എൻ. ഇ. സുധീർ

അലോകലോകമെന്ന
പുതുകാല സമസ്യ

ജീവിതത്തിൻ്റെ ആദ്യപാതി ഇൻ്റർനെറ്റിന്റേതല്ലാത്ത കാലത്ത് അനുഭവിച്ചു തീർത്ത വ്യക്തിയെന്ന നിലയ്ക്ക് എൻ.ഇ. സുധീർ, പുതിയ സാങ്കേതികവിദ്യാലോകജീവിതത്തിന്റെ ആശങ്കകൾ പങ്കുവെക്കുന്നു. ‘‘ഞാനും ഒരു സാങ്കേതികജീവിയായി പരിണമിച്ചിരിക്കുന്നു. എൻ്റെ ജീവിതത്തിലെ എൻ്റെ പങ്ക് വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഞാനെന്നെയും എനിക്കു ചുറ്റുമുള്ള ലോകത്തെയും അറിയുന്നത് ഇടനിലക്കാരിലൂടെയാണ്. അതിൽ നിന്നുള്ള മോചനം ആഗ്രഹമായെങ്കിലും എന്നോടൊപ്പമുണ്ടായിരിക്കും, അല്ലേ?’’, അദ്ദേഹം എഴുതുന്നു.

ജീവിതം ആധികാരികമായി ജീവിച്ചുതീർക്കേണ്ടത് വ്യക്തി തന്നെയാണ്. അത്തരം ആധികാരിക ജിവിതം അനുഭവിച്ചറിഞ്ഞവരാണ് ലോകത്തെ നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരുന്നത്. ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്ക് നഷ്ടമായിരിക്കുന്നത് ഈ ആധികാരികാനുഭവങ്ങളാണ്.

സ്വാഭാവികമായ മനുഷ്യാനുഭവത്തെ നിഷേധിച്ച് അൽഗോരിതാനുഭവത്തിൻ്റെ ചതിക്കുഴിയിൽ ഭ്രമിച്ചുവശായ ഒരു തലമുറയാണ് നമ്മുടേത്. ഈ യാഥാർഥ്യത്തെപ്പോലും തിരിച്ചറിയാനോ അംഗീകരിക്കുവാനോ ഉള്ള ശേഷി ഇന്നത്തെ മനുഷ്യർക്കുണ്ടോ? ഈ ചോദ്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പുതിയകാല ജീവിതം മനുഷ്യരിൽനിന്ന് എന്തൊക്കെ സാധ്യതകളാണ് ഇല്ലാതാക്കിയിരിക്കുന്നത്? അപകട സൂചനകൾ പലരും തന്നിരുന്നു. ഇതിൻ്റെ പുറകിലെ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യരെ കേവലം ഉപഭോക്താവായി മാറ്റാനാണ് ക്യാപ്പിറ്റലിസം ശ്രമിച്ചതെങ്കിൽ പുതിയകാല പ്രത്യയശാസ്ത്രം മനുഷ്യരെ ഉല്പന്നമായി മാറ്റിയെടുത്തിരിക്കുന്നു.

സ്വാഭാവികമായ മനുഷ്യാനുഭവത്തെ  നിഷേധിച്ച് അൽഗോരിതാനുഭവത്തിൻ്റെ ചതിക്കുഴിയിൽ ഭ്രമിച്ചുവശായ ഒരു തലമുറയാണ് നമ്മുടേത്.
സ്വാഭാവികമായ മനുഷ്യാനുഭവത്തെ നിഷേധിച്ച് അൽഗോരിതാനുഭവത്തിൻ്റെ ചതിക്കുഴിയിൽ ഭ്രമിച്ചുവശായ ഒരു തലമുറയാണ് നമ്മുടേത്.

ലോകത്തെപ്പറ്റിയുള്ള ധാരണകൾ ദിനംപ്രതി മാറിമറയുകയാണ്. സത്യത്തിൽ അനുഭവം എന്നത് നമ്മളും ലോകവും തമ്മിലുള്ള ബന്ധമാണ്. വ്യക്തി എങ്ങനെയാണ് ലോകത്തിൽ ഇടപെടുന്നത്, അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അദൃശ്യമായ എന്തിൻ്റെയോ പേരാണ് അനുഭവം എന്നത്. അത്തരം മനുഷ്യാനുഭവങ്ങൾ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മറ്റു പലതിനും വല്ലാതെ മങ്ങലേറ്റിരിക്കുന്നു. ലോകവും നമ്മളും തമ്മിലുള്ള ബന്ധം നാളിതുവരെ നേരിട്ടായിരുന്നു. ഇന്നതിൽ ഇടനിലക്കാരുണ്ട്. അവരിലൂടെ മാത്രമേ നമ്മൾ ലോകത്തെ അറിയുന്നുള്ളൂ. അതുകൊണ്ടാണ് അനുഭവങ്ങൾ യാഥാർഥ്യമല്ലാതെ പോവുന്നത്. ആ ഇടനിലക്കാരൻ സാങ്കേതിക വിദ്യയാണ്. അവിടെ സൗകര്യങ്ങൾ വർദ്ധിക്കുന്തോറും നമ്മൾ യാഥാർഥ്യത്തിൽ നിന്ന് അകലുന്നു. ഇടനിലക്കാരോടുള്ള വിധേയത്വം നമ്മളിലെ മാനവികതലത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ന് നമ്മളിലേക്കെത്തുന്ന അനുഭവങ്ങളെ നമ്മൾക്ക് വിശ്വസിക്കാൻ സാധ്യമല്ല. കാരണം, അവ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടവയാണ്. നമുക്കുവേണ്ടി നമ്മൾ തന്നെ സൃഷ്ടിച്ചെടുക്കുന്ന യാഥാർഥ്യങ്ങൾ. ലോകത്തെ നമ്മൾ നമ്മളിലേക്ക് ചുരുക്കിക്കളഞ്ഞു. കാഴ്ചയും നമ്മളിലേക്ക് പരിമിതപ്പെടുത്തി. വ്യക്തീകരണം എന്ന വീക്ഷണകോണിലൂടെയാണ് മനുഷ്യരിപ്പോൾ ലോകത്തെ അറിയുന്നത്.

വരാനിരിക്കുന്നത് എന്താണ്? വരുക എന്ന പ്രയോഗത്തിൽ കാലതാമസത്തിൻ്റെ സൂചനയുണ്ട്. അതില്ലാതെയാണ് ഭാവി ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി എന്നത് ഏറ്റവും അടുത്ത തുടർച്ച എന്ന നിലയിൽ വേണം മനസ്സിലാക്കാൻ.

ബുദ്ധിയുള്ള ഉപകരണങ്ങളാൽ നിയന്ത്രിക്കപ്പെടാൻ പോകുന്ന മനുഷ്യവംശത്തിൻ്റെ ഭാവിയാണ് ഇനി കാണാനുള്ളത്. മനുഷ്യകേന്ദ്രിതലോകം അവസാനിക്കുകയും സാങ്കേതികവിദ്യാ കേന്ദ്രിതലോകം ആരംഭിക്കുകയും ചെയ്തു. അങ്ങനെ ചോദ്യം നമുക്ക് ചുരുക്കാം. ഇത് തിരിച്ചറിഞ്ഞ് മനുഷ്യർക്ക് അവരിലേക്ക് മടങ്ങാനാവുമോ?

ബമ്മർ മെഷീൻസും
നമ്മുടെ ജീവിതവും

ജറൺ ലനിയർ (Jaron Lanier ) എഴുതിയ 'Ten Arguments For Deleting Your Social Media Accounts Right Now ' എന്ന പുസ്തകത്തെപ്പറ്റി ഞാൻ ഇടയ്ക്കൊക്കെ വലിയ കുറ്റബോധത്തോടെ ഓർക്കാറുണ്ട്. 2018- ലാണ് ഈ രചന പുറത്തുവന്നത്. സൃഷ്ടിയെ തള്ളിപ്പറഞ്ഞ സൃഷ്ടാവാണ് ലനിയർ. ഡിജിറ്റൽ ലോകത്തിന്റെ ആദ്യകാല അഗ്രഗാമികളിലൊരാളായി അറിയപ്പെട്ട അമേരിക്കക്കാരനാണ് ജറൺ ലനിയർ എന്ന ഈ കമ്പ്യൂട്ടർ സയൻ്റിസ്റ്റ്. ഇന്റർനെറ്റിന്റെ കണ്ടെത്തലിൽ സുപ്രധാന പങ്ക് വഹിച്ച ലെയ്നർ അക്കാര്യത്തിൽ അവകാശവാദങ്ങളൊന്നും മുന്നോട്ടുവെക്കാറില്ല. ഇന്റർനെറ്റ് 2 എന്ന പ്രൊജക്ടിന്റെ മുഖ്യ ശാസ്ത്രജ്ഞൻ എന്ന സ്ഥാനം ലനിയർക്കായിരുന്നു. പിന്നിട് ഡിജിറ്റൽ ലോകത്തിൻ്റെ കടുത്ത വിമർശകനായും അദ്ദേഹം രംഗത്തെത്തി. ടൈം, ഫോറിൻ പോളിസി, പ്രോസ്പെക്ട് തുടങ്ങിയ പ്രശസ്ത മാധ്യമങ്ങളെല്ലാം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരാളായി അദ്ദേഹത്തെ അക്കാലത്ത് തിരഞ്ഞെടുത്തിട്ടുണ്ട്. 'Who Owns the Future ', 'You Are Not a Gadget ' , 'Dawn of the New Everything ' എന്നിവയാണ് ലെയ്നറുടെ മറ്റ് പ്രധാന രചനകൾ.

ജറൺ ലനിയർ
ജറൺ ലനിയർ

സാമൂഹ്യമാധ്യമങ്ങൾ മുന്നോട്ടുവെക്കുന്ന അപകടകരമായ അവസ്ഥയെ തുറന്നുകാട്ടുന്ന ഒന്നാണ് ലനിയറുടെ പുസ്തകം. മാനവരാശി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നവ മാധ്യമങ്ങളുടെ പിടിയിൽ നിന്നുള്ള മോചനമാണെന്ന് ഈ ഡിജിറ്റൽ ലോക പണ്ഡിതൻ അന്നേ പറഞ്ഞു. വിശ്വസനീയമായ വാദങ്ങളോടെ തന്റെ നിലപാടിനെ ശക്തമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അവയുടെ ഉപയോഗത്തിൽ നിന്ന് അകന്നുനിൽക്കുന്നതിനായി പത്ത് കാരണങ്ങൾ അദ്ദേഹം ഇതിൽ അക്കമിട്ട് നിരത്തുന്നു. സാമൂഹ്യമാധ്യമങ്ങൾ നമ്മളെ ഉപഭോക്താവായല്ല, ഉൽപ്പന്നമായാണ് കണക്കാക്കുന്നത് എന്ന അടിസ്ഥാനധാരണ പോലും നമുക്കില്ല. ഉപയോഗിക്കുന്നവർ തന്നെ ഉല്പന്നമായിത്തീരുന്ന വിചിത്ര സാഹചര്യം ഡിജിറ്റൽ ലോകം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. അതു തന്നെയാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണിയും. പൂർണ്ണമായ വേർപിരിയലിലൂടെ മാത്രമെ ഈ ഭീഷണിയെ ഒഴിവാക്കാനൊക്കൂ എന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. ഇതിലെ വാദങ്ങൾ വിശദമായി തന്നെ നോക്കേണ്ടണ്ടതുണ്ട്.

ബമ്മർ (BUMMER) ‘മെഷിൻസ്’ എന്നൊരു ചുരുക്കപ്പേരിട്ടാണ് ഈ മാധ്യമങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത്. ‘Behaviors of Users Modified, and Made into an Empire for Rent’ എന്നതിന്റെ ചുരുക്കപ്പേരായാണ് 'BUMMER ' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഈ പഠനത്തിലുടനീളം ബമ്മർ കമ്പനികൾ എന്നാണ് ലെയ്നർ സാമൂഹ്യ മാധ്യമങ്ങളെ പൊതുവിൽ വിളിച്ചിരിക്കുന്നത്. അദ്ദേഹം മുന്നോട്ടുവെക്കുന്ന പ്രധാന ആരോപണവും ഈ വാചകവുമായി ബന്ധപ്പെട്ടതാണ്. ഉപഭോക്താക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നവയാണ് ഈ മാധ്യമങ്ങളെല്ലാം എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. അത് വെറുതെ പറയുകയല്ല; ഉദാഹരണ സഹിതം വിസ്തരിച്ച് വിശദീകരിക്കുകയാണ്. ഫേസ്ബുക്കും ട്വിറ്ററും മറ്റും ഉപയോഗിക്കുന്നവർ ബോധപൂർവ്വമല്ലാത്ത ഈ മാറ്റത്തിന് വിധേയരാവുന്നു എന്നും അത് ചിലരുടെ ആവശ്യമാണെന്നു നമ്മൾ തിരിച്ചറിയണമെന്നും ലനിയർ ആവശ്യപ്പെടുന്നു.

യഥാർത്ഥത്തിൽ ഇതൊരു വലിയ ആഗോള ബിസിനസ് പ്ലാൻ തന്നെയാണ്. പ്രധാനമായും ഫേസ് ബുക്കിലൂടെയും ഗൂഗിളിലൂടെയുമാണ് ഈ ബിസിനസ് പ്ലാൻ നടപ്പിലാക്കപ്പെടുന്നത്. ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കപ്പെടുന്നതോടെ നമ്മളൊരു ഉല്പന്നമായി മാറ്റപ്പെടുകയും നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ വിൽക്കപ്പെടുകയുമാണ്. അതിന്റെ ആവശ്യക്കാർക്കനുസരിച്ച് നമ്മുടെ അഭിരുചികളിൽ മാറ്റങ്ങളും സ്വഭാവത്തിൽ സമ്മതിനിർമ്മാണങ്ങളും നടത്താനുള്ള കഴിവ് ഈ സാമൂഹ്യ മാധ്യമങ്ങൾക്കുണ്ട്. പരസ്യങ്ങളുടെ ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഒരു ഉല്പന്നം സമൂഹത്തിൽവെച്ച് അത് സ്വീകരിക്കപ്പെടുമോ എന്ന അന്വേഷണമാണ് മുമ്പൊക്കെ നടന്നിരുന്നത്. ഇന്ന് പരസ്യങ്ങൾ ഉല്പന്നങ്ങൾക്കു വേണ്ടി മനുഷ്യരുടെ മനോഭാവത്തെ മാറ്റിയെടുക്കുകയാണ്. ഒടുക്കം അവ വാങ്ങാതിരിക്കാൻ കഴിയാത്ത ഒരവസ്ഥയിൽ അവരെയെത്തിക്കുകയാണ്. ഉല്പന്നത്തിലേക്ക് ഉപഭോക്താവിനെ വലിച്ചിഴയ്ക്കുകയാണ്. ഇതിനാവശ്യമായ ദുർബല വികാരനിർമ്മാണം നടത്തുന്നത് ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളാണ്. അവ നമ്മുടെ വിവരശേഖരണ സിദ്ധിയേയും, നമുക്കിടയിലെ ബന്ധങ്ങളേയും, സാമൂഹ്യബോധത്തേയും അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. നമ്മൾ നമ്മളല്ലാതായിരിക്കുന്നു.

ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിസിനസ് മോഡൽ പോലെ അതൊരു രാഷ്ട്രീയ മോഡലായി രംഗത്തെത്തുകയാണ്. അത് ലോക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളണ്ടാക്കുന്നത് നമ്മൾ കാണുന്നുണ്ട്. പൊതുവിൽ നമ്മുടെ സാമൂഹ്യ ഘടനയെ അലങ്കോലപ്പെടുത്തുവാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ഇതിനകം സാധിച്ചിരിക്കുന്നു.

ആരൊക്കെയാണ് നമ്മളിൽ ഇത്തരം അവിഹിത സ്വാധീനം ചെലുത്തുന്നത് എന്ന വലിയ ചോദ്യമാണ് ഈ കൃതി പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ആ ചോദ്യത്തിന് ഉത്തരം കിട്ടും വരെ കാത്തിരിക്കരുതെന്നും നമ്മുടെ സോഷ്യൽ മീഡിയ ബന്ധം ഉടൻ വിച്ഛേദിക്കുകയാണ് ഏക പരിഹാരമെന്നും ഗ്രന്ഥകാരൻ അടിവരയിട്ട് പറയുന്നു. ടെക്നോളജിയല്ല നമ്മുടെ മുന്നിലെ യഥാർത്ഥ വില്ലൻ, ടെക്നോളജിയുടെ സഹായത്തോടെ മനുഷ്യരിൽ വിചിത്രമായ അവിഹിത സ്വാധീനം നടപ്പിലാക്കപ്പെടുന്നു എന്നേയുള്ളൂ.

ക്ലൗഡ് കമ്പ്യൂട്ടറിന്റെ അകത്തുനിന്ന് കൊണ്ട് പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ യന്ത്രങ്ങൾ മാത്രമാണ് ബമ്മർ ഉപകരണങ്ങൾ. അവയെ ആരും നിയന്ത്രിക്കുന്നില്ല. നിയന്ത്രിക്കപ്പെടാനായല്ല അവ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലെ വില്ലന്മാരെ തിരിച്ചറിയുക പോലും പ്രയാസം. ഇത്തരം സാങ്കേതിക വിദ്യകളുടെ കണ്ടെത്തലിൽ പങ്കാളിയായ ഒരാളാണ് ഇതൊക്കെ പറയുന്നത് എന്നതും ഓർക്കേണ്ടതുണ്ട്. ആ കഥകളൊന്നും വിശദീകരിക്കുന്നില്ലെങ്കിലും ആ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുന്നില്ല. കണ്ടെത്തിയവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് ഈ സാങ്കേതികവിദ്യകൾ വികാസം കൊണ്ടത്.

വ്യക്തിത്വം നിലനിർത്താനുള്ള ശേഷിയെ ഇല്ലായ്മ ചെയ്ത് എല്ലാവരിലും ആസക്തി നിറച്ച് അടിമകളാക്കി മാറ്റുന്നതിൽ ബമ്മർ യന്ത്രങ്ങൾ വിജയം കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ നിന്നു രക്ഷപ്പെടാൻ പൂർണ്ണമായ മാറിനിൽക്കൽ മാത്രമേ വഴിയുള്ളൂ എന്നാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാന കാഴ്ചപ്പാട്. നിങ്ങളെ സ്വതന്ത്രനാക്കാൻ, നിങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ, നിങ്ങളെ മനോവിഭ്രാന്തിയിൽ നിന്ന് മോചിതനാകാൻ, ആസക്തിയിൽ കുറവ് വരുത്താൻ - എല്ലാറ്റിനം ഒരു വഴിയേ ഉള്ളൂ. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുക. ഇതാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പരിഹാരം. ലനിയർ തൻ്റെ ഓരോ വാദവും അവസാനിപ്പിക്കുന്നത് ഈ ആവശ്യം മുന്നോട്ടുവെച്ചു കൊണ്ടാണ്.

ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിസിനസ് മോഡൽ പോലെ അതൊരു രാഷ്ട്രീയ മോഡലായി രംഗത്തെത്തുകയാണ്.
ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിസിനസ് മോഡൽ പോലെ അതൊരു രാഷ്ട്രീയ മോഡലായി രംഗത്തെത്തുകയാണ്.

നമുക്ക് സാമ്പത്തിക അന്തസ്സ് നഷ്ടപ്പെട്ടിരിക്കുന്നു. വ്യക്തി എന്ന നിലയിലെ നമ്മുടെയെല്ലാം വിവരങ്ങൾ വിറ്റ് പണമുണ്ടാക്കാൻ നമ്മളീ സാമൂഹ്യ മാധ്യമ കമ്പനികൾക്ക് അവസരമൊരുക്കിയിരിക്കുന്നു. അവർ അതുവഴി ലോകത്തിലേക്കും വെച്ച് ഏറ്റും വലിയ ലാഭമുണ്ടാക്കുന്ന കമ്പനികളായി മാറി. സത്യം എന്നത് കണ്ടെത്താനാവാത്ത എന്തോ ഒന്നായ കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. അസത്യങ്ങളുടെ സ്വീകാര്യതയാണ് സത്യത്തെ മുക്കിക്കളഞ്ഞത്. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതെന്തോ അതാണ് ബമ്മർ മെഷിനുകളുടെ അൽഗോരിതം പ്രചരിപ്പിക്കുക. അവിടെ സത്യം പരാജയപ്പെടുന്നതിൽ അത്ഭുതമില്ല. നമ്മൾക്ക് ഇക്കാലത്ത് നഷ്ടപ്പെട്ട മറ്റൊരു ഗുണം കാരുണ്യമാണ്. തെറ്റിദ്ധാരണകൾ നിറഞ്ഞ ,വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചാരത്തിലായ ഒരു കാലത്ത് കാരുണ്യം അപ്രസക്തമാകും. എല്ലാറ്റിനും പല വ്യാഖ്യാനങ്ങൾ വന്നു കൊണ്ടിരിക്കും. ആധികാരികത എന്നത് സത്യത്തെപ്പോലെ മറഞ്ഞിരിക്കും. നമുക്ക് പക്ഷം ചേർന്ന് എതിർക്കാനേ സമയം കാണൂ. കാരുണ്യം ഒരു വികാരമല്ലാതാക്കിയതും ഈ സാമൂഹമാധ്യമങ്ങൾ തന്നെയാണ്.

നിങ്ങൾ ഒരു പേരല്ല; വ്യക്തിയുമല്ല; വെറുമൊരു അക്കം മാത്രം. ഡിജിറ്റൽ ലോകത്തെ അൽഗോരിതം ആ അക്കത്തെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. ഈ സ്നേഹത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ പേര് ഡാറ്റായിസം എന്നാണ്. അതൊരു പുതിയ പ്രത്യയശാസ്ത്രമാണ്.

മുതലാളിത്തത്തിൽ നിന്ന്
ടെക്നോ ഫ്യൂഡലിസത്തിലേക്ക്

ഗ്രീക്ക് സാമ്പത്തിക ശാസ്ത്രജ്ഞനായ യാനിസ് വാറുഫാകിസ് പറയുന്നത്, മുതലാളിത്തം അവസാനിച്ചു എന്നാണ്. മുതലാളിത്തത്തിന് ബദലായി ടെക്നോ ഫ്യൂഡലിസം വന്നു കഴിഞ്ഞു എന്നും. മനുഷ്യമനസ്സിൽ അടിമമനോഭാവം ബലപ്പെടുത്തിക്കൊണ്ട് ഇൻ്റർനെറ്റ് ലോകത്തെ നിയന്ത്രിച്ചുതുടങ്ങി. ഇൻ്റർനെറ്റ് ഉല്പാദിപ്പിക്കുന്ന പുതിയ തരം കാപ്പിറ്റൽ - ക്ലൗഡ് കാപ്പിറ്റൽ - (Cloud Capital) സാമ്പ്രദായിക മുതലാളിത്തത്തെ കൊന്നുകളയുകയും അതിനു ബദലായി നിലകൊള്ളുകയും ചെയ്തു. അതിൻ്റെ പ്രത്യയശാസ്ത്രത്തെ ടെക്നോ ഫ്യൂഡലിസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

‘ടെക്നോഫ്യൂഡലിസം- വാട്ട് കിൽഡ് ക്യാപിറ്റലിസം' എന്ന പുതിയ പുസ്തകത്തിൽ (Techno Feudalism - What Killed Capitalism, Yanis Varoufakis Penguin Books) അദ്ദേഹമത് ഭംഗിയായി വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ജെഫ് ബെസോസ് ഒരു മൂലധനവും ഉല്പാദിപ്പിക്കുന്നില്ല. എന്നിട്ടും അയാൾ ഡിജിറ്റൽ ലോകത്തുനിന്ന് ഭീമമായ വാടക നേടിയെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നു. ഇതു ക്യാപ്പിറ്റലിസമല്ല; തികഞ്ഞ ഫ്യൂഡലിസമാണ്.

യാനിസ് വാറുഫാകിസ്
യാനിസ് വാറുഫാകിസ്

മനുഷ്യർ ഇപ്പോൾ വെറും പാവകളായി മാറിക്കഴിഞ്ഞു. യന്ത്രസാമ്രാജ്യത്തിൻ്റെ ഇന്ധനമായി മനുഷ്യർ മാറിക്കഴിഞ്ഞു. ഇതുവഴി പുതിയ ടെക് കമ്പനികളാണ് സമ്പാദ്യമുണ്ടാക്കുന്നത്. അൽഗോരിതമാണ് ഇപ്പോൾ മൂലധനത്തെ നിർമ്മിക്കുന്നത്. അതിനെയാണ് 'ക്ലൗഡ് കാപ്പിറ്റൽ' എന്ന് വാറുഫാക്കിസ് വിശേഷിപ്പിക്കുന്നത്. ലോകത്തിൻ്റെ അധികാരം ഈ മൂലധന സൃഷ്ടാക്കളിൽ വന്നുചേർന്നിരിക്കുന്നു. ഇവർ 'ക്ലൗഡലിസ്റ്റ്സ്' എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ വളർച്ച അസാധാരണ വേഗതയിലാണ്. ഈ പുതിയ അധികാരശക്തികൾ നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിപ്പണിക്കുകയാണെന്നും ഇത് സോഷ്യൽ ഡെമോക്രസിക്ക് വലിയ ഭീഷണിയാണെന്നും വാറുഫാകിസ് ഭയപ്പെടുന്നു. നമ്മൾ നടത്തുന്ന ഓരോ ക്ലിക്കിലും സ്ക്രോളിലും ഈ അധികാരം കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. അപൂർവ്വമായി വരുന്ന ഇത്തരം വിശകലനങ്ങൾക്കപ്പുറം ലോകം ഇതേപ്പറ്റി ആശങ്കപ്പെടുന്നുണ്ടോ? ഉത്തരം നിരാശാജനകമാണ്.

മാനവികത എന്ന മിഥ്യ

സത്യത്തിൽ നമുക്കുമുന്നിൽ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ നമുക്കിപ്പോൾ കഴിയുന്നുണ്ടോ? ഈ പുതിയ കാലത്ത് നമ്മളൊക്കെ എത്രമാത്രം സ്വതന്ത്രരാണ്? ആ ചോദ്യമേ തെറ്റാണ്. നമ്മളെത്ര മാത്രം അടിമകളാണ് എന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രസക്തി. ഏറെ പോരാടി നേടിയ സ്വാതന്ത്ര്യങ്ങൾ ഒന്നൊന്നായി നമ്മളിൽ നിന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്നു. മനുഷ്യരിൽ ബഹുഭൂരിപക്ഷവും ഡിജിറ്റൽ ലോകത്തിൻ്റെ കുരുക്കിലാണ്. നിർമ്മിതബുദ്ധിക്കാലത്തെ (age of AI) നമ്മുടെ ജീവിതത്തിനുമേൽ നമുക്കെന്ത് നിയന്ത്രണമാണുണ്ടാവുക? യഥാർത്ഥത്തിൽ അത് ഭാവിയുമായി ബന്ധപ്പെട്ട ഒരു ചോദ്യമേയല്ല; കാരണം, ഭാവി എന്നത് ഇതാ ഇവിടെയിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ്. ഭാവി എന്ന സംജ്ഞയെതന്നെ അപ്രസക്തമാകുന്ന തലത്തിലാണ് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിൻ്റെയൊക്കെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നത് മാത്രമാണ് ഇനിയിപ്പോൾ അറിയാനുള്ളത്.

ആലോചിക്കുന്തോറും പുതിയ പുതിയ ചോദ്യങ്ങൾ കടന്നുവരുന്നുണ്ട്. അൽഗോരിതങ്ങളുടെ രാഷ്ട്രീയത്തെ ആരാണ് നിയന്ത്രിക്കുക? ഒരു ഡിജിറ്റൽ റിപ്പബ്ലിക്കിൽ മനുഷ്യാവകാശങ്ങൾ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക? മാനവികത എങ്ങനെയാണ് നിലനിൽക്കുക? നടപ്പിലായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സ്വേച്ഛാധിപത്യത്തെ എങ്ങനെയാണ് പ്രതിരോധിക്കുക? ജനാധിപത്യത്തിൻ്റെ ഭാവി എന്തായിരിക്കും? സമൂഹത്തിലെ മൂല്യവസ്ഥിതിയുടെ ഭാവിയെന്ത്? സ്വന്തം വിവരങ്ങളുടെ ഉടമസ്ഥാവകാശം നമ്മളാർക്കാണ് അടിയറ വെച്ചത്? നിർമ്മിത ബുദ്ധിയുടെ അടിമയാവുമ്പോൾ നമ്മുടെ ജീവിതകാഴ്ചപ്പാടിന് എന്തു സംഭവിക്കും?

മനുഷ്യവംശം 21-ാം നൂറ്റാണ്ടിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമായിരിക്കുമെന്നാണ് പലരും കുറേക്കാലമായി പ്രവചിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിലും ഭീമമായ വെല്ലുവിളിയാണ് എ ഐ നിയന്ത്രിത സാങ്കേതികവിദ്യ മുന്നോട്ടുവെക്കുന്നത് എന്ന് ഇന്നിപ്പോൾ പലരും ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആ വഴിക്കുള്ള നിരവധി പഠനങ്ങൾ വന്നുകഴിഞ്ഞു. എ ഐ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. നമ്മുടെയൊക്കെ വീട്ടിൽ നിറയെ നമ്മളെ സേവിക്കുന്ന ഡിജിറ്റൽ ഭൃത്യന്മാരാണുള്ളത്. എന്നാൽ തിമാൻഡ്ര ഹാർക്ക്നെസ്സ് ചോദിച്ച ചോദ്യം എന്നെ അലട്ടുന്നു: ‘Technology is Not the Problem ‘ എന്ന പുസ്തകത്തിൽ അവർ മുന്നോട്ടുവെച്ച ചോദ്യം ഈ ഭൃത്യന്മാർ യഥാർത്ഥത്തിൽ ആരെയാണ് സേവിക്കുന്നത് എന്നതാണ്: “ Your house is full of Servants, but who are they really working for? They fetch what you command, but their true loyalty is to other masters’’.
നിർമ്മിതബുദ്ധി ആർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന വലിയ ചോദ്യം കാണാതെ പോവരുത്. അവിടെയാണ് വറുഫാകിസിൻ്റെ വിലയിരുത്തൽ പ്രസക്തമാകുന്നത്. ടെക്നോ ഫ്യൂഡലിസം ഒരു യാഥാർഥ്യമാണ്. സ്വതന്ത്രചിന്ത അസാധ്യമാകും വിധം ലോകത്തെ അവർ അതിവേഗം മാറ്റിപ്പണിതു കൊണ്ടിരിക്കുന്നു.

അതിസങ്കീർണമായ ഒരു കാലത്ത് പുതിയ സമസ്യകൾ ഉരിത്തിരിഞ്ഞുവരുമ്പോൾ പുതിയ ചിന്തകൾ ഉണ്ടാവുന്നു എന്നത് വലിയ കാര്യമാണ്. രാഷ്ട്രീയചിന്തയിലും സാമ്പത്തിക ദർശനത്തിലും പുതിയ ആലോചനകൾക്കു വഴിയൊരുങ്ങേണ്ടതുണ്ട്. വർത്തമാന കാലത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

മനുഷ്യാനന്തര സമൂഹത്തെപ്പറ്റിയുള്ള ആശങ്കകൾ വ്യക്തിയെന്ന നിലയിൽ എന്നെ അലട്ടുന്നുണ്ട്. കാരണം, ജീവിതത്തിൻ്റെ ആദ്യപാതി ഇൻ്റർനെറ്റിന്റേതല്ലാത്ത കാലത്താണ് അനുഭവിച്ചു തീർത്തത്. അതിൻ്റെ ഓർമ്മകൾ എന്നെ തിരുത്താൻ ശ്രമിക്കുന്നുണ്ട്. സമൂഹവുമായുള്ള എൻ്റെ ഇടപെടലിൽ അതിന്നും ചെറിയ സ്വാധീനമായി നിലനിൽക്കുന്നു. ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വേഗതയിൽ അതിന് ദുഃഖമുണ്ട്. മനനമില്ലാതെ തീരുമാനങ്ങളിലെത്തുന്നതിൽ കുറ്റബോധമുണ്ട്. ബന്ധങ്ങളിലെ വൈകാരികാംശം കുറഞ്ഞു പോകുന്നതിൽ വേദനയുണ്ട്. ശ്രദ്ധയോടെയുള്ള ജീവിതത്തെ ഞാൻ കൊതിക്കുന്നുണ്ട്. കാരണം ഞാൻ മനുഷ്യാനുഭവത്തെ കുറെയൊക്കെ അറിഞ്ഞിട്ടുണ്ട്. എന്നാൽ അതൊക്കെ എനിക്കിപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. ഞാനും ഒരു സാങ്കേതികജീവിയായി പരിണമിച്ചിരിക്കുന്നു. എൻ്റെ ജീവിതത്തിലെ എൻ്റെ പങ്ക് വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഞാനെന്നെയും എനിക്കു ചുറ്റുമുള്ള ലോകത്തെയും അറിയുന്നത് ഇടനിലക്കാരിലൂടെയാണ്. അതിൽ നിന്നുള്ള മോചനം ആഗ്രഹമായെങ്കിലും എന്നോടൊപ്പമുണ്ടായിരിക്കും, അല്ലേ?

തിമാൻഡ്ര ഹാർക്ക്നെസ്സ്
തിമാൻഡ്ര ഹാർക്ക്നെസ്സ്

ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകത്തിലെ ചില വാചകങ്ങൾ ഇവിടെ എടുത്തെഴുതിക്കൊണ്ട് എന്നിലെ പാതിമാനവൻ്റെ ആകുലതകൾ ഇവിടെ അവസാനിപ്പിക്കാം:
“"Many of our current technologies seem to view people as the problem to which devices and platforms and algorithms provide a necessary solution. If earlier technologies were an extension of our senses, today's technologies train us to mistrust our own senses and rely instead on technology.”
- The Extinction of Experience - Being Human in a Disembodied World, - Christine Rosen.

അലോകലോകമെന്ന പുതുകാല സമസ്യയെ ചുറ്റിപ്പറ്റി ആരെല്ലാമോ ചിന്തിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്തരം പുസ്തകങ്ങൾ. അതൊരു ചെറിയ ആശ്വാസമല്ല.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments