മനുഷ്യരാശിയുടെ ചരിത്രത്തിൽ പകർച്ചവ്യാധികൾ വലിയ ഭീഷണിയായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ, മാരകരോഗങ്ങളായ ക്ഷയം, കോളറ, ആന്ത്രാക്സ് എന്നിവയുടെയെല്ലാം യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി, വൈദ്യശാസ്ത്രത്തിന് പുതിയ ദിശാബോധം നൽകിയ അതുല്യപ്രതിഭയായിരുന്നു ജർമ്മൻ ഭിഷഗ്വരനും സൂക്ഷ്മജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് (Heinrich Hermann Robert Koch: 1843–1910).
ക്ഷയരോഗത്തെക്കുറിച്ചുള്ള നിർണ്ണായകമായ ഗവേഷണങ്ങളെ മാനിച്ചുകൊണ്ട് 1905-ൽ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1884-ൽ അഞ്ചാംഘട്ട കോളറ വ്യാപനത്തിനിടെ ഇന്ത്യയിൽ വച്ച് കോളറ രോഗാണുവിനെ കോക്ക് കണ്ടെത്തിയത്, ആഗോള പൊതുജനാരോഗ്യരംഗത്ത് ഒരു വഴിത്തിരിവായി മാറി.

കോളറ പഠനത്തിനുള്ള ജർമ്മൻ കോളറ കമ്മീഷൻ നിയോഗിച്ച ദൗത്യസംഘത്തിന്റെ ഭാഗമായി കോക്ക് ആദ്യം പോയത് ഈജിപ്റ്റിലേക്കായിരുന്നു. കോക്കിനോടൊപ്പം പ്രസിദ്ധ സൂക്ഷ്മജീവി ശാസ്ത്രജ്ഞരായ ജോർഗ് ഗാഫ്ക്കി, ബെർനാർഡ് ഫിഷർ എന്നിവരുമുണ്ടായിരുന്നു. 1883 ആഗസ്റ്റ് 24 ന് കോക്ക് അലക്സാൻഡ്രിയയിലെത്തി. കോളറ രോഗബാധിതരിൽ രോഗാണുപഠനം നടത്തുകയും രോഗം വന്ന് മരണമടഞ്ഞ 10 പേരിൽ ശവപരിശോധന (Necropsy) നടത്തുകയും ചെയ്തു. രോഗബാധിതരുടെ മലത്തിൽ പലതരത്തിലുള്ള രോഗാണുക്കളെ കണ്ടതിനാൽ കോളറക്ക് കാരണമായ രോഗാണുവേതെന്ന് കൃത്യമായി നിശ്ചയിക്കാൻ കഴിഞ്ഞില്ല.
എന്നാൽ ശവപരിശോധനയിൽ മിക്കവരുടെ ചെറുകുടലിലും ഒരേതരം രോഗാണുവിനെ കണ്ടെത്താൻ കഴിഞ്ഞു. ഇതായിരിക്കണം കോളറക്ക് കാരണമെന്ന നിഗമനത്തിൽ കോക്കും സഹപ്രവർത്തകരും എത്തിചേരുന്നു. എന്നാൽ രോഗാണുവിനെ ഒരു കൾച്ചർ മാധ്യമത്തിൽ വളർത്തിയെടുക്കാൻ കോക്കിന് കഴിഞ്ഞില്ല. മാത്രമല്ല മറ്റ് കുരങ്ങ്, പട്ടി, എലി എന്നീ മൃഗങ്ങളിലേക്ക് രോഗാണുസംക്രമണം നടത്തുന്നതിലും പരാജയപ്പെട്ടു.
കോക്കും സഹപ്രവർത്തകരും അലക്സാണ്ട്രിയയിലെത്തിയ സമയത്ത് ഒരു നാലംഗ ഫ്രഞ്ച് കോളറ പഠനസംഘം ലൂയി പാസ്റ്ററുടെ നിർദ്ദേശപ്രകാരം ഈജിപ്റ്റിലെത്തിയിരുന്നു. ഇവരും ജർമ്മൻ ദൗത്യസംഘത്തെപോലെ മരിച്ചവരുടെ ശരീരത്തിൽ കോളറക്ക് കാരണമാവാമെന്ന് സംശയിക്കാവുന്ന രോഗാണു കണ്ടെത്തി. ഗിനിപന്നി, മുയൽ, എലി, കോഴി, പ്രാവ്, എന്നിവയിലേക്ക് രോഗാണു പരത്താൻ ശ്രമിച്ചെങ്കിലും അതിൽ അവർ വിജയിച്ചില്ല. അതിനിടെ ഫ്രഞ്ച് ടീമിന് ഒരു ദുരന്തത്തെ നേരിടേണ്ടിവന്നു. ദൗത്യസംഘത്തിലെ അംഗമായിരുന്ന പ്രസിദ്ധ ജീവശാസ്ത്രജ്ഞൻ ലൂയി തുള്ളിയർ (Louis Thuillier 1856 –1883) കോളറ ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസത്തിന് ശേഷം, തന്റെ 27ാമത്തെ വയസ്സിൽ മരിച്ചു.

ഒക്ടോബർ ഏഴിന് ഫ്രഞ്ച് സംഘം നാട്ടിലേക്ക് മടങ്ങി. തങ്ങൾ കണ്ടെത്തിയ രോഗാണു കോളറക്കുള്ള കാരണമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് അവർ പാരിസ് ബയോളജിക്കൽ സൊസൈറ്റിയിൽ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ രക്തത്തിലുള്ള സൂക്ഷ്മവസ്തുക്കൾ ഒരുപക്ഷേ രോഗവുമായി ബന്ധമുള്ളതാവാമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ രക്തത്തിലുള്ള ബിംബാണുക്കളാണ് (Platelets) ഇവയെന്ന് കോക്ക് പിന്നീട് വ്യക്തമാക്കി,
ഈജിപ്തിൽ രോഗം നിയന്ത്രണവിധേയമാണെന്ന് കണ്ട കോക്ക് ബ്രിട്ടീഷ് അധികൃതരുടെ നിർദ്ദേശ പ്രകാരം അക്കാലത്ത് കോളറ പടർന്നുപിടിച്ചിരുന്ന ഇന്ത്യയിൽ 1883 ഡിസംബർ 13- നെത്തി. 1884- വരെ പഠനം നടത്തി. കോളറ ബാധിച്ചവരുടെ ശവശരീരത്തിൽ ഒരേതരത്തിലുള്ള രോഗാണുവിനെ കണ്ടെത്തിയ കോക്ക്, കോളറക്ക് കാരണമായ രോഗാണു അവ തന്നെയെന്ന് സ്ഥിരീകരിച്ചു. രോഗാണുവിനെ വേർതിരിച്ച് വളർത്തിയെടുക്കുന്നതിലും (കൾച്ചർ ചെയ്തെടുക്കുന്നതിലും) ഒടുവിൽ കോക്ക് വിജയിച്ചു.
അക്കാലത്ത് കോളറ വ്യാപനം രൂക്ഷമായിരുന്ന കൽക്കട്ടയിൽ കോക്ക് എത്തി. അവിടെയുള്ള ഒരു വാട്ടർടാങ്കിലെ മലിനീകരിക്കപ്പെട്ട വെള്ളത്തിൽ നിന്നാണ് കോക്ക് കോളറക്ക് കാരണമായ ബാക്ടീരിയ വേർതിരിച്ചെടുത്തത്. മറ്റ് ബാക്ടീരിയകൾ പോലെ നേരെയുള്ള ദണ്ഡു പോലെയല്ല കോമയുടെ രൂപത്തിലാണ് കോളറ ബാക്ടീരിയയുടെ ഘടനയെന്ന് കോക്ക് വിശദീകരിച്ചു. മറ്റ് കാരണങ്ങൾ മൂലമുള്ള വയറിളക്കരോഗികളിൽ കോളറ ബാക്ടീരിയ കാണില്ലെന്നും കോളറ രോഗികളുടെ സവിശേഷമായ കഞ്ഞിവെള്ള അമേദ്യത്തിൽ (Rice Water Stool) നിന്ന് രോഗാണുവിനെ കണ്ടെത്താൻ കഴിയുമെന്നും കോക്ക് വ്യക്തമാക്കി. മൃഗങ്ങളിൽ രോഗാണുവിനെ ഉപയോഗിച്ച് രോഗമുണ്ടാക്കാനുള്ള ശ്രമത്തിൽ കോക്ക് വിജയിച്ചില്ല.

കോളറ രോഗാണു മൃഗങ്ങളിൽ രോഗത്തിന് കാരണമാവില്ലെന്ന് കോക്ക് സിദ്ധാന്തിച്ചു. കോളറ രോഗാണു നനഞ്ഞ തുണിയിലും ഈർപ്പമുള്ള മണ്ണിലും വളർന്നുപെരുകുമെന്നും തണുപ്പ് മാറുമ്പോഴും നേർപ്പിച്ച ആസിഡിലും നശിക്കുമെന്നും കോക്ക് കണ്ടെത്തി. കൽക്കട്ടയിലെ ഗ്രാൻഡ് മെഡിക്കൽ കോളേജിലെ ലാബറട്ടറിയിലാണ് കോക്ക് പരിശോധനകൾ നടത്തിയത്. ഇതിനകം കോക്ക് ഈജിപ്റ്റിലും ഇന്ത്യയിലുമായി 40 കോളറ രോഗികളെ പരിശോധിക്കയും മരണമടഞ്ഞ 52 പേരിൽ ശവപരിശോധന നടത്തുകയും ചെയ്തിരുന്നു.
1884 ജനുവരി ഏഴിനും ഫെബ്രുവരി രണ്ടിനും ജർമ്മൻ സർക്കാരിനയച്ച സന്ദേശങ്ങളിൽ കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയ വിവരം സ്ഥിരീകരിച്ച് റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിനയച്ച സന്ദേശത്തിൽ കടുത്ത ചൂടു മൂലം ദൗത്യസംഘം ബർളിനിലേക്ക് മടങ്ങുകയാണെന്ന് കോക്ക് ജർമ്മൻ സർക്കാരിനെ അറിയിച്ചു.
എതിർപ്പുകളുടെയും
അംഗീകാരങ്ങളുടെയും
മധ്യത്തിലേക്ക്
1884 മെയ് രണ്ടിന് ബർലിനിൽ തിരികെ എത്തിയ കോക്കിനും സഹപ്രവർത്തകർക്കും ദേശീയ ഹീറോകൾക്കുള്ള സ്വീകരണമാണ് ലഭിച്ചത്. ജർമ്മൻ രാജകുമാരനിൽ നിന്ന് ഓർഡർ ഓഫ് ത്രോൺ, കൈസറുടെ അർദ്ധകായ പ്രതിമ തുടങ്ങിയ ബഹുമതികൾ ജർമ്മൻ രാജകുമാരൻ കോക്കിന് സമ്മാനിച്ചു. കോക്കിന്റെ ഈജിപ്ത് - ഇന്ത്യൻ കോളറ പഠന സന്ദർശനകാലത്ത് കോളറ രോഗത്തിന്റെ കാരണം, പകർച്ചാരീതി തുടങ്ങിയവയെ സംബന്ധിച്ച് സാർവദേശീയ തലത്തിൽ വലിയ സംവാദം നടന്നു വരികയായിരുന്നു. ഏകതാന നാവിക ക്വാറന്റൈൻ ചട്ടങ്ങൾ ആവിഷ്കരിക്കുന്നതിനായി 1874- ൽ 21 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത നാലാമത് അന്താരാഷ്ട്ര ശുചിത്വസമ്മേളനത്തിൽ (International Sanitary Conference) ചുറ്റുമുള്ള വായുവാണ് കോളറ ഹേതുവിന് കാരണമെന്ന് ഐക്യകണ്ഠ്യേന തീരുമാനിക്കുകയാണുണ്ടായത്.
1884 ജൂലൈ 26 ന് ബർലിനിൽ കോളറ രോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച് കൂട്ടിയ സമ്മേളനത്തിൽ നിരവധി വൈദ്യശാസ്ത്രജ്ഞർ പങ്കെടുത്തു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന കോക്ക് തന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചു. പ്രസിദ്ധ പത്തോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ റുഡോൾഫ് വിർക്കോ (Rudolf Ludwig Carl Virchow: 1821 –1902) കോക്കിന്റെ നിഗമനങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്ന് വാദിച്ചു. ജർമ്മനിയിലും ഫ്രാൻസിലും കോക്കിന്റെ കണ്ടെത്തലുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ അനുകൂലികളെക്കാളേറെ പേർ കടുത്ത എതിരഭിപ്രായമാണ് പ്രകടിപ്പിച്ചത്. ലെ പ്രാക്ടിഷ്യൻ എന്ന പ്രസിദ്ധ ഫ്രഞ്ച് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പ്രധാന ലേഖനത്തിൽ പ്രശസ്ത സൂക്ഷ്മാണുവേട്ടക്കാരൻ തികച്ചും തെറ്റായ പാതയിലൂടെയാണ് നീങ്ങിയതെന്നും തനിക്ക് ലഭിച്ച കീർത്തിമുദ്രകൾ കോക്ക് തിരികെനൽകണമെന്നും എഴുതി. കോക്കിനെ വിമർശിക്കുന്നതോടൊപ്പം വെള്ളത്തിലൂടെ രോഗം പരക്കുമെന്ന നിഗമനത്തെയും ലേഖകൻ തിരസ്കരിച്ചു.

പ്രസിദ്ധ ബവേറിയൻ ശുചിത്വശാസ്ത്രജ്ഞൻ മാക്സ് പെറ്റെൻ കോഫർ (Max Joseph Pettenkofer: 1818 –1901) ആവിഷ്കരിച്ച രോഗാണുക്കളല്ല ഭൂഗർഭ ജലമാണ് കോളറക്ക് കാരണമെന്ന സിദ്ധാന്തമാണ് പൊതുവിൽ ജർമ്മനിയിൽ അംഗീകരിക്കപ്പെട്ടത്. എന്നാൽ കോക്കിന്റെ നിഗമനങ്ങൾ ഏറ്റവും ശക്തമായി തിരസ്കരിച്ചത് രണ്ട് ശാസ്ത്രജ്ഞരും ഒരു ടെക്‌നിഷ്യനുമടങ്ങിയ ബ്രിട്ടീഷ് സംഘമായിരുന്നു.
കൽക്കട്ടായിലെത്തി കോളറയുടെ ലക്ഷണങ്ങൾ പഠനവിധേയമാക്കിയ ബ്രിട്ടീഷ് സംഘം പെറ്റെൻ കോഫറിന്റെ അഭിപ്രായമാണ് ശരിയെന്നും കുടിവെള്ളത്തിലൂടെ കോളറവ്യാപിക്കില്ലെന്നുമുള്ള റിപ്പോർട്ട് സമർപ്പിച്ചു ഇവരുടെ റിപ്പോർട്ട് പഠിക്കുന്നതിനായി ഇന്ത്യയിലെ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി 13 പ്രമുഖ ഭിഷഗ്വരന്മാരടങ്ങിയ മറ്റൊരു കമ്മറ്റിയെ നിയോഗിച്ചു. ഇവരും ബ്രിട്ടീഷ് സംഘത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും കോക്കിന്റെ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
കോക്ക് ജർമൻ പ്രതിനിധിയായിരുന്ന 28 രാജ്യങ്ങളുടെ ജനപ്രതിനിധികൾ പങ്കെടുത്ത 1885- ലെ ആറാമത് അന്താരാഷ്ട്ര ശുചിത്വ സമ്മേളനത്തിൽ കോളറ രോഗത്തിന്റെ ഉറവിടത്തെ സംബന്ധിള്ള എല്ലാ ചർച്ചകളും ബ്രിട്ടീഷ് പ്രതിനിധി തടസ്സപ്പെടുത്തുകയാണുണ്ടായത്.
1882- ൽ ക്ഷയരോഗാണു കണ്ടെത്തിയത് വഴി അതിനകം പ്രസിദ്ധനായ കോക്ക് കോളറ രോഗാണുവിനെ സംബന്ധിച്ചുള്ള തന്റെ കണ്ടെത്തലുകൾ ബർലിനിലെ കോളറ കമ്മീഷനു (Cholera Commission of the Imperial Health Office) മുന്നിൽ 1884- ൽ അവതരിപ്പിച്ചു. കമ്മീഷൻ കോക്കിനെ അഭിനന്ദിച്ചെങ്കിലും പസീനിയുടെ സംഭാവന കൂടി അംഗീകരിച്ചു. അന്താരാഷ്ട്ര സൂജീവി നാമകരണകമ്മറ്റി (international Committee on Bacteriological Nomenclature) പസീനിയുടെ കണ്ടെത്തലിന് പ്രാമുഖ്യം നൽകി കോളറ രോഗാണുവിന് വിബ്രിയോ കോളറ പസീനി 1854 (Vibrio cholera Pacini 1854) എന്ന് നാമകരണം ചെയ്തു. അങ്ങനെ 82 വർഷങ്ങൾക്ക് ശേഷം കോളറ കണ്ടെത്തിയതിന് മരണശേഷമെങ്കിലും പസീനിക്ക് അംഗീകാരം ലഭിച്ചു. പസീനിയാണ് ആദ്യമായി കോളറരോഗാണുവിനെ കണ്ടെത്തിയതെങ്കിലും രോഗികളെ പരിശോധിച്ചും, ശവപരിശോധന നടത്തിയും രോഗാണുവിനെ കൾച്ചർ ചെയ്തും തികച്ചും ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് കോക്ക് തന്റെ നിഗമനത്തിലെത്തിയത്. കോളറ രോഗാണുവിനെ കണ്ടെത്തുക മാത്രമല്ല കോളറ രോഗാണുവിന്റെ പരിസ്ഥിതിയിലെ സാന്നിധ്യവും രോഗ വ്യാപനത്തിന്റെ രീതികളുമെല്ലാം വ്യക്തമാക്കിയതും കോക്കായിരുന്നു. അന്ന് ശാസ്ത്രലോകത്ത് മേധാവിത്വം വഹിച്ചിരുന്ന ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമ്മൻ ശാസ്ത്രജ്ഞരുമായി നിരന്തരം ഏറ്റുമുട്ടിയാണ് കോളറയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തത്വങ്ങൾ കോക്ക് അംഗീകരിപ്പിച്ചെടുത്തതെന്നതും പരിഗണിക്കേണ്ടതുണ്ട്.
കോക്കിന്റെ
മറ്റ് സംഭാവനകൾ
പകർച്ചവ്യാധി ഗവേഷണം തുടർന്ന് കോക്ക് 1876- ൽ ആന്ത്രാക്സിന് കാരണമായ ബാസിലസ് ആന്ത്രാസിസും (Bacillus anthracis) 1882- ൽ ക്ഷയരോഗത്തിന് കാരണമായ മൈക്കോബാക്ടീരിയം ടൂബർക്കുലോസിസും (Mycobacterium tuberculosis) കണ്ടെത്തി. ക്ഷയരോഗ ചികിത്സക്കായി കോക്ക് ആവിഷ്കരിച്ച ട്യൂബർകുലിൻ (Tuberculin) ഫലപ്രദമല്ലെന്ന് കണ്ടത് വലിയവിവാദത്തിന് കാരണമായെങ്കിലും പിന്നീട് ക്ഷയരോഗ നിർണ്ണയത്തിനുള്ള ടെസ്റ്റായി ഉപയോഗിച്ച് തുടങ്ങി. കോക്കിന്റെ ക്ഷയരോഗ ഗവേഷണങ്ങളിൽ അതീവ താത്പര്യം കാട്ടുകയും കോക്കിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായി മാറുകയും ചെയ്ത പ്രസിദ്ധ രോഗപ്രതിരോധ ശാസ്ത്രജ്ഞൻ പോൾ ഏർലിക്കാണ് (Paul Ehrlich March: 1854–1915) ട്യൂബർകുലിൻ ക്ഷയരോഗ നിർണ്ണയത്തിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന വസ്തുത കോക്കിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

സാമൂഹ്യ രോഗപ്രതിരോധത്തെ (Herd Immunity) സംബന്ധിച്ച നിരീക്ഷണങ്ങൾ ആദ്യമായി മുന്നോട്ട് വച്ചത് കോക്കായിരുന്നു. 1900 ഡിസംബർ 26 ന് ജർമ്മൻ ന്യൂഗിനിയയിലെത്തിയ കോക്ക് അവിടത്തെ ആദിവാസികളായ പപ്പുവൻ ജനവിഭാഗത്തിൽ പെട്ടവരുടെ രക്തത്തിൽ മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം പാരസൈറ്റുകളുണ്ടെങ്കിലും അവർക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് കാണാൻ കഴിഞ്ഞു. അതേയവസരത്തിൽ അവിടെയെത്തിയ ജർമ്മൻ കുടിയേറ്റക്കാരും ചൈനീസ് തൊഴിലാളികളും അതിവേഗം മലേറിയക്ക് വിധേയരാവുന്നത് കാണാനും കഴിഞ്ഞു. ദീർഘകാലമായി അവിടെ താമസം തുടരുന്നവർ രോഗ പ്രതിരോധമുള്ളവരായി മാറുന്നതും കോക്കിന്റെ ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്നാണ് സാമൂഹ്യ രോഗപ്രതിരോധം എന്ന പ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കോക്കിന് കഴിഞ്ഞത്.

1891 ജർമ്മൻ ആരോഗ്യവകുപ്പ് സ്ഥാപിച്ച ഇൻഫക്ഷ്യസ് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇപ്പോൾ റോബർട്ട് കോക്ക് ഇൻസ്റ്റിറ്റ്യൂട്ട്) ആദ്യ ഡയറക്ടറായി നിയമിച്ചത് കോക്കിനെയായിരുന്നു. ഡിഫ്തീരിയ ചികിത്സക്കുള്ള ആന്റി സീറം വികസിപ്പിച്ചെടു ക്കാനുള്ള ഗവേഷണത്തിനായി കോക്ക്, പോൾ ഏർലിക്കിനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ചിരുന്നു 1908 ൽ രോഗപ്രതിരോധ ശാസ്ത്ര ഗവേഷണത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഏർലിക്കും, കോക്കും തമ്മിലുണ്ടായിരുന്ന ശാസ്ത്ര ഗവേഷണബന്ധം വില്യം ഡയറ്റെർലി (William Dieterle: 1893 –1972) സംവിധാനം ചെയ്ത Dr. Ehrlich's Magic Bullet എന്ന ചലച്ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
1910 ഏപ്രിൽ ഒമ്പതിന് കടുത്ത ഹൃദയാഘാതം ഉണ്ടായെങ്കിലും അതവഗണിച്ച് പ്രഷ്യൻ സയൻസ് അക്കാദമിയിൽ തന്റെ ക്ഷയരോഗഗവേഷണത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തിയതിന്റെ മൂന്നാം ദിവസമാണ് മെയ് 27 ന് റോബർട്ട് 'കോക്ക് എന്ന അതുല്യ ശാസ്ത്രപ്രതിഭ മരണത്തെ പുൽകിയത്.
READ:
വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ
കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ
ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം
അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര
വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും
ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം
അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ
ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?
ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

