കേരളത്തിലെ ജനങ്ങളുടെ ജീവിതാവസ്ഥയില്‍ സമീപവര്‍ഷങ്ങളില്‍ എന്തു മാറ്റമാണ്ടുണ്ടായത്? ഈ മാറ്റത്തിന് സാമൂഹികവും സാമ്പത്തികവുമായ പദവികളിലെ ഉയര്‍ച്ച- താഴ്ചകളും പ്രാദേശിക വ്യത്യാസങ്ങളും സ്വാധീനം ചെലുത്തുന്നുണ്ടോ? സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഇക്കാര്യം വസ്തുനിഷ്ഠമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0.
2004- നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തില്‍ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്.
പ്രഭാത ഭക്ഷണം ശീലമാകുന്നു
കാര്‍ഷിക സമൂഹം ദാരിദ്ര്യാവസ്ഥയില്‍നിന്ന് ക്രമമായി ഉയര്‍ന്ന് ഇടത്തരക്കാര്‍ക്ക് പ്രാമുഖ്യമുള്ള ഇടമായി മാറുകയാണ്. ഇതിനനുസരിച്ച് ഭക്ഷണശീലങ്ങളില്‍ മാറ്റം പ്രകടമാണെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടില്ല. അരിഭക്ഷണത്തിനുതന്നെയാണ് ഇപ്പോഴും പ്രാമുഖ്യം. പ്രാതലിനുള്ള ഭക്ഷണം പ്രത്യേകം പാകം ചെയ്യുന്നത് മലയാളിയുടെ ശീലമായിരുന്നില്ല എങ്കിലും ഇന്നത് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
മുമ്പ് തലേന്ന് തയ്യാറാക്കിയ ചോറ്, കഞ്ഞി എന്നിവയാണ് രാവിലെ ഉപയോഗിച്ചിരുന്നത്. അതിനുപകരം ചായയും കാപ്പിക്കും ഒപ്പം പലഹാരം എന്നതിലേക്ക് പ്രഭാതഭക്ഷണം മാറി.
2004-ലെ പഠനത്തില്‍ 66.7 ശതമാനം വീടുകളിലായിരുന്നു പ്രാതല്‍ പ്രത്യേകമായി പാകം ചെയ്തിരുന്നത് എങ്കില്‍ 2019-ലെ പഠനത്തില്‍ 84.4 ശതമാനം വീടുകളായി ഉയര്‍ന്നു. എല്ലാ സാമ്പത്തിക വിഭാഗത്തിലും ഈ വര്‍ധന- ശരാശരി 15 ശതമാനത്തിലധികം വര്‍ധന- ദൃശ്യമാണെന്ന് കേരള പഠനം പറയുന്നു.
മധ്യ-തെക്കൻ കേരളത്തിൽ
പ്രാതൽ കൂടുന്നു
ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രാമുഖ്യമുള്ള മധ്യകേരളത്തില്‍ പ്രാതല്‍ പ്രത്യേകമായി പാകം ചെയ്യുന്ന പതിവ് 2004-ലെ പഠനത്തില്‍ 51.2 ശതമാനം കുടുംബങ്ങളിലാണ് ഉണ്ടായിരുന്നത് എങ്കില്‍ 2019-ല്‍ 75.3 ശതമാനമായി ഉയര്‍ന്നത് ശ്രദ്ധേയ മാറ്റമാണെന്ന് കേരള പഠനം പറയുന്നു.
തെക്കന്‍ കേരളത്തിലും മുസ്‌ലിം വിഭാഗത്തിലും മുന്നാക്ക ഹിന്ദു വിഭാഗത്തിലും പ്രഭാത ഭക്ഷണം പ്രത്യേകം പാകം ചെയ്യുന്ന പതിവ് 90 ശതമാനത്തിലധികം കുടുംബങ്ങളിലുമുണ്ട്. ഏറ്റവും കുറവ് പട്ടികവര്‍ഗ വിഭാഗത്തിലാണ്- 43.9 ശതമാനം. സാമ്പത്തികമായി താരതമ്യേന ഉയര്‍ന്ന നിലയിലുള്ള മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഇത് 71.1 ശതമാനമാണ് (പട്ടിക 11.1).

ദോശ ഏറെ ഇഷ്ടം
പ്രാതലിന് ഇഷ്ടവിഭവം ദോശ, പുട്ട്, ഇഡ്ഡലി എന്നിവയാണ്. പുട്ട് കഴിക്കുന്നവരുടെ ശതമാനം 2004-ല്‍ നിന്ന് 2019-ലെത്തിയപ്പോള്‍ കുറഞ്ഞു, 18.7 ശതമാനത്തില്‍നിന്ന് 17.9 ശതമാനമായി. ഇഡ്ഡലിയുടെ കാര്യത്തില്‍ വര്‍ധന നാമമാത്രമാണ്; 7.7 ശതമാനത്തില്‍നിന്ന് 10.1 ശതമാനത്തിലേക്ക്. എന്നാല്‍, ദോശ പ്രഭാതഭക്ഷണമായവരുടെ ശതമാനം 20.9 ശതമാനത്തില്‍നിനന് 26 ശതമാനമായി ഉയര്‍ന്നു.
വേണ്ട രാവിലെ
കഞ്ഞിയും കപ്പയും
പട്ടികവര്‍ഗമൊഴികെ പ്രഭാതഭക്ഷണത്തിന് ചോറും കഞ്ഞിയും കപ്പയും കഴിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.
പ്രഭാതഭക്ഷണമായി കഞ്ഞി കുടിച്ചിരുന്ന മധ്യ കേരളത്തിലെ 21.6 ശതമാനം കുടുംബങ്ങള്‍ 11 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയിലെ മാറ്റങ്ങളാകാം ഇതിനുകാരണമെന്ന് കേരള പഠനം സൂചിപ്പിക്കുന്നു. ഇതിനാനുപാതികമായി ദോശയും പുട്ടും അപ്പവും കഴിക്കുന്നവരുടെ എണ്ണം കൂടി.
ഗോത്ര വിഭാഗങ്ങളുടെ പ്രാതലില്‍ ചോറും (17.5 ശതമാനത്തില്‍നിന്ന് 24.6 ശതമാനത്തിലേക്ക്) കഞ്ഞിയും (26.3 ശതമാനത്തില്‍നിന്ന് 28.1 ശതമാനത്തിലേക്ക്) വര്‍ധിച്ചു. റേഷന്‍ ലഭ്യത, വരുമാനവര്‍ധനവ്, തൊഴിലുറപ്പ് ജോലികള്‍ എന്നിവയാകാം ഇതിനു കാരണം.
പ്രഭാതഭക്ഷണത്തില്‍ ചപ്പാത്തി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ല. 2004-ല്‍ 7.9 ശതമാനമായിരുന്നത് 2019-ല്‍ 8.4 ശതമാനം. കപ്പ പ്രഭാതഭക്ഷണത്തില്‍നിന്ന് തീര്‍ത്തും ഔട്ടായി എന്നു പറയാം; 1.4 ശതമാനം വീടുകളില്‍ മാത്രമേയുള്ളൂ.
ഗ്രൈന്റര്‍, മിക്‌സി, ഗ്യാസ് സ്റ്റൗ എന്നിവ അധ്വാനഭാരം കുറച്ചതും മാവ്, പൊടികള്‍ എന്നിവ യഥേഷ്ടം ലഭ്യമാകുന്നതും പുതിയ തലമുറയുടെ രുചികളെ സ്വാധീനിച്ചിരിക്കാമെന്ന് കേരള പഠനം പറയുന്നു (പട്ടിക 11.2).

ഉച്ചഭക്ഷണം ചോറ് തന്നെ
2004-ലെ പഠനത്തില്‍, 95.9 ശതമാനം വീടുകളിലും ഉച്ചഭക്ഷണം ചോറായിരുന്നു, 2019-ല്‍ അതില്‍ നേരിയ കുറവുണ്ടായി; 93.8 ശതമാനം. ഏറ്റവും ദരിദ്രവിഭാഗമായ അതിദരിദ്രരില്‍ ഉച്ചഭക്ഷണമെന്ന നിലയിലുള്ള ചോറ് ഉപയോഗിക്കുന്നതത് 2004-ലെ 98 ശതമാനത്തില്‍നിന്ന് 86.9 ശതമാനമായി കുറഞ്ഞു. കഞ്ഞിയും മറ്റും ആനുപാതികമായി വര്‍ധിച്ചു.
ഗോത്രവിഭാഗങ്ങളില്‍ ഉച്ചഭക്ഷണത്തില്‍ ചോറ് കുറഞ്ഞു, കഞ്ഞി കൂടി (പൂജ്യത്തില്‍നിന്ന് 12 ശതമാനം).
അത്താഴത്തിന് ചോറ് കുറഞ്ഞു
അത്താഴത്തിന്റെ കാര്യത്തില്‍ ചോറില്‍ കാര്യമായ കുറവുണ്ടായി. 2004-ല്‍ 80.9 ശതമാനമായിരുന്നത് 2019-ല്‍ 68.6 ശതമാനമായി. ചപ്പാത്തിയും മറ്റും ആനുപാതികമായി കൂടി. രാത്രി 7.1 ശതമാനം കുടുംബങ്ങള്‍ കഞ്ഞിയാണ് കുടിക്കുന്നത്. വടക്കന്‍ കേരളത്തില്‍ 19.6 ശതമാനം വീടുകളില്‍ മറ്റിനങ്ങള്‍ എന്ന വിഭാഗത്തിലുള്ള രാത്രിഭക്ഷണശീലമുണ്ട് (പട്ടിക 11.3).

മത്സ്യ ഉപഭോഗത്തിൽ കുറവ്
സാമ്പത്തിക നിലവാരം കൂടുന്നതിനനുസരിച്ച് മത്സ്യ ഉപഭോഗം കുറഞ്ഞുവരികയായിരുന്നു 2004-ലെ പഠനത്തില്‍. എന്നാല്‍, ഈ പഠനത്തില്‍ വ്യത്യസ്ത ഡാറ്റയാണ് ലഭിച്ചത്.
ദരിദ്രവിഭാഗങ്ങളിലാണ് ഏറ്റവും കുറവ് മത്സ്യ ഉപഭോഗം- 42.4 ശതമാനം. എന്നാല്‍, ഇതിനാനുപാതികമായി മുട്ടയുടെയും ഇറച്ചിയുടെയും ഉപയോഗം കൂടിയതായി കാണുന്നുമില്ല.
തെക്കന്‍ പ്രദേശത്ത് മത്സ്യ ഉപഭോഗം കൂടിയപ്പോള്‍ മധ്യകേരളത്തില്‍ വലിയ കുറവുണ്ട് (66 ശതമാനത്തില്‍നിന്ന് 44.8 ശതമാനം).
മത്സ്യവിലയിലെ വര്‍ധനവും മുട്ടയും ഇറച്ചിയും സുലഭമായതും മത്സ്യ ഉപഭോഗം കുറക്കാന്‍ കാരണമായിട്ടുണ്ടാകാം.
ഉയര്‍ന്ന ഇടത്തരം വിഭാഗത്തില്‍ മത്സ്യ ഉപഭോഗം കൂടി- 49.9 ശതമാനത്തില്‍നിന്ന് 57.9 ശതമാനത്തിലേക്ക്. പട്ടികവര്‍ഗക്കാരില്‍ മത്സ്യ ഉപഭോഗത്തില്‍ വലിയ ഇടിവുണ്ടായി- 76.3 ശതമാനത്തില്‍നിന്ന് 29.8 ശതമാനത്തിലേക്ക്. കാര്‍ഷിക പരിസ്ഥിതിയിലെ മാറ്റം, ഉള്‍നാടന്‍ ജലസ്രോതസ്സുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നാശം എന്നിവ മത്സ്യസമ്പത്തിലുണ്ടാക്കിയ ശോഷണമാകാം ഇതിന് കാരണം.
മാംസം, മുട്ട ഉപഭോഗം കൂടി
മാംസത്തിന്റെയും മുട്ടയുടെയും ഉപഭോഗം 15 വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ വര്‍ധിച്ചു. സാമ്പത്തിക നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് ഉപഭോഗം കൂടുന്നു. ഒരു ശരാശരി ദിവസത്തില്‍ അതിദരിദ്രവിഭാഗം 10.3 ശതമാനം, ഉയര്‍ന്ന ഇടത്തരക്കാര്‍ 25.6 ശതമാനം വീതം മുട്ടയുടെ ഉപഭോഗത്തില്‍ വ്യത്യാസമുണ്ട്.
വടക്കന്‍- മധ്യ കേരളത്തിലാണ് മാംസ ഉപഭോഗം കൂടിയത്. മുസ്‌ലിം വിഭാഗത്തില്‍ 8.9 ശതമാനത്തില്‍നിന്ന് 30.9 ശതമാനത്തിലേക്കാണ് വര്‍ധന (പട്ടിക 11.4, ചിത്രം 11.1).


റേഷനരി ഉപഭോഗം കൂടി
2004-ല 4.3 ശതമാനം കുടുംബങ്ങളാണ് സ്വന്തമായി നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നത് എങ്കില്‍ 2019-ല്‍ 2.1 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന സാമ്പത്തിക വിഭാഗങ്ങളിലടക്കം റേഷനരി ഉപയോഗം കൂടി. അതി ദരിദ്രവിഭാഗക്കാരില്‍ 52.2 ശതമാനം കുടുംബങ്ങളാണ് റേഷനരിയെ ആശ്രയിക്കുന്നത് (പട്ടിക 11.5).

പാന്റ്സ് ധരിക്കുന്നവർ കൂടി
സാധാരണ പുരുഷവേഷമായ മുണ്ടും ഷര്‍ട്ടും കുറഞ്ഞുവരികയാണെങ്കിലും ഇപ്പോഴും 65.3 ശതമാനം പുരുഷന്മാരും പുറത്തുപോകുമ്പോള്‍ ധരിക്കുന്നത് ഈ വേഷമാണ്. മുന്‍ തലമുറയില്‍ 1.8 ശതമാനം മാത്രമാണ് പാന്റ്‌സ് ധരിച്ചിരുന്നത്. 2004-ല്‍ പാന്റ്‌സ് ധരിക്കുന്നവരുടെ എണ്ണം 25.5 ശതമാനമായിരുന്നുവെങ്കില്‍ 2019-ല്‍ 33.9 ശതമാനമായി ഉയര്‍ന്നു. ഒറ്റമുണ്ട് മാത്രം ധരിച്ചിരുന്ന മുന്‍ തലമുറ ഏതാണ്ട് നാമാവശേഷമായി.
ഉയര്‍ന്ന ഇടത്തരക്കാരായ വിഭാഗത്തില്‍ 42.8 ശതമാനം പേരിലും മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. 2019-ല്‍ അത് 44.7 ശതമാനമായി നേരിയ തോതില്‍ വര്‍ധിച്ചു. ഈ വിഭാഗത്തില്‍ 54.6 ശതമാനം പേരുടെ വസ്ത്രം പാന്റ്‌സ് ആയി മാറി (പട്ടിക 11.6).

സാരി കുറയുന്നു
പുറത്തുപോകുമ്പോള്‍ സാരിയുടുക്കുന്ന സ്ത്രീകളുടെ ശതമാനം 77.4 ആയിരുന്നു 2004-ല്‍. എന്നാല്‍, ഇപ്പോള്‍ സാരി ഉപയോഗം കുറഞ്ഞ്- 57.7 ശതമാനം- മറ്റു വേഷങ്ങളിലേക്ക് മാറുകയാണ്.
ചുരിദാർ, പർദ്ദ ഉപയോഗം കൂടുന്നു
2004-ല്‍ ചുരിദാര്‍, മുസ്‌ലിം സ്ത്രീകളില്‍ പര്‍ദ്ദ എന്നിവയുടെ ഉപയോഗം വളരെ കുറവായിരുന്നത് ഇപ്പോള്‍ കൂടിയിട്ടുണ്ട്. 2004-ല്‍ 51.2 ശതമാനം മുതിര്‍ന്ന മുസ്‌ലിം സ്ത്രീകളും പുറത്തുപോകുമ്പോള്‍ സാരി ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ 18 ശതമാനമായി കുറഞ്ഞു, പര്‍ദ്ദ ഉപയോഗം 66.4 ശതമാനമായി കൂടി (പട്ടിക 11.7).

കോളേജ് പ്രായത്തിലുള്ള ആണ്‍കുട്ടികളില്‍ 83.7 ശതമാനം പാന്റ്‌സാണ് ധരിക്കുന്നത്. പുതിയ തലമുറയില്‍ മുണ്ടും ഷര്‍ട്ടും വളരെ കുറച്ചുപേര്‍ മാത്രമാണ് ധരിക്കുന്നത് (4.1 ശതമാനം). പെണ്‍കുട്ടികളുടെ കോളേജ് വേഷത്തില്‍നിന്ന് സാരി ഏതാണ്ട് അപ്രത്യക്ഷമായി. ചുരിദാറാണ് 85.3 ശതമാനം പെണ്‍കുട്ടികളുടെയും വസ്ത്രം (പട്ടിക 11.8).

READ ALSO: ജീവിതനിലവാരം ഉയർന്നു,
ഒപ്പം ചികിത്സാച്ചെലവിലും വൻ വർധന;
പരിഷത്ത് കേരള പഠനം 2.0
കേരള ജനസംഖ്യ
അതിവേഗം വാർധക്യത്തിലേക്ക്- പരിഷത്ത് കേരള പഠനം 2.0
സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0
വീട്ടമ്മമാർ കുറയുന്നു,
വിദ്യാർത്ഥികൾ കൂടുന്നു;
വിവാഹം പ്രാഥമിക ലക്ഷ്യമായ
പെൺകുട്ടികൾ 7.7% മാത്രം;
പരിഷത്ത് കേരള പഠനം 2.0

