'അവൻ തെറ്റുകാരനാണ്, തിരികെ വരുമ്പോൾ ട്രെയിനിൽ നിന്ന് ചാടി മരിച്ചു'.
കുറച്ചുനാൾ മുമ്പുവരെ ചികിത്സിക്കേണ്ടിവന്ന ജയിൽപ്പുള്ളിയെ പറ്റിയുള്ള വാർത്ത കേട്ടപ്പോൾ വെറുതെ ആലോചിച്ചു, ഒരു ആന്റിഡ്രിപ്രസന്റും മായ്ച്ചുകൊടുക്കാത്ത അവന്റെ തെറ്റുകൾ മരണത്താൽ തിരുത്തപ്പെട്ടുകാണുമോ?
'ഡോക്ടറെ, അവൾ ഇന്നലെ മുകളിൽനിന്ന് ചാടി. ഇപ്പോൾ ഐ സി യുവിലാണ്’, പലനാൾ എടുത്ത് കൈ പിടിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്ന പതിനാലുകാരിെയപ്പറ്റി അമ്മ സംസാരിക്കുമ്പോൾ ആ ശബ്ദത്തിലെ നിസംഗതയാണ് കൂടുതൽ മനസ്സിൽ തറഞ്ഞത്.
'ഒരു കാര്യം പറയാൻ വിളിച്ചതാണ്. അവൻ ഇന്നലെ ആസിഡ് കുടിച്ചു. ഐ സി യുവിലാണ്...'
'മാഡം, എനിക്ക് ഒന്ന് സംസാരിക്കണം. ഞാൻ ചികിത്സിച്ചിരുന്ന പെൺകുട്ടി മുകളിൽനിന്ന് ചാടി മരിച്ചു, ക്‌ളോണാസെപ്പാം ഇല്ലാതെ എനിക്ക് ഇപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല’ എന്ന് എന്റെ കൂട്ടുകാരിയായ സൈക്കിയാട്രിസ്റ്റ്. അവർ അത് പറയുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

ചിലരുണ്ട്, നമുക്കറിയാം, അവർ തെന്നി അകലുകയാണെന്ന്. മരണത്തിന്റെ വക്കിൽനിന്ന് തിരിഞ്ഞു നമ്മെ പാളിനോക്കുന്നവർ. നമ്മൾ അവരെ മരുന്നുകൊണ്ടും മന്ത്രം കൊണ്ടും പിടിക്കാൻ നോക്കുന്നു. ആവനാഴിയിലെ എല്ലാ അടവും ഉപയോഗിച്ച് ഉടുമ്പ് പിടിക്കുന്ന പോലെ പിടിച്ചു നോക്കും. എന്നാലും ആ വഴുക്കൽ നമുക്ക് മനസിലാവും. ഒന്ന് കണ്ണ് തെറ്റിയാൽ, ഒരല്പം ശ്രദ്ധ തെറ്റിയാൽ, ഒരു ചെറിയ കാറ്റ് പോലും അവരെ മരണത്തിന്റെ കൊക്കയിലേക്ക് എടുത്തെറിയാൻ അവരെ പ്രേരിപ്പിക്കും.
എന്നാൽ അതിനുമുന്നെ അവർ നമ്മളെ തിരിഞ്ഞു നോക്കും, നീട്ടിയ കൈകളിൽ പിടിക്കും. ഞാൻ ഇനി മരണത്തെ പറ്റി ചിന്തിക്കില്ല, അത്തരം തോന്നലുകൾ ഇല്ല എന്ന് നമുക്ക് ഉറപ്പ് തരും. വേണമെങ്കിൽ സുയിസൈഡ് കോൺട്രാക്ട് വരെ ഒപ്പിട്ടു തരും. ചുറ്റുമുള്ളവരും നമ്മളും ഒരു നിശ്വാസത്തോടെ ഒന്ന് നില്ക്കുന്ന, തിരിയുന്ന നിമിഷം… ഒരൊറ്റ നിമിഷം കൊണ്ട് അവർ മരണത്തെ പുൽകി കളയും, കൊഞ്ഞനം കുത്തി ചിരിച്ചു മറയും. അതും, ഭയാനകമായ മരണരീതികളിൽ. ഉയരങ്ങളിൽനിന്ന് എടുത്തെറിഞ്ഞ്, സ്വയം പൊള്ളിച്ച്, എല്ലാ എല്ലുകളും നുറുക്കി... എന്തിന്… എന്തിന്... ?
പലപ്പോഴും ഉത്തരം കണ്ടെത്താൻ കഴിയാതെ പരവേശത്തിലാണ് അവരെ സ്നേഹിച്ചിരുന്നവരുടെ പിന്നെയുള്ള ജീവിതം.
ജീവതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിൽ, ആ വേലിപ്പുറത്ത് ആടി നിന്നവരെയൊക്കെ, ഒരു ചെറുകാറ്റ് പോലും, അവരെ അടിതെറ്റിച്ച് മരണത്തിലേക്ക് സുനാമി പോലെ എടുത്തെറിയുന്നു.
എന്തിന്? എന്താണ് കാരണം?
ഡിപ്രഷനാണോ, ബോർഡർ ലൈൻ വ്യക്തിത്വമാണോ, എടുത്തുചാട്ടമാണോ, തലച്ചോറിലെ സെറോട്ടോണിൻ അപാകതകളാണോ, എന്നെ ആർക്കും വേണ്ട എന്ന ചിന്തകളാണോ, മരണമാണ് ജീവിതത്തേക്കാൾ സുന്ദരം എന്ന സ്വയം ഹനിക്കലാണോ?
എന്താണ് നീട്ടിയ കരങ്ങളെ തട്ടിമറിച്ച് തെറിച്ചു പോകാൻ അവരെ പ്രേരിപ്പിക്കുന്നത്?. ഏത് പുസ്തകത്തിലാണ് ഈ മനുഷ്യമനസിനെ പൂർണ്ണമായി ഉൾകൊള്ളുന്ന സയൻസ് എഴുതി വെച്ചിരിക്കുന്നത്?
ആരെയും അവർക്ക് കാണാൻ കഴിയാത്തത് എന്തു കൊണ്ടാണ്, അവരുടെ ലിസ്റ്റിൽ നമ്മളൊക്കെ എന്തു കൊണ്ടാണ് താഴെയായി പോകുന്നത്, ചങ്ക് പറിച്ചു കൂടെ നിന്നാലും ഉടുമ്പുപോലെ ചേർത്തുപിടിച്ചു നെഞ്ചോട് ചേർത്താലും, കൈകളും മനസും വാക്കുകളും കൊണ്ട് വരിഞ്ഞാലും, എന്തേ അവർക്ക് ജീവിതത്തെ സ്‌നേഹിക്കാൻ അതൊന്നും പോരാത്തത്, എന്തേ അവർക്ക് അവരെയല്ലാതെ വേറെയാരെയും സ്‌നേഹിക്കാൻ കഴിയാത്തത്, എന്താണ് മുന്നോട്ടു കാണാൻ അവരുടെ കണ്ണുകൾക്ക് പ്രതീക്ഷയുടെ കാഴ്ചയില്ലാത്തത്, എന്താണ് അവരുടെ കാലുകൾ മരണത്തിലേക്ക് തിരിഞ്ഞുനടക്കുന്നത്, എന്താണ് നീട്ടിയ കരങ്ങളിൽ പിടിച്ചിട്ട് അവർ അതിനെ വിട്ടുകളഞ്ഞ് പറന്നു പോകുന്നത്?

ബാക്കിയാകുന്നവരിൽ അവശേഷിക്കുന്നത് ഞെട്ടൽ, കുറ്റബോധം. എന്നേക്കുമായി അവരുടെ ജീവിതം മാറിമറിയുന്നു. PTSD (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡർ), സർവൈവർ ഗിൽറ്റുമായി (Survivor guilt) എന്നിവയുമായി ജീവിതകാലം നീറിനീറി മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കാൻ വിധിക്കപ്പട്ടവർ. The suicide Survivors… മരിച്ചവർ തനിച്ചാക്കി പോയവർ.
ഒരു ബന്ധുവിനെ പോലെ, സുഹൃത്തിനെ പോലെ ചികിത്സിച്ച ഡോക്ടറും ആ മരണത്തിന്റെ ആഘാതത്തിലായിപ്പോകും എന്നാണ് അനുഭവം. ട്രാഫിക് ജംഗ്ഷനിൽ നിന്നുപോയ വണ്ടി പോലെ എത്ര ഹോണടി കേട്ടാലാണ് പിന്നെ ഒന്ന് ഓടിത്തുടങ്ങാൻ കഴിയുന്നത്.
എവിടെയാണ് പിഴച്ചത്, എന്താണ് കാണാത്തത്, എന്ത് കൂടുതൽ ചെയ്യണമായിരുന്നു എന്ന ചോദ്യമാണ് ഓരോ പ്രാവശ്യവും ബാക്കിയാകുന്നത്? അമിസൾപ്രൈഡ് ആയിരുന്നോ, ഇ. സി. ടി ആയിരുന്നോ, എന്താണ് കൂടുതൽ ചികിത്സയിൽ ചെയ്യേണ്ടിയിരുന്നത്? പഠിച്ചത് പോരായിരുന്നോ, പരാജയമായിപ്പോയോ?
ഓരോ മരണവും എത്ര ചിന്തകളിലേക്കാണ് മനസിനെ കൊണ്ടുചെന്നെത്തിക്കുന്നത്. മഥിക്കുന്നത്..? This too will pass, look forward എന്ന ഫിലോസഫി മുറുകെ പിടിക്കണോ. എല്ലാവരെയും രക്ഷപ്പടുത്താൻ ദൈവമൊന്നുമല്ലല്ലോ എന്ന് സ്വയം ആശ്വസിപ്പിക്കണോ?. അല്ലെങ്കിലും, അല്ലലിൽ അന്വേഷിച്ചാൽ നിഴൽ പോലും കൂടെയുണ്ടാവില്ല എന്നല്ലേ. ഉത്തരം സ്വയം കണ്ടെത്തിയേ തീരൂ.
സൈക്യാട്രിയിൽ ജനിച്ചുവീണവരൊന്നുമല്ലല്ലോ നമ്മൾ എന്ന് സ്വയം ആശ്വസിപ്പിക്കണോ. ഈ ജോലിക്കുതാഴെ, നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ, പരിശീലനം സിദ്ധിച്ച അതിമാനുഷരാകാൻ കഴിയുമോ? വേദനയും വിഷമവും സ്‌നേഹവും പകയും ദേഷ്യവുമൊക്കെ അങ്ങനെത്തന്നെ തോന്നുന്ന പച്ചയായ മനുഷ്യരാണ് നമ്മളും എന്ന ചിന്തയിൽ ആശ്വാസം കൊള്ളണം, വ്യഥ ഒതുക്കണം. ഒന്ന് ഉള്ളം ശാന്തമാകുമ്പോൾ വീണ്ടും സൈക്ക്യാട്രിയെ, പഠിച്ച പാഠങ്ങളെ മുറുകെ പിടിക്കണം. മരിക്കാൻ മുങ്ങിത്താഴുന്നവരെ ഇനിയും കൈയെറിഞ്ഞു കൊടുക്കണം. അവർ നീട്ടിയ കരങ്ങളിൽ പിടിക്കുമായിരിക്കും. ബേണൗട്ട് കഴുത്തിൽ പിടി വീഴ്ത്താതെ സൂക്ഷിക്കണം.

എത്രയൊക്കെ ആഞ്ഞുപിടിച്ചാലും മരണത്തിലേക്ക് പറന്ന് പോകുന്നവരെ സമയമെടുത്ത് കൈവീശി നമ്മളും ബൈ പറഞ്ഞോളുക. തിരികെ നടക്കുക, തിരിഞ്ഞു നോക്കാതെ... എന്നാൽ മാത്രമേ ഇനി വരുന്ന അടുത്ത ആളെ താങ്ങാനുള്ള വിദ്യയും വിശ്വാസവും ഉള്ളിൽ ബാക്കിയുണ്ടാകൂ.
ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും. സൈക്യാട്രി ഇനിയും മനുഷ്യരെ പിടിക്കുന്നവരാക്കാനുള്ള ശക്തി തരട്ടെ എന്നാണ് പ്രാർത്ഥന.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നമ്മളിൽനിന്ന് നമുക്കുവേണ്ടി ചുറ്റുമുള്ളവരിൽ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമാണത്. ഒരുതരം ഭീരുത്വം. നമ്മളെല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭീരുക്കളാണ്. ആയിക്കോട്ടെ, കട്ടിയുള്ള പുറംതോട് കാട്ടുമ്പോഴും ഉള്ളിൽ അലിയുന്നൊരു ഹൃദയം കാത്തുസൂക്ഷിക്കണം. അതൊരു പരാജയമേ അല്ല എന്ന് സ്വയം ഉൾക്കൊള്ളണം. യുദ്ധങ്ങൾ ഒഴിയുന്നില്ലെങ്കിലും, ജീവിതത്തിലേക്ക് മുഖം തിരിച്ച് ഒരു പോരാളിയാകാൻ കഴിയണം, ഈ ഒരൊറ്റ ജന്മത്തിലും. ജീവിച്ചിരിക്കുന്നതിൽ ഒത്തിരിയുണ്ട് കാര്യം.
READ: കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…
കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം
