സാമുദായിക- വർഗീയ ചിന്തകൾ രാഷ്ട്രീയത്തിലും സർക്കാർ തലങ്ങളിലും നേരിട്ട് പ്രതിഫലിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേരള പഠനം 2.0. വിദ്യാഭ്യാസ മേഖലയിലാണ് ജാതി- മത ശക്തികൾ ഏറ്റവും പിടിമുറുക്കിയിരിക്കുന്നത്.
ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ സ്വയം നോക്കിക്കാണുന്നവരുടെ എണ്ണം 2004-ൽ നടത്തിയ സർവേയെ അപേക്ഷിച്ച് പകുതിയിലേറെ കുറഞ്ഞിട്ടുണ്ടെങ്കിലും 'നിങ്ങളുടെ അടുത്ത വീട്ടുകാർആരൊക്കെയാണ്' എന്ന ചോദ്യത്തിന് ജാതിയോ മതമോ അടിസ്ഥാനമാക്കി ഉത്തരം നൽകുന്നവരുടെ എണ്ണം 9.8 ശതമാനത്തിൽനിന്ന് 18.5 ശതമാനമായി വർധിച്ചു. ജാതി- മത വിശേഷണങ്ങൾക്കപ്പുറമുള്ള തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നവർ കൂടിവരുന്നുണ്ട് എന്നും കേരള പഠനം പറയുന്നു. അപ്പോഴും ജാതി- മത അടിസ്ഥാനത്തിൽ അയൽക്കാരെ നോക്കിക്കാണുന്നവരുടെ എണ്ണവും കൂടുന്നു എന്നത് സമൂഹത്തിൽ വിഭാഗീയത പിടിമുറുക്കുന്നതിന്റെ സൂചനയായാണ് പഠനം വിലയിരുത്തുന്നത് (പട്ടിക 12.1).

2004- നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തിൽ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്.
മതാധിഷ്ഠിത രാഷ്ട്രീയത്തെ കേരളം അംഗീകരിക്കുന്നില്ല എന്ന് പഠനത്തിലെ പ്രതികരണങ്ങൾ കാണിക്കുന്നു. ജാതി അധിഷ്ഠിത രാഷ്ട്രീയത്തിനും അനുകൂല പ്രതികരണങ്ങളല്ല ലഭിച്ചത്. 2004-ൽ 3.4 ശതമാനം പേർ ജാതിരാഷ്ട്രീയത്തെ അനുകൂലിച്ചപ്പോൾ 2019-ൽ 2.6 ശതമാനമായി ചുരുങ്ങി. എന്നാൽ, സ്‌കൂൾ പ്രവേശനത്തിൽ ജാതി- മത സ്ഥാപനങ്ങൾ താൽപര്യപ്പെടുന്നവരുടെ എണ്ണം 10.7 ശതമാനമാണ്. ഇവരുടെ എണ്ണത്തിൽ ചെറിയ കുറവു മാത്രമാണുണ്ടായത്.
ഇതര മത വിവാഹം,
വിജാതീയ വിവാഹം
വിജാതീയ വിവാഹങ്ങളോടുള്ള വിയോജിപ്പ് 2004-ലെ സർവേയിൽനിന്ന് അൽപം വർധിച്ചിട്ടുണ്ട്. 2004-ൽ 26.5 ശതമാനം, 2019-ൽ 30.7 ശതമാനം. എന്നാൽ, ഇതര മതവിഭാഗങ്ങളുടെ കാര്യത്തിൽ എതിർപ്പ് അൽപം കുറഞ്ഞു- 2004-ൽ 41.7 ശതമാനം, 2019-ൽ 35.8 ശതമാനം.
പട്ടികജാതി വിഭാഗത്തിൽ ഇതര സമുദായ വിവാഹങ്ങളോട് അത്ര എതിർപ്പില്ല (14.7 ശതമാനം). എന്നാൽ, പട്ടികവർഗം, മുന്നാക്ക ക്രിസ്ത്യൻ വിഭാഗം, മുന്നാക്ക ഹിന്ദു വിഭാഗം എന്നിവരിൽ എതിർപ്പ് കൂടുതലാണ്. ഇതര മത വിവാഹങ്ങളോട് ഏറ്റവും എതിർപ്പുള്ളത് മുസ്‌ലിം വിഭാഗത്തിലാണ്, 61.6 ശതമാനം. എന്നാൽ, 2004-ലെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞു.
മുന്നാക്ക ക്രിസ്ത്യൻ (31.6 ശതമാനം), മുന്നാക്ക ഹിന്ദു (31.1 ശതമാനം) വിഭാഗങ്ങളിലാണ് ഇതരമതവിഭാഗങ്ങളോട് ശക്തമായ എതിർപ്പ്. ഇതര ജാതികളിൽനിന്നുള്ള വിവാഹത്തിനോടുള്ള എതിർപ്പ് ഹിന്ദു വിഭാഗത്തിൽ മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ ആഭിമുഖ്യമുള്ളവരുടെ കാര്യമെടുത്താൽ, എൽ.ഡി.എഫ് അനുഭാവമുള്ളവരേക്കാൾ യു.ഡി.എഫ്, ബി.ജെ.പി ആഭിമുഖ്യമുള്ളവർക്കാണ് എതിർപ്പ് കൂടുതൽ.
സ്വന്തം സമുദായത്തിന്റെ
വിദ്യാലയങ്ങളോടുള്ള ആഭിമുഖ്യം
സ്വന്തം സമുദായം നടത്തുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാൻ ഇഷ്ടമുള്ളവരുടെ അനുപാതത്തിൽ വലിയ വ്യത്യാസമില്ല. പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിലാണ് ഈ താൽപര്യം കൂടുതൽ. മുസ്‌ലിം വിഭാഗത്തിൽ ഈ താൽപര്യം ഗണ്യമായി കുറഞ്ഞു- 13.1 ശതമാനത്തിൽനിന്ന് 2.4 ശതമാനത്തിലേക്ക് (പട്ടിക 12.2).

ഭരണനയങ്ങളെക്കുറിച്ചുള്ള
അഭിപ്രായം
നോട്ട് നിരോധിച്ചതും ഗ്യാസ് സബ്‌സിഡി നിർത്തിയതും രാജ്യത്തിന് ദോഷം ചെയ്തു എന്നു കരുതുന്നവരാണ് 60 ശതമാനവും. ജി.എസ്.ടി രാജ്യത്തിന് ദോഷകരമെന്ന് കരുതുന്നവർ 41 ശതമാനം മാത്രമാണ്. എന്നാൽ, അത് കുടുംബത്തിന് ഗുണകരമല്ല എന്ന് 56 ശതമാനവും കരുതുന്നു. ഗോവധനിരോധനം രാജ്യത്തിനും കുടുംബത്തിനും ഗുണകരമല്ല എന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു (പട്ടിക 12.3).

ജനകീയമാകാത്ത
സർക്കാർ ഓഫീസുകൾ
കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് പ്രതീക്ഷിച്ച തോതിൽ ജനകീയമാകാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രതികരണങ്ങൾ കാണിക്കുന്നത്. സംസ്ഥാന സർക്കാർ ഓഫീസുകൾ സൗഹൃദപരമാണ് എന്ന് കരുതുന്നവരുടെ എണ്ണം 2004-ൽ 9.6 ശതമാനമായിരുന്നു. 2019-ൽ 24.4 ശതമാനമായി വർധിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കാര്യത്തിൽ 28.1 ശതമാനത്തിൽനിന്ന് 10.7 ശതമാനമായി കുറയുകയും ചെയ്തു (പട്ടിക 12.5).

ഇലക്ട്രിസിറ്റി ഓഫീസുകളിൽ കാര്യങ്ങൾ നടക്കാൻ പ്രയാസമാണെന്ന് പറഞ്ഞവർ 2004-ൽ 64.6 ശതമാനമായിരുന്നത് 2019ൽ 15.9 ശതമാനമായി കുറഞ്ഞു. കൃഷിഭവൻ: 2004- 50.9 ശതമാനം, 2019- 18.5 ശതമാനം, ശുദ്ധജലവിതരണം: 2004-66.7 ശതമാനം, 2019- 19.1 ശതമാനം, രജിസ്‌ട്രേഷൻ: 2004- 64.4 ശതമാനം, 2019- 26.7 ശതമാനം എന്നിങ്ങളെ വിവിധ മേഖലകളിൽ പ്രതികരണങ്ങൾ വ്യത്യസ്തമാണ്.
പൊലീസ് സ്‌റ്റേഷനിൽനിന്ന് സേവനങ്ങൾ ലഭിക്കാൻവിഷമമാണെന്ന് 2004-ൽ 75 ശതമാനം പേരാണ് പറഞ്ഞത്. എന്നാൽ, 2019-ൽ ഇത് 30.8 ശതമാനമായി കുറഞ്ഞു. കുറെക്കൂടി ശ്രമിച്ചാൽ സർക്കാർ സ്ഥാപനങ്ങളെ ഒരു പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമായ വിധത്തിൽ പരിവർത്തിപ്പിക്കാം എന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് കേരള പഠനം പറയുന്നു (പട്ടിക 12.4).

കേരളത്തിലെ സാഹചര്യത്തിൽ പ്രാദേശിക ഗവൺമെന്റുകളെയാണ് ഏറ്റവും ജനപക്ഷ സ്ഥാപനങ്ങളായി ജനങ്ങൾ കാണുന്നത്. 2004-ൽ 29.9 ശതമാനമായിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അനുകൂലമായ പ്രതികരണം 2019-ൽ 42.2 ശതമാനമായി വർധിച്ചു.
കൈക്കൂലി കുറഞ്ഞു, പക്ഷേ…
സർക്കാർ ഓഫീസുകളിൽ കൈക്കൂലി കുറഞ്ഞിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഓൺലൈൻ സംവിധാനം, ജനങ്ങൾക്ക് അറിവ് ലഭിച്ചത്, ജീവനക്കാർക്ക് നൽകിയ പരിശീലനങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയ കാരണങ്ങൾ ഇതിനുപുറകിലുണ്ടാകാമെന്ന് പഠനം പറയുന്നു.

ഒരു വർഷത്തിനിടയിൽ സർക്കാർ ഓഫീസുകളിൽ കൈക്കൂലി കൊടുക്കേണ്ടിവന്നവരുടെ എണ്ണം 2004-ൽ 25.9 ശതമാനമായിരുന്നത് 2019-ൽ 8.6 ശതമാനമായി കുറഞ്ഞു. എന്നാൽ, കൊടുത്തവരിൽ 57.6 ശതമാനവും നിർബന്ധിതരായി കൊടുത്തവരാണ്.

സംഘടനകളിലെ അംഗത്വം
സംഘടനകളിലുള്ള അംഗത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ട്. രാഷ്ട്രീയ പാർട്ടികളിലുള്ള അംഗത്വം 14.5 ശതമാനം മാത്രമാണ്. സമുദായ സംഘടനകളിലും അത്രത്തോളം പേരാണ് അംഗങ്ങൾ. രാഷ്ട്രീയപാർട്ടി അംഗത്വം ഏറ്റവും കൂടുതൽ പട്ടികജാതിക്കാരിലാണ്. ഏറ്റവും കുറവ് പിന്നാക്ക ക്രിസ്ത്യാനികളിലും പട്ടിക വർഗക്കാരിലും. സാംസ്‌കാരിക സംഘടനകളിലെ അംഗത്വം വെറും 2.4 ശതമാനം.
സഹകരണ സംഘങ്ങളിൽ മെച്ചപ്പെട്ട അംഗത്വമുണ്ട്; 55.3 ശതമാനം.
ഉയർന്ന സാമ്പത്തിക നിലയുള്ളവരാണ് സംഘടനകളിലെ അംഗത്വത്തിൽ കൂടുതലും. സമുദായ സംഘടനകളിലെ അംഗത്വത്തിൽ കൂടുതൽ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളാണ് (പട്ടിക 12.8).

പ്രശ്നപരിഹാരത്തിന്
അയൽപക്കവും രാഷ്ട്രീയക്കാരും
രാഷ്ട്രീയ പ്രവർത്തകർക്ക് അംഗീകാരം ഗണ്യമായി വർധിച്ചു. പട്ടികജാതി- പട്ടികവർഗക്കാർക്കിടയിലാണ് രാഷ്ട്രീയ പ്രവർത്തകർക്ക് ഏറ്റവും ഉയർന്ന അംഗീകാരമുള്ളത്.
പ്രശ്‌നപരിഹാരത്തിന് കേരളീയർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അയൽക്കാരെയും രാഷ്ട്രീയക്കാരെയുമാണ്. ബന്ധുക്കൾ, പൊലീസ് എന്നിവരാണ് അടുത്തത്. സമുദായ സംഘടനകളെ കാര്യമായി ആരും ആശ്രയിക്കുന്നില്ല. ദരിദ്രരെ അപേക്ഷിച്ച് സമ്പന്നരാണ് പൊലീസിനെ കൂടുതൽ ആശ്രയിക്കുന്നത്.

സഹായത്തിന് അയൽക്കാരെയും രാഷ്ട്രീയക്കാരെയും കൂടുതലായി ആശ്രയിക്കുന്നത്, ജാതിക്കും മതത്തിനും അതീതമായ മാനവികതയുടെ ലക്ഷണമാണ് എന്ന് പഠനം പറയുന്നു.
ഭൂപരിഷ്കരണം ഗുണകരമായോ?
ഭൂപരിഷ്‌കരണം ഗുണകരമായി എന്ന് കരുതുന്നവർ, അത് മോശമായി എന്ന് കരുതുന്നവരേക്കാൾ 15 മടങ്ങ് അധികമായിരുന്നു, 2004-ൽ. എന്നാൽ, ഗുണകരമായി എന്നു കരുതുന്നവർ 2019-ൽ, 33 മടങ്ങായി വർധിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം സമൂഹത്തിനോ കുടുംബങ്ങൾക്കോ ഗുണകരമാണ് എന്ന അഭിപ്രായം ഉയർന്നുവന്നിട്ടില്ല. പണം നൽകി ഉയർന്ന യോഗ്യതകൾ നേടിയ സമ്പന്ന- ഇടത്തരം വിഭാഗങ്ങളിലും ഇതിനോട് അനുകൂല സമീപനമല്ല ഉള്ളത് (പട്ടിക 12.11).

എൽ.ഡി.എഫ്, യു.ഡി.എഫ്,
ബി.ജെ.പി- പിന്തുണ എവിടെനിന്ന്?
രാഷ്ട്രീയ പാർട്ടികൾക്ക് ആരെല്ലാം പിന്തുണ നൽകുന്നു?
പിന്നാക്ക ഹിന്ദു വിഭാഗവും പട്ടികജാതി വിഭാഗവുമാണ് എൽ.ഡി.എഫിന്റെ ശക്തി. ക്രിസ്ത്യൻ- മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ആപേക്ഷികമായി യു. ഡി.എഫിനെ കൂടുതൽ പിന്തുണയ്ക്കുന്നത്. മുന്നാക്ക ഹിന്ദുക്കളാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രം. 2004-ലെ അപേക്ഷിച്ച് എൽ.ഡി.എഫ് പിന്നാക്ക ഹിന്ദു, പട്ടിക ജാതി വിഭാഗങ്ങളിലും ബി.ജെ.പി മുന്നാക്ക- പിന്നാക്ക ഹിന്ദുക്കളുടെ ഇടയിലും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരമായി ഒരേ മുന്നണിയ്ക്ക് വോട്ടു ചെയ്യുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ, 2004-ലെ 66.8 ശതമാനത്തിൽനിന്ന് 2019-ൽ ഇവരുടെ എണ്ണം 60.1 ശതമാനമായി കുറഞ്ഞു (പട്ടിക 12.13).

അന്ധവിശ്വാസങ്ങൾ
കൂടിവരികയാണോ?
2004-ൽ വളരെ കുറഞ്ഞ തോതിൽ മാത്രം ജാതകം നോക്കൽ പതിവുണ്ടായിരുന്ന ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗത്തിൽ തോത് വർധിച്ചിട്ടുണ്ട് (11 ശതമാനം). രോഗശാന്തി ശുശ്രൂഷ പ്രധാനമായും ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. പട്ടികവർഗക്കാരിൽ മുൻകാലത്തെ അപേക്ഷിച്ച് ഇക്കാര്യത്തിലുള്ള ശതമാനം ഇരട്ടിയായി. ആൾദൈവവിശ്വാസം എല്ലാ വിഭാഗങ്ങളിലും കുറഞ്ഞുവരികയാണ് (പട്ടിക 12.14).

ആഗോളതലത്തിലും രാജ്യത്തിനക്കത്തും ഫാഷിസ്റ്റ് ചിന്തകൾക്ക് സ്വാധീനമേറുന്നതിന്റെ പ്രതിഫലനങ്ങൾ കേരളത്തിലും കാണാമെന്ന് കേരള പഠനം സൂചിപ്പിക്കുന്നു. എന്നാൽ, ഭൂരിപക്ഷം കേരളീയരുടെയും അഭിപ്രായങ്ങൾ ഇപ്പോഴും പുരോഗമനപക്ഷത്തുതന്നെയാണ് എന്നാണ് പഠനത്തിൽ കാണുന്നത്. മലയാളിയുടെ ചിന്താപരിസരത്തെ നിർണയിക്കുന്നതിൽ സാമൂഹിക - സാമ്പത്തിക വിഭജനങ്ങൾ പ്രസക്തമാണെന്നും കേരള പഠനം അടിവരയിടുന്നു.
READ ALSO: കേരളത്തിൽ
പട്ടിക വിഭാഗക്കാരും മുസ്‍ലിംകളും
ഏറ്റവും ദരിദ്രർ
ടി.വി വാർത്ത കാണുന്ന
സ്ത്രീകളുടെയും യുവാക്കളുടെയും
എണ്ണം തുച്ഛം-
പരിഷത്ത് കേരള പഠനം 2.0
മാംസം, മുട്ട ഉപഭോഗം കൂടുന്നു,
സാരിയോട് പ്രിയം കുറയുന്നു,
പർദ്ദ ഉപയോഗത്തിൽ വൻ വർധന-
പരിഷത്ത് കേരള പഠനം 2.0
കേരള ജനസംഖ്യ
അതിവേഗം വാർധക്യത്തിലേക്ക്- പരിഷത്ത് കേരള പഠനം 2.0
സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0
വീട്ടമ്മമാർ കുറയുന്നു,
വിദ്യാർത്ഥികൾ കൂടുന്നു;
വിവാഹം പ്രാഥമിക ലക്ഷ്യമായ
പെൺകുട്ടികൾ 7.7% മാത്രം;
പരിഷത്ത് കേരള പഠനം 2.0

