ഡിമൻഷ്യ എന്നാൽ ഓർമക്കുറവ് മാത്രമല്ല. നമ്മുടെ ബൗദ്ധികമായ കഴിവുകളുടെ (cognition - കോഗ്‌നിഷൻ അഥവാ മേധാശക്തി) ഒരു ഘടകം മാത്രമാണ് ഓർമ. ചിന്തിക്കാനും വിവേകപൂർവം തീരുമാനമെടുക്കുവാനുമുള്ള കഴിവ്, ശ്രദ്ധ, കാര്യങ്ങൾ പ്ലാൻ ചെയ്യാനും, സാഹചര്യങ്ങൾക്കനുസരിച്ച് പ്ലാൻ മാറ്റുവാനുമുള്ള കഴിവ്, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സാമൂഹികമൂല്യങ്ങൾക്ക് നിരക്കുന്ന രീതിയിലും പെരുമാറാനുള്ള കഴിവ്, ഉൾപ്രേരണകളെ അവസരോചിതമായി നിയന്ത്രിക്കാനുള്ള കഴിവ്, ഭാഷ ഉപയോഗിക്കാനുള്ള കഴിവ് തുടങ്ങിയ പലതിന്റെയും ആകെത്തുകയാണ് നമ്മുടെ മേധാശക്തി.
“ഡിമൻഷ്യ” (“മേധാക്ഷയം”) എന്നത് ഒരു രോഗത്തിന്റെ പേരല്ല, മറിച്ച് തലച്ചോറിന്റെ ഇത്തരം കഴിവുകളെല്ലാം കാലക്രമേണ കുറഞ്ഞുവരുന്ന രോഗാവസ്ഥയുടെ (പല രോഗങ്ങളിലും ഉണ്ടാകാവുന്ന ഒരു ലക്ഷണ സമുച്ചയത്തിന്റെ) പേരാണ്.
ഡിമൻഷ്യയ്ക്ക് കാരണമാകുന്ന രോഗങ്ങൾ അനവധിയുണ്ട്. ബുദ്ധിപരമായ കഴിവുകളുടെ ചില ഘടകങ്ങളെ മാത്രമായിരിക്കും ഇവ തുടക്കത്തിൽ ബാധിക്കുന്നത്. ചിലർക്ക് രോഗം ഓർമ്മയെക്കാളേറെ ചിന്താശക്തിയെയും വിവേചന ബുദ്ധിയേയുമൊക്കെ തുടക്കത്തിൽ ബാധിക്കാം. മദ്ധ്യവയസ്സു കഴിയുമ്പോഴാണ് ഇത്തരം രോഗങ്ങൾ പൊതുവേ തുടങ്ങുന്നത്; വളരെ അപൂർവമായി ചെറുപ്പക്കാർക്കും വരാം. മധ്യവയസ്സ് കഴിയുമ്പോൾ ഉണ്ടാവുന്ന ഓർമ്മക്കുറവ്, സ്വഭാവവ്യത്യാസങ്ങൾ, പെരുമാറ്റവ്യത്യാസങ്ങൾ, ദൈവവിശ്വാസത്തോടും ഭക്ഷണത്തോടുമൊക്കെയുള്ള അസാധാരണവും അമിതവുമായ പ്രിയം ഒക്കെ ഇതിന്റെ ലക്ഷണങ്ങളാവാം.

യുക്തിയുടെയും വിവേകത്തിന്റെയും ഇരിപ്പിടമായ തലച്ചോറിന്റെ മുൻഭാഗത്തുള്ള "ഫ്രോണ്ടൽ ലോബ് ("frontal lobe") എന്ന ഭാഗത്ത് രോഗം മൂലം ശോഷിപ്പ് വരാം.
ഡിമൻഷ്യയ്ക്ക് കാരണമാകുന്ന രോഗങ്ങൾ പലതരമുണ്ട്. കോടാനുകോടി നാഡീകോശങ്ങളാൽ നിർമ്മിതമായ അവയവമാണ് നമ്മുടെ തലച്ചോറ്. തലച്ചോറിലെ നാഡീകോശങ്ങൾ, അവയിലും അവയ്ക്കുചുറ്റുമായി ചില പ്രോട്ടീൻ തന്മാത്രകൾ അടിഞ്ഞുകൂടി ദ്രവിച്ചുപോകുന്ന (തേയ്മാനത്തിന് അടിപ്പെടുന്ന) രോഗമായ അൽഷെയ്മർ രോഗം (Alzheimer’s disease) ആണ് ഡിമൻഷ്യയ്ക്ക് കാരണമാകുന്നതും സർവസാധാരണവുമായ ഒരു രോഗം. മേലേ സൂചിപ്പിച്ച ഫ്രോണ്ടോടെമ്പറൽ ഡിമൻഷ്യ അൽഷെയ്മർ രോഗത്തിന്റെ അത്രതന്നെ സാധാരണമല്ലാത്തതും ഡിമൻഷ്യയ്ക്ക് കാരണമാകുന്നതുമായ മറ്റൊരു രോഗമാണ്.
പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാത്തവരിൽ ഈ ജീവിതശൈലീരോഗങ്ങൾ മൂലം തലച്ചോറിന് കേടുവന്ന് ഉണ്ടാകുന്ന വാസ്കുലാർ ഡിമൻഷ്യ ആണ് ഇനിയൊന്ന്. വിറയലും ചലനങ്ങളെല്ലാം മന്ദഗതിയിലാകുന്നതും പ്രധാന ലക്ഷണങ്ങളായ പാർക്കിൻസൺ രോഗത്തെപറ്റി കേട്ടിരിക്കുമല്ലോ. പാർക്കിൻസൺ രോഗികളിൽ രോഗത്തിന്റെ തുടക്കഘട്ടങ്ങളിൽ വിറയലും മറ്റുചലനവൈകല്യങ്ങളുമാണ് പ്രധാന പ്രശ്നമെങ്കിലും, രോഗം പഴകിക്കഴിയുമ്പോൾ ബുദ്ധിപരമായ കഴിവുകളെയും ബാധിച്ച് ഡിമൻഷ്യ ഉണ്ടാവാം. ഇതുകൂടാതെ തലച്ചോറിന് വരുന്ന ചില അണുബാധകൾ, തലച്ചോറിൽ അമിതമായി വെള്ളം കെട്ടുന്ന അവസ്ഥ തുടങ്ങി താരതമ്യേന അപൂർവമായ പല രോഗങ്ങളും ഡിമൻഷ്യയ്ക്ക് കാരണമാവാം.
ഓർമശക്തിയുടെ തകരാറ് മാത്രമല്ല ഡിമൻഷ്യയിൽ സംഭവിക്കുന്നതെങ്കിലും ഓർമ്മക്കുറവാണ് ഡിമൻഷ്യയുടെ ഒരു പ്രധാന ലക്ഷണം. പല വിചിത്ര സ്വഭാവവ്യത്യാസങ്ങളും ഡിമൻഷ്യബാധിക്കുന്നവരിൽ കാണാം. സ്ഥലകാല ബോധം നഷ്ടപ്പെടുക, സംസാരിക്കുമ്പോൾ കൃത്യമായ വാക്കുകൾ കിട്ടാതെ വരിക, കണക്കുകൂട്ടലുകളിൽ തെറ്റുകൾ വരുത്തുക, വിവേകവും (ഓരോ സാഹചര്യത്തിനും അനുസൃതമായി തീരുമാനം എടുക്കാനും സാഹചര്യത്തിനൊത്ത് സംസാരിക്കാനും മറ്റുമുള്ള കഴിവ്) ലജ്ജയും നഷ്ടപ്പെടുക, ഇല്ലാത്തവ ഉണ്ടെന്ന് തോന്നുക തുടങ്ങി പല ലക്ഷണങ്ങളും ഉണ്ടാവാം.
രണ്ടു പതിറ്റാണ്ടു മുൻപ് മലയാളിയെ കരയിക്കുകയും കുറച്ചൊക്കെ ഭയപ്പെടുത്തുകയും ചെയ്ത, ബ്ലെസ്സിയുടെ തന്മാത്ര എന്ന സൂപ്പർ ഹിറ്റ് സിനിമ ഓർമ്മയില്ലേ? മോഹൻലാൽ ചെയ്ത രമേശൻ എന്ന കേന്ദ്ര കഥാപാത്രം കുളി കഴിഞ്ഞ് വസ്ത്രം ധരിക്കാതെ ഇറങ്ങിവരുന്ന ഒരു രംഗം അതിലുണ്ട്. ലജ്ജ എന്ന വികാരം നഷ്ടപ്പെടുന്നതിന്റെ ഒരു ഉദാഹരണമാണത്.
ഡിമൻഷ്യയ്ക്ക് കാരണമായ രോഗം തലച്ചോറിന്റെ ഏതു ഭാഗത്തെ നാഡീകോശങ്ങളെയാണ് ബാധിക്കുന്നത് എന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യസ്തമായി വരാം. ഡിമൻഷ്യയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗമാണ് അൽഷീമർ രോഗം (Alzheimer's disease) എന്ന് കണ്ടല്ലോ. ഇതിൽ പൊതുവേ ഓർമ്മശക്തിയെയും സ്ഥലകാലബോധത്തെയും നിയന്ത്രിക്കുന്ന ഭാഗങ്ങളെയാണ് ആദ്യം രോഗം കാർന്ന് തിന്നുന്നത്. അതിനാൽ ഓർമ്മക്കുറവും സ്ഥലകാലബോധം നഷ്ടപ്പെടലുമായിരിക്കും ആദ്യകാലത്തെ ലക്ഷണങ്ങൾ.

‘തന്മാത്ര’യിലെ രമേശൻ ഔദ്യോഗികഫയലുകൾ ഫ്രിഡ്ജിൽ കൊണ്ടുപോയി വയ്ക്കുന്നതും ഓഫീസിലെ അലമാരയിൽ പച്ചക്കറി സൂക്ഷിക്കുന്നതും ഒക്കെ ഇതുകൊണ്ടാണ്. ഓർമ്മക്കുറവ് രൂക്ഷമാകുമ്പോൾ സ്വന്തം ഉറ്റവരെ പോലും മറക്കാം. ഡിമൻഷ്യയ്ക്ക് കാരണമായ രോഗം തലച്ചോറിൽ കൂടുതലായി വ്യാപിക്കുമ്പോൾ ബുദ്ധിപരമായ കഴിവുകൾ മാത്രമല്ല ശരീരത്തിന്റെ ചലനം, മലമൂത്ര വിസർജനത്തിന്റെ നിയന്ത്രണം തുടങ്ങിയ തലച്ചോറിന്റെ മറ്റു ധർമങ്ങളും അവതാളത്തിലാവും. അങ്ങനെ കിടപ്പിലാകുന്ന രോഗി ക്രമേണ രോഗത്തിന് പൂർണമായി കീഴ്പ്പെടും.
എല്ലാ മറവികളും ഡിമൻഷ്യയുടെ ലക്ഷണമാകണമെന്നില്ല. അമിതമായ ഉത്കണ്ഠ ഉള്ളവരിലും, ജീവിതത്തിലെ തിരക്കുകൾ മൂലം നൂറുനൂറു കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ നിർബന്ധിതരാകുന്നവരിലും (നമ്മിൽ ബഹുഭൂരിപക്ഷവും അങ്ങനെയാണല്ലോ) ശ്രദ്ധക്കുറവ് മൂലം ഓർമപ്പിശകുണ്ടാവുന്നത് സർവസാധാരണമാണ്. അതുകൊണ്ട് ചെറിയ മറവികളെല്ലാം ഡിമൻഷ്യയുടെ തുടക്കമാണ് എന്ന് ആകുലപ്പെടേണ്ടതില്ല. സംശയമുണ്ട് എങ്കിൽ ഒരു ന്യൂറോളജി ഡോക്ടറെ കാണുന്നതാണ് ഉത്തമം.
ഡിമൻഷ്യ (മേധാക്ഷയം)
ഉണ്ടാകുന്നത്
എങ്ങനെ തടയാം?
"എന്റെ അമ്മയ്ക്ക് ഡിമൻഷ്യ ഉണ്ടായിരുന്നു ഡോക്ടറെ... എനിക്കും ഇപ്പോ ചെറിയ ഒരു മിസ്സിങ് തോന്നുന്നുണ്ട് ... പ്രശ്നമാകുമോ ... കയ്യോടെ മരുന്ന് കഴിച്ചാൽ തടയാൻ പറ്റുമോ’’, ന്യൂറോളജി ഡോക്ടർമാരോട് ഈ ചോദ്യം ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്. കാരണം ഓർമ്മകൾ കൊഴിഞ്ഞുപോകുന്ന അച്ഛൻമാരുടെയും അമ്മമാരുടെയും എണ്ണം നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്നതുതന്നെ. ഡിമൻഷ്യയ്ക്ക് കാരണമാവുന്ന രോഗങ്ങൾ പാരമ്പര്യരോഗങ്ങളാണ് എന്ന് പറയാനാവില്ല, എങ്കിലും പാരമ്പര്യ ഘടകങ്ങൾക്ക് ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും കുറേയൊക്കെ സ്വാധീനം ഉണ്ടാവാറുണ്ട് എന്നതും വസ്തുതയാണ്.

ലഭ്യമായ കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിലെ മുതിർന്നവരിൽ ഏതാണ്ട് 2.7% പേർക്ക് (നൂറു പേരിൽ ഏതാണ്ട് മൂന്നു പേർക്ക്) ഡിമൻഷ്യ ഉണ്ട്. പ്രായം കൂടും തോറും ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത കുതിച്ച് കയറുന്നു. ഉദാഹരണത്തിന്, 60 വയസ്സിന് മുകളിലുള്ളവരെ എടുത്താൽ, ഏതാണ്ട് ഒന്നര ശതമാനമാണ് സാധ്യത എങ്കിൽ (200 പേരിൽ മൂന്നു പേർക്ക് എന്ന തോത്) പ്രായം 80 കടക്കുമ്പോൾ അത് 20 ശതമാനമാകും. (അതായത് 80 വയസ്സിന് മുകളിലുള്ളവരിൽ അഞ്ചു പേരിൽ ഒരാൾക്ക് എന്ന കണക്കിൽ ഡിമൻഷ്യ ഉണ്ടാകും)
രണ്ട് പ്രധാന കാര്യങ്ങൾ ഇവിടെ പറയട്ടെ:
ഒന്ന്; ഡിമൻഷ്യയ്ക്ക് കാരണമാകുന്ന മിക്ക രോഗങ്ങളും ഇപ്പോൾ നമ്മുടെ നാട്ടിൽ എളുപ്പം ലഭ്യമായ ഏതെങ്കിലും ചികിത്സകൊണ്ട് ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കുന്നവയല്ല (അപൂർവം അപവാദങ്ങളുണ്ട് ഈ പ്രസ്താവനയ്ക്ക്; അവ അവസാനം പറയാം). രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനുള്ള മരുന്നുകൾ നൽകാൻ മാത്രമേ നിലവിൽ കഴിയൂ. ഇത്തരം മരുന്നുകൾക്ക് രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവില്ലാത്തതിനാൽ (അവ രോഗലക്ഷണങ്ങൾക്ക് ചെറിയ ആശ്വാസം നൽകുക മാത്രമാണ് ചെയ്യുന്നത്.) വളരെ നേരത്തെ ഈ മരുന്നുകൾ കഴിച്ച് തുടങ്ങുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.
രണ്ട്; ഡിമൻഷ്യ തടയാൻ കുറച്ചെങ്കിലും ഫലപ്രദമെന്ന് കരുതപ്പെടുന്ന കാര്യങ്ങളൊന്നും തലച്ചോറിൽ നേരിട്ട് പ്രവർത്തിക്കുന്ന മരുന്നുകളോ ചികിത്സകളോ അല്ല. മറിച്ച് ജനറലായി തലച്ചോറിന്റെ ആരോഗ്യത്തെയും പ്രവർത്ത നത്തെയും സഹായിക്കുന്ന കാര്യങ്ങൾ മാത്രമാണ്. നമുക്ക് ഓരോരുത്തർക്കും നിത്യജീവിതത്തിൽ പ്രായോഗികമാക്കാവുന്ന ലഘുവായ ചില നടപടികൾ കൊണ്ട്, വരാനിരിക്കുന്ന ഡിമൻഷ്യയെ പൂർണമായി തടയാനാവില്ലെങ്കിലും വർഷങ്ങളോളം താമസിപ്പിക്കാനാവും. 65- ൽ തുടങ്ങാനിരിക്കുന്ന ഡിമൻഷ്യ 80- ലേക്ക് മാറ്റിവയ്ക്കാൻ പറ്റിയാലും നല്ലതല്ലേ?

ഡിമൻഷ്യ ഉണ്ടാക്കുന്ന രോഗങ്ങൾക്ക് കാരണമായി, നമുക്ക് നിയന്ത്രിക്കാവുന്ന ഘടകങ്ങളും (modifiable risk factors) നിയന്ത്രിക്കാനാവാത്ത ഘടകങ്ങളും (non-modifiable risk factors) ഉണ്ട്. പല ഘടകങ്ങൾ ഒന്നിച്ച് ഒരു വ്യക്തിയിൽ വരുമ്പോഴാണ് മിക്കപ്പോഴും ഡിമൻഷ്യ ഉണ്ടാവുന്നത്. ഉദാഹരണത്തിന്, പ്രായം കൂടുന്നത് ഡിമൻഷ്യ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് - പക്ഷേ നമുക്ക് ഇത് (പ്രായം കൂടുന്നത്) നിയന്ത്രിക്കാനാവില്ലല്ലോ. അതുപോലെ അച്ഛനമ്മമാരിൽനിന്ന് പകർന്നുകിട്ടിയ ജനിതക ഘടകങ്ങളും നമുക്ക് നിയന്ത്രിക്കാനാവില്ല.
എന്നാൽ നമുക്ക് നിയന്ത്രിക്കാവുന്ന പല ഘടകങ്ങളും ഉണ്ട്. ചെറുപ്പകാലത്തേ അവയിൽ ശ്രദ്ധിച്ചാൽ പ്രായം മുൻപോട്ട് പോവുമ്പോഴുള്ള മറവിരോഗങ്ങളിൽനിന്ന് ഒരു പരിധി വരെ അത് നമ്മെ സംരക്ഷിക്കും.
ഡിമൻഷ്യ തടയാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ:
1. വിദ്യാഭ്യാസം കൂടുതൽ നേടുന്നവരിലും ബുദ്ധിശക്തി ഉപയോഗിക്കേണ്ട ജോലികൾ ചെയ്യുന്നവരിലും കൂടുതൽ ഭാഷകൾ പഠിക്കുന്നവരിലുമൊക്കെ മേധാക്ഷയം ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പഠിക്കുക, വായിക്കുക, ചിന്തിക്കുക - ഉപയോഗിച്ചുകൊണ്ടേ ഇരിക്കുന്നത് നല്ല ഹെൽത്തിയും സ്മാർട്ടുമായി ഇരിക്കാൻ തലച്ചോറിനെ സഹായിക്കും. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുന്നത്, അവർക്ക് ഒരു നല്ല ജീവിതമാർഗം ഉണ്ടാകാൻ മാത്രമല്ല, മുതിർന്ന് കഴിയുമ്പോൾ ഡിമൻഷ്യ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
2. കേൾവിശക്തിയും മേധാക്ഷയവും തമ്മിൽ ബന്ധമുണ്ട്. ദീർഘകാലം കേൾവി കുറഞ്ഞിരിക്കുന്നത് ബ്രയിൻ ഹെൽത്തിന് നല്ലതല്ല. അതുകൊണ്ട് കേൾവിക്കുറവിനെ നിസ്സാരമായി കാണരുത് - ചികിത്സിക്കുക. ശബ്ദമലിനീകരണം കേൾവിക്കുറവിന് കാരണമാകാം - ശബ്ദ മലിനീകരണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക3. കൂടുതൽ സാമൂഹിക ബന്ധങ്ങൾ പുലർത്തുന്നവർക്ക് ഡിമൻഷ്യ വരാൻ സാധ്യത കുറയും. സമൂഹമാധ്യമങ്ങൾ മാത്രം പോരാ – ഊഷ്മളമായതും നേരിട്ടുള്ളതുമായ സാമൂഹിക ബന്ധങ്ങളും സുഹൃദ് വലയവും നിലനിർത്തുക. സോഷ്യൽ കോൺടാക്ടിന്റെ വ്യാപ്തി കൂടും തോറും ഡിമൻഷ്യ ഉണ്ടാവാനുള്ള സാധ്യത കുറയുമത്രേ.
4. സൗഹൃദം ‘ഡ്രൈ’ ആയിട്ട് മതി. മദ്യപാനം ഡിമൻഷ്യ ഉണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കും. അതുകൊണ്ട് മദ്യപാനത്തിന് കൺട്രോൾ വയ്ക്കുക. പുകവലി പൂർണമായി ഒഴിവാക്കുന്നതും ഡിമൻഷ്യ തടയാൻ സഹായിക്കും.
5. വിഷാദം (depression) ഡിമൻഷ്യ ഉണ്ടാകാനുള്ള പ്രധാന റിസ്ക് ഫാക്ടറാണ്. ആവശ്യത്തിന് വിശ്രമം, വിനോദങ്ങൾ, ഊഷ്മളമായ സാമൂഹിക - കുടുംബ ബന്ധങ്ങൾ ഇവയിലൂടെ വിഷാദം ഒഴിവാക്കാൻ നോക്കുക. വിഷാദമുണ്ടെങ്കിൽ, ചികിത്സ ആവശ്യമുള്ളപ്പോൾ മാനസിക രോഗ വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്.
6. ശാരീരിക വ്യായാമം ഹാർട്ട് അറ്റാക്ക് തടയുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും സഹായിക്കും. നിത്യേന വ്യായാമം ചെയ്യുക.
7. രക്തസമ്മർദം കൂടിനിൽക്കുന്നത് ഡിമൻഷ്യ ഉണ്ടാകാൻ കാരണമാകാവുന്ന ഒരു പ്രധാന ഘടകമാണ്. ബി.പി. 130/85 ന് താഴെയാണ് എന്നുറപ്പു വരുത്തുക. (വ്യായാമം, തടി കുറയ്ക്കൽ, ഉപ്പ് ഉപയോഗം കുറയ്ക്കൽ - എന്നിട്ടും രക്തസമ്മർദ്ദം കുറയുന്നില്ല എങ്കിൽ മരുന്നുകൾ ഉപയോഗിച്ച്). മുപ്പതുകളിലും നാൽപ്പതുകളിലും തുടങ്ങുന്ന ബി.പി, പ്രായം കൂടുമ്പോൾ ഡിമൻഷ്യ ഉണ്ടാകാനുള്ള സാധ്യത കൂട്ടും എന്നർത്ഥം. ബി.പി. ഉണ്ട് എങ്കിൽ അതിനെ അവഗണിക്കാതെ ജീവിത ശൈലീനിയന്ത്രണം കൊണ്ടും ആവശ്യമുള്ളപ്പോൾ യാതൊരു മടിയും ഭയവും കൂടാതെ മരുന്നുകൾ കഴിച്ചും നിയന്ത്രിക്കുക.
8. തടി കൂടുന്നതും പ്രമേഹരോഗം നിയന്ത്രണമില്ലാതെ നിൽക്കുന്നതും ഡിമൻഷ്യ ഉണ്ടാകുന്നതിന് ഒത്താശ ചെയ്യും. തടി കുറയ്ക്കുക; പ്രമേഹം കൃത്യമായി ചികിത്സിക്കുക.
9. വായു മലിനീകരണത്തിന്റെ തോതും ഡിമൻഷ്യയും തമ്മിൽ ബന്ധമുള്ളതായി അടുത്ത കാലത്തായി കണ്ടെത്തിയിട്ടുണ്ട്. നമുക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുന്നതല്ല ഇതെങ്കിലും മലിനീകരണം കുറയ്ക്കാൻ നമുക്കാവുന്നത് ചെയ്യുക. ശുദ്ധവായു ശ്വസിക്കാവുന്ന സാഹചര്യം പരമാവധി ഉണ്ടാക്കാൻ നോക്കുക.
10. തലയ്ക്ക് പരിക്ക് പറ്റുന്നത് ഡിമൻഷ്യ സാധ്യത വർദ്ധിപ്പിക്കും; ഹെൽമറ്റിന്റെ ഉപയോഗവും ട്രാഫിക് നിയമം പാലിക്കുന്നതും പലപ്പോഴും നമ്മുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, ഭാവിയിൽ ഓർമ്മകൾ കൊഴിയുന്നത് തടയുകയും ചെയ്യും.
ഡിമൻഷ്യയുടെ ചികിത്സ
ഡിമൻഷ്യ എന്നത് ഒരു രോഗത്തിന്റെ പേരല്ല. തലച്ചോറിനെ ബാധിക്കാവുന്ന പല രോഗങ്ങളുടെയും (അൽഷെയ്മർ രോഗം, വാസ്കുലാർ ഡിമൻഷ്യ, ഫ്രോണ്ടോ ടെമ്പറൽ ഡിമൻഷ്യ തുടങ്ങിയവ) ഫലമായി തലച്ചോറിനുണ്ടാകുന്ന പ്രവർത്തനവൈകല്യം മൂലം ഓർമശക്തിയും ബുദ്ധിയുടെ മറ്റു ഘടകങ്ങളായ ശ്രദ്ധ, വിവേചനബുദ്ധി, വിവേകം, സ്ഥലകാല ബോധം തുടങ്ങിയവയും കുറഞ്ഞുവരുന്ന രോഗാവസ്ഥയുടെ പേരാണ് എന്നും നാം കണ്ടല്ലോ. നിർഭാഗ്യവശാൽ ഡിമൻഷ്യയ്ക്ക് കാരണമാകുന്ന മിക്ക രോഗങ്ങൾക്കും (ഉദാഹരണം: അൽഷെയ്മർ രോഗം) ഭേദപ്പെടുത്തുവാനോ രോഗം കൂടുന്നത് തടയുവാനോ പോലുമുള്ള ഫലപ്രദമായ ചികിത്സകൾ അടുത്ത കാലം വരെ ലഭ്യമായിരുന്നില്ല. ചികിത്സ, പ്രധാനമായും ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് തുടങ്ങിയ രോഗത്തിന്റെ ലക്ഷണങ്ങൾക്ക് ചെറിയ ആശ്വാസം കിട്ടാനുള്ള മരുന്നുകളും, ബൗദ്ധിക പ്രവർത്ത

നങ്ങളെ സപ്പോർട്ട് ചെയ്യാനുള്ള ബൗദ്ധിക വ്യായാമങ്ങളും മാത്രമായിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണവും ഡിമൻഷ്യ കൂടുതൽ രൂക്ഷമാകുന്നത് തടയാൻ ഒരളവുവരെ സഹായിക്കും.
ഡിമൻഷ്യയുമായി ന്യൂറോളജി ഡോക്ടറെ കാണാനെത്തുന്ന രോഗികളിൽ വളരെ ചെറിയ ഒരു പങ്കിന് തലച്ചോറിലെ അണുബാധ, വെള്ളക്കെട്ട് (ഹൈഡ്രോസെഫാലസ്) തുടങ്ങിയവയാവും ഡിമൻഷ്യയുടെ കാരണം. താരതമ്യേന അപൂർവമെങ്കിലും ഇത്തരം രോഗങ്ങളെ കണ്ടെത്തുന്നത് പ്രധാനമാണ്; കാരണം അവ ചികിത്സിച്ചു ഭേദപ്പെടുത്താനാവും. ഡിമൻഷ്യയുമായി ന്യൂറോളജി ഡോക്ടറെ കാണാനെത്തുന്ന രോഗികളിൽ വളരെ ചെറിയ ഒരു പങ്കിന് തലച്ചോറിലെ അണുബാധ, വെള്ളക്കെട്ട് (ഹൈഡ്രോസെഫാലസ്) തുടങ്ങിയവയാവും ഡിമൻഷ്യയുടെ കാരണം.
ഡിമൻഷ്യയുടെ കാരണമായ രോഗങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നായ അൽഷെയ്മർ രോഗത്തിൽ, തലച്ചോറിലെ നാഡീകോശങ്ങൾ ചില പ്രോട്ടീൻ തന്മാത്രകൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ദ്രവിച്ചുപോകുന്നതാണ് പ്രധാന പ്രശ്നം എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രോട്ടീൻ തന്മാത്രകളെ ചില മരുന്നുകളുപയോഗിച്ച് നീക്കം ചെയ്ത് രോഗത്തെ നിയന്ത്രിക്കാനുള്ള നൂതന ചികിത്സാമാർഗങ്ങൾ അടുത്ത കാലത്തായി ക്ലിനിക്കൽ ഗവേഷണങ്ങളിൽ ഫലപ്രദമായി കണ്ടെത്തുകയും ഈ മരുന്നുകൾ അൽഷെയ്മർ രോഗത്തിന്റെ ചികിത്സയ്ക്കായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവ നമ്മുടെ നാട്ടിൽ ലഭ്യമായി തുടങ്ങിയിട്ടേയുള്ളൂ. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമേ ഇവ ഫലപ്രദമാകൂ എന്നതും വളരെയധികം ഉയർന്ന ചികിത്സാചെലവുമാണ് ഇവയുടെ പ്രധാന പരിമിതികൾ. ഇത്തരം മരുന്നുകൾ ദീർഘകാലാടിസ്ഥാനത്തിൽ എത്രമാത്രം പ്രയോജന പ്രദമായിരിക്കും എന്നത് ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും രോഗനിയന്ത്രണത്തിന് മറ്റുഫലപ്രദമായ ചികിത്സകൾ ഒന്നും തന്നെ ഇല്ലായിരുന്ന ഈ രോഗം ബാധിച്ചവർക്ക് പ്രത്യാശയുടെ വലിയ ഒരു വെളിച്ചം ഇത്തരം നൂതന ചികിത്സകൾ പകരുന്നുണ്ട്.
READ: പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല
ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ
കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

