ അപേക്ഷിച്ച് ഗണ്യമായി കൂടിയിട്ടുണ്ട്; 19.8 ശതമാനത്തില്‍നിന്ന് 26.2 ശതമാനം (പട്ടിക 10.3). എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും ഈ മാറ്റമുണ്ടായിട്ടുണ്ട്.
സാമൂഹിക വിഭാഗങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ മാത്രമാണ് വര്‍ധനവില്ലാത്തത്. മുമ്പേ കുറഞ്ഞ 7.3 ശതമാനം ഇപ്പോള്‍ 7.2 ശതമാനമായി നില്‍ക്കുകയാണ്. എസ്.സി വിഭാഗത്തിലും നാമമാത്ര വര്‍ധനവേയുള്ളൂ. എന്നാല്‍, ഇത് മുമ്പുതന്നെ 35 ശതമാനം എന്ന താരതമ്യേന ഉയര്‍ന്ന തോതിലായിരുന്നു. ഈ വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും ഗണ്യമായി കൂടി. പ്രാഥമിക തൊഴിലുകളില്‍നിന്ന് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിന്റെ സൂചനയാകാം ഇത്.

എസ്.ടി വിഭാഗത്തില്‍ തൊഴില്‍ പങ്കാളിത്തം 36.6 ശതമാനതതില്‍ നിന്ന് 72.3 ശതമാനമായി വര്‍ധിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഫലമാകാം ഈ വര്‍ധനയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിൽ
സ്ത്രീകൾ മുന്നിൽ
ഉന്നത വിദ്യാഭ്യാസം നേടിയവരുടെ അനുപാതം 2004-നെ അപേക്ഷിച്ച് ഗണ്യമായി കൂടി. 2004-ല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നിവയുള്ളവര്‍ പുരുഷന്മാരില്‍ 12.5 ശതമാനവും സ്ത്രീകളില്‍ 12.2 ശതമാനവുമായിരുന്നു. 2019- ആയപ്പോള്‍ സ്ത്രീകള്‍ മുന്നിലെത്തി. ഇന്ന് സ്ത്രീകളില്‍ ഇത് 21.3 ശതമാനവും പുരുഷന്മാരില്‍ 18.2 ശതമാനവുമാണ് (പട്ടിക 10.5). കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 18 വയസ്സിനു മീതെയുള്ള മുഴുവന്‍ ജനസംഖ്യയില്‍ ഈ വ്യത്യാസം വരണമെങ്കില്‍, ഇന്നത്തെ ചെറുപ്പക്കാരില്‍ ഇതിലും വലിയ വ്യത്യാസമുണ്ടായിരിക്കണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ സ്ത്രീ- പുരുഷ വിടവ് കൂടിക്കൊണ്ടിരിക്കുകയാണ്.
വരുമാനം കൂടുതലുള്ള
തൊഴിലുകളിൽ പുരുഷന്മാർ
വരുമാനം കൂടുതലുള്ള തൊഴിലുകളില്‍ കൂടുതലും പുരുഷന്മാരാണ് (പട്ടിക 10.6). ടീച്ചര്‍മാര്‍, നേഴ്‌സ്, ഡോക്ടര്‍മാര്‍ എന്നിവരില്‍ മാത്രമാണ് സ്ത്രീകള്‍ കൂടുതല്‍. ആധുനിക മെഡിസിന്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ സ്ത്രീകള്‍ തുല്യമാണ്.

മറിച്ച്, വരുമാനം കുറവുള്ള തൊഴിലുകളില്‍ അധികമെണ്ണത്തിലും സ്ത്രീകളാണ് കൂടുതല്‍ (പട്ടിക 10.7). തൊഴിലുറപ്പ്, കൂലിക്ക് ചെയ്യുന്ന വീട്ടുജോലി, അലക്ക്, അസംഘടിത മേഖലയിലെ ടീച്ചര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍- നഴ്‌സറി ടീച്ചര്‍ എന്നിവയില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മുമ്പ് സ്ത്രീകള്‍ കൂടുതലായിരുന്ന പരമ്പരാഗത വ്യവസായ മേഖലയില്‍ ഇന്ന് അവര്‍ 40 ശതമാനമേയുള്ളൂ. സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്തിരുന്ന കശുവണ്ടി, കയര്‍ മേഖലകളുടെ തകര്‍ച്ചയാണ് ഇതിനുകാരണം.
ഒരു വശത്ത് വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ മുന്നേറുമ്പോഴും അതിന് തത്തുല്യമായ വരുമാനമുള്ള തൊഴില്‍ അവര്‍ക്ക് കിട്ടുന്നില്ല എന്നും വളരെയധികം സ്ത്രീകളും താഴ്ന്ന വരുമാനമുള്ള ജോലികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. ചിലപ്പോഴെങ്കിലും വേതനം കുറയ്്ക്കാനുള്ള ഒരു മാര്‍ഗമായി കൂടുതല്‍ സ്ത്രീകളെ ചില തൊഴിലുകള്‍ക്ക് എടുക്കുന്നു എന്നും കരുതാം.
വേതനത്തിൽ വിവേചനം തുടരുന്നു
ഒരേ ജോലിയ്ക്ക് വ്യത്യസ്ത വേതനം എന്ന വിവേചനം തുടരുകയാണ് (പട്ടിക 10.8). മിക്ക തൊഴിലുകളിലും സ്ത്രീകളുടെ വേതനം പുരുഷന്മാരുടേതിനേക്കാള്‍ ഗണ്യമായി കുറവാണ്. സര്‍ക്കാര്‍ ജോലികള്‍ക്കുപുറമേ ഒരുപക്ഷെ, പ്രൊഫഷനല്‍ ജോലികളല്ലാത്ത മിക്കവയിലും ഇതാണ് സ്ഥിതിയെന്ന് കേരള പഠനം 2.0 സൂചിപ്പിക്കുന്നു. പുരുഷനുള്ള വേതനം കുടുംബത്തിനുള്ളതാണെന്നും സ്ത്രീക്കുള്ള വ്യക്തിക്കുള്ളതാണെന്നുമുള്ള സങ്കല്‍പ്പം ഇന്നും നിലനില്‍ക്കുന്നു. ഇന്ന് ഒരുപാട് കുടുംബങ്ങള്‍ സ്ത്രീകളുടെ വേതനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

2004-നും 2019-നുമിടയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ യഥാര്‍ഥ പ്രതിശീര്‍ഷ വേതനത്തിലെ വര്‍ധനവ് കൂടുതല്‍ വേഗത്തിലായി (പട്ടിക 10.9). എന്നാല്‍, തൊഴില്‍ വരുമാന നിരക്കുകളിലെ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ സ്ത്രീതൊഴില്‍ പങ്കാളിത്തത്തിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണമെന്ന് മനസ്സിലാക്കാം.

18-35 പ്രായക്കാരില്‍ ഏറ്റവുമധികം തൊഴിലെടുക്കുന്നവരും ഏറ്റവും കുറവ് വീട്ടമ്മമാരും ഉയര്‍ന്ന ഇടത്തരക്കാരിലാണ്. ഒരുപക്ഷെ, ഇവര്‍ ഈ ഗ്രൂപ്പില്‍ എത്തിച്ചേരാനുള്ള കാരണങ്ങളില്‍ ഒന്നും ഇതായിരിക്കാം. ഇവരില്‍ തൊഴിലന്വേഷകരുടെ അനുപാതവും കൂടുതലാണ്.
പെൺകുട്ടികളുടെ അനുപാതം കുറഞ്ഞു
0-6 പ്രായത്തിലുള്ള കുട്ടികളുടെ ലിംഗാനുപാതം പരിശോധിച്ചാല്‍, 2004-നെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ അനുപാതം 2019-ല്‍ കുറഞ്ഞിട്ടുണ്ട് (പട്ടിക 10.1). സാധാരണ കൂടുതല്‍ ആണ്‍കുട്ടികള്‍ ജനിക്കുകയും അവരില്‍ ശിശുമരണനിരക്ക് കൂടുതലായിരിക്കുകയും ചെയ്യും. എന്നാല്‍, ആധുനിക വൈദ്യശാസ്ത്രം ശിശുമരണങ്ങള്‍ ഗണ്യമായ തോതില്‍ കുറക്കുകയും ആണ്‍കുട്ടികള്‍ അതിജീവിക്കുകയും ചെയ്യുന്നു. ഇതായിരിക്കാം താരതമ്യേന ആണ്‍കുട്ടികള്‍ കൂടുകയും പെണ്‍കുട്ടികള്‍ കുറയുകയും ചെയ്യുന്നതിന് കാരണം.
കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ
ഏറ്റവും മുതിര്‍ന്ന കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രതീക്ഷ എന്താണ്? ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവിനേക്കാള്‍ സാമ്പത്തിക ഗ്രൂപ്പാണ് ഇക്കാര്യത്തില്‍ പ്രധാനമെന്ന് സര്‍വേ കാണിക്കുന്നു (പട്ടിക 10.11).

കുട്ടിയ്ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസം നല്‍കണമെന്നാഗ്രഹിക്കുന്നവര്‍, ആണ്‍കുട്ടികളാണെങ്കില്‍ 32.4 ശതമാനവും പെണ്‍കുട്ടികളാണെങ്കില്‍ 36.8 ശതമാനവുമാണ്. പെണ്‍കുട്ടികളില്‍ തന്നെ, അതിദരിദ്രരില്‍ ഇത് 13.8 ശതമാനവും ഉയര്‍ന്ന ഇടത്തരക്കാരില്‍ 53.8 ശതമാനവുമാണ്.

വീട്ടിൽ ആരാണ് തീരുമാനമെടുക്കുന്നത്?
വീട്ടില്‍ എല്ലാ കാര്യത്തിലും സ്ത്രീയും പുരുഷനും കൂടിയാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന ഉത്തരത്തിനായിരുന്നു സര്‍വേയില്‍ മുന്‍തൂക്കം (പട്ടിക 10.12). ഇത് പൂര്‍ണമായും ശരിയായിരിക്കണമെന്നില്ല എങ്കിലും അങ്ങനെയാണ് വേണ്ടത് എന്ന പൊതുബോധം മിക്കവരിലുമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

ഏതെങ്കിലും ഒരാള്‍ തീരുമാനമെടുക്കുന്നതില്‍ പുരുഷന്മാര്‍ക്കുതന്നെയാണ് മുന്‍തൂക്കം. എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും സമുദായങ്ങളിലും ഏറെക്കുറെ ഇതേ പാറ്റേണ്‍ കാണാം.

മിക്സഡ് സ്കൂളുകൾ വേണം
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ചേര്‍ക്കുന്ന മിക്‌സഡ് സ്‌കൂളുകള്‍ വേണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം (പട്ടിക 10.13). 2004-ല്‍ 69 ശതമാനം പേര്‍ക്കാണ് ഈ അഭിപ്രായമുണ്ടായിരുന്നത് എങ്കില്‍ ഇന്ന് 80.3 ശതമാനമായി ഉയര്‍ന്നു. എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും സമുദായങ്ങളിലും ഇവരുടെ എണ്ണം ഒരേപോലെയാണ്.

പൊതുസ്ഥലത്തെ ശല്യപ്പെടുത്തൽ
പൊതുസ്ഥലങ്ങളിലെ ശല്യപ്പെടുത്തലിന്, പുരുഷന്മാരുടെ മനോഭാവമാണ് പകുതിയിലേറെ പേരും കാരണമായി രേഖപ്പെടുത്തിയത് (പട്ടിക 10.14). അതേസമയം, സ്ത്രീകളുടെ പ്രലോഭനപരമായ വസ്ത്രധാരണം കാരണമായി പറഞ്ഞവരുടെ തോത് ചെറിയ തോതിലെങ്കിലും വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

▮
READ ALSO: കേരള ജനസംഖ്യ
അതിവേഗം വാർധക്യത്തിലേക്ക്- പരിഷത്ത് കേരള പഠനം 2.0
സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0

