ലാസർ ഷൈൻ

എന്റെ പ്രിയ പച്ചവട്ടങ്ങളേ…

സോഷ്യൽ മീഡിയ ആക്റ്റിവിസത്തിലൂടെ കേരളം എങ്ങനെയാണ് നവ സമരങ്ങളുടെ സ്​പെയ്സ് ആയി മാറിയത് എന്ന് എഴുതുകയാണ് ലാസർ ഷൈൻ.

2014 സെപ്റ്റംബർ 8:
അന്നൊരു ബാനറുമേന്തി കുറേപ്പേർ തിരുവനന്തപുരത്തു കൂടി നീങ്ങുന്നുണ്ട്.
ഞാനതിലില്ല.
ബാനറിലെ വാചകം ഇതാണ്: നിൽപ്പ് സമരത്തിന് സോഷ്യൽ മീഡിയ ഐക്യദാർഢ്യ സത്യാഗ്രഹം.
നവമാധ്യമ കൂട്ടായ്മ, ഒപ്പു മരം തുടങ്ങിയ പേരുകളും ആ ബാനറിൽ കാണാം.

ആ സെപ്റ്റംബർ എട്ടു കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷമാകുന്നു. നവമാധ്യമം എന്ന നില, ഡിജിറ്റൽ മീഡിയ ആർജ്ജിച്ചെടുത്ത പത്തുവർഷത്തെ സൂചിപ്പിക്കുന്ന ഒരു ദൃശ്യമായി ഞാനതിനെ കാണുന്നു. വ്യക്തിപരമായിക്കൂടി.

ആദിവാസി ജനതയുടെ നിൽപ്പുസമരം നടക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ പൂർണ്ണമായും അവഗണിച്ചു. അപ്പോഴാണ്, ‘നവമാധ്യമ കൂട്ടായ്മ’ എന്ന കൂട്ടർ ഡിജിറ്റൽ ലോകത്തുനിന്ന് നേരെ തെരുവിലേക്കിററങ്ങി ഐക്യദാർഢ്യ സത്യാഗ്രഹം നടത്തുന്നത്.

കോളേജ് രാഷ്ട്രീയകാലം കഴിഞ്ഞ്, പ്രിന്റ് മീഡിയ ജേണലിസവുമായി നീങ്ങുകയായിരുന്നു ഞാൻ. ഇതിനിടയ്ക്ക് ഒരിക്കൽ അന്നത്തെ ഇന്ത്യാവിഷനിൽ ഇന്റർവ്യുവിന് ചെല്ലുന്നുണ്ട്. സഹദേവൻ സാറിനു മുന്നിൽ എത്തുന്നു. പുള്ളിക്കാരൻ എന്നോട് മെയിൽ ഐഡി ചോദിക്കുന്നു. എനിക്കതില്ല എന്നു പറയുന്നു. പുള്ളിയുടെ ലാപ് എന്റെ മുന്നിലേക്ക് തിരിച്ചുവെച്ച് ഒന്നുണ്ടാക്കു എന്നു പറയുന്നു. അന്നത്തെ എന്റെ അവസ്ഥ, എനിക്കതിൽ ടൈപ്പ് ചെയ്യാൻ പോലും അറിയില്ലെന്നതാണ്. പേപ്പറിൽ എഴുതുന്ന ജേണലിസമാണ് അന്നെന്റേത്. മെയിൽ ഐഡി ഞാൻ അയച്ചുതരാം എന്നു പറഞ്ഞിറങ്ങുന്നു. സുജിത്തേട്ടനെ വിളിക്കുന്നു. പുള്ളി എനിക്ക് ഐഡി ഉണ്ടാക്കി തരുന്നു- [email protected], ഇന്നും അതാണ് മെയിൽ ഐഡി.

ഞാനന്ന് ജോലി ചെയ്യുന്ന പത്രം ഓഫീസിൽ ഡി ടി പി ചെയ്യുന്ന ചങ്ങാതിയുണ്ട്. അവൻ എന്നോട് ടൈപ്പ് ചെയ്യുന്നത് പഠിക്കാൻ പറയും. അതിന് മിനക്കെടാറില്ല. പേന കൊണ്ട് എഴുതിയാലേ ചിന്തിക്കാൻ പറ്റൂ- എന്നതു പോലുള്ള എന്തൊക്കയോ ന്യായങ്ങളും പറയും. ഒരു ദിവസം അവൻ മലയാളം കീബോർഡ് ലേഔട്ട് എനിക്ക് തരുന്നു. ഞാനത് വെച്ച് അ ആ അടിക്കുന്നു. വാക്കടിക്കുന്നു. ടൈപ്പിങ് പഠിക്കുന്നു.

പേപ്പറിൽ എഴുതുന്ന ജേണലിസമാണ് അന്നെന്റേത്. പേന കൊണ്ട് എഴുതിയാലേ ചിന്തിക്കാൻ പറ്റൂ- എന്നതു പോലുള്ള എന്തൊക്കയോ ന്യായങ്ങളും.
പേപ്പറിൽ എഴുതുന്ന ജേണലിസമാണ് അന്നെന്റേത്. പേന കൊണ്ട് എഴുതിയാലേ ചിന്തിക്കാൻ പറ്റൂ- എന്നതു പോലുള്ള എന്തൊക്കയോ ന്യായങ്ങളും.

പിന്നീട് ഓർക്കുട്ട് വന്നു. മലയാളം ടൈപ്പ് ചെയ്യലും മെസേജ് അയക്കലും ഓർക്കുട്ട് ഫ്രണ്ട്സും ഉണ്ടാകുന്നു. പണ്ടെന്നോ കണ്ടവരെ വീണ്ടും കണ്ടുമുട്ടുന്നു. കീപാഡിലൂടെ അവരെ തൊടുന്നു. അപ്പോഴേക്കും ഫേസ്ബുക്ക് എത്തി. കൂട്ടായ്മകളും ഗ്രൂപ്പുകളും ഉണ്ടാകുന്നു. സമാന്തര മാഗസിനുകൾ വായിച്ചുവളർന്ന കൗമാരക്കാർ, ലോകത്തിന്റെ പലയിടങ്ങളിൽ നിന്ന് ഫേസ്ബുക്കിലേക്ക് വരുന്നു. ചർച്ചകൾ, സംസാരങ്ങൾ, ഇടപെടലുകൾ, നീണ്ടെഴുത്തുകൾ.

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ആദ്യമായി ഫേസ്ബുക്ക് ഫ്രണ്ട്സിന് നന്ദി എഴുതിക്കാണിച്ചത്. ഇന്ന് ആ നന്ദിയെഴുതാതെ ഒരു സിനിമയും റിലീസാവില്ല. സോൾട്ട് ആൻഡ് പെപ്പർ പോസ്റ്ററുകൾ കുറച്ചു മാത്രം അച്ചടിച്ച് മതിലിൽ ഒട്ടിച്ച സിനിമയാണ്. പോസ്റ്റർ മൊത്തം ഒട്ടിയത് ഫേസ്ബുക്ക് വാളിലാണ്. സോൾട്ട് ആൻഡ് പെപ്പറിന്റെ വലിയ വിജയവും ജനകീയതയും സോഷ്യൽ മീഡിയയുടെ പവർ അറിയിച്ച സംഭവമാണ്.

ഏതാണ്ട്, അതേകാലത്താണ് ജോസഫ് മാഷിന്റെ കൈവെട്ടുന്നത്. ജോസഫ് മാഷിനെ കണ്ട് ഞാൻ കലാകൗമുദിക്കായി ഒരു ലേഖനം എടുത്തിരുന്നു. അത് ഫേസ്ബുക്കിലും ഇട്ടു. അപ്പോഴേക്കും നവമാധ്യമത്തിന്റെ കരുത്ത് നമ്മൾ അറിയുകയും അതിലിടപെടുകയും ചെയ്യുന്നുണ്ട്. വ്ലോഗിന്റെ തുടർച്ചയായിരുന്നു ഫേസ്ബുക്ക് കുറിപ്പുകൾ.

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ആദ്യമായി ഫേസ്ബുക്ക് ഫ്രണ്ട്സിന് നന്ദി എഴുതിക്കാണിച്ചത്.
സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ആദ്യമായി ഫേസ്ബുക്ക് ഫ്രണ്ട്സിന് നന്ദി എഴുതിക്കാണിച്ചത്.

ആദിവാസി ജനതയുടെ നിൽപ്പുസമരം നടക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ പൂർണ്ണമായും അവഗണിച്ചു. അപ്പോഴാണ്, ‘നവമാധ്യമ കൂട്ടായ്മ’ എന്ന കൂട്ടർ ഡിജിറ്റൽ ലോകത്തുനിന്ന് നേരെ തെരുവിലേക്കിററങ്ങി ഐക്യദാർഢ്യ സത്യാഗ്രഹം നടത്തുന്നത്. നിൽപ്പു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആദ്യമായി എല്ലാവരും ഒരേ പ്രൊഫൈൽ പടങ്ങൾ ഇടുന്നത്. നിൽപ്പുസമരത്തിന്റെ മാധ്യമമായി ഫേസ്ബുക്ക് മാറി. തുടർന്ന്, ആഷിക്ക് അബുവിന്റെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകർ നിൽപ്പുസമരത്തിനെത്തിയപ്പോഴാണ് മുഖ്യധാര സമരത്തിലേക്ക് എത്തുന്നത്. നിൽപ്പുസമരത്തെ പിന്തുണച്ച് അപ്പോഴേക്കും വലിയൊരു നവമാധ്യമ കൂട്ടായ്മ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

കിസ് ഓഫ് ലവ് (ചുംബന സമരമെന്ന് അറിയപ്പെട്ടു)- ആഹ്വാനം ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട് ഇന്ത്യയിലെ നവസമരങ്ങളുടെ വലിയൊരു പ്രതിരോധനിര കേരളത്തിൽ രൂപപ്പെട്ടു. ഇരിക്കൽ സമരം, കാതിക്കുടം, ചലോ മുതലമട, എന്റെ വക 500, ചെങ്ങറ വാർഷികം, നാപ്കിൻ പ്രൊട്ടസ്റ്റ്, മനുഷ്യസംഗമങ്ങൾ, അമാനവ സംഗമം- നവസമരങ്ങൾ എന്നൊരു മുന്നേറ്റം കേരളത്തിൽ ഉണ്ടാവുകയാണ്. ഡിജിറ്റൽ മീഡിയയിൽ ആഹ്വാനം ചെയ്യപ്പെടുകയും തെരുവിലേക്കിറങ്ങുകയും ചെയ്യുന്ന സമരങ്ങൾ. നേതൃത്വം മുന്നിൽ നിരക്കാത്ത സമരങ്ങൾ. എവിടെയും ഏതു നിമിഷവും സമരാഹ്വാനം ഉണ്ടാവുകയും ഉറപ്പായും തെരുവിലിറങ്ങുകയും ജയം കാണും വരെ തുടരുകയും ചെയ്യുന്ന ഇടപെടലുകൾ.

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ആദ്യമായി ഫേസ്ബുക്ക് ഫ്രണ്ട്സിന് നന്ദി എഴുതിക്കാണിച്ചത്. ഇന്ന് ആ നന്ദിയെഴുതാതെ ഒരു സിനിമയും റിലീസാവില്ല. സോൾട്ട് ആൻഡ് പെപ്പർ പോസ്റ്ററുകൾ കുറച്ചു മാത്രം അച്ചടിച്ച് മതിലിൽ ഒട്ടിച്ച സിനിമയാണ്. പോസ്റ്റർ മൊത്തം ഒട്ടിയത് ഫേസ്ബുക്ക് വാളിലാണ്. സോൾട്ട് ആൻഡ് പെപ്പറിന്റെ വലിയ വിജയവും ജനകീയതയും സോഷ്യൽ മീഡിയയുടെ പവർ അറിയിച്ച സംഭവമാണ്.

ഹാദിയ, മധു, ജിഷ്ണു, വിനായകൻ, കെവിൻ, ജിഷ, സിസ്റ്റർ, അഭിമന്യു- മുഖ്യധാരാ മാധ്യമങ്ങളല്ല, ഡിജിറ്റൽ മീഡിയയാണ് ഇവരുടെ നീതിക്കായി സജീവമായതും ഇടപെട്ടതും നമുക്ക് ജാതിയില്ല എന്ന നുണ പെളിച്ചതും. പെളിറ്റിക്കൽ കറക്ട്- എന്ന അളവുകോലുയർന്നത് ഡിജിറ്റൽ മീഡിയയിലൂടെയാണ്. വടയമ്പാടി ജാതിമതിൽ, ചുവടു വൈപ്പിൻ പോലെ അനേകം പോരാട്ടങ്ങൾ. ഇക്കാലം സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകൾ, ആർട്ടിവിസം പോലുള്ളവയുടെ കാലമായിരുന്നു. ഇക്കാലയളവിൽ നേതാവില്ലാസമരങ്ങളിൽ പങ്കെടുക്കുകയും, ഡിജിറ്റൽ വാളുകളിൽ പോസ്റ്റർ ഒട്ടിക്കൽ നടത്തുകയും ചെയ്യാൻ അവസരമുണ്ടായി.

കിസ് ഓഫ് ലവ് ആഹ്വാനം ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട് ഇന്ത്യയിലെ നവസമരങ്ങളുടെ വലിയൊരു പ്രതിരോധനിര കേരളത്തിൽ രൂപപ്പെട്ടു.
കിസ് ഓഫ് ലവ് ആഹ്വാനം ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട് ഇന്ത്യയിലെ നവസമരങ്ങളുടെ വലിയൊരു പ്രതിരോധനിര കേരളത്തിൽ രൂപപ്പെട്ടു.

നവസമരങ്ങളുടെ അക്കാലം എന്നെ സംബന്ധിച്ച് ‘ആർപ്പോ ആർത്തവ’ത്തോടെ വ്യക്തിപരമായി അവസാനിക്കുന്നുണ്ട്. അപ്പോഴേയ്ക്ക് ചാച്ചൻ മരിക്കുകയും ഫേസ്ബുക്കിൽ സജീവമാകാതിരിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ ഇൻസ്റ്റഗ്രാമിലായിരുന്നു കൂടുതൽ സമയവും. റീലുകൾ കാണുകയായിരുന്നു കൂടുതലും. ഡാൻസു ചെയ്യുകയും പാടുകയും ആടുകയും ഓടുകയുമൊക്കെ ചെയ്യുന്ന മറ്റൊരു മലയാളിക്കൂട്ടത്തെ കാണുകയായിരുന്നു.

കൊറോണാനന്തര ഡിജിറ്റൽ ലോകം മറ്റൊന്നാണ്. ജെൻഡർ പോലുള്ള വിഷയങ്ങളിൽ കുറേക്കൂടി ബോധമുള്ള വ്യക്തികളെ ഇൻസ്റ്റയിൽ കാണാം. സിനിമ പ്രെമോഷൻ എന്ന പേരിൽ കാറിൽ വന്നിറങ്ങുന്ന പെണ്ണുങ്ങളുടെ മുക്കും മൂലയും കാറ്റിൽപ്പൊങ്ങുന്ന വസ്ത്രവും ഇരിപ്പിനിടയിലെ തൊലിയും തപ്പുന്ന റീലുകളും മുന്നിൽ വന്നു പോകുന്നുണ്ട്. ഡിജിറ്റൽ മീഡിയകൾ അവയാണെന്നും യുട്യൂബ് ചാനലുകാരാണ് തങ്ങളെന്നും പറയുന്ന കുറേപ്പേർ. പഴയ മുഖ്യധാര, ഇവരോട് തോൽക്കുന്നതും ഡിജിറ്റൽ പാപ്പാരാസി മുഖ്യധാരയാകുന്നതും തൊട്ടു മുന്നിലുണ്ട്. ഇൻഫ്ളുവൻസേഴ്സ് എന്ന നീണ്ട നിര മുന്നിലെത്തുന്നുണ്ട്.

ഹാദിയ, മധു, ജിഷ്ണു, വിനായകൻ, കെവിൻ, ജിഷ, സിസ്റ്റർ, അഭിമന്യു- മുഖ്യധാരാ മാധ്യമങ്ങളല്ല, ഡിജിറ്റൽ മീഡിയയാണ് ഇവരുടെ നീതിക്കായി സജീവമായതും ഇടപെട്ടതും നമുക്ക് ജാതിയില്ല എന്ന നുണ പെളിച്ചതും. പെളിറ്റിക്കൽ കറക്ട്- എന്ന അളവുകോലുയർന്നത് ഡിജിറ്റൽ മീഡിയയിലൂടെയാണ്.

‘ചിലോരുടേത് ശരിയാകും. ചിലോരുടേത് ശരിയാകില്ല. എന്റത് ശരിയായില്ല’ എന്ന ആപ്തവാക്യം എനിക്ക് ഇൻസ്റ്റയിൽ നിന്നാണ് കിട്ടിയത്. വൈറലാവുക, എന്നതിനാണ് കയ്യടി. സ്വാതന്ത്ര്യസമരം, ഗാന്ധിജി- പോലുള്ളവയൊന്നും ഏശാത്ത ആ തലമുറയ്ക്ക് കേരളത്തിൽ തന്നെ നിൽക്കണമെന്നില്ല. ഇന്ത്യയും വിദ്വേഷ രാഷ്ട്രീയവും താൽപ്പര്യമില്ലാത്ത ആ തലമുറയാണ് വിദേശ വിദ്യാഭ്യാസം എന്ന വിപണി തുറന്നത്- ഇൻസ്റ്റയിൽ ഇതില്ലാം കണ്ട്, നിശ്ശബ്ദനായി ഇരിക്കുകയാണ്.

രാത്രി വൈകി ചാറ്റ്ബോക്സ് തുറന്നു നോക്കിയപ്പോൾ, പച്ച തെളിഞ്ഞു കിടപ്പുണ്ട് അവരുടെയെല്ലാം. എന്റെ പ്രിയപ്പെട്ട പച്ചവട്ടങ്ങൾ. ആ പച്ചകളോട് ഞാൻ വീണ്ടും ഹായ് പറഞ്ഞു.
രാത്രി വൈകി ചാറ്റ്ബോക്സ് തുറന്നു നോക്കിയപ്പോൾ, പച്ച തെളിഞ്ഞു കിടപ്പുണ്ട് അവരുടെയെല്ലാം. എന്റെ പ്രിയപ്പെട്ട പച്ചവട്ടങ്ങൾ. ആ പച്ചകളോട് ഞാൻ വീണ്ടും ഹായ് പറഞ്ഞു.

വല്ലാതെ സഹികെടുമ്പോൾ ഇൻസ്റ്റയിൽ, ഫേസ്ബുക്ക് ലൈനിൽ എന്തെങ്കിലും എഴുതും. അത്ര തന്നെ. അഞ്ചു വർഷത്തിനിടയ്ക്ക് ഫേസ്ബുക്ക് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. കഴിഞ്ഞിടയ്ക്കാണ് വീണ്ടും ഫേസ്ബുക്കിൽ തിരിച്ചുകയറിയത്. നോക്കുമ്പോൾ എല്ലാവരും അവിടെ തന്നെയുണ്ട്. അതേ ആർജ്ജവത്തോടെ. നീണ്ട എഴുത്തുകൾ, തുറന്നെഴുത്തുകൾ, പ്രതികരണങ്ങൾ, കമന്റുകൾ- എല്ലാമായി എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളെല്ലാം അവിടെ തന്നെയുണ്ട്. രാത്രി വൈകി ചാറ്റ്ബോക്സ് തുറന്നു നോക്കിയപ്പോൾ, പച്ച തെളിഞ്ഞു കിടപ്പുണ്ട് അവരുടെയെല്ലാം.

എന്റെ പ്രിയപ്പെട്ട പച്ചവട്ടങ്ങൾ.
ആ പച്ചകളോട് ഞാൻ വീണ്ടും ഹായ് പറഞ്ഞു.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments