മലയാളിയുടെ ജീവിതത്തിൽ മാധ്യമങ്ങൾക്ക് എത്ര സ്വാധീനമുണ്ട്? വാർത്താചാനലുകൾ റേറ്റിംഗിനെച്ചൊല്ലി കടുത്ത മത്സരവും അവകാശവാദങ്ങളും നടത്തുന്ന സന്ദർഭത്തിൽ ഏറെ കൗതുകകരമായ ഡാറ്റയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ രണ്ടാം കേരള പഠനത്തിലുള്ളത്.
2004- നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തിൽ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്. സോഷ്യൽ മീഡിയ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ല.

പത്രം വായനയിൽ നേരിയ വർധന
ദശകങ്ങളോളം പത്രങ്ങൾക്ക് കേരളീയ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി കേരള പഠനം 2.0 പറയുന്നു. 2019-ലെ പഠനവിവരമനുസരിച്ച് 50.3 ശതമാനം വീടുകളിലാണ് പത്രങ്ങൾ വരുന്നത്. സ്വാധീനത്തിൽ കുറവാണെങ്കിലും 2004-ലെ പഠനത്തെ അപേക്ഷിച്ച്, പത്രം വരുത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്- 48.2 ശതമാനത്തിൽനിന്ന് 50.3 ശതമാനത്തിന്റെ വർധന. ഇടത്തരക്കാരാണ് പ്രധാനമായും പത്രം വരുത്തുന്നവരിൽ കൂടുതൽ. താഴ്ന്ന ഇടത്തരക്കാർ- 50.7, ഉയർന്ന ഇടത്തരക്കാർ- 80.2 ശതമാനം വീതം പത്രം വരുത്തുന്നവരാണ്.
മാസികകളുടെ എണ്ണത്തിൽ (18.5 ശതമാനം) 11 ശതമാനത്തിന്റെ കുറവുണ്ട്. 2004-ൽ 59 ശതമാനം വീടുകളിലാണ് ടെലിവിഷൻ ഉണ്ടായിരുന്നത് എങ്കിൽ 2019-ൽ 81.3 ശതമാനം വീടുകളായി ഉയർന്നു. റേഡിയോ ഉപയോഗം 64.3 ശതമാനത്തിൽനിന്ന് 19.3 ശതമാനമായി കുറഞ്ഞു (എഫ്.എം ചാനലുകളുടെ വർധിച്ച വ്യാപനത്തിന്റെ കണക്ക് പഠനത്തിൽ ഉൾപ്പെട്ടിട്ടില്ല).

അതി ദരിദ്ര വിഭാഗത്തിൽ 5.3 ശതമാനം പേരായിരുന്നു 2004-ൽ കേബിൾ ടി.വി ഉപയോഗിച്ചിരുന്നത്. 2019-ൽ ഇത് 72.4 ശതമാനമായി ഉയർന്നു.
ഇന്റർനെറ്റ് ഗോത്ര വിഭാഗം വീടുകളിലേക്ക്
ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നു. 2004-ലെ പഠനത്തിൽ ആദിവാസി വീടുകളിൽ ഇന്റർനെറ്റ് ലഭ്യതയുണ്ടായിരുന്നില്ല. 2019-ൽ 50.9 ശതമാനം വീടുകളിലും ഇന്റർനെറ്റുണ്ട്. മൊബൈൽ ഫോൺ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ടുമാത്രമാകാം ഈ വർധനവ് എന്നും പഠനം സൂചിപ്പിക്കുന്നുണ്ട് (പട്ടിക 11.9).
ഇഷ്ടം മലയാളം ചാനലുകൾ
2004-ലെ പോലെ തന്നെ 2019-ലും കേരളീയർക്കിഷ്ടം മലയാളം ചാനലുകൾ തന്നെയാണ്; 94.9 ശതമാനം. ഇംഗ്ലീഷ് ചാനലുകളുടെ സ്വാധീനം കുറഞ്ഞു. കുട്ടികൾക്കിടയിലും ചാനൽ സ്വാധീനം സമാനമാണ്.

97 ശതമാനം മലയാളം ടി.വി കാണുമ്പോൾ ഇംഗ്ലീഷ് ചാനലുകൾ കാണുന്നത് 1.9 ശതമാനം മാത്രം. താഴ്ന്ന ഇടത്തരം വിഭാഗത്തിലെ 13.8 ശതമാനം കുട്ടികൾ ഇംഗ്ലീഷ് ചാനലുകളാണ് കാണുന്നത് (പട്ടിക 11.10).
ലോകവിവരമറിയാൻ ഇന്റർനെറ്റ്
ടെലിവിഷൻ വാർത്ത കാണുന്ന സ്ത്രീകളുടെയും യുവാക്കളുടെയും എണ്ണം തുച്ഛമാണെന്ന് കേരള പഠനം പറയുന്നു. പുരുഷന്മാരിൽ 54 ശതമാനവും സ്ത്രീകളിൽ 9.2 ശതമാനവും യുവാക്കളിൽ 3.3 ശതമാനവുമാണ് വാർത്താധിഷ്ഠിത പരിപാടികൾ കാണുന്നത്. പൊതുസമൂഹത്തിലെ സ്ത്രീകളുടെ സാന്നിധ്യത്തിലുണ്ടായ മാറ്റം ഇക്കാര്യത്തിൽ പ്രകടമല്ല എന്ന് കേരള പഠനം പറയുന്നു. ചെറുപ്പക്കാർ ടി.വിയേക്കാളും ലോകവർത്തമാനം അറിയുന്നത് ഇന്റർനെറ്റിലൂടെയാണ് എന്നതിനാൽ അവരുടെ കുറവ് ഏറെ പ്രസക്തവുമല്ല.

62.4 ശതമാനം സ്ത്രീകളുടെയും ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരിപാടി സീരിയൽ തന്നെ. സ്‌പോർട്‌സ് പ്രേക്ഷകരുടെ എണ്ണത്തിൽ കാര്യമായ വർധനവില്ല- 9.2 ശതമാനത്തിൽനിന്ന് 14.5 ശതമാനം. ടെലിവിഷനിലെ വിവരാധിഷ്ഠിത പരിപാടികൾ പൊതുവേ മലയാളികളെ ആകർഷിക്കുന്നില്ല. 18.4 ശതമാനം പേരിൽ കോമഡി പരിപാടികൾക്ക് സ്വാധീനമുണ്ട് (പട്ടിക 11.11).
പുറത്തുപോയി സിനിമ കാണൽ കുറഞ്ഞു
പുറത്തുപോയി സിനിമ കാണുന്ന കേരളത്തിലെ കുടുംബങ്ങളുടെ ശീലം കുറഞ്ഞു- 20.2 ശതമാനം മാത്രം. എന്നാൽ, സാംസ്‌കാരിക പരിപാടികളിലെ പങ്കാളിത്തം കൂടി. താഴ്ന്ന ഇടത്തരക്കാരുടെയും ഉയർന്ന ഇടത്തരക്കാരുടെയും സാംസ്‌കാരിക പരിപാടികളിലെ പങ്കാളിത്തം നന്നായി കൂടി. വായനശാലാ അംഗത്വം കുറയുകയാണ് (പട്ടിക 11.12).

അതി ദരിദ്രവിഭാഗക്കാരിൽ സിനിമ കാണുന്നവരുടെ എണ്ണം 20.4 ശതമാനത്തിൽനിന്ന് 4.8 ശതമാനമായി കുറഞ്ഞു. ഗ്രാമീണ തിയേറ്ററുകൾ പൂട്ടിയതും മറ്റു സാമ്പത്തിക കാരണങ്ങളുമാകാം ഇതിനുകാരണം. മുസ്‌ലിംകളിലും പട്ടിക ജാതി- പട്ടിക വർഗക്കാരിലും പുറത്തുപോയി സിനിമ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.
ഇന്റർനെറ്റ് ഉപയോഗം സ്മാർട്ട് ഫോണിലൂടെ
2019-ലെ പഠനസമയത്ത് 50.2 ശതമാനത്തിന്റെ ഇന്റർനെറ്റ് ഉപയോഗവും സ്മാർട്ട് ഫോണിലേക്ക് മാറി (പട്ടിക 11.13). 2019-ൽ 23.5 ശതമാനമാണ് സജീവമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. 9.8 ശതമാനത്തിന് ഡെബിറ്റ് കാർഡുണ്ട്. എന്നാൽ ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് വ്യാപക വ്യാപനമുണ്ടായിട്ടില്ല.

എ.ടി.എം സേവനം വ്യാപകമായി ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ, പഠനം നടന്ന കാലയളവിനെ അപേക്ഷിച്ച് ഇപ്പോൾ വലിയ മാറ്റമുണ്ടായിരിക്കാമെന്നും പഠനം പറയുന്നുണ്ട് (പട്ടിക 11.14).
READ ALSO: മാംസം, മുട്ട ഉപഭോഗം കൂടുന്നു,
സാരിയോട് പ്രിയം കുറയുന്നു,
പർദ്ദ ഉപയോഗത്തിൽ വൻ വർധന-
പരിഷത്ത് കേരള പഠനം 2.0
കേരള ജനസംഖ്യ
അതിവേഗം വാർധക്യത്തിലേക്ക്- പരിഷത്ത് കേരള പഠനം 2.0
സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0
വീട്ടമ്മമാർ കുറയുന്നു,
വിദ്യാർത്ഥികൾ കൂടുന്നു;
വിവാഹം പ്രാഥമിക ലക്ഷ്യമായ
പെൺകുട്ടികൾ 7.7% മാത്രം;
പരിഷത്ത് കേരള പഠനം 2.0

